Pages

Tuesday, February 9, 2016

കൊലയാളി വൈറസ് സിക്കയ്ക്ക് പിന്നിൽ മനുഷ്യൻ തന്നെ!

കൊലയാളി വൈറസ് സിക്കയ്ക്ക്
പിന്നിൽ മനുഷ്യൻ തന്നെ!
പക്ഷിപ്പനി, പന്നിപ്പനി, എബോള പിന്നാലെ ഇപ്പോള്‍ സിക്ക വൈറസ്. ലോകത്തെ തേടി മരുന്നില്ലാത്ത പുതിയ മഹാമാരി എത്തിക്കഴിഞ്ഞു. ലോകമെമ്പാടുമുള്ള ഡോക്ടര്‍മാരും സര്‍ക്കാരുകളും മുന്നറിയിപ്പുകള്‍ നല്‍കുകയും മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്യുമ്പോള്‍ മരുന്നു കമ്പനികള്‍ സിക്കയെ പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങള്‍ തേടുകയാണ്. 1964 ല്‍ ആഫ്രിക്കയിലെ കുരങ്ങന്‍മാരില്‍ ഏറ്റവുമൊടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗം ഇപ്പോള്‍ അമേരിക്കയില്‍ പടരുന്നതെങ്ങനെയാണ്. ചിലര്‍ വിരല്‍ചൂണ്ടുന്നത് പരിസ്ഥിതി നാശം മൂലമുള്ള കാരണണങ്ങളിലേക്കാണ്.

ഒന്നാമത്തേത് സിക്ക വൈറസ് പരത്തുന്ന എയ്ഡസ് എഗിപ്തി എന്ന കൊതുക് പെരുകുന്നതിന് അനുകൂലമായ കാലാവസ്ഥ വര്‍ധിക്കുന്നു എന്നതാണ്. പ്രത്യേകിച്ചും ഭൂമധ്യരേഖയിലും സമതാപോഷ്ണ മേഖലകളിലും ചൂട് വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍. ഡങ്കിയും ചിക്കന്‍ ഗുനിയയും പകര്‍ത്തുന്നതും ഇതേ കൊതുകാണ്. ഇന്ത്യയിലുംഇവ ധാരാളമുണ്ടെന്ന് അര്‍ഥം. അതേസമയം, മുന്‍പ് ഇവ ഇല്ലാതിരുന്ന ഹിമാലയന്‍ മേഖലകളിലേക്ക് വരെ ഇവ എത്തിപ്പെട്ടത് ഈ മേഖലകളില്‍ ചൂട് വര്‍ധിച്ചതോടെയാണെന്നത് ശ്രദ്ധേയമാണ്....

അമേരിക്കയിലും ഇതേ കാലാവസ്ഥാ പ്രതിഭാസമുള്ള മേഖലയിലാണ് സിക്ക വൈറസ് ഇപ്പോള്‍ പടരുന്നത്. ബ്രസീലിലും അമേരിക്കന്‍ ഐക്യനാടുകളുടെയും മെക്സിക്കോയുടേയും അതിര്‍ത്തി പ്രദേശത്തും. ബ്രസീലില്‍ നിന്നാണ് സിക്ക അമേരിക്കയിലേക്ക് കുടിയേറിയത്. ഡാമുകള്‍ വര്‍ധിക്കുകയും വരള്‍ച്ചയില്‍ ജലാശയങ്ങള്‍ ചെളിക്കുണ്ടുകളായ് മാറുകയും ചെയ്തപ്പോള്‍ അത് കൊതുകുകളുടെ വളര്‍ച്ചക്ക് സഹായകമായി..ഇനി ആഫ്രിക്കില്‍ ഈ രോഗം കുറങ്ങന്‍മാരില്‍ നിന്ന് മനുഷ്യരിലേക്ക് എത്തിയതിന്‍റെ കാരണവും പരിസ്ഥിതി നാശത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. വ്യാപകമായി വനങ്ങള്‍ നശിപ്പിക്കപ്പെട്ടപ്പോള്‍ കുരങ്ങന്‍മാര്‍ ജനവാസ കേന്ദ്രങ്ങളിലേക്ക് കടന്നു വന്നു. ഇതോടൊപ്പം വനത്തോടൊപ്പം വന്യജീവികളുടെ എണ്ണത്തിലും കുറവുണ്ടായപ്പോള്‍ കൊതുകുകള്‍ ചോരക്കായി മനുഷ്യരെ തേടിയെത്തി. ഒപ്പം വൈറസും പകര്‍ന്നു. ആഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയ വ്യക്തി ബ്രസീലിലും രോഗം പകരാന്‍ ഇടയാക്കി.... വർധിക്കുന്ന നഗരവല്‍ക്കരണത്തിന്‍റെ ശേഷിപ്പുകളായ മാലിന്യങ്ങള്‍ ബ്രസീലിലും സിക്ക വൈറസ് വഹിക്കുന്ന കൊതുകുകള്‍ക്ക് വളരാന്‍ മികച്ച സൗകര്യമൊരുക്കിയെന്ന് ലോകാരോഗ്യസംഘടന വിലയിരുത്തുന്നു. ഏത് വിധത്തില്‍ നോക്കിയാലും മനുഷ്യരാശിക്ക് പുതിയ ഭീഷണിയായ സിക്ക വൈറസ് പടര്‍ന്ന് പിടിക്കുന്നതിന് മറ്റൊന്നിനെയും മനുഷ്യന്‍ കുറ്റപ്പെടുത്തേണ്ടെന്ന് വ്യക്തം. ആ ചൂണ്ട് വിരല്‍ തന്നിലേക്ക് തന്നെ തിരിച്ച് പിടിച്ചാല്‍ മതിയാകും.

Prof. John Kurakar

No comments: