Pages

Tuesday, July 9, 2013

പെരുമണ്‍ ദുരന്തം: പുനരന്വേഷണത്തിന് ഹര്‍ജി

പെരുമണ്‍ ദുരന്തം:
പുനരന്വേഷണത്തിന് ഹര്‍ജി
കണ്ണീരും പുഷ്‌പങ്ങളുമായി ജനസാഗരം പെരുമണിലെത്തി

പെരുമണ്‍ ദുരന്തത്തിന്റെ 25-ാം വാര്‍ഷികദിനത്തില്‍ ദുരന്തത്തിന്റെ യഥാര്‍ത്ഥകാരണം കണ്ടെത്താന്‍ ഹര്‍ജി കോടതിയില്‍. കൊല്ലം തേവള്ളി ശ്രീധരത്തില്‍ അഡ്വ. വൈശനഴികം വി.വ്രജ്‌മോഹനാണ് ഹര്‍ജി നല്‍കിയത്. കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വാദംകേട്ടശേഷം ഹര്‍ജി ഫയലില്‍ സ്വീകരിച്ചു. സതേണ്‍ റെയില്‍വേക്ക് വേണ്ടി കൊല്ലം മാനേജര്‍ എതിര്‍കക്ഷിയായാണ് ഹര്‍ജി നല്‍കിയത്.ദുരന്തകാരണം അന്വേഷിക്കാന്‍ സതേണ്‍ റെയില്‍വേ അധികൃതര്‍ നിയോഗിച്ച അന്വേഷണവിഭാഗം അപകടകാരണം പ്രകൃതിക്ഷോഭം മൂലമുള്ള 'ടൊര്‍ണാഡോ' എന്ന കാറ്റ് അടിച്ചതാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് അന്വേഷണവും നിര്‍ത്തിവച്ചു. എന്നാല്‍ ഐലന്‍ഡ് എക്‌സ്​പ്രസ് കടന്നുപോകുന്നതിന് 20 മിനിട്ട് മുമ്പ് മദ്രാസ് മെയില്‍ കടന്നുപോകുമ്പോള്‍ പ്രകൃതിക്ഷോഭത്തിന്റെ ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് അതിലെ യാത്രക്കാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 

ഐലന്‍ഡ് എക്‌സ്​പ്രസ്സിന്റെ എന്‍ജിനും തൊട്ടടുത്ത ബോഗിയും പാളംതെറ്റുകയും തുടര്‍ന്ന് ഡ്രൈവര്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തതുമൂലം ബോഗികള്‍ കൂട്ടിയിടിച്ച് കായലില്‍ വീഴുകയുമായിരുന്നെന്ന് നാട്ടുകാര്‍ വിശ്വസിക്കുന്നു. ഇത് സൂചിപ്പിക്കുന്ന മാധ്യമ റിപ്പോര്‍ട്ട് ഹര്‍ജിയോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.ഇന്ത്യന്‍ തെളിവ് നിയമത്തിന് സ്വീകാര്യമായതരത്തില്‍ അപകടത്തെക്കുറിച്ച് പുനരന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. സംഭവസമയത്തെ സാക്ഷികളില്‍നിന്ന് അന്വേഷണവസ്തുതകള്‍ ഉള്‍പ്പെട്ട തെളിവുകള്‍ സ്വീകരിക്കണമെന്നും ഹര്‍ജിയിലുണ്ട്.എതിര്‍കക്ഷിയുടെ ആസ്ഥാനപരിധിയിലുള്ള കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ക്ക് പുനരന്വേഷണത്തിനുള്ള നിര്‍ദ്ദേശം കോടതി നല്‍കണമെന്ന് ഹര്‍ജിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.


കണ്ണീരും പുഷ്പങ്ങളുമായി ജനസാഗരം പെരുമണിലെത്തി 25 വര്‍ഷംമുമ്പ് നടന്ന ദുരന്തത്തില്‍ ഓര്‍മയായവര്‍ക്കുമുന്നില്‍ പുഷ്പചക്രങ്ങള്‍ അര്‍പ്പിക്കാന്‍. ചാറ്റല്‍മഴയുണ്ടായിട്ടും വന്‍ജനാവലിയാണ് ദുരന്തത്തിന്റെ ഓര്‍മപുതുക്കാന്‍ അഷ്ടമുടിക്കായലിന്റെ സമീപമുള്ള സ്മൃതിസ്തൂപത്തിലെത്തി പുഷ്പാര്‍ച്ചനയും പ്രാര്‍ത്ഥനയും നടത്തി പിരിഞ്ഞത്. ദുരന്തത്തില്‍ മരിച്ചവരുടെ ഉറ്റബന്ധുക്കളും സുഹൃത്തുക്കളുമായി നിരവധിപേര്‍ പെരുമണിലെത്തിയിരുന്നു. 1988 ജൂലായ് 8ന് ബാംഗ്ലൂരില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോയ ഐലന്‍ഡ് എക്‌സ്​പ്രസ് ട്രെയിന്‍ പെരുമണ്‍ പാലത്തില്‍നിന്ന് അഷ്ടമുടിക്കായലിലേക്ക് വീണ് 105 പേര്‍ മരിക്കുകയും നൂറുകണക്കിന് യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

ട്രെയിനിന്റെ പത്ത് ബോഗികള്‍ പൂര്‍ണമായും കായലില്‍ മുങ്ങിത്താഴുകയുണ്ടായി. മുന്‍വര്‍ഷങ്ങളിലൊക്കെ മുടങ്ങാതെ എത്തി മകന്‍ മുരളീധരന്റെ മരണത്തില്‍ അനുസ്മരണം നടത്തി ചന്ദനത്തിരിയും കര്‍പ്പൂരവും കത്തിച്ച് പുഷ്പാര്‍ച്ചന നടത്തിയിരുന്ന ഉളിയക്കോവില്‍ മുരളീമന്ദിരത്തില്‍ ശാന്തമ്മ ഇക്കുറി രാവിലെ 8 മണിയോടെ പെരുമണിലെത്തി വിവിധ സംഘടനകള്‍ നടത്തിയ പുഷ്പാര്‍ച്ചനയ്ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. മകന്‍ വിനയകുമാറിന്റെ വിയോഗത്തില്‍ മനംനൊന്ത് ചങ്ങനാശ്ശേരി സ്വദേശി രാജപ്പന്‍ ചെട്ടിയാരും ഭാര്യ അമ്മിണിയമ്മയും പുഷ്പാര്‍ച്ചന നടത്തുമ്പോള്‍ വിങ്ങിക്കരഞ്ഞു. 

ഇന്ത്യന്‍ റെഡ്‌ക്രോസ് സൊസൈറ്റി ലൈഫ് മെമ്പേഴ്‌സ്, കടപ്പായില്‍ നേഴ്‌സിങ് ഹോം, ഫ്രണ്ട്‌സ് ഓഫ് ബേര്‍ഡ്‌സ് അഞ്ചാലുംമൂട്, കേരള പ്രതികരണവേദി, കണ്‍സ്യൂമര്‍ ഫെഡറേഷന്‍ ഓഫ് കേരള എന്നിവ സംയുക്തമായി നടത്തിയ അനുസ്മരണച്ചടങ്ങുകള്‍ എന്‍.പിതാംബരക്കുറുപ്പ് എം.പി. ഉദ്ഘാടനം ചെയ്തു. പെരുമണ്‍ യു.പി.സ്‌കൂളില്‍ നടന്ന അനുസ്മരണസമ്മേളനം മുന്‍മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കൊല്ലം എ.ഡി.എം. ഒ.രാജു പകര്‍ച്ചപ്പനി പ്രതിരോധ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനവും പഠനോപകരണ വിതരണം ജില്ലാ പഞ്ചായത്ത് അംഗം ബി.ജയന്തിയും നിര്‍വഹിച്ചു.

ഡോ. കെ.വി.ഷാജി അധ്യക്ഷത വഹിച്ചു. കോണ്‍ഗ്രസ് പനയം മണ്ഡലം കമ്മിറ്റിയുടെ അനുസ്മരണച്ചടങ്ങുകള്‍ ഡി.സി.സി. പ്രസിഡന്റ് പ്രതാപവര്‍മ്മ തമ്പാന്‍ ഉദ്ഘാടനം ചെയ്തു. ജര്‍മ്മിയാസ്, പനയം സജീവ്, പെരുമണ്‍ വിജയകുമാര്‍, ആശ്രാമം സജീവ്, അന്‍വര്‍ കരുവ, കരുവ റഫീക്ക്, ജോമോന്‍, മോഹന്‍ പെരിനാട്, ബീന ബാബു, ഡി.ശകുന്തള, പ്രമോദ്, പ്രമോദ് വിപിന്‍, ബിന്ദു ദശകുമാര്‍, ബിന്നി, ഷീല തുടങ്ങിയവര്‍ സംബന്ധിച്ചു. റോജി അധ്യക്ഷത വഹിച്ചു. പെരുമണ്‍ ലെനിന്‍ ലൈബ്രറിയുടെ അനുസ്മരണച്ചടങ്ങുകള്‍ക്ക് ഉണ്ണിരാജന്‍ പിള്ള, രാജു എന്നിവര്‍ നേതൃത്വം നല്‍കി. റെയില്‍വേ യൂസേഴ്‌സ് അസോസിയേഷന്റെ അനുസ്മരണ ചടങ്ങുകള്‍ക്ക് പ്രസിഡന്റ് എം.ഗോപാലകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി എസ്.സുവര്‍ണകുമാര്‍, സെക്രട്ടറി പ്രബോധ് കണ്ടച്ചിറ, ട്രഷറര്‍ ദേവദാസ് എന്നിവര്‍ നേതൃത്വം നല്‍കി. അഞ്ചാലുംമൂട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ബൈജുവിന്റെ നേതൃത്വത്തിലെത്തിയ കുട്ടികള്‍ പുഷ്പാര്‍ച്ചന നടത്തി. വൃക്ഷത്തൈകളും നട്ടു.

                      പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: