Pages

Monday, December 23, 2013

ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാര്‍ 26ന് അധികാരമേല്‍ക്കും

ഡല്‍ഹിയില്‍ ആം ആദ്മി സര്‍ക്കാര്‍
26ന് അധികാരമേല്‍ക്കും


ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്ത് ആം ആദ്മി പാര്‍ട്ടി കോണ്‍ഗ്രസ് പിന്തുണയോടെ ഡല്‍ഹിയില്‍ സര്‍ക്കാര്‍ രൂപവവത്കരിക്കും. ചൂലുമായി അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച അരവിന്ദ് കെജ്‌രിവാള്‍ ഡിസംബര്‍ 26ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. അഴിമതിക്കെതിരായ അണ്ണ ഹസാരെയുടയും കെജ്‌രിവാളിന്റെയും പ്രക്ഷോഭങ്ങളുടെ സിരാകേന്ദ്രമായിരുന്നു ജന്ദര്‍മന്തറിലായിരിക്കും സത്യപ്രതിജ്ഞ.

എഴുപതംഗ ഡല്‍ഹി നിയമസഭയില്‍ ആം ആദ്മി പാര്‍ട്ടിക്ക് 28 അംഗങ്ങളാണുള്ളത്. ഏക ജെ.ഡി.യു. അംഗത്തിന്റെ പിന്തുണയും അവര്‍ക്കാണ്. ആം ആദ്മിയെ പിന്തുണയ്ക്കുന്ന കോണ്‍ഗ്രസിന് എട്ട് അംഗങ്ങളുണ്ട്. 31 അംഗങ്ങളുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായ ബി.ജെ.പി. സര്‍ക്കാര്‍ രൂപവത്കരിക്കാനില്ലെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് പിന്തുണയുള്ള ആം ആദ്മി സര്‍ക്കാരിന് വഴിതെളിഞ്ഞത്. ജനഹിത പരിശോധനയിലെ ഭൂരിപക്ഷ പിന്തുണ അംഗീകരിച്ചാണ് കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാന്‍ ആം ആദ്മി തീരുമാനിച്ചത്. ഇന്ന് ചേര്‍ന്ന പാര്‍ട്ടിയുടെ രാഷ്ട്രീയ സമിതി യോഗമാണ് സുപ്രധാന രാഷ്ട്രീയ തീരുമാനം കൈക്കൊണ്ടത്.75 ശതമാനത്തിലധികം പേര്‍ സര്‍ക്കാരുണ്ടാക്കണമെന്ന് അഭിപ്രായപ്പെട്ടുവെന്ന് കെജ്‌രിവാള്‍ അറിയിച്ചു. പാര്‍ട്ടി നേതാക്കളായ മനീഷ് സിസോദിയ, രാഖി ബിര്‍ള, വിനോദ് കുമാര്‍ ബിന്നി എന്നിവര്‍ മന്ത്രിമാരാകുമെന്നാണ് സൂചനകള്‍ .ഒരു പാര്‍ട്ടി ജന്മമെടുത്ത് കന്നിയങ്കത്തില്‍ തന്നെ ഒരു സംസ്ഥാനത്തിന്റെ ഭരണം പിടിക്കുന്ന മൂന്നാമത്തെ പാര്‍ട്ടിയായി ആം ആദ്മി. തെലുങ്ക് സിനിമയിലെ മുടിചൂടാമന്നനായ എന്‍.ടി. രാമറാവുവാണ് തെലുങ്ക് ദേശം എന്ന പാര്‍ട്ടിയുമായി തിരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങി ആദ്യവട്ടം തന്നെ ഭരണം പിടിച്ച് ആന്ധ്ര മുഖ്യമന്ത്രിയായത്. പ്രഫുല്ലകുമാര്‍ മൊഹന്തയുടെ നേതൃത്വത്തില്‍ അസം ഗണപരിഷത്തം പരിഷത്തും കന്നിപ്പോരാട്ടത്തില്‍ തന്നെ ഭരണത്തിലേറി.തിരഞ്ഞെടുപ്പ് ഗോദയില്‍ നടത്തിയ പ്രഖ്യാപനങ്ങളും അഴിമതിക്കെതിരെ ജനലോക്പാല്‍ പാസാക്കുന്നത് ഉള്‍പ്പടെയുള്ള സുപ്രാധാന തീരുമാനം നടപ്പാക്കുക എന്ന കടുത്ത വെല്ലുവിളിയാണ് ആം ആദ്മിയേയും കെജ് രിവാളിനേയും കാത്തിരിക്കുന്നത്.ഡിസംബര്‍ 29ന് രാംലീല മൈതാനത്ത് നിയമസഭയുടെ പ്രത്യേകസമ്മേളനം വിളിച്ച് ജനലോക്പാല്‍ ബില്‍ പാസാക്കുമെന്നും എ.എ.പി. പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇത് ഒരാഴ്ചത്തേക്ക് നീട്ടിവെക്കുമെന്ന് കെജ്‌രിവാള്‍ അറിയിച്ചു. സര്‍ക്കാര്‍ രൂപവത്കരണവുമായി ബന്ധപ്പെട്ട് ഏറെസമയം പാഴായതുകൊണ്ടാണിത്.
                                                         പ്രൊഫ്‌ ജോണ്‍ കുരാക്കാർ 
                                     

No comments: