Pages

Friday, June 28, 2013

പൊതുജനം സമ്മാനിക്കുന്ന മാലിന്യങ്ങള്‍. ഡെങ്കിയും ചിക്കന്‍ഗുനിയയും ആയി പ്രകൃതി തിരിച്ചു തരുന്നു

പൊതുജനം സമ്മാനിക്കുന്ന മാലിന്യങ്ങള്‍.
 ഡെങ്കിയും ചിക്കന്‍ഗുനിയയും 
ആയി പ്രകൃതി  തിരിച്ചു തരുന്നു 
ദിലീപ് മമ്പള്ളില്
മാലിന്യം എല്ലാവരുടെയും ഒരു പ്രശ്‌നമാണ്. ചിലര്‍ ആ പ്രശ്‌നം വല്ലയിടത്തും കുഴിച്ചിട്ടോ, കത്തിച്ചുകളഞ്ഞോ തീര്‍ക്കുമങ്കില്‍ ചിലരത് പൊതു ജനങ്ങള്‍ക്ക് സമ്മാനിക്കും. ഇങ്ങനെ പൊതുജനം പരസ്പരം സമ്മാനിക്കുന്ന ഈ മാലിന്യങ്ങള്‍ ഡെങ്കിയും ചിക്കന്‍ഗുനിയയും ആയി തിരിച്ചുവന്നു വര്‍ഷാവര്‍ഷം മഴക്കാലത്ത് നല്ല പണിയും തരും. കേരളത്തില്‍ വര്‍ഷാവര്‍ഷം ഉണ്ടാവുന്ന പനിയും പനിപ്പേടിയും ജനങ്ങളെ കുറച്ചു കാലത്തേക്കെങ്കിലും പരിസര ശുചീകരണത്തെക്കുറിച്ചു ബോധാവാന്മാരാക്കും. രാഷ്ട്രീയ പാര്‍ട്ടികളും ഇതര സംഘടനകളും സാധാരണ ആചരിക്കാറുള്ള വഞ്ചനാദിനം. കരിദിനം, ഹര്‍ത്താല്‍ ദിനം എന്നീ ദിനങ്ങള്‍ ഒക്കെ മാറ്റി വെച്ച് ശുചീകരണ ദിനങ്ങള്‍ ആചരിക്കും. ഈ ദിനം കഴിഞ്ഞാല്‍ കാര്യങ്ങളെല്ലാം പഴയ പടി. ഗ്രാമങ്ങളുടെ മനോഹാരിതയും പട്ടണങ്ങളുടെ വൃത്തിഹീനതയും അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നാണ് കേരളം സന്ദര്‍ശിച്ച പല വിദേശ സുഹൃത്തുക്കളും പറഞ്ഞിട്ടുള്ളത്,. വികസ്വര രാഷ്ട്രത്തിന്റെ ഭാഗം എന്നും, കൂടിയ ജനസംഖ്യ എന്നുമുള്ള ന്യായങ്ങള്‍ നമുക്ക് പറയാം, എന്നാലും എന്റെ അഭിപ്രായത്തില്‍ യഥാര്‍ത്ഥ കാരണങ്ങള്‍ ഇവയാണ്:
ഒരു മിഠായി തിന്നാല്‍ അതിന്റെ കടലാസ്സ് അല്ലെങ്കില്‍ ഒരു പഴത്തൊലി, നാം വെറുതെ പൊതു സ്ഥലത്തേക്ക് ഒരു ഏറാണ്. ഇത് നമ്മുടെ അവകാശവും അത് വൃത്തിയാക്കേണ്ടത് സര്‍ക്കാരിന്റെ കടമയും ആയി നാം കരുതുന്നു. കടകളില്‍ നിന്നോ ഹോട്ടലുകളില്‍ നിന്നോ ഉള്ള മാലിന്യം ഇടുന്നത് ഒഴിഞ്ഞ സ്ഥലങ്ങളിലോ ചവറു കുട്ടക്ക് ചുറ്റിലോ ആണ്. നമ്മുടെ മാലിന്യം ഇടുന്നതിന്റെ പ്രധാന നിബന്ധന ഇട്ട സാധനം ആരും കാണരുതെന്നാണ്. പുറത്ത് കാണുന്നില്ലെങ്കില്‍ പിന്നെ മൊത്തം ക്ലീന്‍. അതുകൊണ്ട് തന്നെ കടകളുടെയും ഹോട്ടലുകളുടെയും പിന്‍ഭാഗവും ഓടകളിലെ വിടവുകളും, എന്തിനു നമ്മുടെ ജലാശയങ്ങളും മാലിന്യ നിര്‍മ്മാജനതിന്റെ പ്രധാന കേന്ദ്രങ്ങളാണ്. ഓടകളിലും പുഴയിലും ഇടുന്ന മാലിന്യം ചെയ്യുന്ന ദോഷം വലുതാണ്. അത് പല സ്ഥലങ്ങളിലും ഒഴുകി എത്തുന്നു. ഓടകള്‍ നിറഞ്ഞു പുറത്തേക്കു ഒഴുകുന്നു. സര്‍ക്കാരിന്റെ അനാസ്ഥയെ പഴിച്ചുകൊണ്ട് ഇതിലേക്ക് നാം വീണ്ടും സ്വന്തം മാലിന്യം വലിച്ചെറിയുന്നു.  അവകാശങ്ങള്‍ നേടിയെടുക്കാന്‍ മരണം വരെ സമരം ചെയ്യുന്നവര്‍ സ്വന്തം കടമകളും കടപ്പാടും മറക്കുകയാണ്. ചൊട്ടയിലെ ശീലം ചുടല വരെ എന്നാണല്ലോ. നമ്മുടെ മാലിന്യം പൊതു സമൂഹത്തിനല്ല എന്ന് സ്‌കൂളുകളില്‍ നിന്ന് തന്നെ പഠിക്കണം. എല്ലാ ക്ലാസുകളിലും സ്‌കൂള്‍ പരിസരത്തും ചവറു കുട്ടകള്‍ വയ്ക്കുകയും അത് ഉപയോഗിക്കാള്‍ ചെറുപ്പത്തിലേ പഠിപ്പിക്കുകയും വേണം. ഇങ്ങനെ പഠിച്ച കുട്ടികള്‍ വളര്‍ന്നാല്‍ സ്വന്തം മാലിന്യം വലിച്ചെറിയാന്‍ മാനസീകമായ ഒരു ബുദ്ധിമുട്ട് അവര്‍ക്കുണ്ടാകും. എന്നാല്‍ ഇപ്പോള്‍ പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പിന്‍ ഭാഗത്തും മാലിന്യങ്ങള്‍ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നത് കാണാം എന്നത് ദുഃഖകരമായ ഒരു വസ്തുതയാണ്.

ജനങ്ങള്‍ക്കിടയില്‍ ഒരു നല്ല ' വേയ്സ്റ്റ് സംസ്‌കാരം' ഉണ്ടാക്കിയെടുക്കല്‍ അത്ര എളുപ്പമല്ല. പ്രത്യേകിച്ചും ഇക്കാര്യത്തില്‍ നമ്മുടെ ചൊട്ടയിലെ ശീലം ഒരല്‍പം റോങ്ങായ സ്ഥിതിക്ക്. സമ്പത്തികമായി ബാധ്യത ഉണ്ടാവുകയാണെങ്കില്‍ ഇതുവരെ സൗജന്യമായി പുറത്തേക്കു എറിഞ്ഞിരുന്ന പലരും ഇതിനു സഹകരിക്കണം എന്നുമില്ല.പട്ടണങ്ങളിലും മറ്റും ജനങ്ങള്‍ പുറത്തേക്കു മാലിന്യം വലിച്ചെറിയുന്നതിനു ജനങ്ങളെ മാത്രം പറഞ്ഞതു കൊണ്ട് കാര്യമില്ല. നമ്മുടെ പട്ടണങ്ങളില്‍ വച്ചിട്ടുള്ള ചവറ്റുകുട്ടകളുടെ എണ്ണം വളരെ കുറവാണ് അല്ലെങ്കില്‍ പ്രായോഗികമല്ലാത്ത സ്ഥലങ്ങളില്‍ ആയിരിക്കും വച്ചിട്ടുള്ളത്. ഒരു മിഠായി കടലാസ് ഇടാന്‍ ഓട്ടോ വിളിച്ചു പോകാന്‍ പറ്റില്ലല്ലോ. അതിനാല്‍ പലരും കയ്യിലുള്ളത് ചുമ്മാ ഒരേറു നടത്താന്‍ നിര്‍ബന്ധിതരാവുന്നു. യഥാര്‍ഥത്തില്‍ വേയ്സ്റ്റ് മാനേജ്‌മെന്റു അത്ര വിഷമമമുള്ള കാര്യമല്ല. ഇത് കൃത്യമായി നടപ്പാക്കാന്‍ ഉള്ള ശേഷി നമ്മുടെ നാടിനുമുണ്ട്. പക്ഷെ ഇതിനു ജനങ്ങളുടെയും സര്‍ക്കാരിന്റെയും കൂട്ടായ പ്രവര്‍ത്തനം വേണം. കാരണം മാലിന്യ സംസ്‌കരണം തുടങ്ങുന്നത് ജനങ്ങളുടെ ഇടയില്‍ നിന്ന് തന്നെയാണ്. ഉദാഹരണത്തിന് ലോകത്തിലെ ഏറ്റവും മികച്ച ഒരു വെയിസ്റ്റ് മാനേജ്‌മെന്റു സിസ്റ്റം ഉള്ള നെതെര്‍ലാണ്ടിന്റെ കാര്യം എടുക്കാം. ഉയര്‍ന്ന ജനസാന്ദ്രത മൂലം, കേരളം പോലെ ഇവിടെയും മാലിന്യങ്ങള്‍ വെറുതെ നിക്ഷേപിക്കാന്‍ (ലാന്‍ഡ് ഫില്ലിംഗ് ) സ്ഥലമില്ല. ഈ പ്രശ്‌നം മറികടക്കാന്‍ ഡച്ചുകാര്‍ ഉണ്ടാക്കിയ വേയ്സ്റ്റ് മാനേജ്മന്റ് പോളിസി മറ്റെല്ലാ രാജ്യങ്ങള്‍ക്കും മാതൃകയാണ്.

1979 ല്‍ ലാന്‍സിങ്ക് എന്ന ഡച്ച് രാഷ്ട്രീയക്കാരനാണ് ഇത് അവതരിപ്പിച്ചത്. ഇത് അറിയപ്പെടുന്നത്ലാന്‍സിങ്ക് ലാഡര്‍ എന്നാണ്. ഇതുപ്രകാരം ഒരു നല്ല വെയിസ്റ്റു മാനേജ്മന്റ് പോളിസി അഞ്ചു പ്രധാന സ്റ്റെപ്പുകള്‍ ഉള്‍പ്പെട്ടതാണ്. മാലിന്യങ്ങള്‍ പരമാവധി കുറയ്ക്കുക, പഴയ സാധനങ്ങള്‍ വീണ്ടും ഉപയോഗിക്കുക, മാലിന്യങ്ങള്‍ പലതായി തരംതിരിച്ച ശേഷം റീസൈക്കിള്‍ ചെയ്യുക, മറ്റുള്ളവ കത്തിക്കുക പിന്നെ ബാക്കി വരുന്നവ മാത്രം തരിശു സ്ഥലത്ത് നിക്ഷേപിക്കുക എന്നിവയാണവ.പഴയ സാധനങ്ങള്‍ വീണ്ടും ഉപയോഗിക്കുക എന്ന പരിപാടി കൊണ്ടാവണം അത് വില്‍ക്കലും വാങ്ങലും സാധാരണക്കാരായ ഡച്ചുകാരുടെ ജീവിത രീതിയുടെ ഭാഗം ആണ്. പഴയ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ ഇവിടെ ധാരാളം ഉണ്ട് . അവിടെ ജട്ടി ബനിയന്‍ (വാങ്ങിയിട്ട് ഉപയോഗിച്ചിട്ടില്ലായിരിക്കും ) തുടങ്ങി എല്ലാവിധ സാധനങ്ങളും വില്‍പ്പനക്കുണ്ട്. ഡച്ച് രാജ്ഞിയുടെ ജന്മദിന ആഘോഷത്തിന് ജനങ്ങളുടെ പ്രധാന പരിപാടി പഴയ സാധനങ്ങള്‍ വില്‍ക്കലാണ്. അന്ന് വഴി വക്കിലിരുന്നു നികുതി അടക്കാതെ ആര്‍ക്കും പഴയ സാധനങ്ങള്‍ വില്‍ക്കാം, വാങ്ങാം. ചെറിയ കുട്ടികള്‍ വരെ പഴയ കളിപ്പാട്ടങ്ങള്‍ എല്ലാം വിറ്റു അന്ന് നാലു കാശുണ്ടാക്കും.

പഴയ സാധനങ്ങള്‍ വീണ്ടും ഉപയോഗിച്ചാലും നിത്യവും ഉണ്ടാക്കുന്ന ജൈവ മാലിന്യം, പ്ലാസ്റ്റിക്, ടിന്നുകള്‍, കുപ്പികള്‍, ബാറ്ററി, പേപ്പര്‍ തുടങ്ങിയവക്ക് കുറവൊന്നും ഉണ്ടാവില്ല. മാലിന്യങ്ങള്‍ പലതായി തരം തിരിക്കാന്‍ തുടങ്ങുന്നത് സാധാരണക്കാരന്റെ അടുക്കളയില്‍ നിന്നാണ്. തരം തിരിച്ചു ഇടാനുള്ള കവറുകള്‍ റോളുകളായി കടയില്‍ നിന്നും ജനങ്ങള്‍ വാങ്ങണം. കവര്‍ ഉപയോഗിച്ചാല്‍ മാലിന്യങ്ങള്‍ നിലത്തിടലും പിന്നീട് വാരലും വേണ്ട. ജനങ്ങള്‍ ഇതുമായി സഹകരിക്കുന്നു. കൂടാതെ, പേപ്പറുകള്‍, കുപ്പികള്‍, ബാറ്ററി തുടങ്ങിയ വല്ലപ്പോളും വരുന്ന മാലിന്യങ്ങള്‍ ഇടാന്‍ പ്രത്യേകം സംവിധാനങ്ങള്‍ പല സ്ഥലങ്ങളിലായി ഉണ്ട്. സ്വന്തം കാശുകൊടുത്തു കവര്‍ വാങ്ങി, അതില്‍ ഇട്ടു കൊടുത്താല്‍ മാത്രം പോര, മാലിന്യങ്ങള്‍ നീക്കാന്‍ മാസംതോറും പഞ്ചായത്തിനു അല്ലെങ്കില്‍ മുനിസിപ്പാലിറ്റിക്ക് ഫീസും കൊടുക്കണം. ഇത് കൊണ്ട് പോകാനും സംസ്‌കരിക്കാനും ചിലവുണ്ട്. എത്ര വേര്‍ത്തിരിച്ചാലും, ജൈവ മാലിന്യത്തില്‍ കുപ്പിയും ബാറ്ററിയും ഒക്കെ കണ്ടെന്നു വരാം. അത് കൊണ്ട് തന്നെ സംസ്‌കരണം ഒരു കുഴപ്പം പിടിച്ച, ചിലവേറിയ പരിപാടി ആണ്.

1985 ല്‍ 50 ശതമാനം മാലിന്യങ്ങളും ലാന്‍ഡ് ഫില്‍ ചെയ്തിരുന്ന നെതെര്‍ലാന്‍ഡില്‍ നല്ല നയങ്ങളും സാങ്കേതിക വിദ്യയും അത് കൈവശമുള്ള വിവിധ കമ്പനികളെയും കൂട്ടിയിണക്കിയപ്പോള്‍ 2007ലെ കണക്കനുസരിച്ച് വെറും 3 ശതമാനം മാത്രമാണ് ലാന്‍ഡ് ഫില്‍ ചെയ്യുന്നത്. ജൈവ മാലിന്യങ്ങളില്‍ നിന്നും ബയോഗ്യാസ് ഉണ്ടാക്കുന്നു. മറ്റു മാലിന്യങ്ങളില്‍ നിന്നും ഏകദേശം 85 ശതമാനം വസ്തുക്കള്‍ വീണ്ടും വേര്‍ത്തിരിച്ച് റീസൈക്കിള്‍ ചെയ്യുന്നു. 12 ശതമാനം കത്തിച്ചു നിന്നും വൈദ്യുതി ഉണ്ടാക്കുന്നു. ലാന്‍ഡ് ഫില്‍ ചെയ്ത മാലിന്യമലയുടെ മുകളില്‍ മണ്ണിട്ട് പുല്ലു പിടിപ്പിക്കുകയും അതിനടിയില്‍ ഉണ്ടാകുന്ന മീതൈന്‍ വാതകം ശേഖരിച്ചു വൈദ്യുതിയും ഉണ്ടാക്കും.എല്ലാ സംസ്‌കരണ പരിപാടികളും ചെയ്യുന്നത് അമ്പതോളം വരുന്ന വിവിധ കമ്പനികള്‍ ആണ്. ഈ കമ്പനികളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഡച്ച് വേയ്സ്റ്റ് മാനേജ്മന്റ് അസ്സോസിയേഷന്‍ എന്ന സംഘടനയുമുണ്ട്. ഡച്ച് സര്‍ക്കാരില്‍ നിന്നും കിട്ടുന്ന സബ്‌സിഡി കൂടാതെ വെയിസ്റ്റു റീസൈക്കിള്‍ ചെയ്യുമ്പോളും വൈദ്യുതി ഉണ്ടാക്കി വില്‍ക്കുമ്പോളും ലഭിക്കുന്ന വരുമാനവും ഇത്തരം കമ്പനികളെ സഹായിക്കുന്നു. ഡച്ച് മാലിന്യ സംസ്‌കരണത്തിന്റെ ഒരു നാടന്‍ പതിപ്പ് നമുക്കും നടപ്പാക്കാവുന്നതാണ്. തത്വത്തില്‍ സമാനമായ ഒരു പദ്ധതി കേരളം 2008 മുതല്‍ തുടങ്ങിയിട്ടുണ്ട്. ഇതാണ് ശുചിത്വ മിഷന്‍. അതുകൊണ്ട് തന്നെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്, കേരളം മാലിന്യ നിര്‍മ്മര്‍ജനത്തില്‍ വളരെ മുന്‍പില്‍ തന്നെ. എന്നാലും കേരളം മുഴുവന്‍ മലിനമാണ് എന്ന് സമ്മതിക്കാതെ വയ്യ. കേരളത്തില്‍ ഒരു ദിവസം ഏകദേശം 6000 ടണ്‍ഖര മാലിന്യം ഉണ്ടാക്കപ്പെടുന്നു എന്നാണ് കണക്ക്.ഇതില്‍ ഭുരിഭാഗവും ജൈവ മാലിന്യങ്ങളാണ്. പരിസര ഹാനികരം അല്ലാത്ത ഇത്തരം മാലിന്യം സംസ്‌കരിക്കാന്‍ വളരെ എളുപ്പമാണ്. വലിയ തോതിലുള്ള ബയോഗ്യാസ് പ്ലാന്റുകള്‍ ഉണ്ടാക്കി പരിഹരിക്കാവുന്ന പ്രശ്‌നമാണിത് . ശുചിത്വ മിഷന്‍ ഇത് വിഭാവനം ചെയ്യുന്നുണ്ടെങ്കിലും മറ്റു സര്‍ക്കാര്‍ പദ്ധതികള്‍ പോലെ അത്ര കാര്യമായൊന്നും നടപ്പാക്കപ്പെട്ടിട്ടില്ല.

പണച്ചിലവുള്ള നിക്ഷേപങ്ങള്‍ അല്ലാത്ത വെറും നിയമങ്ങളും നയങ്ങളും മാത്രം മാലിന്യങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കും. ചില നിയമങ്ങളും നിര്‍ദ്ദേശങ്ങളും ശുചിത മിഷന്റെ അക്ഷന്‍ പ്‌ളാനില്‍ പറയുന്നുണ്ടെങ്കിലും പലതും നടപ്പാക്കപ്പെട്ടിട്ടില്ല. ഉദാഹരണത്തിന് പ്ലാസ്റ്റിക് ബാഗുകളും ഫ്ലെക്‌സ് ബോര്‍ഡുകളും നിരോധിക്കുന്നത്. പണ്ട് നമ്മുടെ നാട്ടില്‍ തുണികളില്‍ ആയിരുന്നു പരസ്യവും മറ്റും എഴുതിയിരുന്നത് എന്ന് ഓര്‍ക്കുക.മറ്റൊരു നിയമം വേണ്ടത്, വില്‍ക്കുന്നയാള്‍ തന്നെ തിരിച്ചെടുക്കണം എന്നതാണ്. അതായത് അതായത് നിങ്ങള്‍ പത്തു രൂപയുടെ കൊക്കോകോള വാങ്ങുമ്പോള്‍ ആദ്യം പതിനഞ്ചു രൂപ കൊടുക്കണം. കാലിക്കുപ്പി കൊക്കോകോള വില്‍ക്കുന്ന ഏതെങ്കിലും ഒരു കടയില്‍ തിരിച്ചു ഏല്‍പ്പിക്കുമ്പോള്‍ നിങ്ങള്‍ക്കു അഞ്ചു രൂപ തിരിച്ചു കിട്ടും. കുപ്പി ആ കടക്കാരന്‍ നിര്‍ബന്ധമായും തിരിചെടുത്തിരിക്കണം. അയാള്‍ അത് മുകളിലുള്ള ഡീലര്‍ക്ക് കൊടുക്കുന്നു. ഇങ്ങനെ മിക്കവാറും എല്ലാ കുപ്പികളും തിരിച്ചു കമ്പനിയില്‍ എത്തുന്നു. ഇത് പ്ലാസ്‌റിക്, ടിന്‍ തുടങ്ങി അപകടകരമായഇലക്ട്രോണിക് വേയ്സ്റ്റ് വരെയുള്ള എല്ലാ വസ്തുക്കള്‍ക്കും ഇത് ബാധകം ആക്കാവുന്നതാണ്. ഇങ്ങനെ ആയാല്‍ കാശുണ്ടാക്കാന്‍ പുറത്തു കിടക്കുന്ന പല അജൈവ മാലിന്യങ്ങളും ആരെങ്കിലും ഒക്കെ പെറുക്കികൊടുത്തു തിരിച്ചു കമ്പനിയില്‍ എത്തിക്കും. ഇതൊന്നും ഒരിക്കലും നടക്കാത്ത സുന്ദര സ്വപ്‌നങ്ങളല്ല. യുറോപ്പില്‍ ഇത് സര്‍വ്വ സാധാരണമാണ്. മറ്റൊന്ന് റീസൈക്കിള്‍ ചെയ്യാന്‍ പറ്റാത്ത പ്ലാസ്റ്റിക്കുകള്‍ പൂര്‍ണ്ണമായും നിരോധിക്കലാണ്. ചില രാജ്യങ്ങളില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ വാങ്ങുമ്പോള്‍ തന്നെ ഉപഭോക്താവിന്റെ കയ്യില്‍ നിന്നും അത് ഉപയോഗശേഷം സംസ്‌കരിക്കാനുള്ള ചിലവും വാങ്ങും. പല തരക്കാരായ മൂന്നു കോടി ജനങ്ങള്‍ക്ക് നിയമം നടപ്പക്കുന്നതിനേക്കാള്‍ വളരെ എളുപ്പമാണ് നൂറോ ആയിരമോ കമ്പനികളെ നിയമം മൂലം നിബന്ധിക്കുന്നത് .

പട്ടണങ്ങളിലെയും മറ്റും മാലിന്യങ്ങള്‍ ശേഖരിച്ചു തരിശു ഭുമിയില്‍ കൊണ്ടുപോയി ഇടുന്നതല്ല മാലിന്യ സംസ്‌കരണം. മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍ എന്ന് നാം വിളിക്കുന്ന നമ്മുടെ ലാലുരും വിളപ്പില്‍ ശാലയും യഥാര്‍ത്ഥത്തില്‍ വെറും മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ മാത്രമാണ്. നമുക്ക് വേണ്ടത് മുകളില്‍ പറഞ്ഞ ലാന്‍സിങ്ക് ലാഡര്‍ രീതിയിലുള്ള സംസ്‌കരണമാണ്. അപ്പോള്‍ പുറത്തു നിക്ഷേപിക്കാനുള്ള മാലിന്യത്തിന്റെ അളവ് വളരെ കുറയും. ഇതിനു ആദ്യം വേണ്ടത് മാലിന്യത്തിന്റെ ഉത്ഭവ സ്ഥാനത്ത് നിന്നും തന്നെ തുടങ്ങുന്ന തരം തിരിക്കല്‍ ആണ്. ഇതിനുള്ള ഒരേ ഒരു പോംവഴി ജനങ്ങളെ ബോധവല്‍ക്കരിക്കുകയും പിന്നീടു നിയമം മൂലം നടപ്പാക്കുകയും തന്നെ.

എത്ര ശക്തമായ നിയമം ഉണ്ടെങ്കിലും ജനങ്ങളില്‍ നിന്നും ലഭിക്കുന്ന മാലിന്യങ്ങള്‍ പൂര്‍ണ്ണമായും വേര്‍തിരിക്കപ്പെട്ടിടുണ്ടാവില്ല. ഇതിനു നൂതന സാങ്കേതിക വിദ്യകളെ ആശ്രയിച്ചെ പറ്റു. പ്രത്യേകിച്ചും ജൈവ മാലിന്യങ്ങള്‍ അല്ലാത്തവ തരം തിരിക്കുവാനും റീസൈക്കിള്‍ ചെയ്യുവാനും സാങ്കേതിക വിദ്യകളും അവയുടെ കൃത്യമായ അറ്റകുറ്റപണികളും ആവശ്യമാണ്. ഇവിടെയാണ് മാലിന്യ സംസ്‌കരണത്തില്‍ സ്വകാര്യ കമ്പനികളെയും മറ്റും ഉള്‍പ്പെടുത്തിയുള്ള ഒരു സംവിധാനത്തിന്റെ ആവശ്യം. മാത്രമല്ല വേര്‍ത്തിരിച്ച ഉപയോഗപ്രദമായ വസ്തുക്കള്‍ക്ക് റീസൈക്കിളിനും മറ്റുമുള്ള വിപണി കണ്ടെത്താനും കമ്പനികള്‍ക്ക് കഴിയും. ഇത് മാലിന്യ സംസ്‌കരണത്തില്‍ വളരെ പ്രധാന്യം ഉള്ള കാര്യമാണ്. കാരണം പാഴ്വസ്തുക്കള്‍ക്ക് പോന്നു വില കിട്ടില്ലലോ. തരം തിരിക്കാതെയും റീസൈക്കിള്‍ ചെയ്യാതെയും വെറുതെ കത്തിച്ചു കളഞ്ഞാല്‍ മാലിന്യ സംസകരണം വളരെ ചിലവവേറിയതാകുകയും ചെയ്യും. ശുചിത മിഷന്‍ സര്‍ക്കാരിന്റെയും സ്വകാര്യ കമ്പനികളുടെയും കൂട്ടായ പ്രവര്‍ത്തനം വിഭാവനം ചെയ്യുന്നുണ്ട് നമ്മുടെ സര്‍ക്കാര്‍ പദ്ധതികള്‍ ആഘൊഷപുര്‍വ്വം തുടങ്ങുമെങ്കിലും പിന്നീടത് നിന്ന് പോകും. ഇതിനു ഒരു കാരണം അത് നിലനിര്‍ത്തികൊണ്ട് പോകാനുള്ള ചെലവ് കണ്ടെത്താതെ നടപ്പാക്കുന്നതാണ്. നമ്മുടെ പട്ടണങ്ങളിലെ ചവറ്റു കുട്ടകള്‍ കുറച്ചു കാലം കഴിഞ്ഞാല്‍ ചവറുപോലെ ആകുന്നതിന്റെ കാരണവും ഇതാണ്. അതുകൊണ്ട് തന്നെ മാലിന്യ സംസ്‌കരണത്തിന് ജനങ്ങള്‍ മാലിന്യം വേര്‍തിരിക്കുക മാത്രമല്ല അത് എടുത്തു കൊണ്ടുപോകുന്നതിനും സംസ്‌കരിക്കുന്നതിനും ഒരു തുകയും കൊടുക്കുകയും വേണം. കാരണം സ്വന്തം മാലിന്യത്തിനു ഉത്തരവാദി അതുണ്ടാക്കുന്നവര്‍ തന്നെയാണ് . അതിന്റെ ചെലവ് അവര്‍ തന്നെ വഹിക്കണം. ഇത് നിയമം വഴി നിര്‍ബന്ധമാക്കണം. ഈ തുക ഉപയോഗിച്ച് സര്ക്കാരിന് മാലിന്യ ശേഖരണത്തിന് വേണ്ട ആളുകളുടെയും വാഹനത്തിന്റെയും കൂടുതല്‍ ചവറ്റു കുട്ടകള്‍ വയ്ക്കുന്നതിനും അത് കേടു വരുമ്പോള്‍ മാറ്റി സ്ഥാപിക്കുന്നതിനുള്ള ചിലവും കണ്ടെത്താന്‍ പറ്റും. കുടുംബശ്രീ പോലെയുള്ള സംഘടനകള്‍ വഴി ഇതിന്റെ ചെറിയ ഒരു പതിപ്പ് കോഴിക്കോട് നഗരത്തില്‍ നടപ്പാക്കിയിട്ടുണ്ട്. ജനങ്ങള്‍ മാലിന്യം വേര്‍ത്തിരിച്ച് നല്‍കുകയും മാസം 15 മുതല്‍ 30 രൂപയോളം ചിലവായി നല്‍കുകയും ചെയ്യുന്നു. ഇത് പാവപ്പെട്ട സ്ത്രീകള്‍ക്ക് തൊഴിലവസരവും ഉണ്ടാക്കി. സ്വകാര്യ എജെന്‍ന്‌സികളുടെയും മറ്റും ആവശ്യം ഇല്ലാതെ തന്നെ മാലിന്യം ശേഖരണം കാര്യക്ഷമമായി നടപ്പാക്കാം എന്നാണിത് കാണിക്കുന്നത്.

ഫീസ് വാങ്ങുമ്പോള്‍ പലതുണ്ട് ഗുണം. സ്ഥാപനങ്ങള്‍ സ്വന്തം മാലിന്യങ്ങള്‍ പൊതു സ്ഥലത്ത് വലിച്ചെറിയാന്‍ മെനക്കെടില്ല കാരണം എന്തായാലും പണം കൊടുക്കുന്നതെല്ലേ. മാത്രമല്ല, പണം കൊടുക്കുന്നതിനാല്‍ മാലിന്യങ്ങള്‍ കൃത്യമായി എടുക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുകയും ചെയ്യം. പുറത്തു മാലിന്യങ്ങള്‍ വലിച്ചെറിയുന്നവരെ കൈകാര്യം ചെയ്യാന്‍ അതുപോലെ ശക്തമായ നിയമങ്ങള്‍ ഉണ്ടാക്കുകയും വേണം. സമ്പൂര്‍ണ്ണ സാക്ഷരതയും മറ്റു കുടുംബ ക്ഷേമ പരിപാടികളും വിജയകരമായി നടപ്പാക്കിയ കേരളത്തില്‍ നല്ലൊരു വേയ്സ്റ്റ് മാനേജ്മന്റ് സിസ്റ്റം ഉണ്ടാക്കിയെടുക്കാന്‍ ജനങ്ങളില്‍ നിന്നും സഹകരണം കിട്ടാ തിരിക്കില്ല.

ചെറിയ ബയോഗ്യാസ് പ്ലാന്റുകള്‍ പോലും നിലവിലുള്ള ഇക്കാലത്ത് ഫ്ലാറ്റുകള്‍ക്കും നിശ്ചിത വലുപ്പത്തില്‍ കൂടുതലുള്ള വീടുകള്‍ക്കും ഇത്തരം പ്ലാന്റുകള്‍ നിര്‍ബന്ധം ആക്കണം. സബ്‌സിഡികള്‍ കൊടുത്തു പ്രോത്സാഹിപ്പിക്കുകയല്ല, മറിച്ച് നിയമം മൂലം നിര്‍ബന്ധമാക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ കാണിക്കണം. ദശലക്ഷങ്ങളും കോടികളും ചിലവാക്കി വീട് വയ്ക്കുന്നവര്‍ക്ക് സബ്‌സിഡികള്‍ ഇല്ലാതെ തന്നെ ഒരു തുക മാലിന്യ നിര്‍മ്മാര്‍ജ്ജന കാര്യങ്ങള്‍ക്കായി ചിലവഴിക്കാം. ഇത് മഴവെള്ള ശേഖരണത്തിനുള്ള കുഴികള്‍ പോലെ നിര്‍മ്മാണാനുമതി ലഭിക്കാനുള്ള പ്രഹസനം ആകാതെ നോക്കുകയും വേണം. ഇതുപോലെ തന്നെയാണ് ചെറുതും വലുതുമായ ആശുപത്രികള്‍ക്ക് നിര്‍ബമാക്കേണ്ട മെഡിക്കല്‍ വേയ്സ്റ്റ് മാനേജ്മന്റ് സിസ്റ്റം.നമ്മള്‍ ഇപ്പോള്‍ നടത്തുന്ന വേയ്സ്റ്റ് കത്തിക്കല്‍ (ഇന്‍സിനറെഷന്‍) അത്യാധുനീകമല്ല. അത് വലിയ പരിസര മലിനീകരണവും ഡീസല്‍ ചിലവും ഉണ്ടാക്കുന്നു. അത്യധുനീക മാര്‍ഗങ്ങളിലൂടെ വേയ്സ്റ്റ് കത്തിച്ചു വൈദ്യുതി ഉണ്ടാകാന്‍ പറ്റും. അപ്പോള്‍ നഷ്ടം കുറയും, ലാഭകരവും ആയിരിക്കും. ഇത് മനസിലാക്കാതെയാണ് പലരും ഇന്‍സിനറെഷനെ എതിര്‍ക്കുന്നത്. സംസ്‌കരണ കേന്ദ്രം എന്നപേരില്‍ മാലിന്യം നിക്ഷേപിച്ചു ജനങ്ങളെ പറ്റിച്ച സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസ്യത നഷ്ടപ്പെട്ടു എന്ന് വേണം കരുതാന്‍. അതുകൊണ്ടാണ് മാലിന്യ സംസ്‌കരണ കേന്ദ്രം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ എതിര്‍പ്പുകള്‍ വരുന്നത്. ഒരു പദ്ധതിയങ്കെിലും ബലമായി നടപ്പാക്കി കാണിക്കുകയാണ് പരിഹാരം. സത്യത്തില്‍ ശുചിത മിഷനില്‍ വിഭാവനം ചെയ്തിട്ടുള്ള കാര്യങ്ങള്‍ ശക്തമായി നടപ്പാക്കുകയാണെങ്കില്‍ തന്നെ ഒരു മാലിന്യ വിമുക്ത കേരളം സാധ്യമാകും. ആധുനിക ലോകത്ത് മാലിന്യ നിര്‍മ്മാര്‍ജ്ജനം പ്രാഥമീക ആവശ്യം തന്നെയാണ്. മാലിന്യ നിര്‍മ്മാര്‍ജ്ജനം സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്വം ആണെന്ന മനോഭാവം നാം മാറ്റുകയും വേണം.

                                 പ്രൊഫ്‌. ജോണ്‍ കുരാക്കാർ 

No comments: