Pages

Sunday, October 4, 2015

അഹിംസയുടെ നാട്ടിൽ ഹിംസയോ ?

അഹിംസയുടെ നാട്ടിൽ  ഹിംസയോ ?
John Kurakar
ഒരുതുള്ളി രക്‌തംപോലും ചീന്താതെ നിരാഹാരത്തിലൂടെയും അഹിംസയിലൂടെയും ഭാരതത്തെ സ്വാതന്ത്ര്യത്തിന്റെ പ്രകാശത്തിലേക്കു നയിച്ച മഹാത്മാഗാന്ധിയുടെ  ജന്മദിനത്തിനു ഒരു തൊട്ടുമുൻപ്ഉത്തര്‍പ്രദേശില്‍നടന്ന  അതിക്രൂരമായ നരനായാട്ട് വര്‍ഗീയ ഭ്രാന്ത്‌ ഇന്നും മനുഷ്യ മനസ്സിൽ  നിന്ന്  പോയിട്ടില്ല എന്നതിൻറെ തെളിവാണ് .ഭാരതത്തെ  ഭിന്നിപ്പിച്ചു നിർത്തണമെന്ന് ആഗ്രഹിക്കുന്ന ഒരു വിഭാഗം  ഇവിടെ  വളർന്നു വരുന്നു വെന്നുവേണം മനസിലാക്കാൻ .സമൂഹത്തെ ഭിന്നിപ്പിച്ചു നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ മതത്തെയും ജാതിയേയും ഒരു ഒരു കൂട്ടര്‍ കൂട്ടുപിടിച്ചിരിക്കുന്നു. സ്വാതന്ത്ര്യ മോഹികളും ധീരന്‍മാരുമായ അനേകം രക്‌തസാക്ഷികളുടെ ചോരയൂം വിയര്‍പ്പും അലിഞ്ഞുചേര്‍ന്ന ഈ മണ്ണില്‍ സാഹോദര്യത്തിന്റെയും സമത്വത്തിന്റെയും വിത്തുകള്‍ മുളപൊട്ടുന്നതിനു പകരം ഹിംസയുടെ ബിംബങ്ങള്‍ തലപൊക്കുന്നു എന്നതാണ്‌ സമകാലിക ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വിപത്ത്‌. യു.പിയിലെ ബിസാരി ഗ്രാമത്തിലെ കര്‍ഷകത്തൊഴിലാളിയായ മുഹമ്മദ്‌ അഖ്‌ലാക്കിന്റെ ജീവന്‍ ഒരു കൂട്ടം മതാന്ധര്‍ നിഷ്‌ഠുരമായി പിച്ചിച്ചീന്തിയത്‌ ഏതൊരു പരിഷ്‌കൃത സമൂഹത്തിനും ചിന്തിക്കാന്‍ കൂടി കഴിയാത്തതാണ്‌. ഭാരതത്തിൽ  ജനങ്ങൾ എന്തുകഴിക്കണം, ഏതു വസ്‌ത്രം ധരിക്കണം, എങ്ങനെ ജീവിക്കണം എന്നൊക്കെ നിശ്‌ചയിക്കുന്നത്‌ ആരാണ്‌? ഭരണഘടന നല്‍കിയ സ്വാതന്ത്ര്യം പോലും ആരാണ്‌ കൂച്ചുവിലങ്ങിട്ടു നിര്‍ത്തുന്നത്‌? ഒരു സുപ്രഭാതത്തില്‍ വീട്ടിലേക്ക്‌ ഇരച്ചെത്തി  മുന്നിൽ മാട്ടിറച്ചി കഴിച്ചെന്നു പറഞ്ഞ്‌ ഒരു സംഘം തല്ലിക്കൊന്നു തള്ളുന്നതിനു പിന്നിലെ ശക്‌തികളാരാണ്‌? ഒരു മതവും  മനുഷ്യനെ കൊല്ലാൻ പറയുന്നില്ല . ഒരു ഉറുമ്പിനെ  പോലും നോവിക്കാത്ത  ആർഷ ഭാരതത്തിലാണ്  മാട്ടിറച്ചി കഴിച്ചെന്നു പറഞ്ഞ്‌ കൊല നടത്തിയത് .നാനാജാതി മതസ്‌ഥർ  ഒരുമയോടെ കഴിയുന്ന രാജ്യമാണ്‌ ഭാരതം . വിവിധ  ഭാഷകളും സംസ്‌കാരങ്ങളും ഇഴകോര്‍ത്തുകിടക്കുന്ന ഈ രാജ്യത്തിന്റെ ജീവതാളം അതിന്റെ മതിനിരപേക്ഷതതന്നെയാണ്‌..വർഗ്ഗീയത  ഒരു  മതത്തിനും  ഗുണം ചെയ്യില്ല .ഭാരതത്തിൻറെ  അഭിമാനത്തിനു  ഈ ക്ഷതം ഏൽപിച്ചിരിക്കുകയാണ് . സമാധാനത്തിന്റെ ദൂതുമായി ജനഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്ന മഹാത്മജിയുടെ മണ്ണില്‍ അസമാധാനത്തിന്റെ വിത്തുപാകുന്നവരാരാണെങ്കിലും അത്‌ മാപ്പര്‍ഹിക്കാത്ത കുറ്റംതന്നെ. കൊലയാളികളെ  നിയമത്തിൻറെ  മുന്നിൽ  ഏത്രയും വേഗത്തിൽ ഹാജരാക്കി പരമാവധി ശിക്ഷ വാങ്ങികൊടുക്കണം .

പ്രൊഫ്‌. ജോണ്‍ കുരാക്കാർ






No comments: