Pages

Saturday, January 4, 2014

തിരുവനന്തപുരത്ത് ലോകത്തിലെ ഏറ്റവും വലിയ ഐടി പരിശീലനകേന്ദ്രം

തിരുവനന്തപുരത്ത് ലോകത്തിലെ
 ഏറ്റവും വലിയ ഐടി പരിശീലനകേന്ദ്രം
                   നാലു വർഷത്തിനുള്ളിൽ ടാറ്റാ കൺസ‍ൾട്ടൻസി സർവീസസിന്റെ തിരുവനന്തപുരം പരിശീലന കേന്ദ്രം ലോകത്തിലെ ഇത്തരത്തിലുള്ള ഏറ്റവും വലിയ കോർപറേറ്റ് ഐടി പരിശീലന കേന്ദ്രമായി  മാറും. തിരുവനന്തപുരം ടെക്‌നോസിറ്റിയിൽ കേന്ദ്രത്തിന് ഇന്ന് പ്രധാനമന്ത്രി മൻമോഹൻസിംഗ് തറക്കല്ലിട്ടു. പ്രതിവർഷം 50,​000 പേരെയാണ് ടിസിഎസ് ഇവിടെ പരിശീലിപ്പിക്കാൻ പോകുന്നത്. ഇപ്പോൾതന്നെ ടെക്‌നോപാർക്കിൽ ടി.സി.എസ് സ്വന്തം പരിശീലനകേന്ദ്രവും സോഫ്റ്റ്വെയർ വികസന കേന്ദ്രവും നടത്തുന്നുണ്ട്. പക്ഷേ അതൊന്നും ഇന്ത്യയിലെ ഏറ്റവും വലിയ ഈ സോഫ്റ്റ്വെയർ കന്പനിക്ക് തികയുന്നില്ല. അതുകൊണ്ടുതന്നെ അവയെല്ലാം വൻവികസന ഘട്ടത്തിലാണ്. അതിനുപുറമെയാണ് ടെക്‌നോസിറ്റിയിലെ പരിശീലന കേന്ദ്രം.

ഒരേസമയം 15,​000 പേർക്കെന്ന കണക്കിൽ പരിശീലനം നൽകാൻ ടിസിഎസ് ടെക്‌നോസിറ്റിയിൽ കെട്ടിയുയർത്തുന്നത് 61 ലക്ഷം ചതുരശ്രയടി വിസ്തീ‌ർണമുള്ള കെട്ടിട സമുച്ചയമാണ്. ഇന്ത്യയിലെതന്നെ ഏറ്റവും വലിയ കെട്ടിടസമുച്ചയങ്ങളിലൊന്നായിരിക്കും ഇത്. നൂറോളം ഏക്കറാണ് ടിസിഎസ് ഇതിനുവേണ്ടി വാങ്ങിയിരിക്കുന്നത്. അത്യന്താധുനിക സൗകര്യങ്ങളും ഊർജ സംരക്ഷണ സംവിധാനങ്ങളുമുള്ള ഈ കെട്ടിടത്തിന്റെ നിർമാണ രീതികൾ തന്നെ നൂതനമായിരിക്കുമെന്നാണ് കരാറുകാർ പറയുന്നത്. നാലു വർഷം കൊണ്ട് പരന്പരാഗത നിർമാണ ശൈലിയിലാണ് കെട്ടിടം പൂർത്തിയാക്കുക. നിർമാണത്തിൽ തന്നെ രണ്ടായിരം പേർക്ക് തൊഴിൽ ലഭിക്കും. നിർമാണ രീതികളിൽ പരിശീലനം നൽകാനും ഈ അവസരം ടിസിഎസ് ഉപയോഗിക്കുന്നുണ്ട്. ലോകത്താകെയുള്ള കേന്ദ്രങ്ങളിലായി 2.85 ലക്ഷം പ്രൊഫഷണലുകളാണ് ടിസിഎസിനുള്ളത്. ഇവരെയും മറ്റു സ്ഥാപനങ്ങളുടെ പ്രൊഫഷണലുകളെയുമാണ് തിരുവനന്തപുരം കേന്ദ്രത്തിൽ പരിശീലിപ്പിക്കുന്നത്. ഈ വർഷം അര ലക്ഷം പേരെ കൂടി ടിസിഎസ് നിയമിക്കും. പ്രതിവർഷം ഒന്നര കോടി മണിക്കൂറുകളാണ് പരിശീലനത്തിനുമാത്രമായി ഈ ബഹുരാഷ്ട്ര കന്പനി വിനിയോഗിക്കുന്നത്. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ഒന്നര ലക്ഷത്തോളം പേർക്ക് ടിസിഎസ് പരിശീലനം നൽകിക്കഴിഞ്ഞു. തിരുവനന്തപുരം ടെക്‌നോപാർക്കിൽ 1997ൽ എത്തിയ ടിസിഎസ്  അതുമുതൽ അനുദിനം വളരുകയായിരുന്നു. ടെക്‌നോസിറ്റിയുടെ മുഖഛായ മാറുന്ന തരത്തിലായിരിക്കും ഇനി ടിസിഎസിന്റെ വള‌ർച്ച.

                                                 പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: