Pages

Wednesday, December 18, 2013

ശാസ്താംകോട്ട ടൂറിസ്റ്റ് കേന്ദ്രമാക്കും

ശാസ്താംകോട്ട 
ടൂറിസ്റ്റ് കേന്ദ്രമാക്കും
                   വാനരന്മാരെയും ശുദ്ധജല തടാകമായ ശാസ്താംകോട്ടയെയും സഞ്ചാരികള്‍ക്കുമുമ്പില്‍ അവതരിപ്പിക്കാന്‍ ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ പദ്ധതിയൊരുക്കുന്നു. ഇതിന്റെ സാധ്യതാപഠനത്തിന് ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറും എക്‌സിക്യുട്ടീവ് അംഗങ്ങളും ചൊവ്വാഴ്ച,(ഡിസംബർ  1 7 നു ) ശാസ്താംകോട്ടയിലെത്തി.ശുദ്ധജല തടാകത്തെ മലിനപ്പെടുത്താതെയുള്ള പദ്ധതിയാണ് ഉദ്ദേശിക്കുന്നത്. തടാകക്കരയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങളോ കോണ്‍ക്രീറ്റോ ഒന്നുമില്ലാതെ സഞ്ചാരികളെ ആകര്‍ഷിക്കാനും തദ്ദേശീയര്‍ക്കുള്ള വിശ്രമസങ്കേതമായി മാറ്റാനുമാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഒന്നരക്കോടിയോളം രൂപയുടെ പദ്ധതിയാണ് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കുന്നതെന്ന് ഡി.ടി.പി.സി. സെക്രട്ടറി പി.കെ.ജയകൃഷ്ണന്‍ അറിയിച്ചു.
            കോളേജ് റോഡില്‍നിന്ന് കായലിലെ അമ്പലക്കടവിലേക്ക് ഇറങ്ങുന്നിടത്ത് പ്രവേശനകവാടം ഒരുക്കും. ക്ഷേത്രക്കടവിനോട് ചേര്‍ന്ന് കല്‍പ്പടവുകള്‍ ഉണ്ടാക്കും. പൂന്തോട്ടവും വച്ചുപിടിപ്പിക്കും. അമ്പലക്കടവില്‍ത്തന്നെ കായലിനോടുചേര്‍ന്ന് ഒഴിഞ്ഞ കോണില്‍ മരക്കാലുകളും മറ്റും ഉപയോഗിച്ച് ഒരു തുറന്ന സ്റ്റേജുംപണിയും. കവിയരങ്ങ്, പാട്ട്, സംഗീതം തുടങ്ങിയവ നടത്താന്‍ പാകത്തിലാകും ഇതിന്റെ സജ്ജീകരണം.ക്ഷേത്രക്കടവില്‍നിന്ന് കിഴക്കോട്ട് വലിയ പാതയായി രൂപപ്പെട്ടിട്ടുള്ള തടാകതീരത്ത് ഇപ്പോള്‍ നില്‍ക്കുന്ന അക്കേഷ്യാമരങ്ങള്‍ വെട്ടിമാറ്റും. ഇതേ സ്ഥാനത്ത് കായലിന് സംരക്ഷണം നല്‍കുന്ന പുളിവാക പോലെയുള്ള മരങ്ങളും ഫലവൃക്ഷങ്ങളും നട്ടുപിടിപ്പിക്കും. ഇവിടെയെല്ലാം കല്‍പ്പടവുകള്‍ക്കൊപ്പം കായല്‍ക്കരയിലെത്തുന്ന സഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും ഇരിക്കാനായി പ്രത്യേകതരം ഇരിപ്പിടങ്ങളും നിര്‍മിക്കും. ഇതെല്ലാം സര്‍ക്കാര്‍ സ്ഥാപനമായ കിറ്റ്‌കോ വിശദമായ പ്ലാനുണ്ടാക്കി ചെയ്യാനാണ് തീരുമാനം. പരിസ്ഥിതി സംഘടനകള്‍ അടക്കമുള്ള എല്ലാ വിഭാഗത്തിന്റെയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും കൂടി പരിഗണിച്ചാകും പദ്ധതിക്ക് അന്തിമ തീര്‍പ്പുണ്ടാക്കുക.

കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ., ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ ജോയിക്കുട്ടി ജോര്‍ജ്, ടൂറിസം ഓഫീസര്‍ ലത്തീഫ്, ഡി.ടി.പി.സി. എക്‌സിക്യുട്ടീവ് അംഗങ്ങളായ കല്ലട ഗിരീഷ്, എന്‍.ജയചന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്റ് എം.വി.താരാഭായി, തഹസില്‍ദാര്‍ വി.എന്‍.ബേബി സുധീര, ശാസ്താംകോട്ട ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് തുണ്ടില്‍ നൗഷാദ്, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഐ.ഷാനവാസ്, ജില്ലാ ഡി.ടി.പി.സി. സെക്രട്ടറി പി.കെ.ജയകൃഷ്ണന്‍ എന്നിവര്‍ പരിശോധനയിലും സാധ്യതാ ചര്‍ച്ചയിലും പങ്കെടുത്തു.

                                                     പ്രൊഫ്‌.ജോണ്‍ കുരാക്കാർ 

No comments: