Pages

Monday, May 12, 2014

കബനി പദ്ധതികൾകടലാസിൽ മാത്രം


കബനി പദ്ധതികൾകടലാസിൽ  മാത്രം
ബിന്ദു ബാബു
പുൽപ്പള്ളി: കബനി നദിയിലെ ജലസമ്പത്ത് പരമാവധി ഉപയോഗിക്കാൻ കർണാടകവും തമിഴ്നാടും എല്ലാ ശ്രമവും നടത്തുമ്പോൾ, കാവേരി നദീജല ട്രൈബ്യൂണൽ വിധി പ്രകാരം അനുവദിക്കപ്പെട്ട വെള്ളം പോലും കേരളം ഉപയോഗിക്കുന്നില്ല. വിധിപ്രകാരം 30 ടി.എം.സി വെള്ളം കേരളത്തിന് ഉപയോഗിക്കാം. എന്നാൽ, അഞ്ച് ടി.എം.സി ജലം മാത്രമേ  കേരളം പ്രയോജനപ്പെടുത്തുന്നുള്ളൂ.21 ടി.എം.സി ജലം കബനിയുടെ മേഖലകളിലും മൂന്ന് ടി.എം.സി പാമ്പാർ നദിയുടെ  മേഖലകളിലും ആറ് ടി.എം.സി വെള്ളം ഭവാനി പുഴയുടെ  മേഖലകളിലും ഉപയോഗിക്കാവുന്നതാണ്.വയനാട്ടിൽ വെള്ളം പ്രയോജനപ്പെടുത്തുന്നത് കാരാപ്പുഴ, ബാണാസുര സാഗർ പദ്ധതികളിൽ മാത്രമാണ്. കേരളത്തിന് അനുവദിക്കപ്പെട്ട വെള്ളം ഉപയോഗിക്കാത്ത സാഹചര്യത്തിലാണ്  തമിഴ്നാട്  സുപ്രീംകോടതിയെ സമീപിച്ചത്.
വയനാട്ടിലെ കാർഷിക മേഖല വിപുലപ്പെടുത്താനും ജലസമ്പത്ത് പ്രയോജനപ്പെടുത്താനും ആവിഷ്കരിച്ച പദ്ധതികൾ കടലാസിൽ തന്നെ കിടക്കുകയാണ്. 12 പദ്ധതികളായിരുന്നു മൊത്തം. ഇതിൽ  കാരാപ്പുഴ, ബാണാസുര സാഗർ പദ്ധതികൾ മാത്രമാണ് യാഥാർത്ഥ്യമായത്.വയനാടിലെ പ്രധാന നദിയായ കബനിയും കൈവഴികളും കാവേരി നദീജല തർക്കത്തിലാകുന്നതിന് മുമ്പ് തന്നെ അയൽ സംസ്ഥാനങ്ങൾ  വെള്ളം ചോർത്താൻ തുടങ്ങിയിരുന്നു. വയനാട് അതിർത്തിയിലെ ബീച്ചനഹള്ളിയിൽ കർണാടകം  വർഷങ്ങൾക്ക് മുമ്പ് തന്നെ അണക്കെട്ട്  നിർമ്മിച്ചു. വെള്ളം പരമാവധി ഉപയോഗപ്പെടുത്താൻ നൂഗു, താർക്ക എന്നിവിടങ്ങളിൽ ചെറു അണക്കെട്ടുകളും പണിഞ്ഞു. അടുത്ത കാലത്ത് രണ്ട് വൈദ്യുതി നിലയങ്ങളും സ്ഥാപിച്ചു.കബനി ജലം ഉപയോഗപ്പെടുത്തി 60,000 ഹെക്ടർ സ്ഥലത്താണ്  കർണാടകം ജലസേചനം നടത്തുന്നത്.\സമുദ്ര നിരപ്പിൽ നിന്ന് ഏറെ ഉയരത്തിൽ കിടക്കുന്ന വയനാട്ടിലെ പ്രധാന നീരൊഴുക്കുകൾ കിഴക്കോട്ടാണ്. കാവേരിയിലാണ് എത്തിപ്പെടുന്നത്. കാവേരി നദീജലം മേട്ടൂർ ഡാമിൽ എത്തിയ ശേഷം തമിഴ്നാട്  ഉപയോഗിക്കുന്നു.

വേനൽ ആരംഭത്തോടെ വയനാട് മിക്കപ്പോഴും വരൾച്ചയുടെ പിടിയിലമരും. കബനിയുടെ തീരത്തുള്ള പുൽപ്പള്ളി, മുള്ളൻകൊല്ലി പഞ്ചായത്തുകളിലാണ് വരൾച്ച രൂക്ഷം. മുൻ വർഷങ്ങളിൽ വരൾച്ച മൂലം കോടികളുടെ നഷ്ടമുണ്ടായി. എന്നിട്ടും കബനി ജലം ഉപയോഗപ്പെടുത്തിയുള്ള പദ്ധതികൾ ഒന്നും കേരളം നടപ്പാക്കിയില്ല. മൺസൂണിനെ മാത്രം ആശ്രയിച്ചാണ് വയനാട്ടിലെ കൃഷി. കാലവർഷം ചതിച്ചാൽ പാടത്തും പറമ്പിലുമെല്ലാം കണക്കുകൾ തെറ്റും. ആത്മഹത്യയുടെ വക്കിലാകും കർഷകർ.

                                             പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: