Pages

Saturday, April 14, 2018

മനുഷ്യരൂപം പൂണ്ടപിശാചുക്കൾ

മനുഷ്യരൂപം
 പൂണ്ടപിശാചുക്കൾ
 
മനുഷ്യരൂപം പൂണ്ട പിശാചുക്കൾ ഭാരതത്തിൽ വിരാചിക്കുന്നു .അതിൽ ചിലത് പരിശുദ്ധമായ ക്ഷേത്രങ്ങളിലും പള്ളികളിലും വരെ കുടികൊള്ളുന്നുണ്ട് .ജമ്മു കാഷ്മീരിലെ കഠുവയിൽ നാടോടിസമൂഹത്തിൽപ്പെട്ട എട്ടുവയസുകാരിയെ ദിവസങ്ങളോളം ക്രൂരമായി മാനഭംഗപ്പെടുത്തുകയും കല്ലിനു തലയ്ക്കിടിച്ചു കൊലപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പോലീസ് തയാറാക്കിയ കുറ്റപത്രം ആ നിഷ്ഠുരകൃത്യത്തിന്റെ വിവരിക്കാനാവാത്ത രഹസ്യങ്ങൾ വെളിച്ചത്തുകൊണ്ടുവരുന്നു .മനുഷ്യത്വത്തിന്റെ അണുകണികപോലുമില്ലാത്ത നരാധമന്മാരുടെ പ്രവർത്തി ഭയാനകം തന്നെ .ഇവരെ മൃഗങ്ങൾ എന്നു വിളിക്കാനാവില്ല കാരണം മൃഗങ്ങൾ  ഒരിക്കലും പറക്കമുറ്റാത്ത കുരുന്നുകളെ ചവിട്ടി അരയ്ക്കില്ല. സുഖത്തിനുവേണ്ടി മറ്റൊന്നിനെ വേദനിപ്പിക്കില്ല. വിശപ്പടക്കാനല്ലാതെ വേട്ടയാടാറില്ല.

 ഈ ക്രൂരത കാട്ടിയവർ മനുഷ്യ രൂപം പൂണ്ട പിശാചുക്കളാണ് .ഭാരതത്തിൽ ഇത്തരത്തിലുള്ള കൊടുംക്രൂരതകൾആവർത്തിക്കുകയാണ് .നിർഭയ മുതൽ ആഷിഫ വരെ എത്രയെത്ര സംഭവങ്ങൾ .ഉന്നാവോയിൽ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം നടന്നതു കഴിഞ്ഞ ജൂണിൽ. പോലീസിൽ പല തവണ പരാതി നൽകിയിട്ടും ഫലമുണ്ടായില്ല. ഒടുവിൽ പെൺകുട്ടി മുഖ്യമന്ത്രിയുടെ വീടിനു മുന്നിലെത്തി ജീവനൊടുക്കുമെന്നു ഭീഷണിയുയർത്തിയപ്പോഴാണ് അധികൃതർക്കു ചൂടു പിടിച്ചത്. ഇതിനിടെ പെൺകുട്ടിയുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ മരിച്ചതും വിവാദമായിരുന്നു.

നിർഭയ സംഭവം നടന്നിട്ട് ആറു വർഷമായി. അന്നു സമൂഹമനഃസാക്ഷിയിലേക്കു വർഷിച്ച രോഷാഗ്നി ഇത്രപെട്ടെന്നു കെട്ടടങ്ങിയോ? പലപ്പോഴും കുറ്റവാളികൾ രക്ഷപെടാനുള്ള അവസരങ്ങൾ രാഷ്‌ടീയക്കാർ ഒരുക്കുകയാണ് .  സത്യവും നീതിയും ധർമവുമൊക്കെ പലപ്പോഴും മാറ്റിനിർത്തപ്പെടുന്നു. അതുകൊണ്ടാണല്ലോ സൗമ്യ എന്ന പെൺകുട്ടിയെ ട്രെയിനിൽനിന്നു തള്ളി താഴെയിട്ടശേഷം അതിക്രൂരമായ മാനഭംഗത്തിനു വിധേയയാക്കി കൊന്ന കേസിൽ പ്രതി ഗോവിന്ദച്ചാമിക്ക് ഇപ്പോഴും ജയിലിൽ സുഖവാസം തരപ്പെടുന്നത്.

ജമ്മു കശ്മീരിലെ കത്തുവയിൽ എട്ടുവയസ്സുകാരി ആസിഫയെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ  പ്രതിഷേധം ആളിക്കത്തുകയാണ്. പ്രതികളെ രക്ഷിക്കാൻ  മന്ത്രിമാരും പൊലീസുമൊക്കെ ഉണ്ടായി എന്നതാണ്.കഷ്‌ടം . ഇവിടെ ഒന്നിനും ഒരു ന്യായവുമില്ല. ഒരു കുരുന്നു ബാലികയെ കൊല്ലാൻ അച്ഛനും മകനും പൊലീസുമൊക്കെ സംഘം ചേർന്നിരിക്കുന്നവെന്ന വിചിത്രമായ ആഭാസമാണു നടന്നത്.



പ്രൊഫ്.ജോൺ കുരാക്കാർ






No comments: