Pages

Wednesday, October 1, 2014

17TH ASIAN GAMES- (ടിന്റു ലൂക്കയ്ക്ക് വെള്ളി,)


                   ടിന്റു ലൂക്കയ്ക്ക് വെള്ളി,

ഇഞ്ചിയോണ്‍ഏഷ്യന്‍ ഗെയിംസിന്റെ വനിതകളുടെ 800 മീറ്ററില്‍ മലയാളിതാരം ടിന്റു ലൂക്കയ്ക്ക് വെള്ളിമെഡല്‍. അവസാന 50 മീറ്റര്‍ വരെ ലീഡ് ചെയ്തശേഷമാണ് ടിന്റുവിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്. ടിന്റുവിന്റെ പൊന്നിന്റെ തിളക്കമുള്ള വെള്ളിക്ക് പുറമെ ഒരു വെങ്കലം കൂടി നേടി ഇന്ത്യ. വനിതകളുടെ ജാവലിന്‍ ത്രോയില്‍ അന്നു റാണിയുടെ വക. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ നിലവിലെ സ്വര്‍ണമെഡല്‍ ജേതാവ് അശ്വിനി അകുഞ്ജു നാലാമതായതും പുരുഷന്മാരുടെ 400 മീറ്റര്‍ ഹര്‍ഡില്‍സിന്റെ ഫൈനലില്‍ മലയാളി താരം ജിതിന്‍ പോള്‍ ഫൗള്‍സ്റ്റാര്‍ട്ടിനെ തുടര്‍ന്ന് അയോഗ്യനാക്കപ്പെട്ടതും ഇന്ത്യയ്ക്ക് നിരാശയായി.

സീസണിലെ ഏറ്റവും മികച്ച സമയമായ 1:59.19 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് ടിന്റു തന്റെ ആദ്യ ഏഷ്യന്‍ ഗെയിംസ് വെള്ളി നേടിയത്. നാലു വര്‍ഷം മുന്‍പ് ഗ്വാങ്ഷുവില്‍ വെങ്കലമാണ് ടിന്റുവിന് ലഭിച്ചത്. ടിന്റുവിന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടമാണിത്. കെ.എം. ബീനമോളാണ് അവസാനമായി 800 മീറ്ററില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ വനിതാ താരം. 2002 ബുസാന്‍ ഗെയിംസിലായിരുന്നു ബീനമോളുടെ നേട്ടം.അവസാന നിമിഷത്തെ കുതിപ്പില്‍ ടിന്റുവിനെ മറികടന്ന പുതിയ ഗെയിംസ് റെക്കോഡ് സൃഷ്ടിച്ച കസാഖ്‌സ്താന്റെ മര്‍ഗരിറ്റ മുഖഷേവയ്ക്കാണ് സ്വര്‍ണം. 1:59.02 സെക്കന്‍ഡില്‍ ഒന്നാമതെത്തിയ മുഖഷേവ 1994ല്‍ ചൈനയുടെ യുന്‍സിയ കുറിച്ച 1:59.85 സെക്കന്‍ഡ് എന്ന റെക്കോഡാണ പഴങ്കഥയാക്കിയത്. 1:59.48 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ചൈനയുടെ ഷാവോ ജിങ് വെങ്കലം നേടി. കരിയറിലെ ഏറ്റവും മികച്ച സമയത്തില്‍ ഓടിയ ഇന്ത്യയുടെ സുഷമ ദേവിക്ക് നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.


മികച്ച സ്റ്റാര്‍ട്ട് ലഭിച്ച ടിന്റു ആദ്യത്തെ വളവ് മുതല്‍ തന്നെ ലീഡ് നേടിയിരുന്നു. മുഖ
ഷേവയില്‍ നിന്നും ഷാവോയില്‍ നിന്നും കടുത്ത വെല്ലുവിളി നേരിട്ടിട്ടും തളരാത്ത കുതിപ്പ്‌വഴി അവസാനം വരെ ടിന്റു ഈ ലീഡ് കാത്തുസൂക്ഷിച്ചു. ലീഡ് വിടാതിരിക്കാനുള്ള ഈ കുതിപ്പ് തന്നെയാവണം ടിന്റുവിന് വിനയായതും. അവസാന 50 മീറ്റര്‍ കരുതിവെച്ച ഊര്‍ജം ഉപയോഗിച്ച് മുഖഷേവ മുന്നോട്ടു കുതിച്ചപ്പോള്‍ അതിനെ മറികടക്കാന്‍ ഉള്ളില്‍ ഊര്‍ജം ശേഷിക്കുന്നില്ലെന്ന മട്ടിലായിരുന്നു ടിന്റു. നിര്‍ണായകഘട്ടത്തില്‍ മുഖഷേവ മറികടക്കുമ്പോഴും ടിന്റുവിന്റെ ഭാഗത്ത് നിന്ന് ഒരു പ്രതികരണവും ഉണ്ടായില്ല. എങ്കിലും വേഗം കൂടുതല്‍ കുറയാതെ ഷാവോയ്ക്ക് മുന്നില്‍ വെള്ളിയില്‍ തൊട്ട് ഫിനിഷ് ചെയ്യാനായത് ടിന്റുവിന് നേട്ടം തന്നെയായി. 1:59.17 സെക്കന്‍ഡാണ് ടിന്റു കരിയറില്‍ കുറിച്ച ഏറ്റവും മികച്ച സമയം. ഈ സീസണില്‍ ഇതാദ്യമായാണ് ടിന്റു രണ്ടു മിനിറ്റിനുള്ളില്‍ ഫിനിഷ് ചെയ്യുന്നത്. ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ കുറിച്ച 2:03.35 സെക്കന്‍ഡായിരുന്നു ഈ സീണിലെ ഏറ്റവും മകച്ച സമയം.

വനിതകളുടെ ജാവലിന്‍ ത്രോയില്‍ തന്റെ കരിയിലെ ഏറ്റവും മികച്ച പ്രകടനമായ 59.53 മീറ്റര്‍ എറിഞ്ഞാണ് അന്നു റാണി വെങ്കലം നേടിയത്. തന്റെ ആദ്യ ശ്രമത്തില്‍ തന്നെ അന്നു ഈ മെഡല്‍ ദൂരം കണ്ടെത്തി. പിന്നീട് 52.76 മീറ്ററും 53.91 മീറ്ററും 53.71 മീറ്ററും എറിഞ്ഞ അന്നുവിന്റെ അഞ്ചാം ശ്രമം ഫൗളായി. അവസാന ശ്രമത്തില്‍ 54.34 മീറ്റര്‍ മാത്രമാണ് എറിയാനായത്. 65.47 മീറ്റര്‍ എറിഞ്ഞ് പുതിയ ഗെയിംസ് റെക്കോഡ് സൃഷ്ടിച്ച ചൈനയുടെ ലി ഷാങ്ങിനാണ് സ്വര്‍ണം.പുരുഷന്മാരുടെ 800 മീറ്ററില്‍ മലയാളിതാരം സജീഷ് ജോസഫിന് ഏഴാമതായാണ് ഫിനിഷ് ചെയ്യാന്‍ കഴിഞ്ഞത്. 1:49.59 സെക്കന്‍ഡിലാണ് സജീഷിന്റെ ഫിനിഷ്.

ടിന്റുവിന്റെ നേട്ടത്തിന്റെ ശോഭ കുറയ്ക്കുന്നതായിരുന്നു 400 മീറ്റര്‍ ഹര്‍ഡില്‍സിലെ അശ്വിനി അകുഞ്ജിയുടെ പ്രകടനം. 57.52 സെക്കന്‍ഡിലാണ് അശ്വിനി നാലാമതായി ഫിനിഷ് ചെയ്തത്. 57.67 സെക്കന്‍ഡില്‍ ഓടിയ അശ്വിനിയുടെ ഈ സീസണിലെ ഏറ്റവും മികച്ച പ്രകടനം 57.43 സെക്കന്‍ഡാണ്. തന്റെ ഏറ്റവും മികച്ച സമയമായ 56.15 സെക്കന്‍ഡ് ആവര്‍ത്തിച്ചിരുന്നെങ്കില്‍ അശ്വിനിക്ക് ഇവിടെ വെള്ളി അണിയാമായിരുന്നു. 56.15 സെക്കന്‍ഡില്‍ ഓടിയാണ് അശ്വിനി ഗ്വാങ്ഷുവില്‍ സ്വര്‍ണം നേടിയത്. മോശപ്പെട്ട സ്റ്റാര്‍ട്ടാണ് ഇഞ്ചിയോണില്‍ അശ്വിനിക്ക് വിനയായത്. പിന്നീടുള്ള ദൂരം വേഗം കണ്ടെത്താനും കഴിഞ്ഞില്ല. അവസാന 100 മീറ്ററില്‍ അശ്വിനിയില്‍ നിന്ന് ഒരു പതിവ് കുതിപ്പ് പ്രതീക്ഷിച്ചെങ്കിലും അതുമുണ്ടായില്ല. 55.77 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത മുജിദാത് അഡെകോയക്കാണ് സ്വര്‍ണം.പുരുഷന്മാരുടെ 50 കിലോമീറ്റര്‍ നടത്തത്തില്‍ ഇന്ത്യയ്ക്ക് മെഡലില്ല. ഇന്ത്യയുടെ സന്ദീപ്കുമാറിന് നാലാമതായെ ഫിനിഷ് ചെയ്യാനായുള്ളൂ. ബഹാദൂര്‍ റാണ അഞ്ചാമതായി. മൂന്ന് മണിക്കൂര്‍ 59.31 സെക്കന്‍ഡിലാണ് സന്ദീപ് നടന്നെത്തിയത്. 45 കിലോമീറ്റര്‍ വരെ ആറാം സ്ഥാനത്തായിരുന്നു സന്ദീപ്. 3:56.22 സെക്കന്‍ഡാണ് സന്ദീപിന്റെ പേരിലുള്ള ഏറ്റവും മികച്ച സമയം.നാല് മണിക്കൂര്‍ 07.06 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ബഹാദൂര്‍ റാണ അഞ്ചാമതായത്. 45 കിലോമീറ്റര്‍ ദൂരം വരെ ഏഴാം സ്ഥാനത്തായിരുന്നു റാണ. 3:56.48 സെക്കന്‍ഡാണ് ബഹാദൂര്‍ റാണയുടെ പേരിലുള്ള ഏറ്റവും മികച്ച സമയം.

മൂന്ന് മണിക്കൂര്‍ 40.19 സെക്കന്‍ഡില്‍ നടന്നെത്തി പുതിയ ഗെയിംസ് റെക്കോഡിട്ട ജപ്പാന്റെ തകായുകി താനിക്കാണ് സ്വര്‍ണം. ചൈനയുടെ തിയാഫെറ്റ് നാലു വര്‍ഷം മുന്‍പ് സൃഷ്ടിച്ച 3:47.04 സെക്കന്‍ഡിന്റെ റെക്കോഡാണ് തകായുകി പഴങ്കഥയാക്കിയത്.സീസണിലെ തന്റെ മികച്ച സമയമായ 3:49.15 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ദക്ഷിണ കൊറിയയുടെ ചില്‍സുങ് പാര്‍ക്ക് വെള്ളിയും സന്ദീപ്കുമാറിനേക്കാള്‍ പത്ത് മിനിറ്റ് മുന്‍പേ ഫിനിഷ് ചെയ്ത ചൈനയുടെ ഷെന്‍ഡോങ് വാങ് വെങ്കലവും നേടി.പുരുഷന്മാരുടെ 20 കിലോമീറ്റര്‍ നടത്തത്തിലും ഇന്ത്യയ്ക്ക് മെങ്കലണിയാന്‍ കഴിഞ്ഞിരുന്നില്ല. മെഡല്‍ പ്രതീക്ഷയായിരുന്ന മലയാളിതാരം കെ.ടി.ഇര്‍ഫന് നാലാമതാവാനേ കഴിഞ്ഞുള്ളൂ. കെ.ഗണപതി അയോഗ്യനാക്കപ്പെട്ടു.

No comments: