Pages

Wednesday, June 26, 2013

അബദ്ധജടിലം ഈ വിവാഹപ്രായം കുറയ്ക്കല്

                                  അബദ്ധജടിലം ഈ വിവാഹപ്രായം കുറയ്ക്കല് 
                                             കെ .കെ സുബൈർ 



മുസ്‌ലിം പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം 16 വയസ്സാണെന്ന് നിജപ്പെടുത്തി കേരളസര്‍ക്കാര്‍ കഴിഞ്ഞയാഴ്ച സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. മുസ്്‌ലിം വ്യക്തിനിയമത്തിന്റെയും ഹൈക്കോടതികളുടെ നിരീക്ഷണങ്ങളുടെയുമെല്ലാം അടിസ്ഥാനത്തിലാണ് ഈ നടപടിയെന്നാണ് സര്‍ക്കുലര്‍ പറയുന്നത്. ഇന്ത്യന്‍ വിവാഹ നിയമപ്രകാരം പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം പതിനെട്ടും പുരുഷന്‍മാരുടേത് ഇരുപത്തിയൊന്നുമാണ്. 18 വയസ്സില്‍ താഴെ വിവാഹം കഴിക്കുന്ന മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാമെന്ന് വ്യക്തമാക്കുകയാണ് ഇതുകൊണ്ട് ഉദ്ദ്യേശിക്കുന്നതെന്നും സര്‍ക്കുലറില്‍ പറയുന്നു.എന്തായാലും ഇന്നുള്ള സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളില്‍ ഈ ഉത്തരവ് ഏറെ പിന്തിരിപ്പനാണെന്ന് പറയാതെ വയ്യ. വിവാഹപ്രായം 16 ആക്കുകയെന്നത് പുരോഗമന ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പുതുതലമുറയുടെ മനസ്സാക്ഷിയെ ഞെട്ടിക്കും. കാലത്തിന്റെ മാറ്റം ഉള്‍ക്കൊണ്ട് ഇന്ത്യന്‍ വിവാഹനിയമപ്രകാരമുളള കുറഞ്ഞ വയസ്സ് സ്ത്രീയുടെയും പുരുഷന്റെയും യഥാക്രമം 18, 21 എന്ന നിലയില്‍ നിന്ന് ഇനിയും ഉയര്‍ത്തണമെന്ന നിര്‍ദേശം കേരള വനിതാ കമ്മീഷന്‍ രണ്ട് വര്‍ഷം മുമ്പേ ദേശീയ വനിതാകമ്മീഷന് മുമ്പാകെ വെച്ചിരുന്നു. സ്ത്രീകളുടെ വിവാഹപ്രായം പതിനെട്ടില്‍ നിന്ന് 25 ആക്കണമെന്നാണ് കമ്മീഷന്‍ അഭിപ്രായപ്പെട്ടത്. ഇത്തരമൊരു സാഹചര്യത്തിലാണ് ബാല്യവിവാഹത്തിന് ചൂട്ടു പിടിക്കുന്ന തരത്തില്‍ കേരളാസര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയത്.

വിവാഹം സംബന്ധിച്ച മുസ്‌ലിം വ്യക്തിനിയമങ്ങളും ഹൈക്കോതി നിരീക്ഷണങ്ങളും ഉത്തരവുകളും എന്തുതന്നെയായാലും വിവാഹപ്രായം സംബന്ധിച്ച നിയമത്തിന് വലിയൊരു സാമൂഹിക മാനമുണ്ട്. നിലവിലുളള നിയമത്തിന്റെ നൂലാമാലകളില്‍ അതിനെ തളച്ചിടാന്‍ കഴിയില്ല. സമൂഹത്തിന്റെ മാറ്റം യാഥാര്‍ത്ഥ്യത്തോടെ ഉള്‍ക്കൊണ്ട് വിവാഹപ്രായത്തിന്റെ കാര്യത്തില്‍ എല്ലാ മതസ്ഥര്‍ക്കും ബാധകമാകുന്ന യുക്തമായ നിയമനിര്‍മ്മാണമാണ് രാഷ്ട്രീയനേതൃത്വം നടത്തേണ്ടത്. ഇക്കാര്യത്തില്‍ മതയാഥാസ്ഥിതികരുടെ കല്‍പനകളല്ല, പുതുതലമുറയുടെയും ഭാവിതലമുറകളുടെയും സാമൂഹികവും സാമ്പത്തികവുമായ സുരക്ഷിതത്വവും പുരോഗതിയുമാണ് ചൂണ്ടുപലകയാകേണ്ടത്.

കേരളാ മുസ്‌ലിങ്ങള്‍ എത്ര പുരോഗമിച്ചാലും നല്ലൊരു ശതമാനം മുസ്‌ലിം പെണ്‍കുട്ടികള്‍ക്കും ഇന്നും പഠിപ്പ് നിഷേധിക്കപ്പെടുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ഉന്നത വിദ്യാഭ്യാസത്തിന്റെ പടിപ്പുര കയറാന്‍ അവര്‍ക്കാകുന്നില്ല. ചെറുപ്രായത്തിലുളള വിവാഹമാണ് ഉന്നതവിദ്യാഭ്യാസത്തിന്റെ പ്രവേശനകവാടം ഇവര്‍ക്കുമുന്നില്‍ കൊട്ടിയടക്കുന്നത്. മലബാറിലെ മുസ്‌ലിം പെണ്‍കുട്ടികളില്‍ നല്ലൊരു ശതമാനം ഈ ദുഖം പങ്കുവെക്കുന്നവരാണ്. പ്ലസ് ടു കഴിഞ്ഞയുടനേയോ, പ്ലസ്ടു പരീക്ഷ എഴുതുന്നതിന് മുമ്പോ പല മുസ്‌ലിം പെണ്‍കുട്ടികളും വിവാഹിതരാവും. ഇങ്ങനെ പതിനാറും പതിനേഴും വയസ്സില്‍ വിവാഹിതരാകുന്നവരില്‍ അഞ്ച് ശതമാനം പോലും ഉപരിപഠനം നടത്തുന്നില്ലെന്നതാണ് വസ്തുത. കോഴിക്കോട് ജില്ലക്കാരനായ എനിക്ക് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലഭിച്ച ഇരുപതിലേറെ മുസ്‌ലിം വിവാഹക്ഷണങ്ങളില്‍ പകുതിയിലേറെ വധുക്കളുടെയും പ്രായം പതിനെട്ടിന് താഴെയാണ്. മുന്‍വര്‍ഷങ്ങളിലെ സ്ഥിതിയും ഇതുതന്നെ. തെക്കന്‍ കേരളത്തെ അപേക്ഷിച്ച് മലബാറിലെ പല മേഖലകളിലെയും നല്ലൊരു ശതമാനം മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹവും ഇന്നും ഇങ്ങനെയാണ്.

കേരളത്തിലെ മുസ്‌ലിം പെണ്‍കുട്ടികളുടെ മുഴുവന്‍ സ്ഥിതിയും ഇതുതന്നെയാണെന്നോ അവര്‍ കാലത്തിനനുസരിച്ചുളള മാറ്റങ്ങള്‍ ഉള്‍ക്കൊളളുന്നില്ലെന്നോ ഇതുകൊണ്ട് അര്‍ഥമാക്കുന്നില്ല. സാമൂഹികമായും വിദ്യാഭ്യാസപരമായും കാര്യമായ മുന്നേറ്റങ്ങളുണ്ടാക്കാന്‍ കേരളത്തിലെ മുസ്‌ലിം സ്ത്രീകള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. അതുവഴി സമൂഹത്തില്‍ ഉന്നതസ്ഥാനം നേടാന്‍ കഴിഞ്ഞവരുമുണ്ട് ധാരാളം. എന്നാല്‍ ഇത് സമ്പന്നരിലോ നല്ല വിദ്യാഭ്യാസമുളള പുരുഷന്‍മാരുളള കുടുംബങ്ങളിലോ ഒതുങ്ങുന്നു. താഴ്ന്ന വരുമാനക്കാര്‍, മധ്യവര്‍ക്കാര്‍ എന്നീ വിഭാഗങ്ങളില്‍പ്പെട്ട മുസ്‌ലിംകളിലും ഉന്നതവിദ്യാഭ്യാസം നേടുന്ന പെണ്‍കുട്ടികള്‍ വര്‍ധിച്ചുവരുന്നുണ്ട്. എങ്കിലും ഈ മാറ്റം മറ്റ് സമുദായങ്ങളെ അപേക്ഷിച്ച് മെല്ലെയാണ്. താഴ്ന്ന വരുമാനക്കാരിലും മധ്യവര്‍ഗത്തിലും പെട്ട മുസ്്‌ലിം പെണ്‍കുട്ടികളില്‍ നല്ലൊരു ശതമാനത്തിനും ഉന്നതവിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നവെന്നതാണ് വസ്തുത. 18 വയസ്സിന് താഴെയുളള വിവാഹമാണ് ഇതിന് പ്രധാന കാരണമെന്നത് നിഷേധിക്കാന്‍ കഴിയില്ല. 
ഒരാഴ്ച മുമ്പാണ് പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ നിന്നുളള ആയിഷ ഫാറൂഖിന്റെ വാര്‍ത്ത നമ്മള്‍ വായിച്ചത്. 26 കാരിയായ ആയിഷ പാക് വ്യോമസേനയുടെ ആദ്യത്തെ വനിതാ യുദ്ധവിമാന പൈലറ്റാണ്. യുദ്ധവിമാനം പറത്തുന്ന പൈലറ്റാകാന്‍ വേണ്ടി അഞ്ച് പേര്‍ കൂടി അവിടെ അന്തിമഘട്ട യോഗ്യതാപരീക്ഷ കാത്തിരിക്കുകയാണ്. പാക് വ്യോമസേനയില്‍ മൊത്തം 19 സാധാരണ വനിതാ പൈലറ്റുമാരുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യഥാര്‍ഥത്തില്‍ ലിംഗസമത്വത്തിന് പുതിയൊരു അധ്യായമാണ് ആയിഷ ഫറൂഖ് രചിച്ചത്. ബേനസീര്‍ ഭൂട്ടോയെയും ഹീനാ റബ്ബാനി ഖറിനെയും പോലുളള വനിതകള്‍ പാകിസ്താന്‍ രാഷ്ട്രീയത്തില്‍ അതിനിര്‍ണ്ണായകമായ സ്ഥാനംവഹിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തില്‍ ജനാധിപത്യം തന്നെ അട്ടിമറിക്കപ്പെടുകയും രാഷ്ട്രീയമായും സാമൂഹികമായും നിരന്തരം സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയും ചെയ്യുന്ന രാജ്യമാണ് പാകിസ്താന്‍. മതയാഥാസ്ഥിതികരുടെ ശക്തമായ പിന്തിരിപ്പന്‍ സ്വാധീനവും വ്യാപകമായുണ്ട്. എങ്കിലും മുസ്‌ലിം ബഹുഭൂരിപക്ഷമുളള പാകിസ്താനില്‍ പുരോഗമന ആശയങ്ങള്‍ കൈക്കൊളളുകയും വിദ്യാഭ്യാസപരമായും സാമൂഹികമായും മുന്നേറ്റം നടത്തുകയും ചെയ്യുന്ന നല്ലൊരു ശതമാനം സ്ത്രീകളുണ്ടെന്നതാണ് വസ്തുത. ലോകത്തെ മറ്റ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നും ഇത്തരം പുതിയ പാഠങ്ങള്‍ മുസ്‌ലിം വനിതകള്‍ ഇന്ന് രചിക്കുന്നുണ്ട്.

ഇത്തരമൊരു ലോകക്രമത്തില്‍ പുതിയ യാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊളളാതെ കേരളത്തിലെ നല്ലൊരു ശതമാനം മുസ്‌ലിം പെണ്‍കുട്ടികള്‍ പ്ലസ്ടുവിന് ശേഷം പഠനം നിഷേധിക്കപ്പെടുകയും വിവാഹജീവിതത്തില്‍ ഒതുക്കപ്പെടുകയും ചെയ്യുന്നുവെന്ന സത്യത്തെയാണ് നാം അര്‍ഹിക്കുന്ന ഗൗരവത്തില്‍ അഭിമുഖീകരിക്കേണ്ടത്. ഒരാള്‍ പന്ത്രണ്ടാം ക്ലാസ് പൂര്‍ത്തിയാക്കുമ്പോഴേക്കും 17 വയസ്സ് മാത്രമേ ആകുന്നുളളൂ. വിദ്യാഭ്യാസ അവകാശനിയമം ഒന്നാം ക്ലാസില്‍ ചേര്‍ക്കേണ്ട കുട്ടിയുടെ പ്രായം ആറാക്കണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ പന്ത്രണ്ടാം ക്ലാസ് കഴിയുമ്പോഴേക്ക് പതിനെട്ട് വയസ്സാകും. അതായത് പതിനാറിലോ പതിനേഴിലോ വിവാഹം കഴിക്കുമ്പോള്‍ പ്ലസ്ടു പോലും പൂര്‍ത്തിയാക്കാന്‍ കഴിയാതെ വരും. പതിനെട്ടാം വയസ്സിലാണ് ബിരുദപഠനം തുടങ്ങുന്നത്. ഇതെല്ലാം കണക്കിലെടുത്താണ് ഇന്ത്യന്‍ വിവാഹനിയമപ്രകാരമുളള വിവാഹപ്രായം ഇനിയും ഉയര്‍ത്തണമെന്ന് സംസ്ഥാന വനിതാകമ്മീഷന്‍ 2010 ല്‍ അഭിപ്രായപ്പെട്ടത്. ഇങ്ങനെയൊരു സാഹചര്യത്തിലാണ് 16 വയസ്സിലെ മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹത്തിന് പച്ചക്കൊടി കാട്ടുന്ന സമീപനം കേരളാസര്‍ക്കാര്‍ കൈക്കൊളളുന്നത്.

മുസ്‌ലിം വിവാഹങ്ങളുള്‍പ്പെടെ എല്ലാ വിവാഹങ്ങളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന പൊതുചട്ടം കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് കൊണ്ടുവന്നപ്പോള്‍, ഒരു കൂട്ടം മുസ്‌ലിം യാഥാസ്ഥിതികര്‍ അതിനെ ശക്തമായി എതിര്‍ത്തു. വിവാഹം സുതാര്യമായിരിക്കെ, ഇത്തരമൊരു ചട്ടത്തെ എതിര്‍ക്കാന്‍ ഇവരെ പ്രേരിപ്പിച്ചത് ചെറുപ്രായത്തിലെ വിവാഹങ്ങള്‍ മറച്ചുവെക്കാനാണ്.
യാഥാസ്ഥിതിക മനോഭാവം പുലര്‍ത്തി മുസ്‌ലിം പെണ്‍കുട്ടികളെ 18 വയസ്സിനും മുമ്പേ വിവാഹം കഴിക്കുന്നതു മൂലമുളള സാമൂഹിക വിപത്ത് വളരെ വലുതാണ്. ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളിലെ പെണ്‍കുട്ടികളും മുസ്‌ലിങ്ങളിലെ തന്നെ ഒരുവിഭാഗവും സുഗമമായി ഉന്നതവിദ്യാഭ്യാസം നേടുമ്പോള്‍ മുസ്‌ലിം സമുദായത്തിലെ മറ്റൊരു വിഭാഗം പെണ്‍കുട്ടികള്‍ക്ക് തങ്ങളുടേതല്ലാത്ത കാരണത്താല്‍ അത് നിഷേധിക്കുകയാണ്. 

രണ്ടാമത്, പതിനെട്ടിനും താഴേപ്രായത്തില്‍ തങ്ങളുടെ ജീവിതസഖാവിനെക്കുറിച്ചും കുടുംബജീവിതത്തെക്കുറിച്ചും യുക്തമായ തീരുമാനമെടുക്കാന്‍ പെണ്‍കുട്ടികള്‍ക്ക് സ്വന്തംനിലയില്‍ കഴിയാത്ത സ്ഥിതിയുണ്ട്. വിവാഹജീവിതമെന്നത് പലപ്പോഴും ഇവരിലേക്ക് അടിച്ചേല്‍പ്പിക്കപ്പെടുകയാണ് ചെയ്യുന്നത്. 
മൂന്നാമത്, നേരത്തെയുളള വിവാഹം സ്ത്രീകളുടെ നല്ല ആരോഗ്യത്തിന് ഹാനികരമാണെന്ന് വ്യക്തമായിട്ടുണ്ട്. ഒരു ഡോക്ടര്‍ കൂടിയായ പഞ്ചായത്ത്-സാമൂഹികക്ഷേമ മന്ത്രി എം.കെ മുനീര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നാലാമത്, ചെറുപ്രായത്തിലെ വിവാഹംമൂലം വേണ്ടത്ര വിദ്യാഭ്യാസം നേടാനാവാത്തതിനാല്‍ സാമ്പത്തികമായി സ്വന്തം കാലില്‍ നില്‍ക്കാന്‍ സ്ത്രീകള്‍ക്ക് കഴിയാതെ വരുന്നു. കുടുംബ പ്രശ്‌നങ്ങള്‍ മൂലം നിസ്സഹായാവസ്ഥയിലാകുന്ന കുടുംബിനികളുടെ കദനകഥകള്‍ വനിതാകമ്മീഷന്റെയും വനിതാസാമ്പത്തിക വികസന കോര്‍പ്പറേഷന്റെയും മറ്റും മുന്നില്‍ ധാരാളമായി വരുന്നുണ്ട്. മറ്റ് സമുദായങ്ങളിലെ സ്ത്രീകളെ അപേക്ഷിച്ച് മുസ്‌ലിം സ്ത്രീകള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കാതെ പോകുന്നതിന് കാരണവും നേരത്തെയുളള വിവാഹമാണ്. 
വിവാഹത്തിന് മുമ്പേ കൂടുതല്‍ കാലം പഠിക്കാന്‍ വിട്ടാല്‍ പെണ്‍കുട്ടികള്‍ വഴിതെറ്റുമെന്ന അബദ്ധജടിലമായ ധാരണയും ഭയപ്പാടും വെച്ചുപുലര്‍ത്തുന്നവരും നേരത്തെയുളള വിവാഹത്തിന് കളമൊരുക്കുന്നു. അത്തരമൊരു ഭയപ്പാടിന് അല്‍പമെങ്കിലും അടിസ്ഥാനമുണ്ടെങ്കില്‍ മറ്റ് സമുദായങ്ങളിലെ പെണ്‍കുട്ടികള്‍ വിവാഹത്തിന് മുമ്പേ ഉന്നതവിദ്യാഭ്യാസം നേടിയതുമൂലം വഴിതെറ്റുന്ന സ്ഥിതിവിശേഷമുണ്ടാകണം. അതില്ലെന്ന് മാത്രമല്ല, സ്വയം കരുത്താര്‍ജ്ജിക്കാനും സ്വയംപര്യാപ്തരാകാനും യുക്തമായ തീരുമാനങ്ങളെടുക്കാനുളള ശേഷിയുണ്ടാക്കാനുമാണ് വൈകിയുളള വിവാഹം അവരെ സഹായിച്ചത്. സമൂഹത്തിലെ മറ്റേത് മേഖലയേക്കാളും ലിംഗസമത്വവും സ്ത്രീശാക്തീകരണവും സ്ത്രീകള്‍ക്ക് സുരക്ഷിതത്വവും നിലനില്‍ക്കുന്നത് കലാലയങ്ങളിലാണെന്നതാണ് അനുഭവം.മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡിന്റെ പിന്തിരിപ്പന്‍ ആശയങ്ങളും നിയമങ്ങളുമാണ് ഇവിടെ ഏറ്റവും വലിയ മുളളുവേലി തീര്‍ക്കുന്നത്. ഋതുമതിയായാല്‍ മുസ്‌ലിം പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയായി കണക്കാക്കാമെന്നും അവരുടെ മതവീക്ഷണ പ്രകാരം വിവാഹം ചെയ്യാമെന്നുമാണ് വ്യക്തിനിയമത്തിലെ വ്യവസ്ഥ. അതായത് വിവാഹത്തിന് അവള്‍ക്ക് 16 വയസ്‌പോലും തികയേണ്ടതില്ല! 

ഇസ്്‌ലാമിക നിയമങ്ങളെ കാലത്തിനനുസരിച്ച് മനസ്സിലാക്കാതെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതാണ് ഇത്തരം പിന്തിരിപ്പന്‍ നിയമങ്ങള്‍ നടപ്പാക്കുന്നതിലേക്ക് നയിക്കുന്നത്. മുഹമ്മദ് നബിയുടെ കാലത്ത് അറേബ്യയിലെ സ്ത്രീകള്‍ ഋതുമതിയായപ്പോള്‍ തന്നെ വിവാഹിതരായെന്നും അതാണ് ഇപ്പോഴും പിന്തുടരേണ്ടതെന്നും യാഥാസ്ഥിതികര്‍ പറയും. നൂറ്റാണ്ടിന് പിന്നിലേക്ക് മുസ്‌ലിം സ്ത്രീകളെ തിരിച്ചുകൊണ്ടുപോകുന്നതിനാണ് ഇത് കാരണമാകുക.
യഥാര്‍ത്ഥത്തില്‍ വിവാഹപ്രായമെന്നത് ഓരോ കാലത്തെയും സാമൂഹിക-സാംസ്‌കാരിക ചുറ്റുപാടുകളെ ആശ്രയിച്ചാണ് നിര്‍ണ്ണയിക്കപ്പെടുന്നത്. അറേബ്യയില്‍ മാത്രമല്ല, ഇന്ത്യയുള്‍പ്പെടെ ലോകത്ത് എല്ലായിടത്തും ആണിന്റെയും പെണ്ണിന്റെയും വിവാഹപ്രായം പണ്ട് ഇതിലും കുറവായിരുന്നു. ഇന്ത്യയിലെ ഹിന്ദുരാജാക്കന്‍മാരും മുസ്‌ലിം രാജാക്കന്‍മാരും ഉള്‍പ്പെടെ സമൂഹത്തിലെ പ്രമാണിമാര്‍ തന്നെ ചെറുപ്രായത്തില്‍ വിവാഹം കഴിച്ചതിന് വേണ്ടുവോളം ഉദാഹരണങ്ങളുണ്ട്. 1872 ല്‍ ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ രൂപംനല്‍കിയ സിവില്‍ വിവാഹ നിയമപ്രകാരം പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹപ്രായം പതിനാല് വയസ്സായിരുന്നു. അതായത്, അക്കാലത്ത് 14 വയസ്സിനും അതിന് മുകളിലും പ്രായത്തില്‍ വിവാഹം കഴിക്കുന്ന പെണ്‍കുട്ടികളെ ശൈശവവിവാഹത്തിന്റെ ഗണത്തില്‍ ഉള്‍പ്പെടുത്താനാകുമായിരുന്നില്ല.

18 വയസ്സിന് താഴെയുളള മുസ്‌ലിം വിവാഹങ്ങള്‍ സാധുവാണെന്ന വിധത്തില്‍ വിവിധ ഹൈക്കോടതികള്‍ നടത്തിയ നിരീക്ഷണങ്ങളും ഉത്തരവുകളും യാഥാസ്ഥിതികര്‍ ആയുധമാക്കുമ്പോള്‍ അവ സുപ്രീംകോടതിയില്‍ ചോദ്യംചെയ്യാനും വിവാഹപ്രായം സംബന്ധിച്ച നിയമം മത-ജാതി വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഒരേപോലെ ബാധകമാണെന്ന് ഉറപ്പുവരുത്താനുമാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിക്കേണ്ടത്. സമൂഹം സന്തുലിതമായി വളരുകയും വികസിക്കുകയും ചെയ്യണമെങ്കില്‍ വിവാഹപ്രായം സംബന്ധിച്ച രാജ്യത്തെ നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാക്കുന്നുവെന്ന് ഉറപ്പുവരുത്തുകയാണ് സര്‍ക്കാരിന്റെ ദൗത്യം
പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: