Pages

Sunday, October 5, 2014

ചൊവ്വയും ശാസ്‌ത്രവും

ചൊവ്വയും ശാസ്ത്രവും
ഡോ. ടി.വി. സജീവ്

                ഇന്ത്യയില്‍ നിന്നുയര്‍ന്ന മംഗള്‍യാന്‍ ചൊവ്വയെ നിരീക്ഷിക്കാന്‍ തുടങ്ങിയതിന്റെ സന്തോഷത്തിലും അഭിമാനത്തിലുമാണ്‌ മാധ്യമങ്ങളൊക്കെ. മറ്റു രാജ്യങ്ങളേക്കാള്‍ മുന്നേയും ആദ്യ ശ്രമത്തില്‍ വിജയിക്കുക എന്നതുമാണ്‌ ഈ അഭിമാനത്തിനു കാരണം. ശാസ്‌ത്രത്തിന്റെ വിജയമായും ഇത്‌ ആഘോഷിക്കപ്പെടുന്നുണ്ട്‌. ടെക്‌നോളജിയുടെ വിജയത്തെ ശാസ്‌ത്രത്തിന്റെ വിജയമായി തെറ്റിദ്ധരിക്കുക എന്നതു മാത്രമല്ല ഈ സന്തോഷത്തിലെ അപകടം.
കുട്ടികള്‍ക്കു പഠിച്ച്‌ മാര്‍ക്കു വാങ്ങിക്കാനുള്ള വിഷയമെന്നല്ലാതെ ശാസ്‌ത്രം നമുക്ക്‌ ആവശ്യമില്ലാതായി കഴിഞ്ഞിട്ടു നാളേറെയായി. ഓരോ മനുഷ്യനും ഓരോ ദിവസവും എടുക്കുന്ന നിരവധി തീരുമാനങ്ങളില്‍ ഒന്നിനു പോലും ശാസ്‌ത്രം ആവശ്യമില്ലാതായി തീരുകയും ചെയ്‌തിരിക്കുന്നു. അതുകൊണ്ടാണ്‌ മംഗള്‍യാന്‍ പറന്നുയരും മുമ്പ്‌ മന്ത്രവാദിയുടെ ചികിത്സ സഹിക്കാനാവാതെ കേരളത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടത്‌.
ഭരണഘടന വാശി പിടിക്കും പോലെ സമൂഹത്തില്‍ ശാസ്‌ത്രബോധം വളര്‍ത്തിയെടുക്കുക എന്നത്‌ അത്ര എളുപ്പമുള്ള കാര്യമല്ല എന്ന്‌ എല്ലാവരും സമ്മതിച്ചു കഴിഞ്ഞിരിക്കുന്നു. ശാസ്‌ത്രബോധമില്ലെങ്കിലും ജീവിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല എന്നും മനസിലാക്കപ്പെട്ടു കഴിഞ്ഞു. ഒരു പടി കൂടി കടന്ന്‌ ശരിയായ ശാസ്‌ത്രബോധം ഉള്ളിലുണ്ടെങ്കില്‍ ജീവിക്കാനും വിജയിക്കാനും അത്‌ ബുദ്ധിമുട്ടാകും എന്നും തോന്നിക്കഴിഞ്ഞു.
                      അത്‌ഭുതാവഹമായ വളര്‍ച്ചയാണ്‌ കഴിഞ്ഞ പത്തു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ ആത്മീയ വ്യവസായങ്ങള്‍ക്കുണ്ടായത്‌. പള്ളികളും അമ്പലങ്ങളുമൊക്കെ ഇവിടുണ്ടായിരുന്ന പല വ്യവസായ സ്‌ഥാപനങ്ങളേക്കാളും ലാഭത്തിലും അമിത ലാഭത്തിലും പ്രവര്‍ത്തിക്കാന്‍ തുടങ്ങി. മനുഷ്യന്റെ സാമൂഹികമായ ആഘോഷങ്ങളത്രയും ഓരോരോ മതങ്ങളായി പങ്കുവച്ച്‌ എടുത്തുകഴിഞ്ഞു. മിക്കവാറും ജാതികള്‍ അതിന്റെ പേരില്‍ തന്നെ സംഘടിച്ച്‌ രാഷ്‌ട്രീയ ശക്‌തികളായി കഴിഞ്ഞു. കൃത്യമായ ആദര്‍ശ-തത്വസംഹിതാ രാഷ്‌ട്രീയ പ്രസ്‌ഥാനങ്ങളൊക്കെ അമ്പല, പള്ളി കമ്മിറ്റികള്‍ പിടിച്ചെടുക്കുവാനും മതപരമായ ആഘോഷങ്ങള്‍ സ്വയമേവ ഏറ്റെടുത്തു നടത്താനും തുടങ്ങി. മദര്‍ തെരേസ തുടങ്ങിവച്ച പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ്‌ രാഷ്‌ട്രീയ പ്രവര്‍ത്തനം എന്നു തോന്നിക്കുംവിധം അവശരെ സഹായിക്കാനായി ഭരണ-പ്രതിപക്ഷകക്ഷികള്‍ മത്സരിക്കാനും തുടങ്ങി. ഈ പരിവര്‍ത്തനങ്ങളിലൊന്നിലും ആര്‍ക്കും ശാസ്‌ത്രബോധം ആവശ്യമായിരുന്നില്ല. ഇതിനിടെ ചിലപ്പോഴെങ്കിലും ശാസ്‌ത്രബോധത്തെ നെഞ്ചേറ്റിയത്‌ പ്രണയികളായിരുന്നു. അവര്‍ക്കു ഭാരതത്തിലെ നിരവധി സമൂഹങ്ങള്‍ കൊടുത്ത പേര്‌ ലൗ ജിഹാദ്‌ എന്നും കൊടുത്ത വിധി സ്വാഭിമാന കൊലചെയ്യലും ആയിരുന്നു.
കുട്ടികളെല്ലാം തങ്ങളുടേതായ മതസ്‌ഥാപനങ്ങള്‍ നടത്തുന്ന സ്‌കൂളുകളില്‍ തന്നെ ചേരുന്നു. അവിടെ നിന്നും പകുതി വിദ്യയും പിന്നെ ബാക്കി മറ്റു മതസ്‌ഥര്‍ എത്ര മ്ലേഛരാണെന്നും എന്തുകൊണ്ടാണ്‌ നമ്മുടെ മതം ഏറ്റവും ഗംഭീരമാണെന്നും പഠിക്കുന്നു.
ഒരു അനിവാര്യ ദുര്‍ഘടം പോലെ പത്താം ക്ലാസ്‌ വരെ പഠിച്ച്‌ ഒഴിവാക്കുന്ന ശാസ്‌ത്രത്തെ ഒരിത്തിരി പോലും ആവശ്യമില്ലാതെ എത്ര ഗംഭീരമായാണ്‌ നമ്മള്‍ ജീവിക്കുന്നത്‌? കുറച്ചെങ്കിലും ശാസ്‌ത്രബോധം ഉണ്ടായിരുന്നെങ്കില്‍ നമ്മുടെ നാടും കാടും നശിക്കുവാന്‍ നമ്മള്‍ സമ്മതിക്കുമായിരുന്നില്ല. ഇന്ന്‌ ശാസ്‌ത്രം നല്‍കുന്ന താക്കീതുകളില്‍ ഏതെങ്കിലുമൊക്കെ അനുസരിക്കാനും നമുക്കായേനെ.
അതി
ലൊന്ന്‌ നമ്മുടെ തീരങ്ങളെക്കുറിച്ചുള്ളതാണ്‌. എന്തുകൊണ്ടാണ്‌ തീരദേശത്തുള്ള പലരുടേയും ജന്മസ്‌ഥലം ഇന്ന്‌ കടലിനടിയിലായത്‌? എന്തുകൊണ്ടാണ്‌ കേരളത്തിലെ പല തീരങ്ങളും കടല്‍ കയ്യേറുന്നത്‌? മറ്റിടങ്ങളില്‍ പുതിയ കര രൂപപ്പെടുന്നത്‌? കേരളത്തിലെ കടലോരങ്ങളില്‍ ടയറിന്റെ പകുതിയോളം വെള്ളത്തിലായി നിരനിരയായി മണല്‍ കയറ്റി പോകാന്‍ കാത്തുകിടക്കുന്ന ടെമ്പോകള്‍ ചെയ്യുന്ന അക്രമം ശാസ്‌ത്രമെത്ര പറഞ്ഞിട്ടും ആര്‍ക്കുമെന്തേ മനസിലാകുന്നില്ല? മറ്റൊന്ന്‌ നമ്മുടെ മലകളെക്കുറിച്ചാണ്‌. എന്തുകൊണ്ടാണ്‌ കാലവര്‍ഷത്തേയും തുലാവര്‍ഷത്തേയും ആദ്യം ഏറ്റുവാങ്ങുകയും, അവ തരുന്ന ശുദ്ധജലത്തെ സൂക്ഷിച്ചു വയ്‌ക്കുകയും വേനല്‍ക്കാലത്തടക്കം അത്‌ എല്ലാവര്‍ക്കുമായി പകര്‍ന്നു തരുകയും ചെയ്യുന്ന മലകളെ ഇല്ലാതാക്കരുതെന്ന്‌ ശാസ്‌ത്രം എത്ര പറഞ്ഞിട്ടും എന്തേ ആര്‍ക്കും മനസിലാവാത്തത്‌?
പുഴയില്‍ മത്സ്യങ്ങളിടുന്ന മുട്ടകള്‍ പുഴത്തട്ടിലുള്ള മണലില്‍ വീഴുമ്പോള്‍ അത്‌ പുഴയുടെ മേല്‍ഭാഗത്തുള്ള ശക്‌തമായ ഒഴുക്ക്‌ താഴേക്ക്‌ മന്ദീഭവിച്ചെത്തുന്നതനുസരിച്ച്‌ ചെറുതായി ഉരുളും. അങ്ങനെ ഉരുളുമ്പോള്‍ മുട്ടയുടെ എല്ലാ ഭാഗത്തും ഒരുപോലെ ശ്വസിക്കാനാകും. മണലില്ലാതെ ചെളിയില്‍ പതിക്കുന്ന മുട്ടകള്‍ ഉരുളില്ല. അവ വിരിയാതെ മരിക്കും. ഇതും ശാസ്‌ത്രം പറഞ്ഞതാണ്‌. ഇന്നിപ്പോള്‍ ഉള്ള മണലെല്ലാം വാരിക്കഴിഞ്ഞ്‌ മണല്‍ തൊഴിലാളികള്‍ക്കു പണിയില്ലാതായി കഴിഞ്ഞു. കുറേശെ വാരിയാല്‍ മതിയായിരുന്നെന്ന്‌ അവരിപ്പോള്‍ തിരിച്ചറിയുന്നു. അപ്പോഴേക്കും ഇല്ലാതായിപ്പോയ മത്സ്യ ജനുസുകള്‍ക്ക്‌ ആരാണു സമാധാനം പറയുക.
വോട്ട്‌ ചെയ്യുന്ന മനുഷ്യരുടെ കാര്യം മാത്രം നോക്കാനല്ല ഒരു ഭരണകൂടവും അധികാരത്തിലേറുന്നത്‌. ഭരണപ്രദേശത്തെ മുഴുവന്‍ ജീവജാലങ്ങളുടേയും കാവലാളാവുക എന്നതാണ്‌ ഭരണാധികാരികളില്‍ നിക്ഷിപ്‌തമായ കര്‍ത്തവ്യം. അതിനുള്ള നിരവധി കാരണങ്ങള്‍ ശാസ്‌ത്രം കൃത്യമായിട്ടും സമയാസമയങ്ങളില്‍ അറിയിക്കുന്നുമുണ്ട്‌. എന്നിട്ടുമെന്തേ ആര്‍ക്കും ഇവിടെ ശാസ്‌ത്രം ആവശ്യമില്ലാതായത്‌?
മറ്റൊന്ന്‌ ശാസ്‌ത്രത്തിന്‌ ദേശീയതയുമായി ബന്ധമൊന്നുമില്ല എന്നതാണ്‌. ഇന്ത്യന്‍ ക്രിക്കറ്റ്‌ ടീം പാകിസ്‌താന്‍ ടീമിനെ തോല്‍പിക്കുന്ന രീതിയിലല്ല ശാസ്‌ത്രം പ്രവര്‍ത്തിക്കുന്നത്‌. അതു തെറ്റായി മനസിലാക്കിയവയെ നിരന്തരമായി തിരസ്‌കരിച്ച്‌ കൂടുതല്‍ ശരിയിലേക്കു മുന്നേറുന്ന നിരന്തര പ്രവര്‍ത്തിയാണ്‌. അതു ദേശീയതയുടെ ഭാരം താങ്ങുന്നുമില്ല. അത്തരത്തിലൊരു പ്രക്രിയായ ശാസ്‌ത്രത്തെ മംഗള്‍യാന്‍ എന്ന കാരണം കൊണ്ട്‌ ശ്ലാഘിക്കയും ജീവിതമത്രയും അശാസ്‌ത്രീയതയിലും ശാസ്‌ത്ര വിരുദ്ധതയിലും ഉറപ്പിക്കുകയും ചെയ്യുന്ന തട്ടിപ്പ്‌ തുറന്നു കാണിക്കപ്പെടുക തന്നെ വേണം.
ശാസ്‌ത്രം ചെയ്യുക എന്നത്‌, മറ്റു പലതിനേയും പോലെ ഒരു രാഷ്‌ട്രീയ പ്രവര്‍ത്തനമാണ്‌. ഈ തിരിച്ചറിവ്‌ ഇല്ലാത്തതുകൊണ്ടാണ്‌ ഈ നാട്ടിലെ ചൊവ്വാദോഷം ആരോപിക്കപ്പെട്ട്‌ ശിക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പെണ്‍കുട്ടിയെ പോലും മംഗള്‍യാനിനു രക്ഷിക്കാനാകാത്തത്‌.മനുഷ്യന്റെ പൂര്‍ണമായ വിമോചനത്തിന്‌ അവസരമൊരുക്കാത്തതൊന്നും ശാസ്‌ത്രമാവുകയുമില്ല. ഇക്കാരണം കൊണ്ടാണ്‌ ഇന്ത്യയിലെ മത, ജാതി സ്‌ഥലകളില്‍ അനങ്ങാനാവാതെ ഉറച്ചുപോയ മനുഷ്യജീവിതങ്ങളെ സഹായിക്കുന്നില്ല എന്ന കാരണത്താല്‍ മംഗള്‍യാന്‍ യാത്ര പരാജയമാകുന്നതും.
ഞങ്ങള്‍ ചെയ്യേണ്ടതൊക്കെ ചെയ്‌തു. ബാക്കി ദൈവത്തിനോട്‌ അപേക്ഷിക്കുന്നു എന്ന ശാസ്‌ത്രത്തിന്റെ രീതിയുടെ കടയ്‌ക്കല്‍ കത്തി വയ്‌ക്കുന്ന പ്രസ്‌താവനയോടെ മംഗള്‍യാനിന്റെ പ്രവര്‍ത്തകര്‍ ചെയ്‌തത്‌, ശാസ്‌ത്രവും മുതലാളിത്തവുമായുള്ള ബാന്ധവത്തിനു സാക്ഷിയായി ഒപ്പിടുക എന്നതാണ്‌. ടെക്‌നോളജി നിരന്തരമായി അതതു സമയത്തെ ഏറ്റവും ശക്‌തരായ അധികാര രൂപവുമായി സന്ധിയിലായിരിക്കും. ശാസ്‌ത്രം പക്ഷേ അങ്ങനെയല്ല. അതുകൊണ്ടാണ്‌ സി.വി. രാമന്‍ ശാസ്‌ത്രജ്‌ഞനാകുന്നത്‌. അബ്‌ദുള്‍കലാം ടെക്‌നോക്രാറ്റ്‌ മാത്രമാകുന്നതും. കലാമിനെ ശാസ്‌ത്രജ്‌ഞനായി കണ്ടുകഴിഞ്ഞാല്‍ പിന്നെയുള്ളൊരു ലാളിത്യമുണ്ട്‌ ജീവിതത്തിന്‌-അമ്പലത്തിലും പള്ളിയിലും പോകാം, ബ്രാഹ്‌മണ്യം കിട്ടാനായി സസ്യാഹാരിയാകാം, ജീവിതത്തിലൊരിക്കലും മാനസിക സംഘര്‍ഷത്തിലുമേര്‍പ്പെടാതെ ശാസ്‌ത്രജ്‌ഞനായി ജീവിക്കാം. ശാസ്‌ത്രമെന്ന പേരില്‍ നിരന്തരമായി ടെക്‌നോളജി ഉദ്‌പാദിപ്പിച്ചുകൊണ്ടേയിരിക്കാം. എത്ര രസമാണത്‌!

                               അറിയേണ്ടത്‌ മുതലാളിത്തത്തിന്റെ കൂട്ടിക്കൊടുപ്പ്‌ സാമ്പത്തിക ശാസ്‌ത്രത്തിനപ്പുറം എന്തു വ്യത്യാസമാണ്‌ ഭാരതത്തിലെ (ഗാന്ധിജിയുടെ വാക്കുകളില്‍ ഏറിയ കൂറും ഗ്രാമങ്ങളില്‍ വസിക്കുന്ന ഇന്ത്യ) സാമാന്യ ജനതയുടെ ജീവിത സാഹചര്യങ്ങളെ, വേണ്ട, അഭിമാനബോധത്തെ ഉയര്‍ത്തുന്ന വിധം ശാസ്‌ത്രീയമായ ഒരു യാത്രയായി എന്തേ മംഗള്‍യാന്‍ മാറാത്തത്‌ എന്നാണ്‌. കുറഞ്ഞ പക്ഷം ദൈവത്തിന്റെ സഹായം കൊണ്ടല്ല മറിച്ച്‌ ഞങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം കൊണ്ടാണ്‌ ഈ വിജയം യാഥാര്‍ഥ്യമായത്‌ എന്നെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഈ രാജ്യത്തെ ജനതയ്‌ക്ക്‌ അവരുടെ നിരവധി പ്രതിസന്ധികള്‍ക്കിടയിലും വലിയൊരു ആശ്വാസം കിട്ടിയേനെ. കമലഹാസന്‍ മുതല്‍ സ്‌റ്റീഫന്‍ ഹോക്കിന്‍സ്‌ വരെ ഇല്ലെന്നു പറയുന്ന ദൈവത്തെ ഗംഭീരമായി ഒരിക്കല്‍ കൂടി ഇല്ലെന്നു പറയുവാനും ഒരു ജനതയുടെ വിമോചനത്തിന്‌ ഒത്തിരി ശക്‌തി പകരാനും കഴിയുന്ന ഈ വിജയം എന്തുകൊണ്ടാണ്‌ അതിന്റെ വിമോചന സാധ്യതകളെ ഇല്ലാതാക്കിയത്‌? മംഗള്‍യാന്‍ ഭൂമിയുടെ ഗുരുത്വാകര്‍ഷണ ശക്‌തിയെ ഉല്ലംഘിക്കുകയും സ്വന്തം ഇഷ്‌ടത്താല്‍ ചൊവ്വയുടെ ബലത്തെ ആധാരമാക്കി സ്വന്തം ഭ്രമണപഥം തീരുമാനിക്കുകയും ചെയ്‌തു കഴിഞ്ഞിട്ടും!

No comments: