Pages

Tuesday, July 23, 2013

കപ്പലില്‍ എണ്ണ തീര്‍ന്നു: എന്‍ജിന്‍ നിലച്ചു, മലയാളികള്‍ ഉള്‍പ്പെടെ 11 പേര്‍ ദുരിതത്തില്‍

കപ്പലില്‍ എണ്ണ തീര്‍ന്നു: എന്‍ജിന്‍ നിലച്ചു, മലയാളികള്‍ ഉള്‍പ്പെടെ 11 പേര്‍ ദുരിതത്തില്‍
പി.പി. ശശീന്ദ്രന്‍


ദുബായ് ഫുജൈറയ്ക്കടുത്ത് ഖോര്‍ഫഖാന്‍ തീരത്തിനടുത്ത് കടലില്‍ മാസങ്ങളായി നിര്‍ത്തിയിട്ടിരിക്കുന്ന കപ്പലിലെ ഇന്ധനം തിങ്കളാഴ്ച ഉച്ചയോടെ തീര്‍ന്നു. ഇതോടെ ഐ.എന്‍.എസ്. മോംഗര്‍ എന്ന കപ്പലിലെ എന്‍ജിന്റെ പ്രവര്‍ത്തനം നിലച്ചു. അഞ്ച് ദിവസത്തേക്കുള്ള ഭക്ഷണം കപ്പലിലുണ്ടെങ്കിലും അവ കേടാകുമോ എന്ന ആശങ്ക ബാക്കിയാണ്.നാല് മലയാളികള്‍ ഉള്‍പ്പെടെ പതിനൊന്ന് പേരാണ് കപ്പലിലുള്ളത്. ഇവരില്‍ ഒന്‍പതുപേര്‍ ഇന്ത്യക്കാരാണ്. പാകിസ്താന്‍ സ്വദേശിയാണ് ക്യാപ്റ്റന്‍. പൊളിക്കാനായി ഖോര്‍ഫഖാന്‍ പോര്‍ട്ടില്‍ നിന്ന് ചൈനയിലേക്ക് ജനവരിയില്‍ പുറപ്പെട്ട കപ്പല്‍ പുറംകടലില്‍ പിന്നീട് നങ്കൂരമിടുകയായിരുന്നു. കപ്പല്‍ കമ്പനിയുടെ സാമ്പത്തികപ്രശ്‌നം പറഞ്ഞാണ് കപ്പല്‍ അവിടെ തന്നെ നങ്കൂരമിട്ടത്. തായ്‌വാന്‍ സ്വദേശിയുടെ കപ്പല്‍ സിങ്കപ്പൂരിലെ എന്‍.ഒ.എസ്. ഷിപ്പ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് നിയന്ത്രിക്കുന്നത്. സാമ്പത്തിക പ്രയാസം കാരണം കപ്പല്‍ ഉപേക്ഷിക്കുകയാണെന്ന് ഈയിടെ കമ്പനി ഖോര്‍ഫഖാന്‍ പോര്‍ട്ട് അധികൃതരെ അറിയിക്കുകയായിരുന്നു.ആറ് മാസത്തിലേറെയായി ചില്ലിക്കാശ് പോലും വേതനമായി ജീവനക്കാര്‍ക്ക് ലഭിച്ചിരുന്നില്ല. വാഗ്ദാനം ചെയ്ത ശമ്പളം കിട്ടിയാല്‍ പിരിഞ്ഞുപോകാമെന്ന് തുടക്കം മുതല്‍ പറഞ്ഞുകൊണ്ടിരുന്ന ജീവനക്കാര്‍ ഇപ്പോള്‍ ആകെ തകര്‍ന്ന അവസ്ഥയിലാണ്. പലരുടെയും കുടുംബങ്ങള്‍ ഏറെ സാമ്പത്തികപ്രയാസത്തിലാണ്. കേന്ദമന്ത്രിമാരെയും കേരള മുഖ്യമന്ത്രിയെയും പ്രശ്‌നത്തില്‍ ഇടപെടുവിക്കാനായി ജീവനക്കാര്‍ പലരീതിയില്‍ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ ഇതുവരെ നടപടിയൊന്നും ഉണ്ടായിട്ടില്ല. യു.എ.ഇ.യിലെ ഇന്ത്യന്‍ എംബസിയുമായും ജീവനക്കാര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെങ്കിലും കൃത്യമായ പരിഹാരം ഇതുവരെ ആയില്ല.

തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി സ്മിജിന്‍ സുബ്രഹ്മണ്യന്‍, എറണാകുളം സ്വദേശി ശ്രീജിത്, ജോഷി, കൊച്ചിയില്‍ താമസക്കാരനായ ലക്ഷദ്വീപ് സ്വദേശി അലി എന്നിവരാണ് കപ്പലിലുള്ള മലയാളികള്‍. ഖോര്‍ഫഖാന്‍ തീരത്തുനിന്ന് 14 നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് കപ്പലുള്ളത്. എന്‍ജിന്‍ പ്രവര്‍ത്തനം നിലച്ചതോടെ കപ്പലിലെ എ.സി. സംവിധാനം ഉള്‍പ്പെടെയുള്ളവ നിശ്ചലമായി. കത്തുന്ന വെയിലിലും തീക്ഷ്ണമായ ചൂടിലും പെട്ട് വെന്തുരുകുകയാണ് എല്ലാവരും. എന്‍ജിന്‍ നിലച്ചതോടെ ദുരിതം പതിന്മടങ്ങായി.തിങ്കളാഴ്ച അസുഖംമൂലം തുറമുഖത്ത് ഇറങ്ങിയ കാര്‍ത്തിക് തിവാരി എന്ന ജീവനക്കാരനെ കപ്പലിന്റെ യു.എ.ഇ.യിലെ ഏജന്റുമാരായ സീമാസ്റ്റര്‍ കമ്പനിയുടെ ആള്‍ക്കാര്‍ കപ്പലിലേക്ക് തന്നെ തിരിച്ചയച്ചു. അരോഗ്യനില മോശമാണെന്ന ഡോക്ടറുടെ റിപ്പോര്‍ട്ട് പോലും പരിഗണിക്കാതെയാണ് ഇതെന്ന് ജീവനക്കാര്‍ പരാതിപ്പെട്ടു. കപ്പല്‍ ഉപേക്ഷിക്കുകയാണെന്ന ഉടമകളുടെ അറിയിപ്പിനെ തുടര്‍ന്ന് തുറമുഖ അധികൃതരും എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുകയാണ്.

വാഗ്ദാനം ചെയ്യപ്പെട്ട ശമ്പളം കിട്ടാതെ കപ്പലില്‍ നിന്ന് ഇറങ്ങില്ലെന്ന് നേരത്തെ പറഞ്ഞ ജീവനക്കാര്‍ ഇപ്പോള്‍ എങ്ങനെയെങ്കിലും പുറത്തിറങ്ങിയാല്‍ മതി എന്ന മാനസികാവസ്ഥയിലെത്തിനില്‍ക്കുകയാണ്. അതേസമയം ഖോര്‍ഫഖാന്‍ തീരത്ത് ഇറങ്ങാനുള്ള യാത്രാരേഖകള്‍ മിക്കവര്‍ക്കുമില്ല. 
ഇതുസംബന്ധിച്ച വിസ ഉള്‍പ്പെടെയുള്ള രേഖകള്‍ നല്‍കേണ്ടത് കമ്പനിയുടെ ഏജന്റുമാരാണെന്നും അവര്‍ പറയുന്നു. മതിയായ രേഖകളില്ലാതെ ഇറങ്ങിയാല്‍ പോലീസിന്റെ പിടിയിലുമാവും.ഈ കാര്യങ്ങളിലൊന്നും ഇന്ത്യന്‍ എംബസിയുടെ നിലപാട് അനുകൂലമല്ലെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.

                        പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: