Pages

Saturday, June 15, 2013

SASTHAMCOTTA LAKE PACKAGE

ശാസ്താംകോട്ട തടാകസംരക്ഷണത്തിന് 54.8 കോടിയുടെ സമഗ്ര പാക്കേജ്‌

 സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട കായലിന്റെ സംരക്ഷണത്തിന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി 54.8 കോടിയുടെ സമഗ്ര പാക്കേജ് പ്രഖ്യാപിച്ചു. കോഴിക്കോട്ടെ ജലവിഭവ വികസന മാനേജ്‌മെന്റ് തയ്യാറാക്കിയ 24.8 കോടിയുടെ പദ്ധതിയും ശാസ്താംകോട്ടയില്‍നിന്ന് ജലമൂറ്റുന്നത് തടയാനും കൊല്ലത്തിനും ചവറയ്ക്കും പുതിയ കുടിവെള്ള പദ്ധതി സജ്ജമാക്കുന്നതിനും ജലവിഭവ വകുപ്പിന്റെ 30 കോടി രൂപയും ഉള്‍ക്കൊള്ളുന്നതാണ് പാക്കേജ്. തടാക പ്രദേശത്ത് സെപ്റ്റിക് ടാങ്ക് നിര്‍മ്മിക്കാന്‍ മറ്റൊരു അഞ്ചുകോടിയുടെ പ്രോജക്ട് കൂടി അടിയന്തരമായി സമര്‍പ്പിക്കാന്‍ ജലവിഭവ വികസന മാനേജ്‌മെന്റിന് മുഖ്യമന്ത്രി ചടങ്ങില്‍വച്ചുതന്നെ നിര്‍ദേശം കൊടുക്കുകയും ചെയ്തു. 
ശാസ്താംകോട്ട കായലിനെ സംരക്ഷിക്കാനാവശ്യമായ പരിശ്രമങ്ങള്‍ക്ക് കണ്ണുതുറപ്പിച്ചത് ഇക്കുറിയുണ്ടായ വരള്‍ച്ചയാണെന്നും ഈ നിലയില്‍ പോയാല്‍ കായല്‍ സംസ്ഥാനത്തിന് നഷ്ടപ്പെടുമെന്ന ആശങ്ക തനിക്ക് ബോധ്യപ്പെട്ടതിനാല്‍ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശാസ്താംകോട്ട തടാകസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ കേരളത്തിനാകെ മാതൃകയാക്കാവുന്നതരത്തിലാണ് ചെയ്യാന്‍ പോകുന്നത്. തര്‍ക്കവിഷയങ്ങള്‍ ശാസ്ത്രീയ പഠനത്തിന് വിധേയമാക്കിമാത്രമെ നടപ്പിലാക്കൂ എന്നും കായല്‍ സംരക്ഷണം സംസ്ഥാനത്തിന്റെ മുഖ്യ വിഷയങ്ങളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു. 
ഓരോ വകുപ്പിന്റെയും തലവന്മാരെ മുഖ്യമന്ത്രി നേരിട്ട് വിളിച്ച് അവരെക്കൊണ്ടാണ് ചടങ്ങില്‍ പദ്ധതികള്‍ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിതന്നെ പദ്ധതി നടപ്പാക്കാന്‍ നിശ്ചിതസമയം പ്രഖ്യാപിക്കുകയും ചെയ്തു.
ശാസ്താംകോട്ട കായലില്‍നിന്ന് വന്‍തോതില്‍ ജലമൂറ്റുന്നത് തടയാനും കൊല്ലത്തിനും ചവറ പന്മന കുടിവെള്ള പദ്ധതിക്കും ജലവിഭവ വകുപ്പ് 30 കോടിയുടെ പദ്ധതി സമയബന്ധിതമായി നടപ്പാക്കും. കടപുഴയില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് സ്ഥാപിക്കാനും കൊല്ലത്ത് കുടിവെള്ളമെത്തിക്കാനുമായി 14 കോടിയും ചവറ പന്മന കുടിവെള്ള കുടിവെള്ള പദ്ധതിക്ക് ചാമ്പക്കടവില്‍ ട്രീറ്റ്‌മെന്റ് പ്ലാന്റും മറ്റും സ്ഥാപിക്കാനും ജലവിതരണ സംവിധാനം ഒരുക്കാനുമായി 16 കോടി രൂപയും പ്രഖ്യാപിച്ചു. 18 മാസംകൊണ്ട് പദ്ധതി നടപ്പാക്കും. ശാസ്താംകോട്ടയിലെ നാല് പഞ്ചായത്തുകളില്‍ കൃത്യമായി കായലില്‍നിന്ന് വെള്ളമെത്തിക്കുന്ന പദ്ധതി ഒരു കൊല്ലംകൊണ്ട് പൂര്‍ത്തിയാക്കുമെന്നും ചടങ്ങില്‍ പ്രഖ്യാപിക്കപ്പെട്ടു.
കോഴിക്കോട്ടെ ജലവിഭവ വികസന മാനേജ്‌മെന്റ് തയ്യാറാക്കിയ 24.8 കോടിയുടെ പ്രോജക്ട് ഇതിനകംതന്നെ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചതായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഇതിനുള്ള കേന്ദ്രാനുമതി ഉടനെ ലഭിക്കും. സംസ്ഥാന ശാസ്ത്രസാങ്കേതിക പരിസ്ഥിതി വകുപ്പിന്റെ നിയന്ത്രണത്തില്‍ മലിനീകരണനിയന്ത്രണ ബോര്‍ഡ്, വനം വകുപ്പ്, സോയില്‍ കണ്‍സര്‍വേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ്, ജൈവവൈവിധ്യ ബോര്‍ഡ് എന്നിവയുടെ വകയായിട്ടാണ് പദ്ധതി നടപ്പാക്കുക. മലിനീകരണനിയന്ത്രണം, കുളിക്കടവുകള്‍, കക്കൂസുകള്‍ക്ക് സെപ്ടിക് ടാങ്ക് കെട്ടല്‍, കാവുകളെ പുനരജ്ജീവിപ്പിക്കല്‍, ഐസോടോപ്പ് പഠനം, 14 ഗ്രൂപ്പുകളെ സജ്ജമാക്കിയുള്ള വെറ്റ് ലാന്‍ഡ് കണ്‍സര്‍വേഷന്‍ സെസൈറ്റി രൂപവത്കരണം, കായലില്‍ എക്കലും മാലിന്യവും അടിഞ്ഞുകൂടുന്നത് ഒഴിവാക്കല്‍, മണ്ണൊലിപ്പ് തടയല്‍, മഴക്കുഴി-തടയണ നിര്‍മ്മാണം, ബയോഗ്യാസ്, മണ്ണിര കമ്പോസ്റ്റ് ഉണ്ടാക്കല്‍, ഫലവൃക്ഷങ്ങളും മണ്ണൊലിപ്പ് തടയുന്ന മരങ്ങളും വച്ചുപിടിപ്പിക്കല്‍, കായലിന് പാര്‍ശ്വഭിത്തി നിര്‍മ്മാണം, കൈയേറ്റം തടയല്‍, കായല്‍ പരിസരത്ത് താമസിക്കുന്ന 50 കൂടുംബങ്ങളെ മാറ്റിപ്പാര്‍പ്പിക്കല്‍, കായലില്‍ ഡ്രഡ്ജിംഗ് നടത്തി നീരുറവ കൊണ്ടുവരല്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ അടങ്ങുന്നതാണ് പാക്കേജ്. എല്ലാം സമയബന്ധിതമായി നടപ്പാക്കണമെന്ന കര്‍ശനനിര്‍ദേശമാണ് മുഖ്യമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയത്.
കോവൂര്‍ കുഞ്ഞുമോന്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു. കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ്, കൊല്ലം എം.പി. എന്‍.പീതാംബരക്കുറുപ്പ്, പി.സി.വിഷ്ണുനാഥ് എം.എല്‍.എ., മുന്‍ മന്ത്രി എന്‍.കെ.പ്രേമചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്.ജയമോഹന്‍ എന്നിവര്‍ സംസാരിച്ചു. കളക്ടര്‍ ബി.മോഹനന്‍ സ്വാഗതവും ആര്‍.ഡി.ഒ. പി.ജയപ്രകാശ് നന്ദിയും പറഞ്ഞു. രാജാക്കാട് ബസ് അപകടത്തില്‍ മരിച്ച ശ്രീജേഷ് എസ്.നമ്പൂതിരിയുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി നല്‍കി. കായല്‍ സംരക്ഷണസമിതി കണ്‍വീനര്‍ എസ്.ബാബുജി മുഖ്യമന്ത്രിക്ക് ഉപഹാരസമര്‍പ്പണം നടത്തി.

                                പ്രൊഫ്‌. ജോണ്‍ കുരാക്കാർ 


No comments: