Pages

Saturday, August 24, 2013

LIQUEFIED NATURAL GAS


                                              പ്രകൃതിവാതകം

                         വ്യവസായ വളർച്ച ത്വരിത പെടുത്തും 

കൊച്ചിയിലെ ദ്രവീകൃത പ്രകൃതിവാതക (എല്‍.എന്‍.ജി.) പദ്ധതി യാഥാര്‍ഥ്യമാകുകയാണ്. ദക്ഷിണേന്ത്യയുടെ വ്യാവസായിക ആവശ്യങ്ങള്‍ക്ക് ഇന്ധനമായും അസംസ്‌കൃതവസ്തുവായും ഉപയോഗിക്കാവുന്ന പ്രകൃതിവാതകം വിദേശരാജ്യങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്ത് കൊച്ചിയില്‍ സംഭരിച്ച് വിതരണം ചെയ്യുന്ന പദ്ധതിയാണിത്.

കൊച്ചിയിലെ പുതുവൈപ്പിനില്‍ അറബിക്കടലിന്റെ തീരത്ത് 33.4 ഹെക്ടര്‍ സ്ഥലത്താണ് എല്‍.എന്‍.ജി.ക്കുവേണ്ടി അത്യാധുനിക സംഭരണകേന്ദ്രം തയ്യാറാക്കിയിട്ടുള്ളത്. ഒന്നരലക്ഷം കിലോ ലിറ്റര്‍ ശേഷിയുള്ള രണ്ടു കൂറ്റന്‍ ടാങ്കുകളാണ് പ്രകൃതിവാതകം സംഭരിക്കുന്നതിനായി സ്ഥാപിച്ചിട്ടുള്ളത്.ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ഊര്‍ജസംഭരണകേന്ദ്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ടെര്‍മിനലിന്റെ ജോലികള്‍ ഏതാണ്ട് ഒരു വര്‍ഷം മുന്‍പുതന്നെ കഴിഞ്ഞതാണ്.4,300 കോടി രൂപ ചെലവില്‍ പെട്രോനെറ്റ് എല്‍.എന്‍.ജി. ലിമിറ്റഡാണ് ടെര്‍മിനല്‍ നിര്‍മിച്ചത്. കൊച്ചിയില്‍ ഇറക്കുന്ന പ്രകൃതിവാതകം പൈപ്പ്‌ലൈന്‍ വഴി മംഗലാപുരത്തേക്കും ബാംഗ്ലൂരിലേക്കും എത്തിക്കാന്‍ പദ്ധതി ലക്ഷ്യമിടുന്നു.  നമ്മുടെ  വ്യവസായ ശാലകൾ  പലതും  സാമ്പത്തിക  തകർച്ചയിലാണ് . പ്രകൃതി വാതകം  വ്യവസായ വളർച്ചയെ  ത്വരിതപെടുത്തും .കേരളം ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വ്യവസായമേഖല കുറഞ്ഞ ചെലവില്‍ ഊര്‍ജം ലഭിക്കാതെ വിഷമിക്കുകയാണ്. പെട്രോളിയം ഇന്ധനങ്ങള്‍ ഉപയോഗിച്ച് വ്യവസായശാലകള്‍ പ്രവര്‍ത്തിക്കുന്നത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു. പെട്രോളിയം ഉത്പന്നങ്ങളെ ഇനി അധികകാലം ആശ്രയിക്കാനാവില്ലെന്നതാണ് മറ്റൊരു പ്രശ്‌നം. ദിവസേനയെന്നോണം പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വില കയറുന്നു. ഈ സാഹചര്യത്തിലാണ് കുറഞ്ഞ വിലയ്ക്ക് ലഭിക്കാവുന്ന പ്രകൃതിവാതകം വ്യവസായ മേഖലയില്‍ പരീക്ഷിക്കാന്‍ ആലോചനയുണ്ടായത്.കൊച്ചിയില്‍നിന്ന് മംഗലാപുരത്തേക്കും ബാംഗ്ലൂരിലേക്കും പോകുന്ന പൈപ്പ്‌ലൈനില്‍നിന്ന് കേരളത്തിന്റെ വടക്കന്‍ജില്ലകളിലെല്ലാം വാതകം എത്തിക്കാനും ലക്ഷ്യമിട്ടിരുന്നു. ഒരു വര്‍ഷം മുന്‍പു തന്നെ ടെര്‍മിനല്‍ നിര്‍മാണം കഴിഞ്ഞെങ്കിലും പൈപ്പ്‌ലൈന്‍ ഇടുന്ന ജോലികള്‍ മുന്നോട്ടുപോയില്ല. ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസവും ചില പ്രദേശങ്ങളില്‍നിന്നുള്ള എതിര്‍പ്പുകളുമാണ് കാരണം. കൊച്ചിയിലെ എഫ്.എ.സി.ടി., കൊച്ചി റിഫൈനറി എന്നീ സ്ഥാപനങ്ങളിലേക്ക് വാതകം എത്തിക്കുന്നതിനുള്ള 43 കിലോമീറ്റര്‍ പൈപ്പ്‌ലൈനിന്റെ മാത്രമാണ് പണികഴിഞ്ഞിട്ടുള്ളത്. ആദ്യഘട്ടത്തില്‍ കൊച്ചിയിലെ വ്യവസായകേന്ദ്രങ്ങളായ ഉദ്യോഗമണ്ഡലിലേക്കും അമ്പലമേട്ടിലേക്കും വാതകം എത്തിക്കാനാകും.പൈപ്പ്‌ലൈനുകള്‍ സ്ഥാപിക്കാത്തതിനാല്‍ ആദ്യഘട്ടത്തില്‍ പദ്ധതിയുടെ മുഴുവന്‍ പ്രയോജനം സംസ്ഥാനത്തിന് ലഭിക്കില്ല. 

വാഹനങ്ങള്‍ക്ക് ഇന്ധനമായും പാചകവാതകമായുമൊക്കെ പ്രകൃതി വാതകം ഉപയോഗിക്കാം. വാഹനങ്ങള്‍ക്കായാലും ഗാര്‍ഹിക ആവശ്യത്തിനായാലും പെട്രോളിയം ഉത്പന്നങ്ങളേക്കാള്‍ കുറഞ്ഞ ചെലവില്‍ ഇന്ധനം ലഭിക്കുമെന്നതാണ് നേട്ടം.കൊച്ചി നഗരത്തില്‍ വീടുകളിലേക്ക് കുഴല്‍വഴി പ്രകൃതി വാതകം എത്തിക്കുന്നതിനുള്ള 'സിറ്റിഗ്യാസ്' പദ്ധതിയുടെ പ്രാരംഭജോലികള്‍ നടന്നുവരികയാണ്. നേരത്തേ നിശ്ചയിച്ചതുപോലെ പൈപ്പ്‌ലൈന്‍ ജോലികള്‍ തീര്‍ക്കാന്‍ കഴിഞ്ഞാല്‍ വടക്കന്‍ജില്ലകളിലും വീടുകളിലേക്ക് പാചകവാതകം എത്തിക്കുന്ന പദ്ധതി നടപ്പാക്കാനാകും. വൈദ്യുതി ഉത്പാദനത്തിനും പ്രകൃതിവാതകം ഉപയോഗിക്കാം. കൊച്ചിയില്‍ ടെര്‍മിനലിനോട് ബന്ധപ്പെട്ട് ഒരു വൈദ്യുതി ഉത്പാദനകേന്ദ്രം സ്ഥാപിക്കാന്‍ നേരത്തേ പദ്ധതി തയ്യാറാക്കിയതാണ്. എന്നാല്‍, അത് മുന്നോട്ടുപോയിട്ടില്ല. ഏലൂരും ബ്രഹ്മപുരത്തും ഇപ്പോഴുള്ള വൈദ്യുതിപ്ലാന്റുകളില്‍ പ്രകൃതിവാതകം ഉപയോഗിക്കാന്‍ നീക്കം നടക്കുന്നുണ്ട്. പദ്ധതി വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്താനുള്ള ശ്രമങ്ങളാണ് ഇനിയുണ്ടാകേണ്ടത്. പൈപ്പ്‌ലൈനുകള്‍ മുഴുമിപ്പിക്കാനുള്ള ചുമതല ഗെയ്ല്‍ ഇന്ത്യ ലിമിറ്റഡിനാണ്. സാങ്കേതിക  തടസ്സങ്ങൾ  പരിഹരിച്ചു  പദ്ധതിയുടൻ  നടപ്പിലാക്കാൻ  സർക്കാർ  ശ്രമിക്കണം 

                                           പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: