Pages

Tuesday, May 6, 2014

കൊട്ടാരക്കരയും എം. എല്. എ ഐഷാ പോറ്റിയും


   കൊട്ടാരക്കരയും എം. എല്.
ഐഷാ പോറ്റിയും

Aisha Potty MLAകൊട്ടാരക്കര എം. എല്. ഐഷാ പോറ്റി അടുത്തിടെ വാര്ത്തകളില് നിറഞ്ഞത് സോളാര് കേസിലെ സരിതയുടെ ഒരു പ്രസ്താവനയെത്തുടര്ന്നാണ്. അതിന്റെ സത്യാവസ്ഥകളെക്കുറിച്ചും ഇതുവരെയുള്ള രാഷ്ട്രീയജീവിതത്തെക്കുറിച്ചും ഐഷാ പോറ്റി മനസ്സുതുറക്കുന്നു...
"രശ്മി വധക്കേസില് നിന്ന് രക്ഷപെടാന് ബിജു രാധാകൃഷ്ണനെ സഹായിച്ചത് കൊട്ടാരക്കര എം. എല്. ഐഷാ പോറ്റിയാണ്." സരിതയുടെ തുറന്നു പറച്ചില് കൊട്ടാരക്കയിലുള്ളവരെയും മാധ്യമങ്ങളെയും അമ്പരപ്പിച്ചു. ഐഷാപോറ്റി എം.എല്. ക്കുറിച്ച് നാട്ടുകാര്ക്ക് നല്ല അഭിപ്രായമാണ്. പിന്നെ? ചോദ്യങ്ങളും സംശയങ്ങളുമായി പലരും ആശങ്കപ്പെടുമ്പോള് ഐഷാ പോറ്റി സത്യസന്ധമായി തന്നെ ആരോപണത്തെ നേരിട്ടു. നിയമത്തെ ദൈവമായി കാണുന്ന അഡ്വ.ഐഷാ പോറ്റി സംഭവത്തിന്റെ സത്യാവസ്ഥ തുറന്നു പറയുമ്പോള്...
ഒരു സ്ത്രീയുടെ ആരോപണമാണ്. മറ്റൊരു സ്ത്രീയുടെ കൊലയുമായി ബന്ധപ്പെട്ട്. താങ്കളും ഒരു സ്ത്രീയാണ്...
എന്നെ തേജോവധം ചെയ്യുക എന്നിതിനപ്പുറം മറ്റൊന്നും പ്രസ്താവനയ്ക്ക് പിന്നില്ലില്ല. എന്തെങ്കിലുമൊരു തെളിവു കാണിക്കാനോ എന്റെ മുഖത്തു നോക്കി ഇതു പറയാനോ സരിതയ്ക്കെന്നല്ല ഒരാള്ക്കും കഴിയില്ല. നിയമം പഠിച്ച കാലം മുതല് അത് ലംഘിക്കുന്ന ഒന്നിനും ഞാന് കൂട്ടു നിന്നിട്ടില്ല. അതുകൊണ്ടു തന്നെ എനിക്കെതിരെ വസ്തുനിഷ്ഠമായ ഒന്നും പറയാന് അവര്ക്കാവില്ല.
പക്ഷേ എന്തുകൊണ്ടു താങ്കള്...?
അതേ മണ്ഡലത്തിന്റെ താമസിക്കുന്നതു കൊണ്ടാകാം. പിന്നെ എന്നെ കരിതേച്ചു കാണിക്കുക. ആരാണിത് ചെയ്യിച്ചതെന്നും എന്തിനു വേണ്ടിയായിരുന്നെന്നും എനിക്ക് നന്നായിട്ടറിയാം. അഡ്വക്കേറ്റായതു കൊണ്ട് നിയമസഹായത്തിനു ബിജു രാധാകൃഷ്ണന് എന്റെ സഹായം തേടിയെന്നും, ഭാര്യയെ കൊന്നതിന്റെ തെളിവുകള് ഞാനാണ് ഇല്ലാതാക്കിയതെന്നുമായിരുന്നു ആരോപണം. ബിജു രാധാകൃഷ്ണന് എന്റെ നാട്ടുകാരനാണെന്നും ഞാനറിയുന്നത് സോളാര് കേസ് വന്നു കഴിഞ്ഞാണ്.
ബിജു രാധാകൃഷ്ണന്റെ കൂടെയായിരുന്നതു കൊണ്ട് അയാളെക്കുറിച്ചുള്ള എല്ലാം സരിതക്കറിയാം. രശ്മിയുടെ വീട്ടുകാര്ക്ക് എന്നെക്കുറിച്ചൊരു പരാതിയുമില്ല. ദൈവം എന്റെ കൂടെയായിരുന്നതു കൊണ്ട് അവരുടെ ആരോപണത്തില് പാളിച്ചകള് പറ്റി.

ആരോപണത്തില് യാതൊരു സത്യവുമില്ലെന്നാണോ ?
എനിക്കറിയാവുന്ന കാര്യമാണെങ്കില് അതു ചുണയോടെ ഞാന് പറയും. കേസില് ഞാന് ഇടപെട്ടിട്ടുണ്ടെങ്കില് എനിക്കതു പറയാന് യാതൊരു മടിയുമില്ല. കേസ് നടക്കുന്ന വര്ഷം സിറ്റിംഗ് എം.എല്. സഹായിച്ചു എന്നാണ് സരിത പറഞ്ഞത്. കണക്കുകൂട്ടി അവര് പറഞ്ഞ വര്ഷം 2000 മാണ്. അന്ന് ഞാന് സിറ്റിംഗ് എം. എല്. അല്ല. അന്നത്തെ എം.എല്. . യെ എല്ലാവര്ക്കുമറിയാം. മാത്രമല്ല, മറ്റൊരു പോലീസുകാരനും ഇതില് ബന്ധമുണ്ടെന്നാണ് ആദ്യം പറഞ്ഞത്. അയാള് സന്തോഷമായി ജീവിക്കണമെന്നുള്ളതു കൊണ്ട് പേരു വെളിപ്പെടുത്തുന്നില്ല എന്നു പറഞ്ഞു.
എന്നെയാകുമ്പോള് കുഴപ്പമില്ല, കരിവാരിത്തേക്കാമല്ലോ. പ്രാക്ടീസ് ചെയ്യുന്ന സമയത്ത്, സ്ത്രീകളെ ഉപദ്രവിച്ച കേസുകളില് പ്രതികള്ക്കു വേണ്ടി ഞാന് വാദിച്ചിട്ടില്ല.. അപ്പോഴാണ് ഒരു കൊലപാതകത്തിന് കൂട്ടുനില്ക്കുന്നത്.
സത്യത്തില് ബിജു എന്നെ നേരിട്ട് കണ്ടിട്ട് പോലുമില്ല. കോണ്ഗ്രസ്സുകാര് തയാറാക്കിക്കൊടുത്ത ഒരു സംഭവം സരിത തത്തയെപ്പോലെ പറഞ്ഞു. അവരുടെ ആള്ക്കാര് എഴുതിക്കൊടുത്ത് പറയിപ്പിച്ചതാണ്.
വീട്ടുകാരുടെ പ്രതികരണം ?
ഭര്ത്താവിനും മക്കള്ക്കും എന്റെ പ്രവര്ത്തകര്ക്കുമൊക്കെ എന്നെ നന്നായിട്ട് അറിയാമല്ലോ. അതൊന്നും പോരാഞ്ഞിട്ട് പല സ്ഥലങ്ങളില് നിന്ന് ജനങ്ങള് എന്നെ വിളിച്ച് ആശ്വാസിപ്പിച്ചു. കൂടെയുള്ളവര് ശക്തിയായി മാറിയതു കൊണ്ടാണ് ഇതൊന്നും എനിക്ക് പ്രശ്നമല്ലാതിരുന്നത്. ഒരു സാധാരണക്കാരിയെക്കുറിച്ചാണ് ഇങ്ങനെ പറയുന്നതെങ്കിലോ? യാതൊരു അടിത്തറയുമില്ലാത്ത ഒരു കാര്യം പറയുമ്പോള് മാധ്യമങ്ങള് എന്തിനാണ് ഇത്രയേറെ പ്രസക്തി നല്കുന്നത്. തെളിവില്ലാതെ അസംബന്ധം പറഞ്ഞ് മറ്റുള്ളവരെ നാണംകെടുത്തുന്നവര്ക്കെതിരെ നടപടികള് സ്വീകരിക്കണം. അങ്ങനെയൊതു നിയമം കൊണ്ടു വരാനുള്ള തയാറെടുപ്പുകള് എന്റെ മനസ്സിലുണ്ട്.
ആരോപണങ്ങള് മനസ്സിനെ തളര്ത്തുന്നത് ആദ്യമായാണോ ?
സത്യം പറഞ്ഞാല് ആരോപണം എന്നെ അത്രയ്ക്ക് തളര്ത്തിയില്ല. മൂന്നു നാല വര്ഷം മുമ്പ് മഅദനി ഇവിടെ വന്ന സമയത്ത് യോഗത്തില് ഞാനും പങ്കെടുത്തു. എം. എല്. .യായതു കൊണ്ട് എനിക്കതില് പങ്കെടുത്തേ മതിയാകുമായിരുന്നുള്ളു. അതിനെതിരെ യുവമോര്ച്ചക്കാര് പോസ്റ്റര് ഒട്ടിക്കുകയും ചീത്ത സ്ത്രീകളോടുപമിച്ച് എന്നെപ്പറ്റി തരംതാണ നിലയില് സംസാരിക്കുകയും ചെയ്തു.
വ്യക്തിഹത്യയായിരുന്നു അവരുടെ ഉദ്ദേശ്യം. വര്ഗീയത ഉണ്ടെങ്കിലും ഒരു സ്ത്രീയെക്കുറിച്ച് ഇങ്ങനെ പറയാന് എങ്ങനെ കഴിഞ്ഞു എന്നത് ഇന്നും അത്ഭുതമാണ്. അന്നത് എന്നെ വളരെ ബാധിച്ചിരുന്നു. ഇന്നാണെങ്കില് ഞാനതും മുഖവിലയ്ക്കെടുക്കില്ല.
ഐഷാ പോറ്റി- പേരില് തന്നെ ഒരു വൈരുദ്ധ്യമുണ്ടല്ലോ?
യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബമായിരുന്നെങ്കിലും പേരു കൊണ്ട് ജാതി തിരിച്ചറിയരുതെന്ന് അദ്ധ്യാപകനായ അച്ഛന് നിര്ബന്ധമായിരുന്നു. പാര്ട്ടി ആളായിരുന്നതു കൊണ്ട് അച്ഛനും അച്ഛന്റെ 13 കൂട്ടുകാരും ചേര്ന്നാണ് അങ്ങനെയൊരു തീരുമാനമെടുത്തത്. വീടിന്റെ പേരും ഐഷാ ഭവനെന്നായിരുന്നു. എനിക്ക് രണ്ട് സഹോദരങ്ങളാണുള്ളത്. അച്ഛന് നല്ല പാര്ട്ടി അനുഭാവിയായിരുന്നു. പക്ഷേ എത്ര അനുഭാവിയാണെന്ന് പറഞ്ഞാലും മകളായതു കൊണ്ട് ചില പരിതികള് വച്ചിരുന്നു. ചിറകിന്റെ കീഴില് വച്ചാണ് അച്ഛനെന്നെ വളര്ത്തിയത്.
രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത് ?
ബി.. സുവോളജി എടുത്ത ശേഷം നിയമം പഠിക്കാന് വെറുതെ തീരുമാനിച്ചതാണ്. 1983 ലാണ് പഠിച്ചിറങ്ങി 1983 മുതല് 2000 വരെ പ്രാക്ടീസ് ചെയ്തു. ആയിടയ്ക്കായിരുന്നു വിവാഹം. സെയില് ടാക്സ് ഉദ്യോഗസ്ഥനായ ശങ്കരന് പോറ്റി ജീവിതത്തില് വന്ന ശേഷമാണ് പൊടി പിടിച്ചു കിടന്ന രാഷ്ട്രീയമോഹം വീണ്ടും മനസ്സില് ചിറകുമുളയ്ക്കുന്നത്. 1991 മുതല് സി.പി.എം മെമ്പറായി. 2000ല് ജില്ലാ പഞ്ചായത്തില് വനിതാ സംവരണം വന്നു. പ്ര?ഫഷന് പോകുമെന്നതില് വിഷമമുണ്ടായിരുന്നെങ്കിലും പാര്ട്ടിയോടുള്ള ഇഷ്ടം കൊണ്ട് തീരുമാനമെടുത്തു. കഷ്ടിച്ചാണന്ന് ജയിച്ചത്.
പ്രസിഡന്റായ ശേഷം കുറെ കാര്യങ്ങള് ചെയ്യാന് കഴിയുമെന്ന തോന്നലുണ്ടായി. അങ്ങനെ അടുത്ത വര്ഷം ജനറല് സീറ്റില് മത്സരിച്ചു. 2006 ലാണ് അസംബ്ലിയില് മത്സരിക്കുന്നത്.
ബാലകൃഷ്ണപിള്ളയ്ക്കെതിരെ മത്സരിക്കുക, തോല്ക്കുമെന്ന ടെന്ഷനില്ലായിരുന്നോ ?
ഒന്നും രണ്ടുമല്ല, പിള്ള സാര് 40 വര്ഷമാണ് ഭരിച്ചത്. അദ്ദേഹത്തിനെതിരെ മത്സരിക്കുന്നതില് സാധാരണ എല്ലാവര്ക്കും പേടിയുണ്ടാകും. പക്ഷേ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്നതു കൊണ്ട് ജനങ്ങളെ കൂടുതല് അടുത്തറിയാന് എനിക്ക് കഴിഞ്ഞിരുന്നു. അതുകൊണ്ട് ബാലകൃഷ്ണപിള്ള സാറിനെതിരെ മത്സരിക്കുന്നതില് പേടിയില്ലായിരുന്നു.
വോട്ടു പിടിക്കാന് മകളും അവളുടെ കൂട്ടുകാരികളുെമാക്കെ ഇറങ്ങി. സത്യം പറയാമല്ലോ, ജയിക്കുമെന്ന വിശ്വാസം മനസ്സിനുണ്ടായിരുന്നു. അഹങ്കാരം കൊണ്ടല്ല ഇതു പറയുന്നത് മറിച്ച് ജനങ്ങള്ക്ക് എന്നില് അത്രയ്ക്കും വിശ്വാസമുണ്ടെന്നറിയാവുന്നതു കൊണ്ടാണ്.
വിജയദിനത്തെക്കുറിച്ചോര്ക്കുമ്പോള് ?
അതിപ്പോഴും ഓര്ക്കാന് രസമാണ്. ഞാന് ജയിച്ചു എന്ന് വിളിച്ചു പറഞ്ഞപ്പോള് ബൂത്തിനു പുറത്ത് ആവേശത്തോടെയുള്ള ജയ്വിളി കേട്ടു. മുക്കിന് മുക്കിന് സ്ത്രീകള് പൊങ്കാലയിട്ട് പായസം വിളമ്പി. എണ്ണുന്നതിനനുസരിച്ച് എന്റെ ജയം മനസ്സിലായി വന്നു. 11 മണിക്കാണ് സ്വീകരണം തുടങ്ങിയത്.

സ്ത്രീയായതു കൊണ്ടാണ് ജയിച്ചതെന്ന് വിശ്വസിക്കുന്നുണ്ടോ ?
അങ്ങനെ തോന്നുന്നില്ല. എങ്കില് പിന്നെ ആദ്യം ജയിക്കേണ്ടതല്ലേ. സ്ത്രീയായതു കൊണ്ടാണ് ഭൂരിപക്ഷം കിട്ടിയതെന്ന് വിശ്വസിക്കുന്നില്ല. അഭിഭാഷകയായി കുടുംബക്കോടതിയില് പ്രാക്ടീസ് ചെയ്തിരുന്നതുകൊണ്ട് കുടുംബപ്രശ്നങ്ങളും സ്ത്രീകളുടെ മനസ്സും അടുത്തറിയാന് കഴിഞ്ഞിരുന്നു. ജനപ്രതിനിധിയായപ്പോള് അതെനിക്ക് പ്രയോജനപ്പെട്ടു.
കിട്ടുന്ന അവസരങ്ങള് പൂര്ണ്ണമായും പ്രയോജനപ്പെടുത്തി ജനങ്ങള്ക്കു മുന്നില് തെളിയിച്ചു കൊടുത്താലേ അവര് വോട്ടിന്റെ രൂപത്തില് അത് തിരിച്ചു തരൂ. അവര് എന്നില് അര്പ്പിച്ച വിശ്വാസം കൊണ്ടാണ് ഞാന് ജയിച്ചത്.
എതിര്പ്പുകളും നേരിടേണ്ടി വന്നിട്ടില്ലേ ?
എന്തു ചെയ്താലും എതിര്പ്പായിരുന്നു. ഷോപ്പിംഗ് കോംപ്ലക്സ് ലേലത്തിന് എതിര്പ്പുണ്ടായി. നിയമം പഠിച്ചത് പ്രയോജനപ്പെട്ടതവിടെയാണ്. എന്തു ചെയ്തു എന്നു പിള്ളസാര് പോലും ചോദിച്ചിട്ടുണ്ട്. അഞ്ചു കൊല്ലം കൊണ്ട് ഞാന് ചെയ്തതുമായി 40 കൊല്ലം ഭരിച്ചത് താരതമ്യം ചെയ്താല് മതി. ഞാന് ചെയ്തതൊക്കെ എല്ലാവര്ക്കും ചെയ്യാന് കഴിയുന്നതല്ലേ. ചെയ്യാനുള്ള സമയം പാഴാക്കിക്കളഞ്ഞിട്ട് കുറ്റം പറയുകയാണ്. സത്യം പറഞ്ഞാല് എതിര്പ്പുകള് വലിയ പ്രോത്സാഹനമായിരുന്നു.
എനിക്ക് മാഫിയ ബന്ധങ്ങളില്ല, കൈക്കൂലി വാങ്ങാറില്ല, അനാവശ്യകാര്യങ്ങള്ക്ക് ഇടപെടില്ല. അതുകൊണ്ട് മനസ്സിന് സന്തോഷമാണ്. സ്ത്രീയാണല്ലോ എന്ന പുച്ഛം രാഷ്ട്രീയത്തിലുമുണ്ട്. ഒരു ബഹുമാനവും ആരും തരില്ല. കഴിയുന്നത്ര താഴ്ത്തിക്കെട്ടും. പിന്നെ എന്നോട് എന്തെങ്കിലും പറയുമ്പോള് "കൊടി പിടിച്ച മാത്രം വന്നതല്ല."എന്ന് തിരിച്ചു പറയും. അപ്പോള് സംസാരത്തിന്റെ ടോണ് മാറും. നല്ല ആത്മബലമുണ്ടെങ്കിലേ സ്ത്രീക്ക് രാഷ്ട്രീയത്തിലും പിടിച്ചു നില്ക്കാന് പറ്റൂ.
എല്ലാ രംഗത്തും തിളങ്ങുന്ന സ്ത്രീകള്ക്ക് നേരെയുള്ള അതിക്രമങ്ങള് തടയാന് ഒന്നും ചെയ്യാന് കഴിയില്ലേ ?
എങ്ങനെ തടയാനാണ്? ഒരു വനിതാ സംവരണ ബില്ലിനു വേണ്ടി വായിട്ടലയ്ക്കാന് തുടങ്ങിയിട്ട് എത്ര നാളായി. അഞ്ചു കൊല്ലം പോയിക്കഴിഞ്ഞപ്പോള് രാജ്യസഭയില് ഒന്നു പാസ്സാക്കി. മമതാ ബാനര്ജി, മായാവതി, ജയലളിതയുമൊന്നും കേള്ക്കില്ലെന്ന് പറഞ്ഞ് പിന്നെയും നീക്കി വയ്ക്കുകയാണ്. ഇടതുപക്ഷം പിന്തുണയ്ക്കാമെന്ന് പറഞ്ഞാല് പോലും ചെയ്യില്ല. മറ്റെല്ലാ ബില്ലും പാസ്സാക്കും. ഇതു മാത്രം പാസ്സാക്കില്ല.
സംവരണബില് പാസ്സാക്കിയാല് പ്രശ്നങ്ങളെല്ലാം തീരുമോ ?
ഒരിക്കലുമില്ല. അതൊരു ചവിട്ടുപടി മാത്രമാണ്. സ്ത്രീകള് സ്വയം ശക്തരാകണം. പീഡനത്തിരയായ കുട്ടിയെ പിന്നെയും മാനസികമായി പീഡിപ്പിക്കുന്ന ഒരു സമൂഹമാണ് നമുക്കുള്ളത്. സ്ത്രീകളെയും പെ ണ്കുട്ടികളെയും എല്ലാ ആയോധനവിദ്യയും പഠിപ്പിക്കണം. സുരക്ഷ വീട്ടില് നിന്ന് തുടങ്ങണം. കുടുംബത്തില് സൈ്വരക്കേടുണ്ടാകുമ്പോള് സ്നേഹം കിട്ടുന്ന ആരിലേക്കും കുട്ടികളുടെ മനസ്സ് ചായും. അവിടെ നിന്ന് പ്രശ്നം തുടങ്ങും.
ടി.വി. സീരിയലുകള് തെറ്റായി വ്യാഖ്യാനിച്ച് കുട്ടികളുടെ നിഷ്കളങ്കത ചോദ്യം ചെയ്യുന്നു. സോഷ്യല് മീഡിയ മനുഷ്യന്റെ രീതി പൂര്ണ്ണമായും മാറ്റി. അച്ഛനും മകളും രണ്ടുനില വീടിന്റെ മുകളിലും താഴെയുമായിരുന്ന് പരസ്പരം അറിയാതെ ചാറ്റ് ചെയ്ത സംഭവം അന്യമല്ല. ഞങ്ങളുടെ മണ്ഡലം അക്രമരഹിതമണ്ഡലമാക്കാനുള്ള തീരുമാനത്തിലാണ്.
മുന്നോട്ടുള്ള ചുവടുകള് ?
പാര്ട്ടി പറയുന്നതു പോലെ ചെയ്യാനാണ് തീരുമാനം. ജനങ്ങള്ക്കുള്ള വിശ്വാസം തെറ്റിക്കാതെ കഴിവിന്റെ പരമാവധി പ്രവര്ത്തിക്കുക. പ്ര?ഫഷന് ഇടവേള കൊടുത്തതില് നല്ല വിഷമമുണ്ട്. എന്നെ ഏല്പ്പിച്ച ജോലി ഞാന് ഭംഗിയായി ചെയ്യുന്നു എന്ന് ഉറപ്പുണ്ട്. പിന്നെ എല്ലാത്തിനും പിന്തുണയായി ഭര്ത്താവും മകള് രശ്മിയും മകന് സൂരജുമുണ്ട്. മകളുടെ വിവാഹം കഴിഞ്ഞു. അവളിപ്പോള് ഫെഡറല് ബാങ്ക് മാനേജരാണ്.
മകന് എം. ബി.ബി.എസ്സിനു പഠിക്കുന്നു. അവര്ക്കാര്ക്കും രാഷ്ട്രീയത്തില് താത്പര്യമില്ലെങ്കിലും നല്ല പിന്തുണ തരുന്നുണ്ട്. എട്ടുമാസം പ്രായമുള്ള മകളുടെ കുഞ്ഞിനൊപ്പം സമയം ചെലവഴിക്കാന് കഴിയുന്നില്ലല്ലോ എന്ന സങ്കടം മാത്രമാണ് ഇപ്പോഴുള്ളത്.

പ്രൊഫ്. ജോണ് കുരാക്കാ


No comments: