സംസ്ഥാന ഭരണകൂടങ്ങളെ അട്ടിമറിക്കുന്നത്
ജനാധിപത്യത്തെ തകർക്കും
കോൺഗ്രസിൽ നിന്ന് എം.എല്.എമാരെ അടര്ത്തിയെടുത്തു ഭരണം പിടിക്കാമെന്ന പ്രതിപക്ഷ മോഹങ്ങളാണ് വിശ്വാസവോട്ടെടുപ്പോടെ ഉത്തരാഖണ്ഡ്-ൽ പൊലിഞ്ഞുപോയത്. തെരഞ്ഞെടുക്കപ്പെട്ട സര്ക്കാരിനെ പിന്നില്നിന്നു വലിച്ചിടാനും പിന്വാതിലിലൂടെ ഭരണചക്രം പിടിക്കാനും നടന്ന രാഷ്ട്രീയക്കളികള് വിജയിക്കാതെ പോകുകയായിരുന്നു ഉത്തരാഖണ്ഡില്.
അരുണാചല് പ്രദേശിലും ഉത്തരാഖണ്ഡിലും ഭരണത്തിലിരുന്ന കോണ്ഗ്രസ് സര്ക്കാരുകള് ഭരണഘടനയുടെ 356 ാം വകുപ്പാല് ഗളചേ്ഛദം ചെയ്യപ്പെട്ട് ജനാധിപത്യത്തിന്റെ മടിത്തട്ടില് ചോരയിറ്റു വീണുപോയതാണ് സമീപകാല ദേശീയ രാഷ്ട്രീയത്തില് വലിയ ചര്ച്ചയായത്. ആദ്യം അരുണാചലിലായിരുന്നു സര്ക്കാരിനെ വീഴ്ത്തിയത്. പിന്നാലെ ഉത്തരാഖണ്ഡിലും ഭരണകക്ഷിയെ വലിച്ചിട്ടു. രണ്ടിടത്തും കോണ്ഗ്രസ് സര്ക്കാരുകള്ക്കായിരുന്നു 356 ാം വകുപ്പിന്റെ പ്രഹരമേറ്റത്. ഉത്തരാഖണ്ഡ് സംഭവം ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലും കയറിയിറങ്ങി വാര്ത്തകളില് നിറഞ്ഞിരുന്നു. ഹൈക്കോടതി രാഷ്ട്രപതി ഭരണം ഏര്പ്പെടുത്തിയതു റദ്ദാക്കിയ അപൂര്വ സംഭവവും പോലുമുണ്ടായി. മലയാളി കൂടിയായ ചീഫ് ജസ്റ്റീസ് അടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ വിധി അങ്ങനെ അപൂര്വങ്ങളില് അപൂര്വമായി. രാഷ്ട്രപതിക്കും തെറ്റുപറ്റാമെന്ന കോടതിയുടെ നിരീക്ഷണം നിയമവൃത്തങ്ങളില് കോളിളക്കമുണ്ടാക്കി.
ഉത്തരാഖണ്ഡ് നിയമസഭ വിളിച്ചുചേര്ത്ത് വിശ്വാസവോട്ട് നടത്താന് ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു. എന്നാല്, ഈ വിധിക്ക് മണിക്കൂറുകളുടെ ആയുസേ ഉണ്ടായിരുന്നുള്ളൂ. കേന്ദ്ര സര്ക്കാര് ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയെ സമീപിച്ചു.തുടര്ന്ന് വീണ്ടും രാഷ്ട്രപതി ഭരണം പുനഃസ്ഥാപിക്കാന് ഇടക്കാല ഉത്തരവുണ്ടായി. വാദപ്രതിവാദങ്ങള് തുടര്ന്നതിനുശേഷം ഒടുവില് വിശ്വാസവോട്ട് നടത്തണമെന്ന നിലപാടില് സുപ്രീംകോടതിയും എത്തിച്ചേര്ന്നു. അതേസമയം തന്നെ, കൂറുമാറിയ ഒമ്പതു കോണ്ഗ്രസ് എം.എല്.എമാര്ക്ക് വോട്ടെടുപ്പില് പങ്കെടുക്കാന് കഴിയില്ലെന്ന് വിധിക്കുകയും ചെയ്തു. ഇത് ഫലത്തില് കോണ്ഗ്രസിനു ഗുണം ചെയ്തു. ഇന്നലെ നടന്ന വോട്ടെടുപ്പില് 33 പേര് കോണ്ഗ്രസിനെയും 28 പേര് ബി.ജെ.പിയേയും അനുകൂലിച്ചു എന്നാണു സൂചനകള്. ഫലം സംബന്ധിച്ച വിവരങ്ങള് മൂദ്രവച്ച കവറില് സുപ്രീംകോടതിക്കു കൈമാറും. കോടതിയാണ് അന്തിമമായി ഫലം പ്രഖ്യാപിക്കുക. ജനാധിപത്യധ്വംസനമാണ് ഇവിടെ നടന്നതെന്ന് പൊതുവേ ആരോപണം ഉയര്ന്നിരുന്നു. വിശ്വാസവോട്ട് നടത്താന് ഉന്നതനീതിപീഠം ആവശ്യപ്പെട്ടതോടെ ഇരുളകന്നുപോയി. സംസ്ഥാനഭരണകൂടങ്ങളെ അട്ടിമറിക്കാനുള്ള നീക്കങ്ങള്ക്കെതിരേയുള്ള മുന്നറിയിപ്പു കൂടിയാണ് ഉത്തരാഖണ്ഡ് ലെ വിശ്വാസവോട്ട്.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment