Pages

Sunday, July 7, 2013

ACHENCOIL RIVER AND KUMBHAVURUTTY

അച്ചന്‍കോവിലാറും കുഭാവുരുട്ടിയും
 മാലിന്യ കൂമ്പാരമായി  മാറുന്നു
അച്ചന്‍കോവിലാറും  കുഭാവുരുട്ടിയും  മാലിന്യ കൂമ്പാരമായി  മാറികൊണ്ടിരിക്കുന്നു . : കുളിയുടെ ഭൂതം കയറിയപോലെയാണ് തമിഴര്‍ കുംഭാവുരുട്ടിയിലേക്ക് ഒഴുകുന്നത്. മതിവരാതെ കുളിച്ച് അവര്‍ മനംനിറയ്ക്കുമ്പോള്‍ വനം വകുപ്പിന്റെ കീശയും നിറയും. പക്ഷേ കാട്ടുപാതകള്‍ കുരുങ്ങും. കാട്ടില്‍ അവശിഷ്ടങ്ങള്‍ നിറയും. പരിസ്ഥിതിക്കിണങ്ങിയ ഒരു ഇക്കോ-ടൂറിസം മാനേജ്‌മെന്റില്ലാത്തതിന്റെ തെളിവാണ് കുംഭാവുരുട്ടി. ഞായറാഴ്ച രാവിലെ 6 മണി മുതല്‍ ടൂറിസ്റ്റുകളുടെ ഒഴുക്ക് തുടങ്ങി. തമിഴര്‍ മാത്രം. അവര്‍ക്ക് സ്വന്തമായി കുറ്റാലമുണ്ട്. പക്ഷേ ഒരു സമയത്തിനപ്പുറം അവിടെ കുളിക്കാന്‍ നിന്നാല്‍ ചൂരല്‍കൊണ്ട് അടി കിട്ടും. കുംഭാവുരുട്ടിയില്‍ ഒരു ടിക്കറ്റ് കൊണ്ട് സകുടുംബം ദിവസം മുഴുവന്‍ വെള്ളച്ചാട്ടത്തിനടിയില്‍ കിടക്കാം. ഒരു ടിക്കറ്റുമില്ലാതെ അച്ചന്‍കോവില്‍വരെ കാട്ടുപുഴയില്‍ നീന്തിക്കുളിക്കാം. ചെങ്കോട്ടയില്‍നിന്ന് 22 കിലോമീറ്റര്‍ മാത്രമുള്ള കുംഭാവുരുട്ടിയിലേക്ക് അയല്‍ക്കാര്‍ ഒഴുകുന്നത് അതിനാലാണ്. കൊച്ചുകുട്ടികളുള്‍പ്പെടെ വീടടച്ച് വരുന്ന സാധാരണക്കാരാണേറെ. ഗ്യാസ് സിലിണ്ടറുമായി വന്ന് പുഴയോരത്ത് സ്ത്രീകള്‍ പാചകം തുടങ്ങുമ്പോള്‍ മറ്റുള്ളവര്‍ പുഴയിലിറങ്ങും. തോര്‍ത്തുമുണ്ടഴിച്ച് മീന്‍ പിടിക്കുന്നവര്‍. ടാര്‍പ്പോളിന്‍ നീട്ടിവിരിച്ച് സമൂഹസദ്യ. ശബരിമലയ്ക്ക് പോകുന്നതുപോലെ ടെന്റ് കെട്ടിയ മിനിലോറിയില്‍പ്പോലും സന്ദര്‍ശകരുണ്ട്. പെരുമഴ മുഴുവന്‍ കുടയില്ലാതെ നനയും. കുളിക്കാന്‍ വന്നതല്ലേ, നനഞ്ഞാലെന്തായെന്ന് മറുചോദ്യം. ഗതാഗതനിയന്ത്രണം ചുറുചുറുക്കോടെ ഏറ്റെടുത്ത റേഞ്ച് ഓഫീസര്‍ ബാബു രാജേന്ദ്രപ്രസാദ് മഴയിലും വിയര്‍ത്തുപോയി. പാര്‍ക്കിങ് മൈതാനം സജ്ജമാക്കാതെ ഇടുങ്ങിയ വഴിയിലൂടെയുള്ള ഗതാഗതം സുഗമമാകില്ല. ലൈന്‍ ബസ് കുരുക്കില്‍പ്പെട്ട് മണിക്കൂറുകള്‍ വൈകുന്നതിന്റെ രോഷം നാട്ടുകാരില്‍ പതഞ്ഞുതുടങ്ങി.

ചുരത്തിലെ വളവുകള്‍ കള്ളുകുടിക്കാരുടെ കേന്ദ്രങ്ങളാണ്. കാടിന്റെ ശാന്തതയിലിരുന്ന് നാല് മോന്തുന്നതല്ല അപകടം, കുടിച്ചുകഴിഞ്ഞ കുപ്പിയും പ്ലാസ്റ്റിക് ഗ്ലാസുകളും കാട്ടില്‍ തട്ടുന്നതാണ്. ദിവസവും ടൂറിസം സെന്ററും വഴിയും വൃത്തിയാക്കുന്ന പരിപാടി ഇതുവരെ തുടങ്ങിയിട്ടില്ല. 26 ഗൈഡുമാരില്‍ 14 താത്കാലികക്കാര്‍ക്ക് ശുചീകരണത്തിന്റെ ചുമതലയുമുണ്ട്. പക്ഷേ ഇത്രയും പേരില്ലാതെ മൂന്ന് വെള്ളച്ചാട്ടങ്ങളും പാര്‍ക്കിങ്ങും ഗതാഗതവും കൈകാര്യം ചെയ്യാനാവില്ല. 225 രൂപയാണ് ദിവസവേതനം. രണ്ടുമാസമായി ഇവര്‍ക്ക് നയാപൈസ വനം വകുപ്പ് നല്‍കിയിട്ടില്ല. ആക്ഷന്‍ പ്ലാന്‍ അനുവദിച്ചുവരാത്തതാണ് കാരണം. ഗൈഡുമാരെ എടുക്കുന്നതില്‍ പ്രായവും ആരോഗ്യവുമൊന്നും നോക്കുന്നുമില്ല. 

                              പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

                                                                                                                                                     

No comments: