Pages

Tuesday, November 5, 2013

ശാസ്താംകോട്ട പൗണ്ട്മുക്കില്‍ സ്വകാര്യബസ് മറിഞ്ഞ് 59 പേര്‍ക്ക് പരിക്ക്

ശാസ്താംകോട്ട പൗണ്ട്മുക്കില്‍
സ്വകാര്യബസ് മറിഞ്ഞ് 59 പേര്‍ക്ക് പരിക്ക്


ഭരണിക്കാവ്-കടപുഴ റോഡിലെ പൗണ്ട്മുക്കില്‍ അമിതവേഗത്തിലായിരുന്ന സ്വകാര്യബസ് റോഡിന് കുറുകെ മറിഞ്ഞ് 59 പേര്‍ക്ക് പരിക്കേറ്റു. നിരവധിപ്പേരുടെ കൈകാലുകള്‍ ഒടിയുകയുകയും തലയ്ക്കും തോളിനും സാരമായ പരിക്കേല്‍ക്കുകയും ചെയ്തു. ശാസ്താംകോട്ടയിലെ വിവിധ ആസ്​പത്രികളില്‍ പ്രവേശിപ്പിച്ചു. ബസുകളുടെ മത്സര ഓട്ടമാണ് അപകടത്തിന് കാരണമെന്നും ഈ ബസുകളുടെ പെര്‍മിറ്റ് അടക്കമുള്ള കാര്യങ്ങള്‍ റദ്ദാക്കാനായി ശുപാര്‍ശ ചെയ്യുമെന്നും ശാസ്താംകോട്ട പോലീസ് അറിയിച്ചു. സംഭവത്തെത്തുടര്‍ന്ന് കൊല്ലം-ഭരണിക്കാവ് റോഡില്‍ മൂന്നുമണിക്കുറിലധികം ഗതാഗതം മുടങ്ങി.നവംബർ  5  രാവിലെ 8.40 നായിരുന്നു അപകടം. മറിഞ്ഞ ശ്രീഭദ്ര ബസും മോഹനന്‍ എന്ന ബസും മത്സരിച്ച് ഓടുകയായിരുന്നു. ഇരുബസുകളിലെയും ജീവനക്കാര്‍ ചിറ്റുമലവച്ച് വഴക്കുണ്ടാക്കുകയും സംഭവം കൈയാങ്കളിയോളം എത്തുകയും ചെയ്തിരുന്നതായി യാത്രക്കാര്‍ പറഞ്ഞു. 

മത്സരിച്ച് ഓടുന്നതിനിടെയാണ് കടപുഴ പൗണ്ട്മുക്കില്‍ ബസ് റോഡിന് കുറുകെ മറിഞ്ഞത്. യാത്രക്കാര്‍ ആര്‍ത്തുവിളിച്ച് സഹായത്തിനായി കേഴുമ്പോഴേക്കും പിന്നാലെ ഓടിയെത്തിയ മോഹനന്‍ ബസ് മറിഞ്ഞ ബസിന്റെ അടുത്ത് ആളെയിറക്കി തിരികെപ്പോയി. റോഡിന് തൊട്ടടുത്തുള്ള ഒരു വീടിന്റെ മുറ്റത്തോട് ചേര്‍ന്നായിരുന്നു ബസ് മറിഞ്ഞത്. തൊട്ടടുത്ത് 11 കെ.വി. വൈദ്യുത ലൈനും ഉണ്ടായിരുന്നു. ബസ് അല്പംകൂടി മാറിയിരുന്നെങ്കില്‍ വലിയദുരന്തം തന്നെയുണ്ടാകുമായിരുന്നു. സംഭവം നടന്നയുടന്‍ അവിടേക്കുവന്ന കോണ്‍ഗ്രസ് നേതാവ് അഡ്വ. തോമസ് വൈദ്യനും നാട്ടുകാരും ചേര്‍ന്നാണ് ബസില്‍ കുടുങ്ങിയവരെ ആസ്​പത്രിയിലെത്തിച്ചത്. നാട്ടുകാരുടെയും യുവാക്കളുടെയും സമയോചിതമായ സഹായംമുലം ഒരാള്‍ക്കും കൂടുതല്‍ അപകടമുണ്ടായില്ല. ബസ് ജീവനക്കാര്‍ സംഭവം നടന്നയുടന്‍ ഓടി രക്ഷപ്പെട്ടു. ഉദ്യോഗസ്ഥരും സ്‌കൂള്‍ കുട്ടികളും അധ്യാപകരുമായിരുന്നു വണ്ടിയില്‍ കൂടുതല്‍. സംഭവത്തെത്തുടര്‍ന്ന് കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ്, കളക്ടര്‍ ബി.മോഹനന്‍ എന്നിവര്‍ ആസ്​പത്രിയിലെത്തി പരിക്കേറ്റവരെ സന്ദര്‍ശിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.വേണുഗോപാലക്കുറുപ്പ്, അഡ്വ. തോമസ് വൈദ്യന്‍ എന്നിവരും കളക്ടര്‍ക്കൊപ്പം ആസ്​പത്രിയിലെത്തി. രണ്ട് വണ്ടിയുടെയും ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കുമെന്നും ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കാന്‍ ആര്‍.ടി.ഒ.യോട് ശുപാര്‍ശ ചെയ്തതായും കുന്നത്തൂര്‍ ജോയിന്റ് ആര്‍.ടി.ഒ. ശരവണന്‍ അറിയിച്ചു. മറിഞ്ഞ ബസിന് വേഗമാനകം ഉണ്ടായിരുന്നതായും വളവില്‍ സാധാരണയില്‍ അധികം സ്​പീഡും മത്സര ഓട്ടവും കാരണമാണ് വണ്ടി മറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

                                       പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: