Pages

Monday, October 28, 2013

മുഖ്യമന്ത്രിക്ക് നേരെ ആക്രമണം: 22 പേരെ അറസ്റ്റ് ചെയ്തു

oommen
മുഖ്യമന്ത്രിക്ക് നേരെ ആക്രമണം:
22 പേരെ അറസ്റ്റ് ചെയ്തു
കണ്ണൂരില്‍ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പോലീസ് 22 പേരെ അറസ്റ്റ് ചെയ്തു. പി.ജയരാജന്‍ , എം.വി ജയരാജന്‍ , പി.കെ ശ്രീമതി, സി.കൃഷ്ണന്‍ , കെ.കെ നാരായണന്‍ എന്നിവരടക്കം ആയിരംപേര്‍ക്കെതിരെ കേസെടുക്കുമെന്നും സൂചനയുണ്ട്. ഇതിനിടെ രാത്രി ഒരുമണിക്ക് തിരുവനന്തപുരത്തെത്തിയ മുഖ്യമന്ത്രി വിദഗ്ധപരിശോധനയ്ക്കായി മെഡിക്കല്‍കോളജിലെത്തി. മൂന്നുദിവസത്തെ വിശ്രമം വേണമെന്ന ഡോക്ടര്‍മാരുടെ ഉപദേശത്തെ തുടര്‍ന്ന് അവിടെത്തന്നെ അഡ്മിറ്റായി. കല്ലേറില്‍ മുഖ്യമന്ത്രിയുടെ നെറ്റിയിലും നെഞ്ചിലുമാണ് പരിക്കേറ്റത്. നെഞ്ചില്‍ നീര്‍ക്കെട്ടും വേദനയുമുണ്ട്. നാളെ രാവിലെ വീട്ടിലെത്തിയാലും അവിടെ രണ്ടു ദിവസം കൂടി വിശ്രമിക്കണം. 
കണ്ണൂര്‍ സംഭവത്തെക്കുറിച്ച് ഉത്തരമേഖലാ എ.ഡി.ജി.പി എന്‍ ശങ്കര്‍റെഡ്ഡിയും കണ്ണൂര്‍ ഐ.ജി സുരേഷ് രാജ് പുരോഹിതും ആണ് അന്വേഷിക്കുന്നത്. പോലീസ് സേനയുടെ ഔദ്യോഗിക പരിപാടിക്കിടയില്‍ തന്നെ മുഖ്യമന്ത്രി ആക്രമിക്കപ്പെട്ട സംഭവത്തിലെ സുരക്ഷാ വീഴ്ചയെക്കുറിച്ചാണ് ശങ്കര്‍റെഡ്ഡി അന്വേഷിക്കുക. മുഖ്യമന്ത്രിയുടെ നേര്‍ക്കുള്ള ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുക കണ്ണൂര്‍ ഐ.ജി സുരേഷ് രാജ് പുരോഹിതും ആയിരിക്കും.ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍രാധാകൃഷ്ണന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും ഡി.ജി.പി കെ.എസ്. ബാലസുബ്രമണ്യവുമായും ഫോണിലൂടെ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് രണ്ട് തലത്തിലുള്ള അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.

ന്യായീകരിക്കാനാകില്ലെന്ന്
വി.എസ്; അച്യുതാനന്ദന്‍
മുഖ്യമന്ത്രിക്കെതിരായ ആക്രമണത്തെ ന്യായീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ പറഞ്ഞു. ജനാധിപത്യരീതിയിലുള്ള സമരമാണ് എല്‍.ഡി.എഫ്. ലക്ഷ്യമിട്ടത്. ആക്രമണം ഇടതുമുന്നണിയുടെ നയമല്ലെന്നും വി.എസ്. പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിക്കെതിരായ ആക്രമണത്തില്‍ എല്‍.ഡി. എഫിന് പങ്കില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനും സി.പി.ഐ. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രനും പറഞ്ഞു. ശാരീരികമായി ആക്രമിക്കുകയെന്നത് എല്‍.ഡി.എഫിന്റെ നയമല്ല. ആക്രമണത്തെക്കുറിച്ച് പോലീസ് അന്വേഷിക്കണമെന്നും പിണറായി പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ ആക്രമണം നിര്‍ഭാഗ്യകരമാണെന്ന് സി.പി.ഐ. സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. എല്‍.ഡി.എഫിന് ആക്രമണത്തില്‍ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉമ്മന്‍ചാണ്ടിയെ വിഎസ് സന്ദര്‍ശിച്ചു
മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ സന്ദര്‍ശിച്ചു. രാവിലെ 10.15-നാണ് വിഎസ് മെഡിക്കല്‍ കോളജിലെത്തിയത്. മുഖ്യമന്ത്രിയെ കണ്ടശേഷം പുറത്തിറങ്ങിയ വിഎസ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചില്ല. 


                                                  പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: