Pages

Sunday, August 18, 2013

VALUE OF RUPEE FALLING(രൂപയുടെതകര്‍ച്ച ഗുരുതരം)

രൂപയുടെതകര്ച്ച ഗുരുതരം

ഇന്ത്യന്‍ സമ്പദ്ഘടന അതീവഗുരുതരമായ പ്രതിസന്ധിയുടെ വക്കില്‍. രൂപയുടെ റെക്കോഡ് തകര്‍ച്ചയും ഓഹരിവിപണിയുടെ കൂപ്പുകുത്തലും സ്വര്‍ണവിലയുടെ പൊടുന്നനെയുള്ള കുതിപ്പും വ്യാപാരക്കമ്മിയുടെ വര്‍ധനയുമാണ് സമ്പദ്ഘടനയുടെ ആരോഗ്യം സംബന്ധിച്ച് പരിഭ്രാന്തിക്ക് ഇടയാക്കുന്നത്. 1991ല്‍ നേരിട്ടതിന് സമാനമായ പ്രതിസന്ധിയാണ് രാജ്യം അഭിമുഖീകരിക്കുന്നതെന്ന ആശങ്കയാണ് ഉടലെടുത്തിട്ടുള്ളത്. സമ്പദ്ഘടന പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ വേഗത്തിലാണ്. രൂപയുടെ മൂല്യം വീണ്ടും കുറയുമെന്ന ഭയം നിക്ഷേപകരുടെ പിന്മാറ്റത്തിന്റെ തീവ്രത വര്‍ധിപ്പിക്കുന്നു. ഇത് പല മേഖലയിലും പതിനായിരങ്ങള്‍ക്ക് തൊഴില്‍ നഷ്ടമാകാന്‍ ഇടയാക്കും. വെള്ളിയാഴ്ചമാത്രം ഓഹരിവിപണിയിലെ നിക്ഷേപകര്‍ക്ക് നഷ്ടമായത് 2.2 ലക്ഷം കോടി രൂപയാണ്.

\\ശനിയാഴ്ച സ്വര്‍ണവില പവന് 400 രൂപ വര്‍ധിച്ചത് കൂടുതല്‍ ആശങ്കയ്ക്കാണ് ഇടയാക്കിയത്്. രൂപയുടെ മൂല്യം കുറഞ്ഞതോടെ നിക്ഷേപകര്‍ സ്വര്‍ണത്തിലേക്ക് തിരിഞ്ഞത് വില വര്‍ധനയ്ക്ക് കാരണമായി. വെള്ളിയാഴ്ച 440 രൂപയാണ് വര്‍ധിച്ചത്. ആഗോള സ്വര്‍ണവില ട്രോയ് ഔണ്‍സിന് മൂന്നു ഡോളര്‍ വര്‍ധിച്ചതും ആഗസ്ത് 13ന് സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ കേന്ദ്രസര്‍ക്കാര്‍ എട്ടുശതമാനത്തില്‍നിന്ന് 10 ആക്കിയതും വിലവര്‍ധനയ്ക്ക് ഇടയാക്കി. രാജ്യത്തിന് ആവശ്യമായത്ര വിദേശനാണ്യശേഖരമുണ്ടെന്നും 1991ലെ പ്രതിസന്ധിക്കു സമാനമായ സാഹചര്യമില്ലെന്നുമുള്ള പ്രധാനമന്ത്രിയുടെ പ്രസ്താവന നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കാന്‍ പര്യാപ്തമായിട്ടില്ല.

1991ല്‍ രാജ്യത്തെ സ്വര്‍ണശേഖരംവരെ പണയംവയ്ക്കുന്നതിലേക്ക് വളര്‍ന്ന പ്രതിസന്ധിയുടെ പേരിലാണ് സമ്പദ്ഘടനയുടെ ഗതി അപകടകരമാംവിധം മാറ്റിയ ഉദാരവല്‍ക്കരണനയങ്ങള്‍ അടിച്ചേല്‍പ്പിച്ചത്. നരസിംഹറാവു സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തിലായിരുന്നു സാമ്പത്തിക പരിഷ്കാരങ്ങള്‍. ഇരുപത്തിരണ്ടു വര്‍ഷംമുമ്പത്തെ പ്രതിസന്ധിയുടെ പ്രശ്നമുദിക്കില്ലെന്നാണ് പ്രധാനമന്ത്രി ശനിയാഴ്ച വ്യക്തമാക്കിയത്. അന്ന് വിദേശനാണ്യശേഖരം നിശ്ചിതമായിരുന്നു. എന്നാല്‍, ഇന്നത് വിപണിയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. സര്‍ക്കാരിന് രൂപയുടെ ദൗര്‍ബല്യം പരിഹരിക്കേണ്ട കാര്യമേയുള്ളൂ. ഏഴുമാസത്തെ ഇറക്കുമതിക്കുള്ള പണം റിസര്‍വ് ബാങ്കിലുണ്ട്. വ്യാപാരക്കമ്മി വര്‍ധിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി സമ്മതിച്ചു. സ്വര്‍ണ ഇറക്കുമതി വര്‍ധിച്ചതും ഉല്‍പ്പാദനപരമല്ലാത്ത ആസ്തികളില്‍ നിക്ഷേപിക്കുന്ന പ്രവണതയും ഇതിനു കാരണമായി പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

എന്നാല്‍, 1991ലെ സ്ഥിതിയാണ് രാജ്യം അഭിമുഖീകരിക്കുന്നതെന്ന് സര്‍ക്കാരിന്റെ കണക്കുകളില്‍നിന്നുതന്നെ വ്യക്തമാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി മാധ്യമങ്ങളോട് പറഞ്ഞു. ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ച് പ്രധാനമന്ത്രി പുതുതായൊന്നും പറഞ്ഞിട്ടില്ല. കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള വ്യത്യാസമായ വ്യാപാരക്കമ്മി മൊത്തം ആഭ്യന്തര ഉല്‍പ്പാദന(ജിഡിപി)ത്തിന്റെ 4.8 ശതമാനമായി. ജിഡിപി വളര്‍ച്ചാനിരക്ക് ഈ വര്‍ഷം അഞ്ചു ശതമാനമാകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനര്‍ഥം ഈ വളര്‍ച്ചാനിരക്ക് വ്യാപാരക്കമ്മി നികത്താന്‍മാത്രമായി ഉപയോഗപ്പെടുത്തേണ്ടിവരുമെന്നാണെന്നും യെച്ചൂരി പറഞ്ഞു

                                  പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: