Pages

Sunday, February 7, 2016

ആരോഗ്യത്തിൽ ജാഗ്രത അനിവാര്യം

ആരോഗ്യത്തിൽ ജാഗ്രത
അനിവാര്യം
പുതിയ രോഗങ്ങള്‍ മുളപൊട്ടുന്നതിനൊപ്പം ഭൂമുഖത്തുനിന്ന്‌ അപ്രത്യക്ഷമായവ ചിലപ്പോള്‍ തലപൊക്കുകയും ചെയ്യുന്ന കാഴ്ചയാണ് കാണുന്നത് . ലോകം സമീപകാലത്തു കണ്ട ഏറ്റവും വലിയ മഹാമാരിയായിരുന്നു എബോള. പിടിപെട്ടാല്‍ മരണം ഉറപ്പ്‌. ആഫ്രിക്കന്‍ രാജ്യത്തു നിന്നു പൊട്ടിപ്പുറപ്പെട്ട എബോള പതിനായിരക്കണക്കിനാളുകളുടെ ജീവനെടുത്തശേഷമാണ്‌ ശമിച്ചത്‌. ഇപ്പോഴും അങ്ങിങ്ങ്‌ എബോള ഭീഷണി നിലനില്‍ക്കുന്നുണ്ട്‌. ഈ മരുന്നില്ലാരോഗത്തിനു പിന്നാലെയാണ്‌ സിക്ക വൈറസ്‌ പടര്‍ത്തുന്ന വ്യാധി ലോകത്തെ കിടുകിടാ വിറപ്പിക്കുന്നത്‌.ബ്രസീലിലും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലുമാണ്‌ സിക്ക ബാധ കണ്ടെത്തിയതെങ്കിലും മറ്റു വന്‍കരകളിലേക്കു കൂടി പകരാനുള്ള സാധ്യത കണക്കിലെടുത്ത്‌ ലോകാരോഗ്യസംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചിരിക്കുകയാണ്‌. ബ്രസീലിലും അമേരിക്കയിലുമായി ഏകദേശം 15 ലക്ഷം പേരില്‍ സിക്ക വൈറസ്‌ കണ്ടുകഴിഞ്ഞു. അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ നാല്‍പതുലക്ഷം പേര്‍ക്ക്‌ ഇതു ബാധിക്കാമെന്ന മുന്നറിയിപ്പും ലോകാരോഗ്യ സംഘടന നല്‍കുന്നു. ഏകദേശം 23 രാജ്യങ്ങളില്‍ സിക്കയുടെ സാന്നിധ്യം കണ്ടതായാണ്‌ അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. ഈഡിസ്‌ കൊതുകുകളാണ്‌ ഇതു പടര്‍ത്തുന്നതെങ്കിലും രോഗബാധയുള്ളവരുമായുള്ള ലൈംഗികബന്ധത്തിലൂടെയും രോഗം പകരാമെന്ന കണ്ടെത്തല്‍ ശാസ്‌ത്രലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്‌. എബോള പകരുന്നത്‌ രോഗിയുടെ സ്രവങ്ങള്‍ മറ്റുള്ളവരുടെ ദേഹത്ത്‌ വീഴാന്‍ ഇടയായാലായിരുന്നു.
സിക്ക പരത്തുന്ന ഈഡിസ്‌ കൊതുകകള്‍ സര്‍വവ്യാപികളാണ്‌. നമ്മുടെ നാട്ടില്‍ ഈ കൊതുകുകള്‍ പരത്തുന്ന രോഗങ്ങള്‍ ഒട്ടേറെയുണ്ട്‌. ചിക്കുന്‍ഗുനിയ അതിനുദാഹരണമാണ്‌. അതുകൊണ്ട്‌ നാമും കരുതിയിരിക്കേണ്ടതായുണ്ട്‌. പ്രതിരോധപ്രവര്‍ത്തനമെന്നാല്‍ കൊതുകുനശിപ്പിക്കല്‍ മാത്രമാകുന്നു. ബ്രസീലില്‍ പട്ടാളത്തെ ഇറക്കിയാണ്‌ കൊതുകു നശീകരണം നടത്തുന്നത്‌.ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍ പലപ്പോഴും പുറമേക്കു കാണണമെന്നില്ല. നേരിയ പനി, ചെങ്കണ്ണ്‌, സന്ധിവേദന എന്നിവ ചിലപ്പോള്‍ കാണാമെന്നു മാത്രം. ആശുപത്രിയില്‍ കിടത്തിച്ചികിത്സിക്കേണ്ടതുപോലുമില്ലാത്ത ഈ രോഗത്തെ ഭീകരനെന്നു വിളിക്കേണ്ടിവരുന്നത്‌ മറ്റൊരു കാരണത്താലാണ്‌. ഗര്‍ഭിണികളെ രോഗം ബാധിച്ചാല്‍ പിറക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ ജന്മവൈകല്യമുണ്ടാകും. നവജാതശിശുക്കളുടെ തലച്ചോറിന്റെ വളര്‍ച്ച കുറഞ്ഞിരിക്കും. മൈക്രോസെഫാലി എന്നാണ്‌ ഈ രോഗത്തെ വൈദ്യശാസ്‌ത്രം വിളിക്കുന്നത്‌.2014-ല്‍ 150 കുട്ടികള്‍ക്കായിരുന്നു രോഗമെങ്കില്‍ 2015-ല്‍ 3883 നവജാതര്‍ മൈക്രോസെഫാലിയുമായി പിറവികൊണ്ടു. അതായത്‌ 25 ഇരട്ടിയോളം. നിലവില്‍ പ്രതിരോധവാക്‌സിനുകളൊന്നും ഈ രോഗത്തെ ചെറുക്കാനായി കണ്ടുപിടിച്ചിട്ടില്ല. പരീക്ഷണങ്ങള്‍ തുടരുകയാണ്‌. രണ്ടോമൂന്നോ വര്‍ഷംകൊണ്ട്‌ മരുന്നുകള്‍ ലഭ്യമാകുമെന്നാണു സൂചനകള്‍. അതുവരെ എന്തെന്ന്‌ ആര്‍ക്കുമൊരു തിട്ടവുമില്ല.രോഗം സ്‌ഥിരീകരിച്ച കരീബിയന്‍ രാഷ്‌ട്രസമൂഹത്തില്‍ രണ്ടുവര്‍ഷത്തേക്ക്‌ ഗര്‍ഭിണികളാകിതിരിക്കണമെന്നാണ്‌ സ്‌ത്രീകളോട്‌ സര്‍ക്കാരിന്റെ സ്‌നേഹോപദേശം. വൈകല്യമുള്ള കുഞ്ഞുങ്ങള്‍ പിറക്കുന്നത്‌ ഒഴിവാക്കാനാണിത്‌.
1947-ല്‍ ഉഗാണ്ടയില്‍ കുരങ്ങുകളിലാണ്‌ സിക്ക വൈറസ്‌ രോഗബാധ ആദ്യമായി കണ്ടെത്തിയത്‌. 1954-ല്‍ നൈജീരിയയിലാണ്‌ മനുഷ്യരില്‍ ഈ രോഗം ആദ്യം സ്‌ഥിരീകരിച്ചത്‌. പിന്നീട്‌ ആരോഗ്യരംഗത്ത്‌ വലിയ ഭീഷണിയൊന്നും സിക്ക ഉയര്‍ത്തിയില്ല. രോഗബാധ കണ്ട രാഷ്‌ട്രങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്കു രോഗം പിടിപെടാനുള്ള സാധ്യയേറെയാണ്‌. അവരില്‍ നിന്ന്‌ കൊതുകളിലൂടെ മറ്റുള്ളവരിലേക്ക്‌ നിഷ്‌പ്രയാസം ഇതു പരക്കും. ബ്രസീല്‍ ആശങ്കപ്പെടുന്നതിന്‌ മറ്റൊരു കാരണം കൂടിയുണ്ട്‌. 2016-ലെ ഒളിമ്പിക്‌സിന്‌ ഇനി അധികനാളില്ല. ഓഗസ്‌റ്റില്‍ ഒളിമ്പിക്‌സിന്‌ തിരശീല ഉയരുമ്പോള്‍ ലക്ഷോപലക്ഷം വിദേശികള്‍ അവിടേക്ക്‌ ഒഴുകിയെത്തും. ഈ സാഹചര്യം അപ്പോഴും നിലനില്‍ക്കുകയാണെങ്കില്‍ അതും തിരിച്ചടിയാകും.സിക്കയെ നേരിടാന്‍ കൂട്ടായ ശ്രമങ്ങള്‍ വേണമെന്നാണ്‌ ലോകാരോഗ്യ സംഘടന വ്യക്‌തമാക്കുന്നത്‌. കൊതുകുകളുടെ നിര്‍മാര്‍ജനം സാധ്യമാക്കുകയാണ്‌ പ്രധാന പ്രതിരോധമാര്‍ഗം. കെട്ടിക്കിടക്കുന്ന മലിന ജലമാണ്‌ കൊതുകുകളുടെ പ്രജനനകേന്ദ്രം. അതുകണ്ടെത്തി നശിപ്പിക്കാന്‍ ഓരോരുത്തരും പ്രതിരോധഭടന്‍മാരാകുകയാണ്‌ വേണ്ടത്‌. എന്തിനുമേതിനും സര്‍ക്കാരിനെയും ആരോഗ്യവകുപ്പിനെയും ആശ്രയിക്കാന്‍ നില്‍ക്കാതെ സ്വന്തം പരിസരത്തു നിന്നുതന്നെ ഇതിനുള്ള ആത്മാര്‍ഥമായ ശ്രമങ്ങളാണ്‌ ഉണ്ടാകേണ്ടത്‌. അങ്ങനെയാണെങ്കില്‍ സിക്കയോ ചിക്കുന്‍ഗുനിയയോ നമ്മെ ഭീഷണിപ്പെടുത്തുകയുമില്ല.വ്യക്തികളും സംഘടനകളും കൊതുകു നശീകര ണത്തിൽ ജാഗ്രത പുലർത്തണം.

.പ്രൊഫ്‌. ജോൺ കുരാക്കാർ

No comments: