അവധിക്കാലം ആഘോഷകാലം
ദുരന്ത കാലം ആകാതിരിക്കട്ടെ
മധ്യവേനല് അവധിക്കാലം ആഘോഷത്തിന്റേതാണ്. രണ്ടുമാസത്തേക്കു സർക്കാർ വിദ്യാലയങ്ങള് അടഞ്ഞതോടെ കുട്ടികള് കൂട്ടം ചേർന്ന് ഉല്ലാസ യാത്രക്ക് പോകുന്ന സമയം . ഇത്രയും നാളത്തെ പഠനത്തിരക്കുകളില്നിന്ന് ഊഷ്മളമായ ഒഴിവുകാലത്തിന്റെ മധുരം നുണയുകയാണ് അവര്. പലപ്പോഴും ഇതു വലിയ ദുരന്തങ്ങളിലേക്കാകും അവരെ കൊണ്ടുചെന്നെത്തിക്കുന്നത്. അതുകൊണ്ട് അവധിക്കാലം അങ്ങേയറ്റം ഗൗരവത്തോടെ കാണേണ്ടിയിരിക്കുന്നുവെന്നതാണു സമീപകാലം ദുരന്തങ്ങള് മനസിലാക്കിത്തരുന്നത്.
കഴിഞ്ഞ ദിവസം ആലപ്പുഴ ബീച്ചില് പതിനാലു വയസുള്ള മൂന്നു കൗമാരക്കാരുടെ ജീവനാണ് നഷ്ടമായത്. ഒരുപക്ഷേ, ഈ മധ്യവേനലവധിയില് നാം കേട്ട ആദ്യത്തെ അവധിയാഘോഷ ദുരന്തമായിരിക്കണം ഇത്. വിനോദയാത്രയ്ക്കിടെ ബീച്ചില് തിരയില്പ്പെട്ടാണ് ഇവര്ക്ക് അപ്രതീക്ഷിത ദുരന്തം നേരിട്ടത്. ഈ കുരുന്നുകളുടെ വേര്പാട് ഏല്പിച്ച ആഘാതത്തില്നിന്ന് ഇവരുടെ കുടുംബങ്ങള്ക്ക് എന്നാണു മോചനം ലഭിക്കുക. പകരം വയ്ക്കാനാകാത്ത നഷ്ടം ആരുടെ പിഴവുകൊണ്ടാണു സംഭവിച്ചത്. അടിക്കടി അവധിയാഘോഷ ദുരന്തങ്ങള് എന്തുകൊണ്ട് ഉണ്ടാകുന്നു. എത്ര കരുതലെടുത്താലും ഇത്തരം ദുരന്തങ്ങള് തുടര്ക്കഥയാകുന്നതിനു പരിഹാരമില്ലേ. നമ്മുടെ വിനോദസഞ്ചാരകേന്ദ്രങ്ങളില് പതിയിരിക്കുന്നത് മരണമോ? ഇങ്ങനെ ഒട്ടേറെ ചോദ്യങ്ങള് ഉയരുന്നു.
വിനോദയാത്രകളിലെ അശ്രദ്ധയും കെട്ടുപൊട്ടുന്ന സ്വാതന്ത്ര്യമാണു ദുരന്തത്തിലേക്കു നയിക്കുന്നതെന്നാണു പൊതുവിലുള്ള അഭിപ്രായം. സംസ്ഥാനത്തെ മിക്ക ടൂറിസം കേന്ദ്രങ്ങളും സുരക്ഷയുടെ കാര്യത്തില് വലിയ ശ്രദ്ധ കൊടുക്കാറില്ലെന്നതു യാഥാര്ഥ്യമാണ്. അപകടമേഖലയെക്കുറിച്ചുള്ള യാതൊരു ധാരണകളും പുതുതായി വരുന്ന ടൂറിസ്റ്റുകള്ക്ക് ഉണ്ടാകണമെന്നില്ല. അപകട സൂചക ബോര്ഡുകള് വഴിപാടുപോലെ സ്ഥാപിച്ചിട്ടുണ്ടെന്നതല്ലാതെ മറ്റൊന്നുമില്ല. പലരും ഇതു വായിക്കാന് കൂടി മെനക്കെടാറില്ല. കര്ശനമായ വിലക്കുകളും അതിനുള്ള കാരണവുമൊക്കെ എളുപ്പത്തില് സഞ്ചാരികളുടെ മനസില് പതിയേണ്ടിയിരിക്കുന്നു. ഇക്കാര്യത്തില് കൂടുതലായി എന്തെങ്കിലുമൊക്കെ അധികാരികള് ചെയ്യേണ്ടിയിരിക്കുന്നു. നാട്ടുകാർക്കും സമീപവാസികൽക്കും കുറെയേറെ കാര്യങ്ങൾ ചെയ്യാൻ കഴിയും. അപകട മേഖലകളെ കുറിച്ച് അവര്ക്കാണല്ലോ കൂടുതൽ അറിയുക.
ഒറ്റയ്ക്കും ചെറിയ സംഘങ്ങളായും മറ്റും ഒഴിവുകാലം ആഘോഷിക്കാന് പോകുന്നവരിലാണ് സാഹസികത കൂടുതല്. അതിരുവിട്ട സാഹസികത സൃഷ്ടിക്കുന്ന അപകടങ്ങളിലധികവും ഇക്കൂട്ടരുടെ സംഭാവനയാണ്. ആഘോഷത്തിന് ഒഴിവാക്കാനാകാത്ത ലഹരിയുടെ ഉപയോഗവും അപകടകാരണമാകുന്നുവെന്ന് പറയേണ്ടതില്ല. ഭാരതത്തിറെ ഭാവി ഭാഗധേയം നിർണ്ണയിക്കേണ്ട യുവാക്കളെ അപകടത്തിൽ പെടാതെ നോക്കേണ്ടത് സമൂഹത്തിന്റെ കൂടി കടമയാണ് .
പ്രൊഫ്.ജോണ്‍ കുരാക്കാർ

No comments:
Post a Comment