Pages

Tuesday, December 10, 2013

കടന്നു വന്ന വഴി മാർക്കുന്നവർക്കുള്ള ശിക്ഷയാണ് നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലം

കടന്നു വന്ന വഴി മാർക്കുന്നവർക്കുള്ള  ശിക്ഷയാണ്
 നിയമസഭാ തെരഞ്ഞെടുപ്പ്‌ ഫലം

 കടന്നു വന്ന വഴി മറക്കുകയും ചെയ്യുന്ന എല്ലാ രാഷ്‌ട്രീയക്കാര്‍ക്കുമുള്ള പാഠമാണ്‌ ഇത്തവണത്തെ ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ്‌. ഇന്നലെ ഫലം പുറത്തുവന്ന മറ്റു മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളില്‍നിന്നു വ്യത്യസ്‌തമായ ഗുണപാഠമാണ്‌ അതു നല്‍കുന്നത്‌.
മധ്യപ്രദേശിലും രാജസ്‌ഥാനിലും ഛത്തീസ്‌ഗഡിലുമെന്നപോലെ ഡല്‍ഹിയിലും അധികാരത്തിലേക്കെത്തുന്നതു ബി.ജെ.പിയാണെങ്കിലും ഡല്‍ഹിയിലെ വിജയത്തിളക്കം പ്രതിപക്ഷത്തിരിക്കുന്ന ആം ആദ്‌മി പാര്‍ട്ടിക്കാണ്‌. മാസങ്ങള്‍ക്കു മുമ്പു മാത്രം പിറവിയെടുത്ത, പറയത്തക്ക നേതാക്കളാരുമില്ലാത്ത, സംഘടനാ ചട്ടക്കൂട്‌ തീരെയില്ലാത്ത പാര്‍ട്ടിയാണ്‌ ഇന്ത്യയിലെ രാഷ്‌ട്രീയ ദൈവങ്ങളെയെല്ലാം അമ്പരപ്പിച്ചുകൊണ്ടു വന്‍കുതിപ്പു നടത്തിയത്‌. അല്‍പം ഭാഗ്യം കൂടിയുണ്ടായിരുന്നെങ്കില്‍ അരാജകവാദികളുടെ സംഘമെന്നു രാഷ്‌ട്രീയക്കാര്‍ പരിഹസിച്ച ആം ആദ്‌മി പാര്‍ട്ടി ഇന്ത്യയുടെ തലസ്‌ഥാന സംസ്‌ഥാനത്തിന്റെ ഭരണക്കസേരയിലിരിക്കുമായിരുന്നു.15 വര്‍ഷമായി ഡല്‍ഹി ഭരിച്ച കോണ്‍ഗ്രസിനും മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനും നാണംകെട്ട പരാജയമാണ്‌ ഉണ്ടായിരിക്കുന്നത്‌. ബി.ജെ.പി. പോലൊരു തുല്യശക്‌തിക്കു മുന്നിലാണ്‌ അടിയറവു പറഞ്ഞിരുന്നതെങ്കില്‍ രാഷ്‌ട്രീയത്തില്‍ വിജയപരാജയങ്ങള്‍ സ്വാഭാവികമെന്നു പറഞ്ഞ്‌ അവര്‍ക്കു സമാധാനിക്കാമായിരുന്നു. നരേന്ദ്രമോഡി ഉയര്‍ത്തിയ ഹിന്ദുത്വ അജന്‍ഡയില്‍ തെറ്റിദ്ധരിച്ചു ജനം താല്‍ക്കാലികമായി മറിച്ചു ചിന്തിച്ചതാണെന്നു പറയാമായിരുന്നു. എന്നാല്‍, ഇന്നലെ മുളച്ച പാര്‍ട്ടിക്കും ഇതുവരെ അറിയപ്പെടാത്തൊരു നേതാവിനും മുന്നിലാണു കോണ്‍ഗ്രസും ഷീലയും അടിയറവു പറഞ്ഞത്‌. കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിയുടെയും ഭാവി പ്രധാനമന്ത്രിയായി കോണ്‍ഗ്രസുകാര്‍ കാണുന്ന രാഹുല്‍ഗാന്ധിയുടെയുമെല്ലാം പരാജയമായി അത്‌.
ഡല്‍ഹി തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ സീറ്റ്‌ നേടിയതും അധികാരത്തിലേറാന്‍ പോകുന്നതും ബി.ജെ.പിയാണ്‌. എന്നാല്‍ തനിച്ചു ഭരിക്കാനാവശ്യമായ കേവലഭൂരിപക്ഷം നേടാന്‍ അവര്‍ക്കായില്ല. കഴിഞ്ഞ തവണ ലഭിച്ചതിനേക്കാള്‍ എട്ടു സീറ്റാണ്‌ അവര്‍ക്ക്‌ ഇത്തവണ കൂടുതലായി ലഭിച്ചത്‌. അതേസമയം, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജനിച്ചിട്ടു പോലുമില്ലാത്ത ആം ആദ്‌മി പാര്‍ട്ടി നേടിയത്‌ 28 സീറ്റാണ്‌. കോണ്‍ഗ്രസിനേക്കാള്‍ 20 സീറ്റ്‌ കൂടുതല്‍. ബി.ജെ.പിയേക്കാള്‍ മൂന്നു സീറ്റ്‌ മാത്രം കുറവ്‌. സോണിയാഗാന്ധിയും രാഹുല്‍ഗാന്ധിയും നരേന്ദ്രമോഡിയുമെല്ലാം പ്രചാരണം നടത്തിയ സ്‌ഥലത്താണ്‌ ഈ നേട്ടം അവര്‍ കൈവരിച്ചിരിക്കുന്നത്‌.ജീവിതം ദുസഹമാക്കുന്ന വിലക്കയറ്റത്തോടും അഴിമതിയോടും പൊതുജനങ്ങള്‍ക്കു പ്രതികരിക്കാനുള്ള ഏകമാര്‍ഗം തെരഞ്ഞെടുപ്പുകള്‍ മാത്രമാണ്‌. അത്‌ അവര്‍ ഫലപ്രദമായി ഉപയോഗിച്ചു എന്നതാണ്‌ ഈ തെരഞ്ഞെടുപ്പു ഫലം. മുന്നണികളെ മടുത്ത ജനങ്ങള്‍ വിശ്വസിക്കാമെന്നു തോന്നിയ മൂന്നാം കക്ഷിയെ ഉപയോഗിച്ചതാണു ഡല്‍ഹിയില്‍ കണ്ടത്‌. മറ്റു സംസ്‌ഥാനങ്ങളിലും കെജ്‌രിവാളുമാര്‍ ഉണ്ടായിരുെന്നങ്കില്‍ അവിടങ്ങളിലെ സ്‌ഥിതിയും മറിച്ചാകുമായിരുന്നില്ല.
രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന അഴിമതിയുടെ വ്യാപ്‌തിയും വിലക്കയറ്റവും മനസിലാക്കുവാന്‍ യു.പി.എ. അധ്യക്ഷ സോണിയ ഗാന്ധിക്കും കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും തെരഞ്ഞെടുപ്പു ഫലം വേണ്ടിവന്നുവെന്ന്‌ അവരുടെ പ്രസ്‌താവനകള്‍ തന്നെ തെളിയിക്കുന്നു. വിലക്കയറ്റം ജനങ്ങളെ ബാധിച്ചെന്ന സോണിയ ഗാന്ധിയുടെ കണ്ടെത്തല്‍ ജയ്‌വിളികളുതിര്‍ക്കുന്ന ഏറാന്‍മൂളികള്‍ക്കപ്പുറത്തുള്ള സാധാരണജനങ്ങളെ തിരിച്ചറിഞ്ഞതിന്റെ തെളിവാണ്‌. സ്വകാര്യവല്‍കരണത്തിന്റെ ഫലമായി ഡല്‍ഹിയില്‍ സാധാരണകുടുംബത്തിന്റെ വൈദ്യുതിചാര്‍ജ്‌ ശരാശരി നാലായിരം രൂപയിലെത്തിയതു രാഷ്‌ട്രീയക്കാര്‍ മനഃപൂര്‍വം മറന്നു.
സബ്‌സിഡികള്‍ എടുത്തുകളഞ്ഞും ഡീസല്‍വില തോന്നുംപടി ഉയര്‍ത്തിയും വിലക്കയറ്റം ചരിത്രക്കുതിപ്പു നടത്തിയതു പൊതുജനങ്ങള്‍ക്കു മറക്കാനാവില്ല. നിത്യവൃത്തിക്കു വഴിയില്ലാത്ത ദരിദ്രഭൂരിപക്ഷം തിങ്ങിനിറഞ്ഞ ഇന്ത്യയില്‍ ആഗോളീകരണമോ ഉദാരവല്‍കരണമോ ഒന്നുമല്ല ജനങ്ങളെ ബാധിക്കുന്നത്‌. അന്നന്നത്തെ ഭക്ഷണത്തിന്റെ വിലയാണ്‌. അഴിമതിയില്‍ മുങ്ങിക്കുളിച്ചു മറുമുന്നണിയെ പഴിപറഞ്ഞു നില്‍ക്കുന്ന രാഷ്‌ട്രീയകക്ഷികള്‍ക്കൊക്കെ ഡല്‍ഹി ഒരു പാഠമാണ്‌. രക്ഷയുടെ നേരിയ പ്രത്യാശ നല്‍കുന്ന ഒരു വഴിതെളിഞ്ഞാല്‍ ജനം ആ വഴിക്കു പോകുകതന്നെ ചെയ്യും. ഇതിൽ  നിന്ന്  പാഠം ഉൾകോണ്ടാൽ  നന്ന്‌ .

                                                    പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: