ദുബായ് ജയിലിലായ അറ്റ്ലസ് രാമചന്ദ്രനെ സഹായിക്കാന്ആരുമില്ല
ദുബായ് ജയിലില്‍ എല്ലും തോലുമായി അറ്റ്ലസ് രാമചന്ദ്രന്‍; കഴിക്കുന്നത് വെള്ളിയാഴ്ച സുഹൃത്തുക്കള്‍ എത്തിക്കുന്ന ഭക്ഷണം മാത്രം; പുറത്തിറങ്ങാനുള്ള അവസാന ശ്രമവും തകര്ത്തത് ശതകോടീശ്വരനായ മലയാളി; തൊഴിലാളികളുടെ കടം വീട്ടാന്‍ വജ്രാഭരണങ്ങള്‍ വിറ്റത് അഞ്ചിലൊന്ന് വിലയ്ക്ക്.
ഗള്‍ഫില്‍ ബിസിനസ് സാമ്രാജ്യങ്ങള്‍ കെട്ടിപ്പടുക്കുന്നതിനിടെ മറ്റൊരു ഗള്ഫ് മലയാളി ബിസിനസുകാരന്റെ ചതിക്കുഴിയില്പെട്ടു ദുബായ് ജയിലിലായ അറ്റ്ലസ് രാമചന്ദ്രനെ സഹായിക്കാന്‍ ആരുമില്ല. ശാരീരികമായും മാനസികമായും തകര്ന്ന രാമചന്ദ്രന് എല്ലുംതോലുമായെന്നും പ്രമുഖ ദിനപത്രം റിപ്പോര്ട്ട് ചെയ്യുന്നു. പ്രത്യേക അനുമതി നേടി വെള്ളിയാഴ്ചകളില്‍ സന്ദര്‍ശിക്കുന്ന ചുരുക്കം ചില സുഹൃത്തുക്കള്‍ നല്കുന്ന ഭക്ഷണം മാത്രമാണു മര്യാദയ്ക്കു കഴിക്കുന്നത്. ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകള്‍ മടങ്ങുകയും ചെയ്തതിനെത്തുടര്ന്ന് ബാങ്കുകള്‍ നല്കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് തൃശൂര്‍ സ്വദേശിയായ അറ്റ്ലസ് രാമചന്ദ്രനെ 2015 ഡിസംബര്‍ 11ന് ദുബായ് കോടതി മൂന്ന് വര്ഷത്തെ തടവിന് ശിക്ഷിച്ചത്.
പതിനഞ്ചിലേറെ ബാങ്കുകളില്നിന്നാണ് അറ്റ്ലസ് ഗ്രൂപ്പ് 550 ദശലക്ഷം ദിര്ഹം (ആയിരം കോടിയോളം രൂപ) വായ്പയെടുത്തത്. അഞ്ചു കോടി ദിര്ഹത്തിന്റെ ചെക്കുകള്‍ മടങ്ങിയതുമായി ബന്ധപ്പെട്ട് ആറു കേസുകളാണു ദുബായിലുള്ളത്. ഇതില്‍ ഒന്ന് 3.4 കോടി ദിര്ഹത്തിന്റെ ചെക്കാണത്രേ. യുഎഇ ബാങ്കുകള്ക്കു പുറമെ, ദുബായില്‍ ശാഖയുള്ള ഇന്ത്യന്‍ ബാങ്കായ ബാങ്ക് ഓഫ് ബറോഡയില്നിന്നും വായ്പയെടുത്തിരുന്നു. ജയില്‍ മോചിതനായാല്‍ ബാങ്കുമായുള്ള കട ബാധ്യതകള്‍ തീര്‍ക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ ബന്ധുക്കള്‍ പറയുന്നത്. രാമചന്ദ്രന്റെ മകളും ഭര്ത്താവും വിവിധ കേസുകളുമായി ബന്ധപ്പെട്ട് ജയിലിലാണ്. ഭാര്യ മാത്രമാണ് പുറത്തുള്ളത്. അവര്‍ രാമചന്ദ്രന്റെ ദയനീയാവസ്ഥ മാധ്യമങ്ങളോട് തുറന്നുപറഞ്ഞിരുന്നു.
22 ബാങ്കുകളാണ് അറ്റ്ലസ് രാമചന്ദ്രനെതിരെ കേസ് കൊടുത്തിരിക്കുന്നത്. ഇതില്‍ 19 ബാങ്കുകള്‍ സമവായത്തിന് തയ്യാറായെങ്കിലും ഇതെല്ലാം തൃശൂരില്നിന്നുതന്നെയുള്ള മറ്റൊരു ശതകോടീശ്വരനായ മലയാളി ബിസിനസുകാരന് തകര്‍ത്തെന്നാണ് വിവരം. ഇദ്ദേഹത്തെ പുറത്തിറക്കാന്‍ ബി.ആര്‍ ഷെട്ടി നടത്തിയ ശ്രമങ്ങളാണ് ഇതോടെ പാഴായത്.
2015 ഓഗസ്റ്റ് 23നാണ് രാമചന്ദ്രന് അറസ്റ്റിലായത്. ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകള്‍ മടങ്ങുകയും ചെയ്ത സാഹചര്യത്തില്‍ ബാങ്കുകള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ദുബായ് പോലീസ് രാമചന്ദ്രനെ കസ്റ്റഡിയിലെടുത്തത്. 15 ബാങ്കുകളുടെയും അധകൃതര്‍ യോഗം ചേര്ന്ന്, യുഎഇ സെന്‍ട്രല്‍ ബാങ്കിനെ സമീപിക്കുകയും പൊലീസില്‍ പരാതിപ്പെടുകയുമായിരുന്നു. യുഎഇയിലെ ഒരു സ്വകാര്യ നിക്ഷേപ ഗ്രൂപ്പുമായി ചേര്ന്ന് പ്രശ്ന പരിഹാരത്തിന് അറ്റ്ലസ് ഗ്രൂപ്പ് ശ്രമം നടത്തിയിരുന്നുവെങ്കിലും ഫലം കണ്ടിരുന്നില്ല.മൂന്നു പതിറ്റാണ്ട് മുന്പ് ആരംഭിച്ച അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പിന് യുഎഇ, കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലായി അന്പതോളം ശാഖകളുണ്ട്; യുഎഇയില്‍ മാത്രം 12 ഷോറൂമുകള്‍. കേരളത്തിലും ശാഖകളുണ്ട്. ഹെല്ത്ത്കെയര്‍, റിയല്‍ എസ്റ്റേറ്റ്, ചലച്ചിത്രനിര്മാണ മേഖലകളിലും അറ്റ്ലസ് സാന്നിധ്യമുറപ്പിച്ചിരുന്നു.
പ്രമുഖ സിനിമ നിര്മാതാവ്, നടന് സംവിധായകന് എന്നതിനൊപ്പം ഗള്ഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി അമ്ബതോളം ഷോറൂമുകളുള്ള അറ്റ്ലസ് ജ്വല്ലറിയുടെ അമരക്കാരന് സംഭാവന ചോദിച്ചുവരുന്നവരെ പൊന്നുകൊണ്ട് മൂടാന്‍ മത്സരിച്ച ഒരു കാലമുണ്ടായിരുന്നു. തൃശൂര്‍ പൂരത്തിനോടനുബന്ധിച്ച് എല്ലാവര്‍ഷവും അച്ഛന്റെ പേരില്‍ അക്ഷരശ്ലോക മത്സരങ്ങള്‍ സംഘടിപ്പിച്ച് സ്വര്‍ണപ്പതക്കങ്ങള്‍ സമ്മാനിക്കുക സ്ഥിരം പതിവുള്ള രാമചന്ദ്രന്‍, ഫിലിം ക്രിട്ടിക് അസോസിയേഷന് അടക്കം സിനിമ മേഖലയുമായി ബന്ധമുള്ള ഒട്ടെറെ ചലച്ചിത്ര പുരസ്കാരങ്ങളുടെ പുറകിലെ സാമ്ബത്തിക സ്രോതസായിരുന്നു.
കവിയും അക്ഷരശ്ലോക വിദ്വാനുമായ വി. കലാധരമേനോന്റെയും മൂത്തേടത്ത് രുഗ്മണിയുടേയും മകനായി 1941 ജൂലൈ 31 ന് ജനിച്ച രാമചന്ദ്രന് വിദ്യാഭ്യാസത്തിനു ശേഷം ബാങ്ക് ഉദ്യോഗസ്ഥനായിട്ടാണു ജീവിതം തുടങ്ങുന്നത്. കനറ ബാങ്കില്‍ ഡല്‍ഹിയിലും പിന്നീട് എസ്.ബി.ഐ. ബാങ്കിന്റെ എന്‍.ആര്‍.ഐ. ഡിവിഷനില്‍ ജോലി ചെയ്യുമ്ബോഴാണു ഗള്ഫിലേക്കു ചേക്കേറുന്നത്. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന ജനങ്ങള്‍ കൗതുകത്തോടെ കണ്ട സ്വന്തം പരസ്യത്തിലൂടെ ജനഹൃദയങ്ങളിലേയ്ക്ക് ചേക്കേറിയ അറ്റ്ലസ് ജ്വല്ലറിയുടെ ആരംഭം 1980 - ന്റെ തുടക്കത്തില്‍ കുവൈത്തിലായിരുന്നു. പിന്നീട് അസൂയ വളര്ത്തുന്ന വിധത്തിലായിരുന്നു രാമചന്ദ്രന്റെ വളര്ച്ച. യു.എ.ഇ യിലെ ഷാര്‍ജ, അബുദാബി, റാസല്ഹൈമ, അല്‍ - ഐന്‍ എന്നീ നഗരങ്ങളില്‍ നിരവധി ഷോറൂമുകള്ക്ക് പുറമെ സൗദി അറേബ്യയിലും കുവൈത്തിലും ദോഹയിലും മസ്ക്കറ്റിലും ഖത്തറിലുമായി നാല്പതോളം വിദേശ ഷോറൂമുകള്‍. അതിനു പുറമേ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും പത്തിലേറെ ഷോറൂമുകള്‍. സ്വര്‍ണ വിപണിയില്‍ തിളങ്ങി നില്ക്കുമ്ബോഴാണു സിനിമ മേഖലയിലും രാമചന്ദ്രന് തന്റെ സാമ്രാജ്യം തുടങ്ങുന്നത്.
1988 ല്‍ മലയാള സിനിമയില്‍ ചരിത്രം കുറിച്ച വൈശാലി എന്ന മനോഹര ചിത്രത്തിനൊപ്പം മോഹന്ലാലിനു പുരസ്കാരം നേടിയെടുത്ത വാസ്തുഹാര, ധനം മമ്മൂട്ടിയുടെ സുകൃതമടക്കം ഒട്ടേറെ സിനിമയുടെ നിര്മാതാവ് രാമചന്ദ്രനായിരുന്നു. അക്കാലത്ത് സിനിമ മേഖലയില്‍ ഇദ്ദേഹം അറിയപ്പെട്ടത് വൈശാലി രാമചന്ദ്രന് എന്ന പേരിലായിരുന്നു. ആനന്ദ ഭൈരവി, അറബിക്കഥ, സുകൃതം, മലബാര്‍ വെഡ്ഡിംഗ്, ഹരിഹര്നഗര്‍ 2, തത്വമസി, ബോംബെ മിഠായി, ബാല്യകാലസഖി എന്നി സിനിമകളിലടക്കം ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്തു. യൂത്ത് ഫെസ്റ്റിവല്‍ എന്ന സിനിമ സംവിധാനം ചെയ്യുകയും ചെയ്തു. ജ്വല്ലറി, സിനിമ ബിസിനസുകള്ക്ക് പുറമെ മറ്റു നിരവധി ബിസിനസ് മേഖലകളിലും രാമചന്ദ്രന് പിന്നീട് കടന്നു. ജ്വല്ലറി ബിസിനസില്‍ നിന്നും മാത്രം 3.5 ബില്യണ്‍ യു.എ.ഇ ദിര്ഹത്തിന്റെ വാര്ഷിക ടേണോവര്‍ നേട്ടം കൊയ്ത രാമചന്ദ്രന് മസ്ക്കറ്റില്‍ രണ്ടു ആശുപത്രികളും ദുബായിലും അബുദാബിയും ഫോട്ടോ സ്റ്റുഡിയോ ബിസിനസും തുടങ്ങി.
ഗള്ഫിലും കേരളത്തിലുമായി ആരംഭിച്ച റിയല്‍ എസ്റ്റേറ്റ് ബിസിനസാണ് രാമചന്ദ്രന്റെ പതനത്തിന് തുടക്കമിടുന്നത്. രാമചന്ദ്രന് നടത്തിയ ഭൂമിയിടപാടുകളില്‍ താല്പര്യമുണ്ടായിരുന്ന മലയാളിയായ മറ്റൊരു ബിസിനസ് പ്രമുഖനുമായി കൊമ്ബു കോര്ത്തത്തതാണ് ഇയാളുടെ പതനത്തിനു തുടക്കമിടുന്നത്. ഗള്ഫിലെ രാജകൊട്ടാരങ്ങളില്‍ പോലും സ്വാധീനമുള്ള ഈ പ്രമുഖനുമായി ബന്ധമുള്ള കേന്ദ്രങ്ങള്‍ രാമചന്ദ്രന്റെ പതനം ആസന്നമാണെന്ന വാര്‍ത്തകള്‍ ബിസിനസ് ലോകത്ത് വ്യാപകമായി പ്രചരിപ്പിച്ചു. കൂനിന്മേല് കുരുവെന്ന പോല്‍ ഗള്ഫിലെ ചില ബാങ്കുകളില്‍ നിന്ന് ഇയാള്‍ വാങ്ങിയ വായ്പയുടെ ഗ്യാരണ്ടിയായി നല്കിയ ചെക്ക് മടങ്ങിയതോടെ കേസ് ദുബായ് പോലീസിന്റെ മുമ്ബിലെത്തി. ഏതാണ്ട് 990 കോടി രൂപയുടെ ചെക്ക് മടങ്ങിയതായുള്ള രേഖകളുടെ പേരില്‍ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ദുബായ് പോലീസ് 2015 ആഗസ്റ്റ് 23 ന് ഇയാളെ ജയിലിലടക്കുകയായിരുന്നു.
വിവരമറിഞ്ഞെത്തിയ മകള്‍ ഡോ. മജ്ഞുവിനെയും മരുമകനെയും മറ്റു കുറ്റങ്ങള്‍ ചാര്‍ത്തി പോലീസ് ജയിലിലടക്കുകയും ചെയ്തു. മകന് ശ്രീകാന്ത് ഗള്‍ഫിലെത്തിയാല്‍ ഏതു നിമിഷവും അറസ്റ്റിാവുമെന്നതിനാല് ദുബായില്‍ അച്ഛനെ കാണാത്ത ഗതികേടിലും ഭാര്യ ഇന്ദിര രാമചന്ദ്രന് ബിസിനസുമായി യാതൊരു ബന്ധവുമില്ലാതിരുന്ന തനി വീട്ടമ്മയായി കഴിഞ്ഞതിനാല്‍ രാമചന്ദ്രനെ പുറത്ത് ഇറക്കാന്‍ ഏതെങ്കിലും വഴിതേടി വാതിലുകള്‍ മുട്ടി തകര്ന്ന നിലയിലാണ്. ദുബായില്‍ വന്‍ മന്ദിരത്തില്‍ കഴിഞ്ഞിരുന്ന അവരിന്ന് ദുബായില്‍ കഴിയുന്ന വീടിന്റെ വാടക പോലും കൊടുക്കാന്‍ കഴിയാതെ ഏതു നിമിഷവും തെരുവിലേക്ക് ഇറങ്ങേണ്ടിവരുമെന്ന ഭീക്ഷണിയിലും മസ്കറ്റിലും മറ്റുള്ള ആശുപത്രികള്‍ കിട്ടുന്ന വിലയ്ക്കു വിറ്റ് ബാങ്കുകളുടെ തവണ മുടക്കം തീര്ത്ത് ജയിലിനു പുറത്തിറങ്ങാന്‍ രാമചന്ദ്രന് നടത്തിയ നീക്കവും ഇടഞ്ഞുനില്ക്കുന്ന ഉന്നതന്റെ കരുനീക്കങ്ങളില്‍ തകര്‍ന്നു.
രാമചന്ദ്രന്റെ പേരിലുള്ള ഒരു കേസ് മാത്രമാണ് ഇപ്പോള്‍ വിധിയായിട്ടുള്ളത്. നാലു വര്ഷത്തെ ജയില്‍ വാസമായിരുന്നു ശിക്ഷ. ഇനി മറ്റു കേസുകളിലും ശിക്ഷ വന്നാല്‍ ചുരുങ്ങിയത് 40 വര്ഷമെങ്കിലും രാമചന്ദ്രന് ജയിലില്‍ കഴിയേണ്ടിവരുമെന്ന് നിയമവിദഗ്ദ്ധര്‍ പറയുന്നു. വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളുടെ കടം വീട്ടാന്‍ അഞ്ചിലൊന്ന് നിരക്കില്‍ ഡയമണ്ട് ആഭരണങ്ങള്‍ വിറ്റു തീര്ക്കേണ്ട ഗതികേടും അദ്ദേഹത്തിന്റെ കുടുംബത്തിനുണ്ടായി.
Prof. John Kurakar
No comments:
Post a Comment