Pages

Thursday, October 31, 2013

ഉമ്മൻചാണ്ടിയെപോലെ മറ്റൊരുമുഖ്യമന്ത്രിയില്ല

ഉമ്മൻചാണ്ടിയെപോലെ
 മറ്റൊരുമുഖ്യമന്ത്രിയില്ല 
ജി. വിജയരാഘവന്‍ (ആസൂത്രണ ബോര്ഡ്അംഗം)

                  കേരളത്തിന്റെ ഭൂപടമെടുത്ത്‌, മാസത്തിലെ ആദ്യദിനം മുതല്‍ ചുവപ്പുമഷികൊണ്ട്‌ ഉമ്മന്‍ചാണ്ടിയുടെ യാത്ര രേഖപ്പെടുത്തിയാല്‍ 15-ാം തീയതിയാകുമ്പോഴേക്ക്‌ അതില്‍ ചുവന്നവരകള്‍ മാത്രമേ കാണാനാകൂ. കേരളത്തില്‍ അങ്ങോളമിങ്ങോളം ഇത്രയധികം യാത്രചെയ്യുന്ന മറ്റൊരു നേതാവുണ്ടാകില്ല, അതു മുഖ്യമന്ത്രിയെന്ന നിലയിലാണെങ്കിലും അല്ലെങ്കിലും. ജനങ്ങളുടെ പ്രശ്‌നപരിഹാരത്തിനായി കൈമെയ്‌ മറന്നുള്ള നിരന്തരയാത്രകള്‍ക്കിടയില്‍ ഇനിയെങ്കിലും അദ്ദേഹം സ്വന്തം ആരോഗ്യം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കാരണം, ജീവിതയാത്രയില്‍ ഏഴാം പതിറ്റാണ്ടിലേക്ക്‌ ഇന്നു പ്രവേശിക്കുന്ന ഉമ്മന്‍ചാണ്ടിയെ ഇനിയും കേരളത്തിന്‌ ആവശ്യമുണ്ട്‌.
ആരെയെങ്കിലും ഉപദ്രവിക്കാന്‍ ഉമ്മന്‍ചാണ്ടിക്കാവില്ല. കേരളരാഷ്‌ട്രീയത്തെ മാറ്റിമറിച്ചേക്കാമായിരുന്ന ഒരുസംഭവം ഈ അവസരത്തില്‍ ഓര്‍ക്കുന്നു. സി.പി.എമ്മിലെ ഉന്നതനായൊരു നേതാവിന്റെ രാഷ്‌ട്രീയജീവിതം അവസാനിപ്പിക്കാന്‍ കഴിയുമായിരുന്ന അവസരം വീണുകിട്ടിയിട്ടും അദ്ദേഹം അതിനു തുനിഞ്ഞില്ല.
നേതാവിനെ ഒതുക്കാന്‍ പറ്റിയ അവസരമാണെന്ന്‌ ഒപ്പമുള്ളവര്‍പോലും പറഞ്ഞിട്ടും മറ്റൊരാളിന്റെ രാഷ്‌ട്രീയഭാവി നശിപ്പിക്കേണ്ടെന്നു തീരുമാനിച്ച്‌ പ്രവര്‍ത്തിച്ചയാളാണ്‌ ഉമ്മന്‍ചാണ്ടി. എനിക്കും ആസൂത്രണ ബോര്‍ഡ്‌ അംഗമായ മറ്റൊരാള്‍ക്കും ഇ-മെയിലില്‍ നിരന്തരം ഭീഷണിയുണ്ടായിരുന്നു. ഇതു മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനേത്തുടര്‍ന്ന്‌, സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍, എതിര്‍ചേരിയില്‍പ്പെട്ട പ്രമുഖ രാഷ്‌ട്രീയനേതാവിന്റെ വസതിയാണ്‌ ഭീഷണിസന്ദേശത്തിന്റെ ഉറവിടമെന്നു കണ്ടെത്തി. എന്നാല്‍ ഞങ്ങളെ സമാധാനിപ്പിച്ച്‌, നേതാവിനെ കേസില്‍നിന്നു സംരക്ഷിക്കാനുള്ള സൗമനസ്യമാണ്‌ ഉമ്മന്‍ചാണ്ടി കാട്ടിയത്‌. സംഭവം വിവാദമാകുകയും കേസാകുകയും ചെയ്‌തിരുന്നെങ്കില്‍ ആ നേതാവിനു സ്‌ഥാനാര്‍ഥിയാകാന്‍ കഴിയുമായിരുന്നില്ല.
                          മാനുഷികമൂല്യങ്ങള്‍ക്ക്‌ ഇത്രയേറെ വില കല്‍പ്പിക്കുന്ന മറ്റൊരു നേതാവ്‌ കേരളരാഷ്‌ട്രീയത്തിലില്ല. വിശ്രമരഹിതമായ പ്രവര്‍ത്തനമാണ്‌ അദ്ദേഹത്തിന്റെ മുഖമുദ്ര. വലംകൈ ചെയ്യുന്നത്‌ ഇടംകൈ അറിയരുതെന്ന ചൊല്ലിനെ അനുസ്‌മരിപ്പിക്കുന്നതാണ്‌ അദ്ദേഹത്തിന്റെ പല പ്രവര്‍ത്തനങ്ങളും. പബ്ലിസിറ്റിക്കായി ഒന്നും ചെയ്യാന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ല. ജനസമ്പര്‍ക്കം പോലുള്ള പരിപാടിക്കു പ്രചാരണം നല്‍കുന്നതു ജനത്തിനുവേണ്ടി മാത്രമാണ്‌. തിരുവനന്തപുരത്തെ ജനസമ്പര്‍ക്കപരിപാടിക്കിടയില്‍ രാത്രി ഒന്‍പതുമുതല്‍ കുറച്ചുസമയം തല്‍സമയ പ്രതികരണത്തിനായി ദൃശ്യമാധ്യമങ്ങള്‍ സമീപിച്ചപ്പോള്‍ സ്‌നേഹപുരസരം നിരസിച്ച അദ്ദേഹം അവസാന പരാതിക്കാരനേയും കണ്ടുകഴിഞ്ഞാവട്ടെ എന്നാണു പറഞ്ഞത്‌- അതാണ്‌ ഉമ്മന്‍ചാണ്ടി.
കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യവിദ്യാഭ്യാസം ലഭ്യമാക്കാനുള്ള നിതാന്തപരിശ്രമത്തിലാണ്‌ അദ്ദേഹം. മാനസികവെല്ലുവിളി നേരിടുന്ന മുഴുവന്‍ പേര്‍ക്കും പ്രത്യേക സ്‌കൂള്‍ ആരംഭിക്കാനും അദ്ദേഹത്തിനു പദ്ധതിയുണ്ട്‌. ഡോക്‌ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ച ഇന്നലെപ്പോലും അതിനായുള്ള പ്രവര്‍ത്തനത്തിലായിരുന്നു അദ്ദേഹം. പരസഹായം കൂടാതെ ഒന്നനങ്ങാന്‍പോലുമാകാത്ത കുട്ടികളെ എടുത്തുകൊണ്ടു നടക്കുന്ന മാതാപിതാക്കള്‍... അവരെ എടുക്കാന്‍ മാതാപിതാക്കള്‍ക്കു കെല്‍പില്ലാതെവരുന്ന അവസ്‌ഥ ഭയാനകമാണെന്ന്‌ അദ്ദേഹം പലപ്പോഴും പറയാറുണ്ട്‌.
യുവാക്കളുടെ തൊഴിലില്ലായ്‌മയില്‍ അദ്ദേഹം ഏറെ അസ്വസ്‌ഥനാണ്‌. അതുകൊണ്ടുതന്നെ, തൊഴിലന്വേഷിച്ചു നടക്കുന്ന യുവാക്കളെ തൊഴില്‍ദാതാക്കളായി മാറ്റാനുള്ള പരിശ്രമത്തിലാണു മുഖ്യമന്ത്രി. സ്‌റ്റാര്‍ട്ട്‌ അപ്പ്‌ വില്ലേജ്‌ പോലുള്ള പദ്ധതികള്‍ രാജ്യത്തുതന്നെ ആദ്യമാണ്‌. ഒരിക്കല്‍ കേരളം സന്ദര്‍ശിച്ച യു.എസ്‌. ഹൈക്കമ്മിഷണര്‍ക്ക്‌ പുലര്‍ച്ചെ അഞ്ചരയ്‌ക്കാണ്‌ ഉമ്മന്‍ചാണ്ടി കൂടിക്കാഴ്‌ച അനുവദിച്ചത്‌.
അരമണിക്കൂര്‍ നീണ്ട സന്ദര്‍ശനത്തിനൊടുവില്‍ ഓഫീസിലേക്കുപോയ മുഖ്യമന്ത്രിയെക്കുറിച്ച്‌ അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ അദ്ദേഹം പ്രകീര്‍ത്തിച്ചു സംസാരിച്ചു. അതുപോലെതന്നെ ഒരിക്കല്‍ കനേഡിയന്‍ ഹൈക്കമ്മിഷണര്‍ക്കു വൈകിട്ട്‌ സന്ദര്‍ശനാനുമതി നല്‍കിയിരുന്നു. വിമാനം താമസിച്ചതിനേത്തുടര്‍ന്ന്‌ അദ്ദേഹമെത്താന്‍ വൈകി. ഉമ്മന്‍ചാണ്ടിക്ക്‌ അത്യാവശ്യമായി കോട്ടയത്തേക്കു പോകേണ്ടതുമുണ്ടായിരുന്നു.

ഹൈക്കമ്മിഷണര്‍ വിളിച്ചപ്പോള്‍ രാത്രി എത്ര വൈകിയാലും കാണാമെന്നു പറഞ്ഞു. അന്നു പുലര്‍ച്ചെ ഒന്നരയ്‌ക്കാണ്‌ മുഖ്യമന്ത്രി ഹൈക്കമ്മിഷണറുമായി കൂടിക്കാഴ്‌ച നടത്തിയത്‌. തന്റെ ജീവിതത്തില്‍ ഇതുപോലൊരു ജനപ്രതിനിധിയെ കണ്ടിട്ടില്ലെന്നാണ്‌ ഹൈക്കമ്മിഷണര്‍ പറഞ്ഞത്‌. എഴുപതുകളുടെ ആദ്യം, പഠനകാലം മുതല്‍ ഉമ്മന്‍ചാണ്ടിയെ എനിക്കറിയാം. അന്നുതൊട്ട്‌ ഇന്നുവരെ രാഷ്‌ട്രീയപ്രവര്‍ത്തനത്തില്‍ അദ്ദേഹത്തിന്റെ ആത്മാര്‍ഥതയ്‌ക്കു തെല്ലും കോട്ടം തട്ടിയിട്ടില്ല. സാധാരണക്കാര്‍ക്കായി ഇത്രകണ്ടു പ്രവര്‍ത്തിക്കുന്ന മറ്റൊരു നേതാവിനെ ഈ കാലഘട്ടത്തില്‍ കാണാനാകുമോയെന്നും സംശയം.

                                     പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: