Pages

Saturday, September 19, 2015

ജീവന്‍ കൊടുത്ത്‌ ഫാറൂഖ്‌ ഭാര്യയെയും മക്കളെയും രക്ഷിച്ചു

ജീവന്കൊടുത്ത്ഫാറൂഖ്ഭാര്യയെയും മക്കളെയും രക്ഷിച്ചു

mangalam malayalam online newspaperസൗദിയിലെ വാസസ്‌ഥലത്തുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ നിന്നു നാലു മക്കളെയും ഭാര്യയെയും രക്ഷിച്ചശേഷമാണു ഫാറൂഖ്‌ മരണത്തിനു കീഴടങ്ങിത്‌.
ജിസാദ്‌ പ്രവിശ്യയിലെ സാംദയില്‍ ഇന്നലെ ഉണ്ടായ ഷെല്ലാക്രമണത്തിലാണ്‌ മട്ടാഞ്ചേരി സ്വദേശി ടി.കെ. ഫാറൂഖ്‌ മരിച്ചത്‌. സംഘര്‍ഷ ഭൂമിയായ യമന്‍ അതിര്‍ത്തിയാണു സാംദ. മലയാളികളടക്കം എണ്‍പതു കുടുംബങ്ങള്‍ താമസിച്ചുവരുന്ന കോളനിയില്‍ രാവിലെ 8.30 നാണ്‌ ആദ്യ ഷെല്ല്‌ പതിച്ചത്‌. അവിടെ വെള്ളിയാഴ്‌ച പൊതു അവധിയായതിനാല്‍ ഭൂരിപക്ഷംപേരും ഉറക്കത്തിലായിരുന്നു.
ഫാറൂഖ്‌ ഉഗ്രശബ്‌ദം കേട്ടാണ്‌ ഉണര്‍ന്നത്‌. ഉടന്‍ കുടുംബാംഗങ്ങളെ വിളിച്ചുണര്‍ത്തി വീടിനു പുറത്തിറങ്ങി. മക്കളായ പതിനാലുകാരി നദ, ഇരട്ട സഹോദരങ്ങളായ റവാന, റിനാദ്‌, പത്തുവയസുകാരി നൈല എന്നിവരെ പുറത്തു കിടന്ന കാറില്‍ കയറ്റി. ഭാര്യ നാദിറയോടും വാഹനത്തില്‍ കയറാന്‍ ആവശ്യപ്പെട്ടു. ഇതിനിടെ സ്‌ഥലത്ത്‌ മറ്റൊരു ഷെല്ല്‌ പതിക്കുകയായിരുന്നു.
ഈ സമയം ഭാര്യ കാറിനു സമീപവും മക്കള്‍ ഉള്ളിലും ആയിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി. എന്നാല്‍ കുടുംബാംഗങ്ങളെ സുരക്ഷിതമാക്കുന്നതിനിടയില്‍ ഷെല്ലില്‍ നിന്നു തെറിച്ച ചീള്‌ കഴുത്തില്‍ തുളഞ്ഞുകയറി ഫാറൂഖ്‌ സംഭവസ്‌ഥലത്തു മരിച്ചു. ഭാര്യ നാദിറ നോക്കിനില്‍ക്കെയാണു ഭര്‍ത്താവിനെ മരണം കവര്‍ന്നത്‌.
ഈ സമയം ഇവിടെ ഉണ്ടായിരുന്ന നാദിറയുടെ സഹോദരി സുല്‍ഫത്ത്‌ (50), മകന്‍ ഇശാം (24) എന്നിവര്‍ക്കു പരുക്കേറ്റു. ഇരുവരുടെയും കാലില്‍ ചീളുകള്‍ പതിക്കുകയായിരുന്നു. ഇവരെ ജിസാനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇശാമിനെ അടിയന്തര ശസ്‌ത്രക്രിയയ്‌ക്കു വിധേയമാക്കിയതായി ബന്ധുക്കള്‍ പറഞ്ഞു. മട്ടാഞ്ചേരിയിലെ വീട്ടില്‍ രാവിലെ 9.30 ന്‌ ദുരന്ത വാര്‍ത്ത എത്തി. ഫാറൂഖിന്റെ ഭാര്യാ സഹോദരന്‍ നാസറാണ്‌ വിവരം ഫോണ്‍ വഴി മറ്റ്‌ ബന്ധുക്കളെ അറിയിച്ചത്‌. നാസറും ഭാര്യയും മക്കളും ഇതേ സ്‌ഥലത്താണു താമസിച്ചുവരുന്നത്‌. ആറുമാസമായി അതിര്‍ത്തിയില്‍ രൂക്ഷമായ പോരാട്ടമാണു നടന്നുവരുന്നത്‌. എന്നാല്‍, ജനവാസ കേന്ദ്രങ്ങളിലേക്ക്‌ ആക്രമണം വ്യാപിപ്പിച്ചിരുന്നില്ല. സംഘര്‍ഷം ആരംഭിച്ചതിനുശേഷം ആദ്യമായാണു മലയാളി കൊല്ലപ്പെടുന്നത്‌.
ചെറിയ സ്‌ഫോടന ശബ്‌ദങ്ങള്‍ കേള്‍ക്കാറുണ്ടെങ്കിലും ആദ്യമായാണു തങ്ങളുടെ വാസകേന്ദ്രത്തില്‍ ഷെല്ല്‌ പതിച്ചതെന്നും അദ്ദേഹം കുടുംബാംഗങ്ങളെ അറിയിച്ചു. എന്‍ജിനീയറിങ്‌ തൊഴിലാളികള്‍, നഴ്‌സുമാര്‍, ഡോക്‌ടര്‍മാര്‍ തുടങ്ങിയവരാണ്‌ ഇവിടെ താമസിക്കുന്നത്‌. ഇന്ത്യക്കാര്‍ക്ക്‌ പുറമേ ബംഗ്ലാദേശ്‌, പപാകിസ്‌താന്‍ തുടങ്ങിയ രാജ്യങ്ങളിലുള്ളവരും ഈ കോളനിയിലുണ്ട്‌. സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ ഞെട്ടലില്‍ നിന്ന്‌ മലയാളികളടക്കമുള്ളവര്‍ മോചിതരായിട്ടില്ല.


സി.എം. ഷാജി

No comments: