
വർണവിസ്മയം കുടനിവർത്തി
മഴയൊഴിഞ്ഞ അന്തരീക്ഷത്തിലായിരുന്നു ഭഗവതിമാരുടെ കൂടിക്കാഴ്ചയും കുടമാറ്റവും. മനുഷ്യക്കടലിനെ സാക്ഷി നിർത്തി ഭഗവതിമാർ കൂടിക്കണ്ടു. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങൾ തങ്ങളുടെ രഹസ്യങ്ങളുടെ ചിമിഴിലൊതുക്കിവച്ച നന്മകളെല്ലാം പുറത്തെടുത്ത് പതിനഞ്ച് വീതം ഗജകേസരികളുടെ പുറത്ത് നിവർത്തിവച്ചപ്പോൾ ലോകത്തൊരിടത്തും കാണാത്ത ദൃശ്യചാരുതയായി. സാന്ധ്യശോഭയിൽ മാരിവില്ലഴക് ഇതൾ വിരിഞ്ഞു. കുടമാറ്റമത്സരത്തിന് തുടക്കമിട്ടത് തിരുവമ്പാടി ഭഗവതിയായിരുന്നു. കുടമാറ്റ മത്സരം ഭഗവതിമാരിൽ നിന്ന് പുരുഷാരത്തിലേക്ക് പകർന്നതോടെ ഓരോ കുടയും നിവരുമ്പോൾ ആർപ്പുവിളികൾ മാനംമുട്ടി. അടുത്തതേത് എന്ന ആകാംക്ഷയും ജനസാഗരത്തെ ആവേശിച്ചു.
പതിവുതെറ്റാതെ ഇക്കുറിയും സന്ധ്യ മായാൻ തുടങ്ങിയതോടെ ഇരുവിഭാഗവും പ്രകാശം പരത്തുന്ന കുടകൾ നിവർത്തിവച്ചു. വൈകിട്ട് അഞ്ചരയോടെയാണ് പ്രസിദ്ധമായ തെക്കോട്ടിറക്കം നടന്നത്. മേളാസ്വാദകരെ ആനന്ദലഹരിയിൽ ആറാടിച്ച ഇലഞ്ഞിത്തറ മേളം പര്യവസാനിച്ചതോടെ വടക്കുനാഥനെ വലംവച്ച് പാറമേക്കാവ്, തിരുവമ്പാടി ഭഗവതിമാർ തെക്കേ ഗോപുര നടവഴി തെക്കോട്ടിറങ്ങിയതോടെ ജനസാഗരം ഇരമ്പിയാർത്തു. ആദ്യമിറങ്ങിയത് പാറമേക്കാവിലമ്മയായിരുന്നു. കരിംപച്ച കുട ചൂടി പാറമേക്കാവ് ഭഗവതി ഏഴാനകളുടെ അകമ്പടിയോടെ സ്വരാജ് റൗണ്ടിൽ കോർപ്പറേഷൻ ഓഫീസിനുമുന്നിലെ രാജാവിന്റെ പ്രതിമയെ വലംവച്ച് തിരികെയെത്തി തെക്കേഗോപുരത്തിന് അഭിമുഖമായി നിന്നപ്പോൾ തിരുവമ്പാടി ഭഗവതി ഇളംപച്ച കുട ചൂടി തെക്കേ ഗോപുരനടയിൽ പാറമേക്കാവ് ഭഗവതിക്ക് അഭിമുഖമായി നിലയുറപ്പിച്ചു. ദേവിമാരുടെ കൂടിക്കാഴ്ചയെ തുടർന്നായിരുന്നു ആ അപൂർവ്വസുന്ദരവും അസുലഭവുമായ കാഴ്ചപ്പൂരം.
സപ്തവർണങ്ങളും ഇഴപിരിഞ്ഞ് വാനിലുയർന്നത് ആളുകളെ ആവേശഭരിതരാക്കി. ഏക വർണത്തിലുള്ള സാധാരണ പട്ടുകുടകളിൽ തുടങ്ങി മേളപ്പെരുക്കംപോലെ പതുക്കെ പതുക്കെ ഇരുവർണങ്ങളും മൂവർണങ്ങളും കടന്ന് പല നിലകളിലുള്ള കുടകളും കുടകളെന്ന് തീർത്തുപറയാനാവാത്ത ഭഗവതി രൂപങ്ങളും ആകാശത്തേയ്ക്കുയർന്നു. അമ്പാടിക്കണ്ണൻ, രണ്ടും മൂന്നും നാലും തട്ടുകളുള്ള പട്ടുകുടകൾ, ഞൊറിവച്ച കുടകൾ, അഷ്ടലക്ഷ്മി, താമരക്കുടകൾ, വൈദ്യുതാലങ്കാരം ഘടിപ്പിച്ച കുടകൾ, മഹാവിഷ്ണു കോലം, നാഗക്കുടകൾ, കഥകളിക്കോലങ്ങൾ, കുരുത്തോലക്കുടകൾ...അങ്ങനെ എണ്ണിയാലൊടുങ്ങാത്ത വർണരാജികൾ ജനസാഗരത്തിൽ അലിഞ്ഞുചേർന്നു. തിരുവമ്പാടി വിഭാഗം പുറത്തെടുത്ത ഏഴുനില കുടകളായിരുന്നു കാഴ്ചപ്പൂരത്തിന്റെ പ്രധാന ആകർഷണം. ഏഴുതട്ടുള്ള വിളക്കുപോലെ വൈദ്യുതി ദീപാലംകൃതമായ കാഴ്ചക്കുടകൾ രാത്രിയുടെ വരവിൽ വിസ്മയമായി. പാറമേക്കാവ് പുറത്തെടുത്ത മുന്തിരിക്കുലകളും ആസ്വാദകമനസിൽ മായാത്ത മുദ്ര പതിപ്പിച്ചു.
ഇരുട്ടിന്റെ കമ്പളം അന്തരീക്ഷത്തിൽ നിവർന്നതോടെ കുടമാറ്റം അവസാനിപ്പിച്ച് തിരുവമ്പാടി ഭഗവതി എംഒ റോഡിലൂടെ രാജാവിന്റെ പ്രതിമവരെ പോയി പ്രതിമയെ വലംവച്ച് തിരിച്ചു സ്വരാജ് റൗണ്ടിലെത്തി പതിനഞ്ചാനകളുടെ അകമ്പടിയോടെ മഠത്തിലേക്ക് തിരിച്ചെഴുന്നള്ളി. പാറമേക്കാവിലമ്മയാകട്ടെ നാദസ്വരത്തിന്റെ അകമ്പടിയോടെ ക്ഷേത്രത്തിലേക്കു തിരിച്ചെഴുന്നള്ളി.തിരുവമ്പാടി ഭഗവതിയുടെ ഇറക്കിപൂജയ്ക്കുശേഷം രാത്രി 11.30ഓടെ മൂന്നാനകളുടെ അകമ്പടിയോടെ പഞ്ചവാദ്യവിസ്മയത്തികവോടെ ഭഗവതിയുടെ മഠത്തിൽ നിന്നുള്ള വരവും ആഘോഷമായി. രാത്രി 10.30ഓടെ ഏഴാനകളുടെ അകമ്പടിയിൽ പാറമേക്കാവിലമ്മയുടെ പൂരം പുറപ്പാടും നടന്നു. പുലർച്ചെയാണ് ഇരുവിഭാഗങ്ങളുടെയും വെടിക്കെട്ട്. ഇന്ന് പകൽ ഇരുവിഭാഗങ്ങളുടെയും പൂരങ്ങൾ നടക്കും. ഉച്ചയോടെ പൂരം അവസാനിപ്പിച്ച് ഭഗവതിമാർ നിലപാടുതറ വലംവച്ച് ഉപചാരംചൊല്ലി പിരിയുന്നതോടെ മുപ്പത്തിയാറ് മണിക്കൂർ നീണ്ട വർണ-മേള-താള-വാദ്യ വിസ്മയത്തിന് കൊടിയിറങ്ങും
പ്രൊഫ്. ജോണ് കുരാക്കാർ
No comments:
Post a Comment