Pages

Thursday, December 26, 2013

ചൂലുകൊണ്ട് വിജയഗാഥയെഴുതിയ കേജ്രിവാൾ

ചൂലുകൊണ്ട് വിജയഗാഥയെഴുതിയ
 കേജ്രിവാൾ

ഡൽഹിയുടെ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ നേതാവാകുകയാണ് അരവിന്ദ് കേജ്രിവാൾ. ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ അട്ടിമറിച്ചത് മൂന്നുവട്ടം മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിതിനെ. ഇപ്പോൾ ഷീലയുടെ പാർട്ടിയുടെ പിന്തുണയും വാങ്ങി ആം ആദ്മി പാർട്ടി നേതാവ് അവരുടെ പിൻഗാമിയാവുകയാണ്.ഐ.ഐ.ടി ഖരഗ്പുരിൽ നിന്ന് മെക്കാനിക്കൽ എൻജിനിയറിംഗ് പാസായി 1995 ൽ ഇന്ത്യൻ റവന്യൂ സർവീസിലെത്തി. 2001 ൽ ആ ജോലി വിട്ടെറിഞ്ഞ് അഴിമതി ഭൂതത്തെ പിടിക്കാനിറങ്ങി. വിവരാവകാശ നിയമത്തിന്റെ ആവശ്യകതയ്ക്കായി കേജ്രിവാൾ നടത്തിയ പോരാട്ടമാണ് 2006 ൽ മഗ്സസെ അവാർഡിന് അദ്ദേഹത്തെ അർഹനാക്കിയത്.
അഞ്ചു വർഷം കഴിഞ്ഞ് അന്നാ ഹസാരെയുടെ സമരപ്പന്തലിൽ മറ്റു നേതാക്കൾക്കൊപ്പം കേജ്രിവാളിനെ കാണുന്നു. ജൻ ലോക്പാൽ ബില്ലിനുവേണ്ടിയുള്ള ഹസാരെ സമരത്തിന്റെ വീറുള്ള പോരാളിയായി കേജ്രിവാൾ ശ്രദ്ധിക്കപ്പെട്ടു.
ജൻ ലോക്പാലിനു പകരം സർക്കാർ ലോക്പാൽ ബിൽ കൊണ്ടുവരാൻ തീരുമാനിച്ചു. സമരത്തിന്റെ കൊടിയിറങ്ങിയപ്പോഴേക്കും ഹസാരെ അസ്തമിക്കുകയും കേജ്രിവാൾ ഉദിച്ചുയരുകയും ചെയ്തിരുന്നു. ഇരുവരും തമ്മിൽ മാനസികമായി കാതങ്ങൾ അകലത്താവുകയും ചെയ്തു.2012 നവംബറിൽ കേജ്രിവാൾ ആം ആദ്മി പാർട്ടിക്കു രൂപം നൽകിയത് ഹസാരയെ ചൊടിപ്പിച്ചു. രാഷ്ട്രീയക്കാരുടെ അഴിമതിക്കെതിരെ പൊരുതാനിറങ്ങുന്നതിനു പകരം രാഷ്ട്രീയവേഷം ധരിച്ച് അവരുടെ കൂട്ടത്തിലേക്കു നീങ്ങുന്നത് അപചയമായി ഹസാരെ കണക്കാക്കി.
തിരഞ്ഞെടുപ്പ് അടയാളമായി ചൂൽ സ്വീകരിച്ച നേതാവ് ഡൽഹിയിലെ രാഷ്ട്രീയക്കാരുടെ പതിവ് സുരക്ഷാ സന്നാഹങ്ങൾ കൂടാതെ തെരുവിലിറങ്ങി വോട്ടുതേടിയത് സാധാരണക്കാർക്ക് വിസ്മയമായി. നേതാവും അണികളും ഗാന്ധിത്തൊപ്പി ധരിച്ച് സംശുദ്ധ രാഷ്ട്രീയത്തിന്റെ പഴയ നാളുകളുടെ ഓർമ്മ ജനങ്ങളിലുണർത്തി.അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ പാത പിന്തുടർന്ന് ചെറു സംഭാവനകൾ സ്വീകരിക്കുകയും സംഭാവന നൽകിയവരുടെ പേര് വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. അങ്ങനെ പിരിഞ്ഞുകിട്ടിയത് 20 കോടി രൂപ.
ആം ആദ്മി പാർട്ടിയെ റോബർട്ട് വാദ്ര മുൻപ് വിശേഷിപ്പിച്ചത് ‘വെള്ളരിക്കാ പട്ടണത്തിലെ മാങ്ങാ മനുഷ്യർ’ എന്നാണ്. പ്രചാരണഘട്ടത്തിൽ ഷീലാ ദീക്ഷിത് ചോദിച്ചത് ആരാണീ കേജ്രിവാൾ എന്നാണ്. ആ ചോദ്യത്തിനും ഡൽഹിയിലെ ജനങ്ങൾ ഉത്തരം നൽകി.

പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: