നിയമം
കയ്യിലെടുക്കാൻ
ആരെയും അനുവദിക്കരുത്
സദാചാരത്തിന്റെ ചുമതല സർക്കാർ ആരെയും
എല്പ്പിക്കരുത് ? ഏറ്റെടുക്കാൻ
ആരെയും അനുവദിക്കരുത് . സദാചാരപ്പോലീസ്
എന്ന് ഓമനപ്പേരിട്ടു വിളിക്കുന്ന ഒരു സംഘത്തിന്റെ പുതിയ വിക്രിയകളുടെ ഫലമാണ് ഈയിടെ
കോഴിക്കോട്ട് ഹോട്ടല്‍ അടിച്ചുതകര്‍ക്കുകയും വീട്ടമ്മ ജീവനൊടുക്കുകയും ചെയ്ത സംഭവങ്ങള്‍.
സദാചാരത്തിന്റെ ഇത്തരം മൊത്തക്കച്ചവടക്കാര്‍ മുമ്പ് ഒരു യുവാവിനെ ക്രൂരമായി കൊന്നുതള്ളിയിരുന്നു.
അതിന് കോടതി യുക്തമായ ശിക്ഷ വിധിച്ചതും ഈയിടെയാണ്. എന്നിട്ടും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്.
തന്റെ വീട്ടിലേക്ക് വന്ന അയല്‍വാസിയായ യുവാവിനെ സദാചാരക്കാര് മര്‍ദിക്കുന്നതു കണ്ടാണത്രെ
വീട്ടമ്മ ജീവനൊടുക്കിയത്. സമൂഹത്തെ സദാചാരത്തിന്റെ വഴിയിലൂടെ നടത്തിയേ തീരൂ എന്ന്
തീരുമാനിച്ച ചിലര്‍ "നീതി" നടപ്പാക്കാന്‍ സ്വയംമുന്നിട്ടിറങ്ങുന്നു. എന്താണ്
നിയമമെന്നും നിയമ ലംഘനമെന്നും അവര്‍ തീരുമാനിക്കുന്നു. തങ്ങള്‍ ശരിയെന്നു കരുതുന്നതു
മാത്രമേ സമൂഹം ചെയ്യുന്നുള്ളൂ എന്നുറപ്പാക്കാന്‍ അവര്‍ നിയമം കൈയിലെടുക്കുന്നു, എന്തു
ക്രൂരതയ്ക്കും തയ്യാറാകുന്നു. നിയമം കയ്യിലെടുക്കാൻ ആരെയും
അനുവദിക്കരുത് .
സമൂഹത്തിന്റെ ജീര്‍ണതയുടെ മുഖമാണ് കപടസദാചാരക്കാരിലൂടെ
തെളിഞ്ഞുവരുന്നത്. കേരള സമൂഹം കപടസദാചാരത്തിന്റെ ഉടുപ്പിട്ടവരാണെന്ന ചീത്തപ്പേര് പണ്ടേ
ചാര്‍ത്തിക്കിട്ടിയിട്ടുള്ളതാണ്. തന്കാര്യത്തിനു മുന്‍തൂക്കം നല്കുന്ന സ്വാര്ഥസമൂഹത്തിനു
സദാചാര വിഷയങ്ങളില്‍ മറ്റുള്ളവരുടെ മേലാണ് കണ്ണ്. മനുഷ്യന്റെ ജീവനെടുക്കുന്നവിധത്തിലേക്ക്
ഈ സാമൂഹിക വിപത്ത് വഷളാകുന്നു എന്നത് ഉല്‍ക്കണ്ഠാജനകമാണ്. ഈയിടെ അരങ്ങേറിയ ചില സംഭവങ്ങള്‍
അതിലേക്കാണു വിരല്ചൂണ്ടുന്നത്സദാചാരവും അപഥസഞ്ചാരവും തമ്മിലുള്ള പോരാട്ടമാണ് ഇപ്പോള്‍
നടക്കുന്നതെന്നും ഇപ്പോഴേ നിയന്ത്രിച്ചില്ലെങ്കില്‍ സമൂഹം തകരുമെന്നുമാണ് സദാചാര മൊത്തക്കച്ചവടക്കാരുടെ
വാദം. എന്നാല്‍, ഭൂരിഭാഗം കേസുകളിലും ഇവ രണ്ടും തമ്മിലുള്ള വേര്‍തിരിവ് വിലയിരുത്തുന്നവരെ
ആശ്രയിച്ചാണ്. വ്യക്തിപരമായ നിലപാടുകളും കാഴ്ചപ്പാടുകളും അനുഭവങ്ങളുമൊക്കെ ഒരാളുടെ
സദാചാര സങ്കല്‍പ്പത്തെ സ്വാധീനിക്കുന്നു. കടുത്ത സദാചാരവാദികള്‍ക്കു മുന്നില്‍ സാധാരണക്കാര്‍
നിത്യേന സ്വാഭാവികമായി ചെയ്യുന്ന കാര്യങ്ങള്‍ പോലും സദാചാര വിരുദ്ധമായി തോന്നാം. എന്നുവച്ച്
ഒരു നിയന്ത്രണവും വേണ്ട എന്നല്ല ഇതിനര്‍ഥം. തികഞ്ഞ സ്വകാര്യതയില്‍ നടക്കേണ്ട ചില കാര്യങ്ങള്‍
പരസ്യമായി ചെയ്യുന്നത് ആഭാസവും അശ്ലീലവുമാകാം. അതു പൊതുസമൂഹത്തെ ബാധിക്കും വിധം, അസ്വസ്ഥമാക്കും
വിധം വളര്‍ന്നാല്‍ വ്യക്തി സ്വാതന്ത്ര്യം ചോദ്യംചെയ്പ്പെടുയമെന്നത് സ്വാഭാവികം മാത്രം.
അപ്പോഴും മാനുഷികത മുറുക്കിപ്പിടിക്കേണ്ടതുണ്ട്. സദാചാരപ്പോലീസിന്റെ കാര്യത്തില്‍
അതു തീരെയില്ല എന്നു മാത്രമല്ല, അങ്ങേയറ്റം ക്രൂരമായി നീതി നടപ്പാക്കുന്ന കാഴ്ചയാണ്
കാണുന്നത്. ഇതുവരെയുള്ള അവരുടെ പ്രവൃത്തികള്‍ വിലയിരുത്തുമ്പോള്‍ സദാചാരത്തിന്റെ മൂല്യമിടിക്കാനേ
അവര്ക്കായിട്ടുള്ളൂ എന്നു സ്പഷ്ടം.
കേരളത്തില്‍ പൊതുവെ കണ്ടുവരുന്നത് മറ്റുള്ളവരുടെ
സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ്. അത് സമൂഹത്തെ നേര്‍വഴിക്കു നടത്തുകയല്ല,
പകരം, സമൂഹത്തെ മുള്‍മുനയില്‍ നിര്‍ത്തി ചിലര്‍ തങ്ങളുടെ ശരികള്‍ അടിച്ചേല്‍പ്പിക്കുകയാണ്
ചെയ്യുന്നത്. ഇതിന് ആരാണ് അവരെ ചുമതലപ്പെടുത്തിയത്, എന്തു നിയമത്തിന്റെ പിന്‍ബലമാണ്
അവര്‍ക്കുള്ളത്? ഇത്തരക്കാരെ നിലയ്ക്കുനിര്‍ത്തിയില്ലെങ്കില്‍ നിയമവാഴ്ച തന്നെ അപകടത്തിലാകും.സദാചാരവാദികളുടെ ആക്രമണത്തിനു നമ്മുടെ സംസ്കാരത്തിന്റെ
അതിരുകള്‍ ലംഘിക്കുന്ന പ്രകടനങ്ങളിലൂടെ മറുപടി പറയാന്‍ ഒരു കൂട്ടര് ശ്രമിക്കുന്നതും സമൂഹത്തിനു
ഗുണകരമല്ല. പ്രതികരിക്കാന്‍ അവകാശമുള്ള ജനാധിപത്യ സമൂഹമാണ് നമ്മുടേത്. പരസ്യമായി കെട്ടിപ്പിടിക്കാനും
ചുംബിക്കാനുമൊക്കെ സ്വാതന്ത്ര്യമുണ്ടോയെന്ന ചോദ്യത്തിന് ഉണ്ടെന്നും ഇല്ലെന്നും വേണമെങ്കില്‍
മറുപടി പറയാം. സ്വാതന്ത്ര്യത്തെക്കാളുപരിയായി, ഇത്തരം പ്രശ്നങ്ങളില്‍ നമ്മുടെ സംസ്കാരത്തിലേക്കു
നോക്കുകയാവും കൂടുതല്‍ നല്ലത്. എടുത്ത വാക്കിനു ഖജൂരാഹോയിലും മറ്റു പുരാതന ക്ഷേത്രങ്ങളിലുമുള്ള
രതിശില്പ്പങ്ങളെക്കുറിച്ചു പറയാന്‍ വരട്ടെ. നാം ശീലിച്ച, പൊതു ഇടങ്ങളില്‍ നമുക്കു അസ്വസ്ഥതയുണ്ടാക്കാത്ത
സംസ്കാരം. അതാണു ശ്രദ്ധിക്കേണ്ടത്. നമ്മുടെ സിനിമകള്‍ നോക്കുക.
ചുംബനരംഗത്തിനു വിലക്കൊന്നുമില്ലാത്ത കാലമാണ്.
അഭിനയിക്കാന്‍ നടീനടന്മാര്ക്കു മടിയുള്ളതായും തോന്നുന്നില്ല. എന്നിട്ടും പുതു തലമുറയുടേതടക്കമുള്ള
ബഹുഭൂരിപക്ഷം ശതമാനം മലയാള സിനിമകളിലും ചുംബനരംഗങ്ങള്‍ കാണുന്നില്ല. നമ്മള്, കേരളത്തിലായിരിക്കുമ്പോഴെങ്കിലും,
പരസ്യമായ വികാരപ്രകടനം നടത്തുന്നതും അതു കാണുന്നതും അത്രകണ്ട് ഇഷ്ടപ്പെടുന്നില്ല.
സദാചാരപ്പോലീസിനെ എതിര്‍ക്കുന്നവരും ആവേശത്തിലാണ്.
അതുകൊണ്ടാണ് പരസ്യചുംബനക്കാരോട് അരുതേയെന്നു പോലീസ് പറയുന്നത്. നവമാധ്യമങ്ങളില്‍
പരസ്യചുംബനക്കാര് പരസ്യചുംബനത്തിനും കെട്ടിപ്പിടിത്തത്തിനുമൊക്കെ ആഹ്വാനം ചെയ്തുകഴിഞ്ഞു.
വിലക്കു ലംഘിച്ചും പ്രതിഷേധിക്കുമെന്നാണു ചിലര്‍ പറയുന്നത്. പ്രതീകാത്മക പ്രതിഷേധപ്രകടനങ്ങള്‍
അശ്ലീലത്തിലേക്ക് വഴുതിപ്പോകുമോയെന്ന ആശങ്കയാണ് പൊതുസമൂഹം പങ്കുവയ്ക്കുന്നത്. പ്രതിഷേധം
മാതൃകാപരമാകണമെന്നുമാത്രമേ പറയാനുള്ളൂ. അങ്ങനെയാണെങ്കില്‍ മാത്രമേ സദാചാരപ്പോലീസുകാരെ
നിലയ്ക്കു നിര്‍ത്താനാകൂ.നമ്മുടെ സംസ്ക്കാരത്തിനു ചേര്‍ന്ന തരത്തിലുള്ള വികാര പ്രകടനങ്ങളെ പൊതുസമൂഹത്തിൽ
ആകാവു. അത് നിയന്ത്രിക്കേണ്ടത് പോലീസാണ് . ജനം നിയമം കയ്യിലെടുക്കരുത്
.
പ്രൊഫ്.ജോണ്‍ കുരാക്കാർ
പ്രൊഫ്.ജോണ്‍ കുരാക്കാർ
No comments:
Post a Comment