Pages

Tuesday, October 29, 2013

മുഖ്യമന്ത്രിക്കുനേരെയുള്ള അക്രമം: സി.പി.എം. പ്രതിരോധത്തില്‍

oommen
മുഖ്യമന്ത്രിക്കുനേരെയുള്ള അക്രമം:
സി.പി.എം. പ്രതിരോധത്തില്‍
ദിനകരന്‍ കൊമ്പിലാത്ത്‌
സരിത, സലിംരാജ് സംഭവവും പാര്‍ട്ടിയിലെ അതിരൂക്ഷ ഗ്രൂപ്പുവഴക്കും കാരണം പ്രതിസന്ധിയിലായ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും കോണ്‍ഗ്രസ്സിനും കണ്ണൂര്‍ സംഭവം ഒരുകണക്കിന് വലിയ നേട്ടംതന്നെയായി. അതേസമയം അക്രമം സംസ്ഥാനത്ത് വലിയ പ്രതിഷേധം ഉണ്ടാക്കിയതോടെ സി.പി.എം. പ്രതിരോധത്തിലുമായി.ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ യു.ഡി.എഫ്. നായകനായ ഉമ്മന്‍ചാണ്ടിയുടെ പ്രതിച്ഛായ തകര്‍ക്കല്‍ ലക്ഷ്യംവെച്ചുള്ള പ്രതിപക്ഷത്തിന്റെ പടയൊരുക്കത്തിന് തിരിച്ചടിയാണ് മുഖ്യമന്ത്രിക്കുനേരേയുണ്ടായ അക്രമം. സംഭവത്തില്‍ വരാന്‍പോകുന്ന കേസുകള്‍ വീണ്ടും സി.പി.എമ്മിനെ വേട്ടയാടും. ഗൂഢാലോചനക്കുറ്റം വരികയാണെങ്കില്‍ അന്വേഷണം വലിയ നേതാക്കളിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും സി.പി.എം. ഭയക്കുന്നുണ്ട്. അരിയില്‍ ഷൂക്കൂര്‍, ടി.പി.ചന്ദ്രശേഖരന്‍ വധക്കേസുകള്‍ കണ്ണൂരിലെ സി.പി.എം. നേതാക്കള്‍ക്കുണ്ടാക്കിയ പ്രതിസന്ധി പാര്‍ട്ടി മറന്നിട്ടില്ല. മുഖ്യമന്ത്രിയെ ആക്രമിച്ച സംഭവത്തില്‍ രണ്ട് എം.എല്‍.എ.മാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തുകഴിഞ്ഞു. കല്ലേറുമായി ബന്ധപ്പെട്ടുള്ള പോലീസ് നടപടിക്കെതിരെ തുടക്കത്തില്‍ കടുത്ത പ്രതിഷേധത്തിനാണ് സി.പി.എം. ഒരുങ്ങിയിരിക്കുന്നത്. തിങ്കളാഴ്ച രാവിലെ എം.വി.ജയരാജന്റെ നേതൃത്വത്തിലുള്ള സി.പി.എം. പ്രവര്‍ത്തകര്‍ കണ്ണൂര്‍ സിറ്റി പോലീസ് സ്റ്റേഷനിലേക്ക് തള്ളിക്കയറി. ഭാവിയില്‍ ഉണ്ടാകാന്‍പോകുന്ന കൂടുതല്‍ അറസ്റ്റിനെ തടയിടുകയാണ് ലക്ഷ്യം. അതേസമയം പോലീസ് ശക്തമായ നീക്കത്തിലാണ്. നേതാക്കള്‍ക്കുനേരെ നടപടിയുണ്ടായാല്‍ കണ്ണൂരില്‍ അതു വീണ്ടും വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കും.
മുഖ്യമന്ത്രിയുടെ പരിപാടി തടയുക എന്നത് എല്‍.ഡി.എഫ്. സംസ്ഥാനനേതൃത്വത്തിന്റെ തീരുമാനമാണ്. അതിന്റെ ഭാഗമായാണ് കണ്ണൂരില്‍ സി.പി.എം. പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ തടയാനെത്തിയതും. പാര്‍ട്ടി ജില്ലാ സെക്രട്ടറി പി.ജയരാജന്‍, എം.വി.ജയരാജന്‍ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തില്‍ത്തന്നെയായിരുന്നു പ്രതിഷേധസമരം. എന്നാല്‍, മുഖ്യമന്ത്രിയുടെ കാറിനുനേരെ വന്ന കല്ല് ചിത്രം മാറ്റിമറിച്ചു.
കോണ്‍ഗ്രസ്സിലെ ഒരുവിഭാഗംതന്നെയാണ് കല്ലെറിഞ്ഞത് എന്ന പി.ജയരാജന്റെ വാദം എല്‍.ഡി.എഫിലെ ഘടകകക്ഷികള്‍ക്കുപോലും സ്വീകാര്യമായിട്ടില്ല. അക്രമത്തിനോട് പാര്‍ട്ടിയും മുഖ്യമന്ത്രിയും കാണിച്ച സംയമനത്തിന് പൊതുവേ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. ഒരു കാരണവശാലും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഹര്‍ത്താല്‍ നടത്തരുതെന്നും അക്രമം അവസാനിപ്പിക്കാന്‍ തയ്യാറാണെങ്കില്‍ പിണറായിക്കൊപ്പം സഹകരിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞത് അന്തരീക്ഷത്തിന് വലിയ അയവുണ്ടാക്കി. കോണ്‍ഗ്രസ് സമ്മേളനത്തിനായി വലിയ ജനക്കൂട്ടം കണ്ണൂര്‍ ടൗണില്‍ എത്തിയിട്ടും മുറിവേറ്റ ശരീരത്തോടെ മുഖ്യമന്ത്രി അവിടെ പ്രസംഗിക്കാനെത്തിയിട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകോപനം ഉണ്ടാക്കാഞ്ഞത് ഉമ്മന്‍ ചാണ്ടിയുടെ അവസരോചിതമായ സമീപനം കാരണമാണ്. 
മുഖ്യമന്ത്രിക്കുനേരെയുണ്ടായ അക്രമത്തിലുള്ള പ്രതിഷേധം വ്യാപക പ്രചാരണമാക്കിമാറ്റാനാണ് യു.ഡി.എഫ്. തീരുമാനം. മുഖ്യമന്ത്രിയെ തടയുന്നതില്‍നിന്ന് എല്‍.ഡി.എഫ്. പിന്നോട്ടില്ലെന്ന് സി.പി.എമ്മും പറഞ്ഞുകഴിഞ്ഞു.നവംബര്‍ 18ന് കണ്ണൂരില്‍ നടക്കുന്ന ജനസമ്പര്‍ക്ക പരിപാടി എന്തുവന്നാലും നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. ഇതിനെതിരായ നീക്കം വലിയ പ്രശ്‌നങ്ങള്‍ഉണ്ടാക്കിയേക്കും.

'ഉമ്മന്‍ചാണ്ടിയെ കൊല്ലെടാ' എന്നാക്രോശിച്ച് അക്രമികളെത്തിയെന്ന് റിപ്പോര്‍ട്ട്‌
മുഖ്യമന്ത്രിയെ വധിക്കാനുള്ള ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് കണ്ണൂര്‍ ടൗണില്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ ഞായറാഴ്ച സംഘടിച്ചതെന്ന് പോലീസിന്റെ റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ വാഹനക്കൂട്ടം കടന്നുവരുമ്പോള്‍ തടഞ്ഞുനിര്‍ത്തി കല്ല്, മരവടി, ഇരുമ്പുവടി തുടങ്ങിയ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചുവെന്നാണ് പോലീസ് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.'സരിതാ ചാണ്ടിയെ കൊല്ലെടാ' എന്നാക്രോശിച്ചാണ് ഇവരെത്തിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍, 'ഉമ്മന്‍ചാണ്ടിയെ കൊല്ലെടാ' എന്നലറിവിളിച്ചാണ് അക്രമികളെത്തിയതെന്നാണ് പ്രഥമവിവര സ്റ്റേറ്റ്‌മെന്റിലുള്ളത്.

26പേരെ പ്രതികളാക്കിയാണ് പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. ഇതില്‍ 15 പ്രതികളുടെ പേരുകളാണ് ചേര്‍ത്തിട്ടുള്ളത്. ഇവരെ കോടതിയില്‍ ഹാജരാക്കി. അറസ്റ്റിലായവരില്‍ 14പേരും സി.പി.എമ്മുകാരാണ്. ബാക്കിയുള്ള 11 പ്രതികളില്‍ രണ്ട് എം.എല്‍.എ.മാരും ഡി.വൈ.എഫ്.ഐ. നേതാക്കളും ഉള്‍പ്പെടും. പയ്യന്നൂര്‍ എം.എല്‍.എ. സി.കൃഷ്ണന്‍, ധര്‍മ്മടം എം.എല്‍.എ. കെ.കെ.നാരായണന്‍ എന്നിവരാണ് ഒന്നും രണ്ടും പ്രതികള്‍. ഡി.വൈ.എഫ്.ഐ. നേതാക്കളായ അഡ്വ. ബിനോയ് കുര്യന്‍, ബിജു കണ്ടക്കൈ, പി.കെ.ശബരീഷ്‌കുമാര്‍ എന്നിവരാണ് പ്രഥമവിവര സ്റ്റേറ്റ്‌മെന്റ് പ്രകാരം ആദ്യപ്രതികളിലുള്ളത്. വധശ്രമം, ഗൂഢാലോചന, ആക്രമിക്കാനുള്ള ഉദ്ദേശ്യത്തോടെ സംഘംചേരല്‍, തടഞ്ഞുവെക്കല്‍, ആയുധം ഉപയോഗിച്ച് പരിക്കേല്പിക്കല്‍ എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. ആറുപേര്‍ ഇപ്പോഴും പോലീസ്‌കസ്റ്റഡിയിലുണ്ട്. സംഭവവുമായി ഇവരുടെ ബന്ധം വ്യക്തമാകാത്തതിനാലാണ് അറസ്റ്റ് രേഖപ്പെടുത്താത്തത്. 


തളിപ്പറമ്പ് നഗരസഭാ വൈസ് ചെയര്‍മാന്‍ കോമത്ത് മുരളീധരന്‍(48), മന്നിയത്ത് വീട്ടില്‍ എം.കുഞ്ഞിരാമന്‍(62), എളയാവൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സി.പി.എം. ഏരിയാ കമ്മിറ്റി അംഗവുമായ കെ.രാജീവന്‍(53), മുഴപ്പാല സ്വദേശി പി.ഭാസ്‌കരന്‍(62), പുന്നോല്‍ ബ്രാഞ്ച് സെക്രട്ടറി കല്ലറപ്പനക്കാടന്‍ വീട്ടില്‍ കെ.പി.മനോജ്(43), കുട്ടിമാക്കൂലിലെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ മനയത്ത് ചാത്തമ്പള്ളി ലിനേഷ്(32), കോടിയേരി തിരുവങ്ങാടന്‍ വീട്ടില്‍ രാഘവന്‍(63), കോടിയേരി കക്കോടി പറമ്പത്ത് സി.കൃഷ്ണന്‍(56), പഴശ്ശി സൗത്ത് ലോക്കല്‍ സെക്രട്ടറി പി.സുരേഷ്ബാബു(50), എടയന്നൂര്‍ ലോക്കല്‍ സെക്രട്ടറി പി.സി.വിനോദ്(53), തളിയില്‍ ബ്രാഞ്ച് സെക്രട്ടറി രവീന്ദ്രന്‍(44), വടക്കുമ്പാട് ലോക്കല്‍ കമ്മിറ്റി അംഗം ഷാജി(39), പിണറായി ലോക്കല്‍ കമ്മിറ്റി അംഗം കെ.കെ.പ്രദീപന്‍(48), വെള്ളോറ സ്വദേശി ടി.അനീഷ്(32), ആര്‍.എസ്.പി. ജില്ലാ സെക്രട്ടേറിയറ്റംഗം സന്തോഷ്(44) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കണ്ണൂര്‍ ജില്ലാ ആസ്പത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയ ഇവരെ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയ മജിസ്‌ട്രേറ്റ് കെ.കൃഷ്ണകുമാര്‍ എല്ലാവരെയും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡുചെയ്തു.എളയാവൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റും സി.പി.എം. ഏരിയാ കമ്മിറ്റി അംഗവുമായ കെ.രാജീവന് കാലിന് പരിക്കുണ്ടെന്നും ഇദ്ദേഹത്തിന് ചികിത്സ നല്‍കണമെന്നും പ്രതിഭാഗം അഭിഭാഷകന്‍ കോടതിയോട് ആവശ്യപ്പെട്ടു. ഇക്കാര്യം അംഗീകരിച്ച കോടതി രാജീവന് ആവശ്യമായ ചികിത്സ ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ചു. സംഭവത്തില്‍ പ്രഥമവിവര സ്റ്റേറ്റ്‌മെന്റില്‍ ഉള്‍പ്പെട്ട 14പേര്‍ക്കു പുറമെ കണ്ടാലറിയാവുന്ന ആയിരത്തോളംപേരെ പ്രതിചേര്‍ത്താണ് ടൗണ്‍ പോലീസ് കേസെടുത്തിട്ടുള്ളത്.
മുഖ്യമന്ത്രിയെ കല്ലെറിഞ്ഞത് ഡിവൈഎഫ്‌ഐ
 പ്രവര്‍ത്തകന്‍ , പ്രതി ഒളിവില്‍
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനാണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ചുഴലി സര്‍വീസ് സഹകരണ ബാങ്കിലെ ബില്‍ കളക്ടറായ രാജേഷ് ആണ് പ്രതി. ഇയാളിപ്പോള്‍ ഒളിവിലാണ്.
വിവിധ വീഡിയോ ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ചതിന് ശേഷമാണ് പോലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. രാജേഷിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. ഇയാള്‍ക്കൊപ്പം മറ്റാരെങ്കിലും പ്രതിയാണോ എന്നറിയാന്‍ പോലീസ് വിശദമായ പരിശോധന തുടരുകയാണ്.

             സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയില്ല എന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ പറഞ്ഞില്ലേ എന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
ഇനി അക്കാര്യത്തില്‍ ആര്‍ക്കും സംശയം വരണ്ട. സംഭവസ്ഥലത്തുണ്ടായിരുന്ന മുഖ്യമന്ത്രിക്കും സാംസ്‌കാരികമന്ത്രിക്കുമാണ് ഇക്കാര്യത്തെ കുറിച്ച് വ്യക്തതയോടെ പറയാന്‍ സാധിക്കുന്നത്. അവര്‍ അക്കാര്യം പറഞ്ഞുകഴിഞ്ഞു.
കണ്ണൂരിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ സുരക്ഷാവീഴ്ചയെ പറ്റി പറയുന്നത് എന്തുകൊണ്ടാണെന്ന് തനിക്കറിയില്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.സുരക്ഷാകാരണങ്ങളാലാണ് ഇന്നലെ പിണറായി വിജയനോടും കോടിയേരി ബാലകൃഷ്ണനോടും മെഡിക്കല്‍ കോളജ് സന്ദര്‍ശം റദ്ദാക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്. സമുന്നതരായ നേതാക്കളാണ് ഇരുവരും. അവര്‍ക്ക് ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രിയെ കാണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അല്ലാതെ അവരെ മനപ്പൂര്‍വം തടയുകയല്ല ചെയ്തതല്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു

                              പ്രൊഫ്‌ . ജോണ്‍ കുരാക്കാർ 

No comments: