പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വര്ണക്കടത്ത്ഉന്നതബന്ധമെന്ന് അമിക്കസ്
ക്യൂറി
ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍നിന്ന് സ്വര്‍ണം
കടത്തിയതിന് പിന്നില്‍ ഉന്നതബന്ധമെന്ന് അമിക്കസ് ക്യൂറി. മണലില്‍ കലര്‍ത്തിയാണ്
ക്ഷേത്രത്തില്‍നിന്ന് സ്വര്‍ണം കടത്തിയത്. മാര്‍ത്താണ്ഡവര്‍മയില്‍നിന്ന് 17 കിലോ
സ്വര്‍ണവും ശരപ്പൊളിമാലയും ലഭിച്ചെന്ന് സ്വര്‍ണപണിക്കാരന്‍ രാജു മൊഴിനല്‍കിയതായി
അമിക്കസ് ക്യൂറി വെളിപ്പെടുത്തി.തഞ്ചാവൂര്‍ ജ്വല്ലേഴ്‌സാണ് സ്വര്‍ണം കടത്തിയത്. സ്വര്‍ണപണിക്കാരന്‍തന്നെ സ്വര്‍ണം
കടത്തിയിരിക്കാമെന്നും അദ്ദേഹം സൂചിപ്പിച്ചു. ക്ഷേത്രം സ്വകാര്യ സ്വത്തുപോലെ കൈകാര്യം ചെയ്തുവെന്നും ധാര്‍മികതയിലും
വിശ്വാസത്തിലും അധിഷ്ഠിതമായ കടമകള്‍ ലംഘിക്കപ്പെട്ടെന്നും അദ്ദേഹം നല്‍കിയ
റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു.നിലവിലുള്ള ട്രസ്റ്റികളും കുടുംബാംഗങ്ങളും നേരിട്ടോ പരോക്ഷമായോ ക്ഷേത്രത്തിന്റെ
ഭരണത്തില്‍ ഇടപെടുന്നത് തടയണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. നിലവിലുള്ളതുപോലെ ട്രസ്റ്റിയായ രാജാവിന് പ്രാര്‍ത്ഥിക്കാനുള്ള അവകാശംമാത്രമേ
ഉണ്ടാകൂ. അദ്ദേഹത്തിന് എന്തെങ്കിലും ശുപാര്‍ശകളുണ്ടെങ്കില്‍ പുതിയ ഭരണസമിതിക്ക്
നല്‍കാമെന്നുമാണ് അമിക്കസ് ക്യൂറിയുടെ നിര്‍ദേശം. തിരുവനന്തപുരം
പത്മനാഭസ്വാമി ക്ഷേത്രത്തിന്റെ സ്വത്ത് അന്യാധീനപ്പെട്ടതില്‍ സംസ്ഥാന സര്‍ക്കാരിനും
രാജകുടുംബത്തിനും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആരോപിച്ചു.
സര്‍ക്കാരിന്‍ന്റെ ഒത്താശയോടെയാണ് അവിടെ തട്ടിപ്പ് നടന്നത്. ക്ഷേത്രസ്വത്ത് നഷ്ടപ്പെട്ടതിന്
മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ജനങ്ങളോട് മാപ്പു പറയണമെന്നും വി.എസ്. തന്റെ ഔദ്യോഗിക
വസതിയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പത്മനാഭസ്വാമി
ക്ഷേത്രത്തില്‍ ജനപ്രതിനിധികള്‍ അടങ്ങുന്ന ഗുരുവായൂര്‍ ദേവസ്വത്തിന്റെ മാതൃകയിലുള്ള
ഭരണസമിതിയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
രാജകുടുംബം ക്ഷേത്രത്തില്‍ നിന്ന് സ്വര്‍ണം കടത്തുന്നുണ്ടെന്ന്
രണ്ടര വര്‍ഷം മുന്‍പ് ആരോപിച്ചപ്പോള്‍ തന്നെ പരിഹസിക്കുകയാണ് പലരും ചെയ്തതെന്ന് വി.എസ്.
പറഞ്ഞു. എന്നാല്‍ , ഇപ്പോള്‍ തന്റെ ആരോപണങ്ങളെ സുപ്രീം കോടതി നിയോഗിച്ച അമിക്കസ്
ക്യൂറി ശരിവച്ചിരിക്കുകയാണ്. ക്ഷേത്രത്തില്‍ നിന്ന് പായസം കൊണ്ടുപോവുകയാണെന്ന വ്യാജേന
പാത്രത്തില്‍ സ്വര്‍ണ വളകള്‍ കടത്തുകയാണ് ചെയ്തതെന്ന് ഞാന്‍ നേരത്തെ ആരോപിച്ചിരുന്നു.
ഇതു സംബന്ധിച്ച് ക്ഷേത്രം കാവല്‍ക്കാരാണ് മുഖ്യമന്ത്രിയായിരുന്ന എനിക്ക് പരാതി നല്‍കിയത്.
ഇതിനെ എതിര്‍ത്ത ഒരു ജീവനക്കാരനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമ നടന്നു. ഇക്കാര്യം
ഞാന്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു. എന്നാല്‍ , പരാതി ലഭിച്ചിട്ടും സംസ്ഥാന സര്‍ക്കാര്‍
ഇതിനെക്കുറിച്ച് അന്വേഷണം നടത്തിയില്ല. രാജകുടുംബത്തെ ഭയന്നാണ് സര്‍ക്കാര്‍ അന്വേഷണം
നടത്താത്തത്. ഇക്കാര്യത്തില്‍ സുപ്രീം കോടതിയെ വഞ്ചിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്.
ക്ഷേത്രത്തിലെ ബി. നിലവറ തുറക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ ദേവപ്രശ്‌നത്തിന്റെ പുകമറ
സൃഷ്ടിച്ച് അതിനെ എതിര്‍ക്കുകയാണ് രാജകുടുംബം ചെയ്തത്. എന്നാല്‍ , പല തവണ ബി. നിലവറ
തുറന്നിട്ടുണ്ടെന്നും അവിടെ നിന്നെടുത്ത ചിത്രങ്ങള്‍ വിദേശത്തേയ്ക്ക് അയക്കുക വരെ ചെയ്തിട്ടുണ്ടെന്നും
അമിക്കസ് ക്യൂറി കണ്ടെത്തിയിരിക്കുന്നു-വി.എസ്. പറഞ്ഞു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment