Pages

Friday, October 23, 2015

ഭാരതത്തിൽ വര്‍ഗീയതയും മതഭ്രാന്തുംവ്യാപകമാകുന്നു

ഭാരതത്തിൽ വര്ഗീയതയും മതഭ്രാന്തുംവ്യാപകമാകുന്നു

John Kurakarഭാരതത്തിൽ  അടുത്തകാലത്തായി വര്‍ഗീയതയും മതഭ്രാന്തും കൂടുതല്‍ ആഴങ്ങളിലേക്ക്‌  പടര്ന്നിരിക്കുന്നു... സമാധാനവും സഹിഷ്‌ണുതയും ആഗ്രഹിക്കുന്ന ബഹുഭൂരിപക്ഷം വരുന്നവര്‍ക്ക്‌ ഉള്‍ക്കിടിലമുണ്ടാക്കുന്ന ജനാധിപത്യ ധ്വംസനങ്ങളുടെ കഥകള്‍ അടിക്കടി ഉയരുന്നത്‌ രാജ്യമനഃസാക്ഷിയെ വേദനിപ്പിക്കുകയും ചെയ്യുന്നു. ലോകത്തിൻറെ  നെറുകയിൽ  അഭിമാനത്തോടെ  ഉയർന്നു  നിന്ന മതേതര  ഭാരതം  തകരാൻ  ഇടവരുത്തരുത് .വിവിധ മതവിഭാഗങ്ങൾ  ഒരുമയോടെ  നൂറ്റാണ്ടുകളായി ജീവിക്കുന്ന നാടാണ്  ഭാരതം .ലോകം അത്ഭൂത ആദരവോടെ നോക്കി കാണുന്ന പുണ്യ ഭൂമിയാണ്‌ ഭാരതം .ഭാരതത്തിന്റെ മതേതര സ്വഭാവം  തകർക്കാൻ  ആരെയും  അനുവദിക്കരുത് .ശുഭസൂചക വര്‍ത്തമാനങ്ങള്‍ക്കു പകരം വിദ്വേഷജടിലമായ വാക്കും പ്രവൃത്തിയും  രാജ്യത്ത്‌  തുടരെ  ഉണ്ടായിട്ടും  പ്രധാന മന്ത്രിയുടെ  മൌനം ജനങ്ങൾ ആശങ്കയോടെയാണ്  കാണുന്നത് .. ജനങ്ങൾ എന്തു കഴിക്കണം  എന്ന്  ഒരു വിഭാഗം  നീരുമാനിക്കുന്നു . ഗോവധ നിരോധനം നടപ്പാക്കിക്കൊണ്ട്‌ ജാതി മത താല്‍പര്യസംരക്ഷണാര്‍ഥം ജനാധിപത്യവിരുദ്ധ നിലപാടുകള്‍ ചില സംസ്‌ഥാന സര്‍ക്കാരുകള്‍ കൈക്കൊണ്ടു. നിയമനിര്‍മാണ സഭകള്‍ തീരുമാനമെടുത്തതോടെ പ്രതിഷേധങ്ങള്‍ക്കു വിലയില്ലാതായി. ഇറച്ചി കഴിച്ചെന്നും പശുക്കളെ അറക്കാന്‍ കൊണ്ടുപോയി എന്നും ആരോപിച്ച്‌ മുന്നു പേരെ നിര്‍ദയം അടിച്ചു കൊന്നു. ഉത്തര്‍പ്രദേശിലെ ദാദ്രി സംഭവത്തോടെയാണ്‌ ഗോമാംസത്തിലടങ്ങിയ വര്‍ഗീയരാഷ്‌ട്രീയം സമൂഹത്തെ നോക്കി പല്ലിളിക്കാന്‍ തുടങ്ങിയത്‌. അതിന്റെ അനുരണനങ്ങള്‍ ജമ്മു കശ്‌മീരില്‍ എം.എല്‍.എയെ സഭയില്‍ വളഞ്ഞിട്ട്‌ മര്‍ദിക്കുന്നതിലേക്കും ജമ്മുവില്‍ ഗോക്കളെ കടത്തി എന്നാരോപിച്ച്‌ ഒരാളെ മര്‍ദിച്ചു കൊല്ലുന്നതിലേക്കും എത്തിനില്‍ക്കുന്നു.കലാപങ്ങൾ  തടയാൻ  സർക്കാരിനു  കഴിയുന്നില്ല .ഗോമാംസത്തില്‍ നിന്നാരംഭിച്ച അസഹിഷ്‌ണുത സംഗീതത്തിലേക്കും കരിമഷി പ്രയോഗത്തിലേക്കും ചെന്നെത്തി. എഴുത്തുകാരനും ചിന്തകനുമായ സുധീന്ദ്ര കുല്‍ക്കര്‍ണിയാണ്‌ മുംബൈയില്‍ ശിവസേന പ്രവര്‍ത്തകരുടെ കരിമഷിപ്രയോഗത്തിനിരയായത്‌. ഇക്കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പത്രസമ്മേളനം നടത്തി മടങ്ങുകയായിരുന്ന ജമ്മു കശ്‌മീര്‍ എം.എല്‍.എ. എന്‍ജിനീയര്‍ റാഷിദ്‌ കരിമഷി പ്രയോഗത്തിന്റെ രണ്ടാമത്തെ ഇരയായി. ഗുലാം അലിയെന്ന വിഖ്യാത പാക്‌ ഗസല്‍ ഗായകനെ ഇന്ത്യന്‍ മണ്ണില്‍ പാടാന്‍ അനുവദിക്കില്ലെന്ന ശിവസേനയുടെ നിലപാട്‌ കലയിലേക്കുകൂടി ഫാസിസ്‌റ്റ്‌ ചിന്താഗതി പടര്‍ത്തുന്നതിന്റെ സൂചനയായി. ഒടുവില്‍ മനംമടുത്ത്‌ ഗുലാംഅലി പാകിസ്‌താനിലേക്കു മടങ്ങാന്‍ ഒരുങ്ങുകയാണ്‌.
കലയില്‍ നിന്ന്‌ കളിയിലേക്കും വിദ്വേഷപ്രഘോഷകരുടെ വാളുകള്‍ നീളുകയാണ്‌. അതിര്‍ത്തിയില്‍ വെടിനിര്‍ത്തിയശേഷം മതി ഇനി പാകിസ്‌താന്‍ ക്രിക്കറ്റ്‌ ടീമിന്റെ ഇന്ത്യയിലെ കളികളെന്നാണ്‌ ശിവസേന ആവര്‍ത്തിക്കുന്നത്‌. മത്സരം പുനരാരംഭിക്കാനുള്ള നടപടികളുടെ ഭാഗമായി പാക്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ ഷഹരിയാര്‍ ഖാനെ ഇന്ത്യയിലേക്ക്‌ ക്ഷണിച്ചതോടെയാണു പ്രശ്‌നങ്ങള്‍ വീണ്ടും കടുത്തത്‌. മുംബൈയിലെ ബി.സി.സി.ഐ. ഓഫീസില്‍ തള്ളിക്കയറിയാണ്‌ ശിവസേന പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്‌. മുംബൈയില്‍ നടക്കേണ്ട ഇന്ത്യാ-ദക്ഷിണാഫ്രിക്ക ഏകദിനത്തില്‍ പാക്‌ അമ്പയര്‍ അലിം ദാറിനെ തടയുമെന്ന്‌ പ്രഖ്യാപിച്ചതോടെ ഇദ്ദേഹത്തെ പിന്‍വലിക്കാന്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കണ്‍ട്രോള്‍ തീരുമാനിച്ചു. മാത്രവുമല്ല, പാക്‌ ക്രിക്കറ്റ്‌ കമന്റേറ്ററായ ഷുഎൈബ്‌ അക്‌തറും പിന്‍വാങ്ങി.
ഇന്ത്യ-പാക്‌ ക്രിക്കറ്റ്‌ കളി സമീപഭാവിയിലെങ്ങും ഉണ്ടാകില്ലെന്ന നിലയിലേക്കാണു കാര്യങ്ങള്‍ വളര്‍ന്നിട്ടുള്ളത്‌. രാഷ്‌ട്രപതി സമാധാനദൂതുമായി വീണ്ടും രംഗത്തുവന്നതാണ്‌ ആശ്വാസദായകമാകുന്നത്‌. ഇന്ത്യ എക്കാലവും കാത്തുസൂക്ഷിക്കുന്ന മൂല്യങ്ങളും ഇതരമതങ്ങളോടുള്ള ബഹുമാനവും നഷ്‌ടമാകാതിരിക്കാന്‍ കരുതല്‍ വേണമെന്നാണ്‌ അദ്ദേഹത്തിന്റെ വാക്കുകള്‍. ഇതിനു സമാനമായ കലുഷിത സാഹചര്യം രാജ്യം സമീപകാലത്ത്‌ ദര്‍ശിച്ചിട്ടില്ല. നഷ്‌ടമായമൂല്യങ്ങളുടെ വീണ്ടെടുപ്പിനുവേണ്ട ആത്മാര്‍ഥമായ ശ്രമങ്ങളാണ്‌ നടക്കേണ്ടത്‌.വർഗ്ഗീയ  വിഷം  ചീറ്റുന്ന  കാപലികന്മാരെ  നിലയ്ക്കു നിർത്താൻ  സർക്കാരിന് കഴിയാത്തത്  എന്തു കൊണ്ട് ?


പ്രൊഫ്‌. ജോണ്‍ കുരാക്കാർ

No comments: