കൊട്ടാരക്കരയിൽ
ശ്രീകൃഷ്ണ ജയന്തി ആഘോഷം
ചടയമംഗലം: ചടയമംഗലം, പോരേടം, ആയൂര്‍, ഇളമാട്, ഓയൂര്‍, അമ്പലംകുന്ന്, വയല, കടയ്ക്കല്‍, കോട്ടുക്കല്‍, ചിതറ, മതിര ഭാഗങ്ങളില്‍ ഘോഷയാത്രകള്‍ സംഗമിച്ച് മഹാശോഭായാത്രകളായി.ചടയമംഗലത്ത് നെട്ടേത്തറ, കണ്ണങ്കോട്, കടണൂര്‍, പൂങ്കോട്, കല്ലുമല എന്നിവിടങ്ങളില്‍നിന്നുള്ള ശോഭായാത്രകള്‍ ജങ്ഷനില്‍ സംഗമിച്ചു. ചടയമംഗലം മഹാദേവര്‍ക്ഷേത്രസന്നിധിയില്‍ സമാപിച്ചു.പോരേടം, വെള്ളൂപ്പാറ, മൂലങ്കോട് ഘോഷയാത്രകള്‍ പോരേടംമഹാദേവര്‍ക്ഷേത്രത്തിലും വെട്ടുവഴി, കലയം ശോഭായാത്രകള്‍ കുരിയോട് തിരുവായ്‌ക്കോട് മഹാവിഷ്ണുക്ഷേത്രത്തിലും സമാപിച്ചു.
ഇളമാട് പുള്ളുണ്ണി മഹാവിഷ്ണുക്ഷേത്രത്തില്‍ അഷ്ടമിരോഹിണി ആഘോഷങ്ങളുടെ ഭാഗമായി സമൂഹപാല്‍പ്പായസ പൊങ്കാല നടന്നു. നൂറുകണക്കിന് ഭക്തര്‍ പങ്കെടുത്തു. ഉറിയടി, ഭക്തിഗാനസുധ, അവതാരപാരായണം, അവതാരപൂജ എന്നിവയും നടന്നു. കടയ്ക്കല്‍, ചിതറ, മതിര ഭാഗങ്ങളിലും ബാലഗോകുലം ശോഭായാത്രകള്‍ നടത്തി. കാര്‍വര്‍ണ്ണലീലകള്‍ കാണാന്‍ ഇക്കുറി വന്‍ജനാവലിയാണ് ഓരോ കേന്ദ്രത്തിലും എത്തിച്ചേര്‍ന്നത്. ആഘോഷങ്ങളുടെ വിളംബരമറിയിച്ച് ചടയമംഗലത്ത് ഇരുചക്രവാഹനറാലിയും ഉണ്ടായിരുന്നു.
പുത്തൂര്‍ ബാലഗോകുലം മണ്ഡലത്തിന്റെ നേതൃത്വത്തില്‍ ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ചുള്ള മഹാശോഭായാത്രകള്‍ നടന്നു. വിവധ ക്ഷേത്രങ്ങളില്‍നിന്ന് ആരംഭിച്ച ശോഭായാത്രകള്‍ പുത്തൂര്‍ കണിയാപൊയ്ക, ഭഗവതിക്ഷേത്രത്തില്‍ സംഗമിച്ച് തൃക്കണ്ണാപുരം ക്ഷേത്രം, ടൗണ്‍ വഴി ചേരിയില്‍ ദേവീക്ഷേത്രത്തില്‍ സമാപിച്ചു. കുളക്കട ശ്രീവൈകുണ്ഠപുരം ക്ഷേത്രത്തില്‍ കുളക്കട കൊല്ലമല ബാലഗോകുലങ്ങളുടെ ശോഭായാത്രകള്‍ സംഗമിച്ചു. വിവിധ സ്ഥലങ്ങളില്‍ ഉറിയടി മത്സരം, അവല്‍പ്രസാദവിതരണം എന്നിവയും നടന്നു. പൂവറ്റൂര്‍ ഭഗവതിക്ഷേത്രം, പൂവറ്റൂര്‍ കിഴക്ക്, തച്ചന്‍മുക്ക്, പൂവറ്റൂര്‍ പടിഞ്ഞാറ് എന്നിവിടങ്ങളിലും ഗോകുലസംഗമങ്ങള്‍ നടന്നു. മാവടി പുനരൂര്‍കുളങ്ങര ക്ഷേത്രത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷത്തോടനുബന്ധിച്ച് വിശേഷാല്‍പൂജകള്‍ നടന്നു. ആറ്റുവാശ്ശേരി, മൈലംകുളം എന്നിവിടങ്ങളില്‍ ശോഭായാത്രകള്‍ മാവടി ക്ഷേത്രത്തില്‍ സംഗമിച്ചു. ആറ്റുവാശ്ശേരിയില്‍ നടന്ന ഗോകുലസംഗമ സാംസ്‌കാരിക സായാഹ്നം ചലച്ചിത്രതാരം എന്‍.എന്‍.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കുളക്കട കിഴക്ക്, താഴത്തുകുളക്കട, തേവലപ്പുറം മൂന്നുമൂര്‍ത്തിക്ഷേത്രം, ചെറുപൊയ്ക ശ്രീകൃഷ്ണസ്വാമിക്ഷേത്രം, കൈതക്കോട് കന്യാര്‍കാവ് ക്ഷേത്രം, ഇണ്ടിളയപ്പന്‍ക്ഷേത്രം, പവിത്രേശ്വരം ശ്രീമഹാദേവക്ഷേത്രം, വെണ്ടാര്‍ മനക്കരക്കാവ് ഇണ്ടിളയപ്പന്‍ ക്ഷേത്രം എന്നിവിടങ്ങളിലും ശോഭായാത്രകള്‍ നടന്നു. പാങ്ങോട് ശ്രീകൃഷ്ണസ്വാമിക്ഷേത്രം, താഴം തിരുആദിശ്ശമംഗലം മഹാവിഷ്ണുക്ഷേത്രം, തേവലപ്പുറം താമരച്ചിറ ശ്രീകൃഷ്ണസ്വാമിക്ഷേത്രം എന്നിവിടങ്ങളില്‍ ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് പാല്‍പ്പായസ പൊങ്കാലയും ഉണ്ടായിരുന്നു. എഴുകോണ്‍: നാട്ടുവീഥികളില്‍ വര്‍ണങ്ങള്‍ വാരിവിതറി മഹാശോഭായാത്ര നടന്നു. പീലിക്കിരീടവും ഓടക്കുഴലും വര്‍ണത്തൊങ്ങലുകളും പട്ടുടയാടകളും നിറംചാര്‍ത്തിയ കുട്ടി കണ്ണന്മാരും കൂട്ടായെത്തിയ ഗോപികമാരും അഷ്ടമിരോഹിണി ദിനത്തില്‍ നയനചാരുതയുടെ കാഴ്ചയായി.
കുഴിമതിക്കാട്, ചൂരപ്പൊയ്ക ബാലഗോകുലങ്ങളുടെ നേതൃത്വത്തില്‍ നടന്ന ശോഭായാത്ര കുഴിമതിക്കാട് ചിറക്കടവ് ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച് ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ സമാപിച്ചു. കരീപ്ര ജങ്ഷനിലും പാണന്‍പറമ്പ് ദേവീക്ഷേത്രത്തിലും വരവേല്‍പ്പ് നല്‍കി.വാക്കനാട് ശ്രീമഹാദേവര്‍ക്ഷേത്രം, പനമൂട് ശിവക്ഷേത്രം, നെടുമണ്‍കാവ് പരമ്പര്‍ ക്ഷേത്രം എന്നിവിടങ്ങളില്‍നിന്ന് തുടങ്ങിയ ഘോഷയാത്രകള്‍ നെടുമണ്‍കാവ് ശ്രീധര്‍മ്മശാസ്താക്ഷേത്രത്തില്‍ സമാപിച്ചു.അമ്മാച്ചന്‍മുക്ക് അടപ്പുവിള ഭദ്രാദേവിക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച ഘോഷയാത്ര നെല്ലിമുക്ക് വഴി പാട്ടുപുരയ്ക്കല്‍ ദേവീക്ഷേത്രത്തിലും പാലനിരപ്പ് മുഹൂര്‍ത്തിക്ഷേത്രത്തില്‍നിന്നുള്ളത് നാലാംമൈല്‍ വഴി മടന്തകോട് കുളച്ചക്കാവ് ക്ഷേത്രത്തിലും സമാപിച്ചു.ഇടയ്ക്കിടം തെറ്റിക്കുന്നില്‍ ദേവീക്ഷേത്രത്തില്‍നിന്ന് പ്ലാക്കോട് ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിലേക്കായിരുന്നു പദപ്രദക്ഷിണം.
എഴുകോണ്‍ കോയിക്കല്‍ ധര്‍മ്മശാസ്താക്ഷേത്രം, ഇടയ്‌ക്കോട് പാറക്കടവ്, അമ്പലത്തുംകാല എന്നിവിടങ്ങളിലും വര്‍ണശബളമായ ഘോഷയാത്രകള്‍ നടന്നു.
കരീപ്ര അയര്‍ക്കാട് മഹാവിഷ്ണുക്ഷേത്രത്തില്‍ പാല്‍പ്പായസ പൊങ്കാലയും വിശേഷാല്‍ പൂജകളും ഉണ്ടായിരുന്നു.നെടുമണ്‍കാവ് ഈയ്യല്ലൂര്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ പാല്‍പ്പായസ പൊങ്കാലയും പഞ്ചാമൃതാഭിഷേകവും നടത്തി. ധാരാളം ഭക്തര്‍ പങ്കെടുത്തു.
കടയ്ക്കല്‍: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ കടയ്ക്കലില്‍ വര്‍ണാഭമായ ശോഭായാത്ര നടന്നു. നൂറുകണക്കിന് കുരുന്നുകള്‍ അമ്പാടി ക്കണ്ണന്മാരും ഗോപികമാരുമായി കാണികളുടെ മനം കവര്‍ന്നു. ചെണ്ടമേളം, മുത്തുക്കുടകള്‍, വിവിധ ഫ്‌ളോട്ടുകള്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവ അകമ്പടിയായി. കോട്ടപ്പുറത്തുനിന്ന് ആരംഭിച്ച ശോഭായാത്ര ആല്‍ത്തറമൂട്, എറ്റിന്‍കടവ് വഴി കടയ്ക്കല്‍ മാടന്‍നടക്ഷേത്രത്തില്‍ സമാപിച്ചു. കടയ്ക്കല്‍ ക്ഷേത്രോപദേശക സമിതിയുടെ നേതൃത്വത്തില്‍ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു. കടയ്ക്കല്‍ മഹാക്ഷേത്രങ്ങളില്‍ വിവിധ പരിപാടികള്‍ നടന്നു. ദേവീക്ഷേത്ര സന്നിധിയില്‍നിന്ന് ആരംഭിച്ച ഘോഷയാത്ര മഹാശിവക്ഷേത്രം ചുറ്റി തളിയില്‍ ക്ഷേത്രത്തില്‍ സമാപിച്ചു. ഉറിയടി, ഭജന, പാല്‍പ്പായസ വിതരണം എന്നിവ നടന്നു. ഗോവിന്ദമംഗലം മഹാവിഷ്ണുക്ഷേത്രത്തില്‍ അഷ്ടമിരോഹിണി ആഘോഷത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്ര കടയ്ക്കല്‍ പട്ടണത്തില്‍ സമാപിച്ചു. നാടന്‍ കലാപരൂപങ്ങള്‍, കെട്ടുകാഴ്ചകള്‍, ചെണ്ടമേളം എന്നിവ അകമ്പടിയായി.നിലമേല്‍ കൈതോട് മണലയം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ശോഭായാത്ര ഭക്തിനിര്‍ഭരമായി. മണലയത്തുനിന്നാരംഭിച്ച് കൈതോട് ക്ഷേത്രം, തൊട്ടുവള്ളി അപ്പുപ്പന്‍കാവ്, ശ്രീഭദ്രാക്ഷേത്രം എന്നിവിടങ്ങളിലെത്തിയ ശോഭായാത്രയ്ക്ക് ഉണ്ണിക്കണ്ണന്മാര്‍, ഗോപികമാര്‍, പുരാണവേഷധാരികള്‍, മുത്തുക്കുടകള്‍, കെട്ടുകാഴ്ചകള്‍ എന്നിവ മാറ്റുകൂട്ടി. മണലയം ജങ്ഷനില്‍ ഗോമാതാ പൂജയും നടന്നു. ചിതറ ശ്രീകൃഷ്ണക്ഷേത്രം, വയ്യാനം ക്ഷേത്രം, മതിരക്ഷേത്രം എന്നിവിടങ്ങളിലും ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ ശോഭായാത്രകളും വിവിധ പരിപാടികളും നടന്നു.
പൂയപ്പള്ളിയില്‍ പൂയപ്പള്ളി ജങ്ഷനില്‍നിന്ന് ശോഭായാത്ര ആരംഭിച്ച് മരുതമണ്‍പള്ളി വിഷ്ണുക്ഷേത്രത്തില്‍ അവസാനിച്ചു. മൈലോട് ദുര്‍ഗ്ഗാക്ഷേത്രത്തില്‍ നിന്ന് തുടങ്ങിയ ശോഭായാത്ര മൈലോട് സ്‌കൂള്‍ വഴി നെല്ലിപ്പറമ്പ് ശ്രീകൃഷ്ണക്ഷേത്രത്തില്‍ സമാപിച്ചു.വെളിയത്ത് മഹാശോഭായാത്ര നടന്നു. വെളിയം സുബ്രഹ്മണ്യക്ഷേത്രത്തില്‍നിന്ന് മാലയില്‍ ശ്രീദുര്‍ഗ്ഗ ബാലഗോകുലത്തിന്റെയും വെളിയം അഞ്ചുമൂര്‍ത്തി ക്ഷേത്രത്തില്‍നിന്ന് തച്ചക്കോട് അമ്പാടി ഗോകുലത്തിന്റെയും നേതൃത്വത്തില്‍ ആരംഭിച്ച ശോഭായാത്രകള്‍ വെളിയം ജങ്ഷനില്‍ മഹാശോഭായാത്രയായി സംഗമിച്ചു. തുടര്‍ന്ന് മാലയില്‍ ബാലഗോകുലം ശോഭായാത്ര വെളിയം അഞ്ചുമൂര്‍ത്തിക്ഷേത്രം വഴി മാലയില്‍ ദേവീക്ഷേത്രത്തിലും തച്ചക്കോട് ബാലഗോകുലം ശോഭായാത്ര വെളിയം സുബ്രഹ്മണ്യക്ഷേത്രം വഴി മണ്ടയ്ക്കാട് ദേവീക്ഷേത്രം ശ്രീകൃഷ്ണക്ഷേത്രത്തില്‍ സമാപിച്ചു.ഓടനാവട്ടം മുട്ടറ ഇണ്ടിളയപ്പന്‍ ക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച ശോഭായാത്ര പുതുവക്ഷേത്രം, മുട്ടറ ജങ്ഷന്‍ വഴി മുട്ടറ ക്ഷേത്രത്തില്‍ അവസാനിച്ചു. കട്ടയില്‍ ദേവീക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച ഘോഷയാത്ര ഓടനാവട്ടം ജങ്ഷന്‍ വഴി എതിരിന്‍കോട് നാഗക്ഷേത്രത്തില്‍ അവസാനിച്ചു. പാറങ്കോട് ശ്രീകൃഷ്ണക്ഷേത്രത്തില്‍നിന്ന് ആരംഭിച്ച ശോഭായാത്ര ഉമ്മന്നൂര്‍ അഞ്ചുമൂര്‍ത്തി ക്ഷേത്രത്തിലും ചെപ്ര പുരസില്‍ വിഷ്ണുക്ഷേത്രത്തില്‍നിന്ന് തുടങ്ങിയ ശോഭായാത്ര ചെപ്ര ഉടയന്‍കാവ് മഹാദേവക്ഷേത്രത്തിലും സമാപിച്ചു. ഘോഷയാത്രയ്ക്കുശേഷം എല്ലാ ക്ഷേത്രങ്ങളിലും കുട്ടികള്‍ക്ക് മധുരപാനീയങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തു.
പ്രൊഫ്. ജോണ്‍ കുരാക്കാർ
No comments:
Post a Comment