കത്തോലിക്കാ ബിഷപ്പുമാരുടെ
സമ്മേളനം പാലായില്
രാജ്യത്തെ 165 രൂപതകളില്‍ നിന്നായി സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ രൂപതകളിലെ 235 ബിഷപ്പുമാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. വത്തിക്കാന്‍ ന്യൂണ്‍ഷോയും സമ്മേളനത്തിനെത്തും. ഫെബ്രുവരി അഞ്ചിനു രാവിലെ ഒന്‍പതിനു പാല സെന്റ് തോമസ് കോളജ് ഓഡിറ്റോറിയത്തില്‍ പ്രത്യേകം തയാറാക്കുന്ന വേദിയില്‍ അര്‍പ്പിക്കുന്ന കുര്‍ബാനയോടെ പ്ലീനറി യോഗം ആരംഭിക്കും. സി.ബി.സി.ഐ. അധ്യക്ഷന്‍ കര്‍ദിനാള്‍ ഓസ്‌വള്‍ഡ് ഗ്രേഷ്യസ് മുഖ്യകാര്‍മികത്വം വഹിക്കും. വത്തിക്കാന്‍ സ്‌ഥാനപതി ആര്‍ച്ച് ബിഷപ്പ് ഡോ. സാല്‍വത്തോറെ പെനാക്കിയോ പങ്കെടുക്കും. എട്ടിന് വൈകിട്ട് പാലാ സെന്റ് തോമസ് കോളജ് സ്‌റ്റേഡിയത്തില്‍ ബിഷപ്പുമാര്‍ക്കു പൗരാവലിലുടെ നേത്യത്വത്തില്‍ സ്വീകരണം നല്‍കും.
കേന്ദ്രമന്ത്രിമാരായ എ.കെ ആന്റണി, വയലാര്‍ രവി, കെ.വി. തോമസ്, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ കെ.എം. മണി, പി.ജെ. ജോസഫ്, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍, എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പള്ളി നടേശന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഒന്‍പതാം തീയതി ഉച്ചകഴിഞ്ഞ് സിനഡില്‍ പങ്കെടുക്കുന്ന ബിഷപ്പുമാര്‍ വിവിധ സംഘങ്ങളായി രാമപുരം, കുറവിലങ്ങാട്, അരുവിത്തുറ എന്നീ ഫെറോനകളിലും പാല കത്തീഡ്രലിലും വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും.
പതിനൊന്നിനു ഭരണങ്ങാനത്ത് വാഴ്‌ത്തപ്പെട്ട അല്‍ഫോന്‍സാമ്മയുടെ തിരുസന്നിധിയില്‍ ബിഷപ്പുമാര്‍ കുര്‍ബാനയര്‍പ്പിക്കും. 'നവീകരിക്കപ്പെട്ട സഭ സമൂഹത്തെ നവീകരിക്കുന്നു' എന്നതാണ് ഇത്തവണത്തെ സമ്മേളനത്തിന്റെ വിഷയം. കേരളത്തില്‍ ഇതിനുമുമ്പ് വടവാതൂര്‍, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് സി.ബി.സി.ഐ. സമ്മേളനം നടന്നിട്ടുള്ളത്. രണ്ടു വര്‍ഷം കൂടുമ്പോള്‍ നടക്കുന്ന സമ്മേളനം കഴിഞ്ഞ തവണ ബംഗ്ലുരുവിലാണു നടന്നത്.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment