മൗലികാവകാശലംഘനം
ബിജെപി സര്‍ക്കാര്‍ ലോക്സഭയില്‍ അധികാരത്തിലെത്തിയതു മുതല്‍ ഹിന്ദുത്വ അജന്‍ഡ നടപ്പിലാക്കി വരികയാണോ എന്ന് ജനങ്ങൾ സംശയിക്കുന്നു . അതിലൊന്നാണ് ഗോവധനിരോധനം. മാംസം വില്ക്കുന്നതും വാങ്ങുന്നതും അറവുശാലകള്‍ തുറന്ന് പ്രവര്ത്തിക്കുന്നതും ബോംബെ മുനിസിപ്പല്‍ കോര്‍പറേഷനില്‍ രണ്ടുദിവസത്തേക്ക് നിരോധിക്കുകയുണ്ടായി. ആദ്യം നാലുദിവസത്തെ നിരോധനമായിരുന്നു. ജനങ്ങളില്നിന്നുണ്ടായ ശക്തമായ പ്രതിഷേധം കാരണം രണ്ടുദിവസമായി ചുരുക്കി. ജൈനമതക്കാര്‍ വ്രതാനുഷ്ഠാനം നടത്തുന്നതാണ് മാംസം വില്ക്കുന്നതും വാങ്ങുന്നതും നിരോധിക്കാന്‍ കാരണമായി പറഞ്ഞത്.. വിവിധ മതത്തിലും വർഗ്ഗത്തിലും ആചാരാനുഷ്ടാനങ്ങളിലുമുള്ള ജനങ്ങൾ ഒരുമയോടെ ജീവിക്കുന്ന നാടാണ് ഭാരതം . ജമ്മു കശ്മീരില്‍ ഹൈക്കോടതി ഒരു പഴയ നിയമം പൊടിതട്ടിയെടുത്ത് നടപ്പാക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ്. അതിന്റെ പേരില്‍ ഗോവധം, കാള, പോത്ത് എന്നിവയെ കൊല്ലുന്നതുള്പ്പെടെ നിരോധിച്ചു. ഇത് മുസ്ലിം ഭൂരിപക്ഷ സംസ്ഥാനമായ ജമ്മു കശ്മീരില്‍ ശക്തമായ പ്രതിഷേധത്തിനിടവരുത്തി. മഹാരാഷ്ട്രയെത്തുടര്ന്ന് ബിജെപി ഭരിക്കുന്ന രാജസ്ഥാന്‍, ഗുജറാത്ത്, ഛത്തീസ്ഗഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലും ഈ നിലപാട് പിന്തുടരുന്നു .
ബോംബെ മുനിസിപ്പല്‍ കോര്‍പറേഷനില്‍ അടിച്ചേല്‍പ്പിച്ച മാംസനിരോധനം ബോംബെ ഹൈക്കോടതി താല്ക്കാലികമായി തടഞ്ഞിരിക്കുകയാണ്. ഇറച്ചിക്കച്ചവടക്കാരും വില്പ്പനക്കാരും ചേര്ന്ന് സമര്പ്പിച്ച ഹര്ജിയുടെ വിചാരണവേളയില്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് പ്രസക്തമായ ചില ചോദ്യങ്ങള്‍ ഉന്നയിച്ചു. അഹിംസയുടെ പേരിലാണ് മാംസം നിരോധിക്കുന്നതെങ്കില്‍ മത്സ്യം, കടലില്നിന്ന് ലഭിക്കുന്ന മറ്റ് മാംസാഹാരങ്ങള്‍ എന്നിവ നിരോധിക്കാത്തതെന്താണ്, എന്നായിരുന്നു സര്‍ക്കാര്‍ അഭിഭാഷകനോടുള്ള ചോദ്യം. സമൂഹത്തില്‍ ഒരുവിഭാഗം ഇഷ്ടപ്പെടുന്നില്ല എന്ന ഏക കാരണത്താല്‍ ഭൂരിപക്ഷംവരുന്ന മറ്റ് ജനവിഭാഗങ്ങളുടെ പഥ്യാഹാരം നിരോധിക്കുന്നത് മൗലികാവകാശലംഘനമാണ്. ഇഷ്ടപ്പെട്ടതും രുചികരവുമായ ഭക്ഷ്യവസ്തുക്കള്‍ തെരഞ്ഞെടുക്കാന്‍ ഓരോ പൗരനും അവകാശമുണ്ട്. ഭരണഘടനയില്‍ മൗലികാവകാശമായി ഉള്പ്പെടുത്തിയതാണ് ഈ വിഷയം. അതില്‍ കൈവയ്ക്കാന്‍ സര്‍ക്കാരിനോ, മറ്റാര്ക്കെങ്കിലുമോ അധികാരമില്ല. അത് ഒരാള്ക്കിഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സ്വാതന്ത്ര്യത്തെ നിഷേധിക്കുന്ന തരത്തിലുള്ള ഭരണഘടനാ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു. ഈ വിഷയത്തില്‍ വ്യക്തമായ നയരേഖ തയ്യാറാക്കി കോടതിയുടെ മുമ്പില്‍ ഹാജരാക്കാന്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് സര്ക്കാരിനോടാവശ്യപ്പെട്ടു. മാംസം വില്ക്കുന്നതും വാങ്ങുന്നതും നിരോധിച്ചുള്ള ബോംബെ മുനിസിപ്പല്‍ കോര്‍പറേഷന്റെ തീരുമാനം ഡിവിഷന് ബെഞ്ച് താല്ക്കാലികമായി തടഞ്ഞുവയ്ക്കുകയും ചെയ്തു. മാംസഭക്ഷണം നിരോധിക്കുന്നതില്‍ ബിജെപിയുടെ സഖ്യകക്ഷിയായ ശിവസേന ഭിന്നാഭിപ്രായം പ്രകടിച്ചതും ശ്രദ്ധേയമാണ്.മാംസഭക്ഷണ നിരോധനംമൗലികാവകാശലംഘനംതന്നെയാണ്
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment