മാര്‍ച്ച് 8- അന്താരാഷ്ട്ര വനിതാദിനം:
അഭിവൃദ്ധിയുടെ കോവണിയിലൂടെ കയറുന്നവന് ആദ്യമായി അതിന്റെ ചുവട്ടില്‍ നില്ക്കാന് ഒരു സ്ത്രീയെ കണ്ടെത്തണം
സിസ്റ്റര്‍ ഡെലീഷ്യ
മനുസ്‌മൃതിയില്‍ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ ഭാര്യയെ കൊണ്ട് ഭര്‍ത്താവും ഭര്‍ത്താവിനെകൊണ്ട് ഭാര്യയും സന്തോഷമനുഭവിക്കുന്നിടത്തു മാത്രമേ ശാശ്വത ശ്രേയസ്സിനു സ്‌ഥാനമുള്ളൂ. സ്‌ത്രീക്ക് മാന്യമായ ജീവിത നിലവാരം ഉറപ്പാക്കാന്‍ കഴിയുന്ന ഒരു സമൂഹത്തിനു മാത്രമേ പരിഷ്‌കൃത സമൂഹം എന്ന് അവകാശപ്പെടാനാവൂ. നമ്മുടെ ഭരണഘടന മൗലിക അവകാശങ്ങളിലുള്‍പ്പെടുത്തി സ്‌ത്രീക്കും പുരുഷനും തുല്യസ്‌ഥാനം നല്‍കുന്നു. സ്‌ത്രീകളുടെ അഭിമാനവും അന്തസ്സും ഉയര്‍ത്തിപ്പിടിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം സൃഷ്‌ടിക്കുക എന്നുള്ളത് ഓരോ പൗരന്റെയും കടമയാണെന്ന് ഭരണഘടന നമ്മെ ഓര്‍മ്മപ്പെടുത്തുന്നു.അതുപോലെ മഹാത്‌മാഗാന്ധി പറയുന്നു: എല്ലാ അര്‍ത്ഥത്തിലും സ്‌ത്രീക്കാണ് കുടുംബത്തിന്റെ സംരക്ഷണ ചുമതല. ഇളം തലമുറയെ വളര്‍ത്തിയെടുക്കുന്ന കൃത്യവും അവളുടേത് മാത്രമായ പ്രത്യേക അധികാരവും അവകാശവുമാണ്. അവളുടെ ശ്രദ്ധാപൂര്‍വ്വമായ പരിചരണമില്ലെങ്കില്‍ മനുഷ്യവംശം നശിക്കുകതന്നെ ചെയ്യും. (ഹരിജന്‍, 24.02.1940) സ്‌ത്രീയും പുരുഷനും ചേരുമ്പോഴാണ് മനുഷ്യത്വം പൂര്‍ണ്ണമാകുന്നത്. ഇവ രണ്ടും പരസ്‌പരം പോരടിച്ച് വ്യത്യസ്‌ത ഇടങ്ങളിലേക്ക് തിരിച്ചുവിടാന്‍ ശ്രമിക്കുമ്പോഴാണ് പ്രപഞ്ചത്തിന്റെ സംതുലിതാവസ്‌ഥക്കു തന്നെ താളം തെറ്റുന്നത്. ഇന്നത്തെ സ്‌ത്രീവിമോചന വാദികളില്‍ ചിലരെങ്കിലും ശ്രമിക്കുന്നത് ഇതിനല്ലേ ? പുരുഷനെപ്പോലെയാകാനും പുരുഷന്‍ ചെയ്യുന്ന ജോലികള്‍ ചെയ്യുന്നതുമാണ് ശാക്‌തീകരണം എന്ന് ചിലരെങ്കിലും തെറ്റിദ്ധരിക്കുന്നു. ഇതിലൂടെ അവര്‍ ശാക്‌തീകരിക്കപ്പെടുകയല്ല തന്റെ അസ്‌ഥിത്വം വികലമാക്കുകയാണ് എന്ന സത്യം ചിലരെങ്കിലും മറന്നുപോകുന്നു. സ്‌ത്രീ സ്‌ത്രീയായും, പുരുഷന്‍ പുരുഷനായും ജീവിക്കുന്നിടത്താണ് ശാക്‌തീകരണം സാധ്യമാവുക. സ്‌ത്രീയും പുരുഷനും തമ്മിലുള്ള ശാരീരിക- മാനസിക - ആത്‌മീയ മേഖലകള്‍ വ്യത്യസ്‌തമാണ്. അതുകൊണ്ടുതന്നെ വ്യത്യസ്‌തതകള്‍ അനിവാര്യമാണ്. ഒന്ന് മറ്റൊന്നിനെക്കാള്‍ മെച്ചമോ മോശമോ ആകാന്‍ വേണ്ടിയല്ല, മറിച്ച് പരസ്‌പര പൂരകങ്ങളായി തങ്ങളുടെ ദൗത്യം നിര്‍വ്വഹിച്ച് മാനവപുരോഗതി സാധ്യമാക്കുകയാണ് വേണ്ടത്.
ഒരു പെണ്കുട്ടി അമ്മയാകുന്നതോടെ അവള്‍ക്ക് സ്വാധീനം ചെലുത്താനുള്ള മേഖലകളും വിപുലമാകുന്നു. അവള്‍ ഇടപെടുന്ന ഇടങ്ങളിലെല്ലാം ക്രിയാത്മകമായ മാറ്റത്തിന് തിരിതെളിക്കാന്‍ അവള്‍ക്ക് കഴിയും. ഈ മാറ്റത്തിന് നിദാനം അവളുടെ കഴിവോ അറിവോ സ്ഥാനമോ അല്ല. മറിച്ച് അവളിലുള്ള സ്ത്രീത്വമാണ്. സമൂഹത്തില്‍ മഹത്വവും സ്ഥാനവും അവളുടെ അവകാശമാണ്. അവള്‍ അത് അര്‍ഹിക്കുന്നുണ്ട്, ലഭിക്കുന്നുണ്ട്. മനോധൈര്യം ചോര്ന്നുപോകാതെ പ്രതിസന്ധികളില്‍ പിടിച്ചുനില്‍ക്കാനും ചുറ്റുപാടുകളില്‍ മാറ്റത്തിന്റെ ശംഖൊലി മുഴക്കാനും എല്ലാ സ്ത്രീകള്ക്കും സാധിക്കണം.അംഗീകാരം നേടിയെടുക്കാന്‍ ഓരോ സ്ത്രീയും ശ്രമിക്കേണ്ടിയിരിക്കുന്നു. അങ്ങനെ നാടിന്റെ പുരോഗതിയുടെ വിളക്കായി മാറാന്‍ നമുക്ക് വിവേകമതികളാകാം. അപ്പോള്‍ സമൂഹം മുഴുവന്‍ നമ്മോടൊപ്പം പങ്കാളികളാകും.
(ലേഖിക കുമളി ഒസാര്ഡിലെ ഫാമിലി കൗണ്സിലറാണ്)
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment