Pages

Wednesday, October 29, 2014

RAIHANA JABBARI MESSAGE TO MAM

എനിക്ക് ബലികുടീരം വേണ്ട;
അവയവങ്ങള് ദാനം ചെയ്യുക
റയ്ഹാനേ ജബ്ബാരി
 ലോക സ്ത്രീത്വത്തിന്റെ കണ്ണീര്‍ ഓര്‍മയാണ് ഇറാനിലെ റയ്ഹാനേ ജബ്ബാരി എന്ന ഇരുപത്തിയാറുകാരി. തന്നെ ബലാത്കാരം ചെയ്യാന്‍ ശ്രമിച്ച ഇന്റലിജന്‍സ് ഉദ്യോഗസ്ഥനെ കുത്തിക്കൊന്നുവെന്ന കേസില്‍ തൂക്കിലേറ്റപ്പെട്ട നിസ്സഹായയായ യുവതി. മരണത്തിന് മുന്‍പ് റയ്ഹാന അമ്മയ്ക്കയച്ച ഹൃദയഭേദകമായ സന്ദേശം ലോക മനസ്സാക്ഷിയെ തന്നെ പിടിച്ചുലയ്ക്കുകയാണ്. കേസില്‍ തന്റെ നിരപരാധിത്വം ആവര്‍ത്തിക്കുന്ന റയ്ഹാനേ തന്റെ മരണത്തില്‍ ദു:ഖിക്കരുതെന്നും തന്നെ മണ്ണില്‍ കുഴിച്ചിടരുതെന്നും കറുത്ത വസ്ത്രം ധരിക്കരുതെന്നും പറയുന്നുണ്ട്. മരണശേഷം തന്റെ അവയവങ്ങള്‍ ദാനം ചെയ്യണമെന്നും റയ്ഹാനേ അമ്മയോട് അഭ്യര്‍ഥിക്കുന്നുണ്ട്
 ജീവിതത്തിലെ അവസാന അധ്യായത്തില്‍ എത്തിനില്‍ക്കുകയാണ് ഞാന്‍. പത്തൊന്‍പതു വര്‍ഷം മാത്രമാണ് ഈ ലോകം എന്നെ ജീവിക്കാന്‍ അനുവദിച്ചത്. തൂക്കിലേറ്റപ്പെട്ടാല്‍ എന്റെ ശരീരം തെരുവിന്റെ ഏതെങ്കിലും മൂലയിലേയ്ക്ക് വലിച്ചെറിയപ്പെട്ടേക്കാം. ദിവസങ്ങള്‍ക്കുശേഷം ഈ ജഡം തിരിച്ചറിയാന്‍ പോലീസ് നിങ്ങളെ വിളിപ്പിക്കുകയും ചെയ്യും. അപ്പോള്‍ ഞാന്‍ ബലാത്സംഗം ചെയ്യപ്പെട്ട വിവരവും നിങ്ങള്‍ തിരിച്ചറിയും. നമ്മള്‍ ധനാഢ്യരല്ലാത്തതിനാല്‍ യഥാര്‍ഥ കൊലയാളികള്‍ ഒരിക്കലും പുറത്തുവരില്ല. ഈ അപമാനം സഹിച്ചുവേണം നിങ്ങള്‍ക്ക് ശിഷ്ടകാലം തള്ളിനീക്കാന്‍.ആളുകളോട് എങ്ങനെ പെരുമാറണമെന്ന് അമ്മ എന്നെ പഠിപ്പിച്ചിരുന്നു. അമ്മയുടെ അനുഭവജ്ഞാനമത്രയും തെറ്റായിരുന്നുവെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഞാന്‍ പഠിച്ചതൊന്നും എന്നെ തുണച്ചില്ല. കണ്ണില്‍ച്ചോരയില്ലാതെ ഒരു കുറ്റവാളിയെയും കൊലപാതകിയെയും പോലെയാണ് എന്നെ കോടതിയില്‍ നിര്‍ത്തിയത്. എന്നാല്‍, ഞാനൊരിറ്റു കണ്ണീര്‍ പൊഴിച്ചില്ല. ദയക്കായി യാചിച്ചുമില്ല. നിയമത്തില്‍ വിശ്വാസമുണ്ടായിരുന്നതുകൊണ്ട് ഞാന്‍ കരഞ്ഞതുമില്ല. ഒരു കൊതുകിനേയോ പാറ്റയേയോ കൊല്ലാത്ത എന്നെ ക്രൂരയായ കൊലപാതകയായിട്ടാണ് ചിത്രീകരിച്ചത്. എന്ന വേണ്ടരീതിയില്‍ മനസ്സിലാക്കാന്‍ പോലും ജഡ്ജി ശ്രമിച്ചില്ല എന്നതാണ് വാസ്തവം. ഞാന്‍ സ്‌നേഹിക്കാന്‍ പഠിച്ച ഈ രാജ്യത്തിന് എന്നെ ആവശ്യമുണ്ടായിരുന്നില്ല. വിചാരണവേളയില്‍ ഞാന്‍ ക്രൂരമായി ആക്രമിക്കപ്പെടുമ്പോഴും വഷളന്‍ പ്രയോഗങ്ങള്‍ കേട്ട് ഞാന്‍ കരയുമ്പോഴും ഒരാള്‍പോലും തുണയ്ക്കാന്‍ എത്തിയില്ല. ഒടുവില്‍ തല മുണ്ഡനം ചെയ്ത് സൗന്ദര്യത്തോട് വിടപറഞ്ഞ് പതിനൊന്ന് ദിവസം ഏകാന്തതയില്‍ കഴിയുകയായിരുന്നു ഞാന്‍.

 മരണത്തിലും ആവേശം ബാക്കിവച്ച് റയ്ഹാന ജബ്ബാരി എനിക്ക് ഒരു അഭ്യര്‍ഥന മാത്രമേയുള്ളൂ. എന്റെ മരണത്തെക്കുറിച്ചോര്‍ത്ത് ഒരിക്കലും കരയരുത്. എന്റെ ശരീരം ഈ മണ്ണില്‍ കിടന്നു ജീര്‍ണിക്കുന്നത് എനിക്ക് ഇഷ്ടമില്ല. എന്റെ കണ്ണും ഇളംപ്രായത്തിലുള്ള ഹൃദയവും മണ്ണടിയുന്നതും എനിക്ക് ഇഷ്ടമല്ല. എനിക്കുവേണ്ടി ദയ യാചിക്കരുതെന്ന് പലവട്ടം പറഞ്ഞിട്ടുണ്ട്. എന്നാലിപ്പോള്‍ എനിക്കുവേണ്ടി കോടതിയില്‍ ഒരു അപേക്ഷ നല്‍കണം. എന്റെ വധശിക്ഷ നടപ്പാക്കിക്കഴിഞ്ഞാല്‍ ഉടനെ ഹൃദയം, വൃക്ക, കണ്ണ്, എല്ലുകള്‍ തുടങ്ങി മാറ്റിവയ്ക്കാവുന്ന അവയവങ്ങളെല്ലാം തന്നെ എടുത്തു മാറ്റി ആവശ്യക്കാര്‍ക്ക് ദാനം ചെയ്യാന്‍ അനുവദിക്കണമെന്ന് കോടതിയോട് അപേക്ഷിക്കണം. എന്റെ പേരിലാണ് ഇത് ചെയ്യുന്നത് എന്ന് ആരും അറിയരുത്. മരണശേഷം കണ്ണീര്‍പൊഴിക്കാനായി എനിക്കുവേണ്ടി ശവകുടീരം പണിയരുതെന്നും വിനീതമായൊരു അപേക്ഷയുണ്ട്. എനിക്കുവേണ്ടി കറുത്ത വസ്ത്രങ്ങള്‍ ധരിക്കരുത്. എന്റെയീ പീഡനപര്‍വം പരമാവധി മറക്കാന്‍ ശ്രമിക്കുക. എന്റെ ഓര്‍മകളെ ഈ കാറ്റിന് നല്‍കുക. ഈ ലോകം നമ്മളെ സ്‌നേഹിച്ചിട്ടില്ല. ഞാനിപ്പോള്‍ മരണത്തെ പുല്‍കാന്‍ ഒരുങ്ങിനില്‍ക്കുകയാണ്. എന്നെ വിചാരണ ചെയ്തവരെയും എന്നെ ക്രൂരമായി ശിക്ഷിച്ച രാജ്യത്തെ ജഡ്ജിമാരെയും ഇന്‍സ്‌പെക്ടര്‍ ഷംലൗവിനെയും ദൈവത്തിന്റെ കോടതിയില്‍ ഞാന്‍ വിചാരണ ചെയ്യും. അറിഞ്ഞോ അറിയാതെയോ എന്നോട് തെറ്റുചെയ്യുകയും എന്റെ നിരപരാധിത്വത്തിനു നേരെ ചെവി പൊത്തുകയും ചെയ്ത ഡോ. വര്‍വാന്‍ഡിയെയും സ്വാസെ ഷബാനിയെയും സൃഷ്ടാവിന്റെ കോടതിയില്‍ ഞാന്‍ വിചാരണ ചെയ്യും. സ്വര്‍ഗലോകത്ത് നമ്മള്‍ പരാതിക്കാരും മറ്റുള്ളവര്‍ അപരാധികളുമാണ്. ദൈവം എന്തു തീരുമാനമാണ്‌കൈക്കൊള്ളുകയെന്ന് നമുക്ക് നോക്കാം. മരണം വരെ നിങ്ങളെ ആലിംഗനം ചെയ്യണമെന്നാണ് എന്റെ ആഗ്രഹം.-റയ്ഹാനേ സന്ദേശത്തില്‍ പറയുന്നു.

                                       പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments: