കൊമ്പന്മാരോടുള്ള ആരാധന, വര്‍ണ്ണ ക്കുട നിവരുമ്പോഴുയരുന്ന ആവേശം. മേടച്ചൂടിലും തളരാത്തതായിരുന്നു പൂരാവേശം. മേളം പതഞ്ഞൊഴുകിയ താളവഴികളില്‍ വെയിലേറ്റു വാടാതെ ആയിരങ്ങള്‍ ഒഴുകി നടന്നു. മഠത്തിനുമുറ്റത്തും ഇലഞ്ഞിച്ചോട്ടിലും ആള്ക്കടലിരമ്പുന്ന കുടമാറ്റവേദിയിലും കാഴ്ചകളൊരുപാടുണ്ടായിരുന്നു. ആരവങ്ങളുമായെത്തിയ ഘടകപൂരങ്ങളാണ് പൂരപ്പറമ്പിനെ ഉണര്‍ത്തിയത്. ദേശദൈവങ്ങള്ക്കുപുറകെ ദേശങ്ങളൊന്നാകെ ഒഴുകിയെത്തി ഘടകക്ഷേത്രങ്ങളിലാദ്യം വടക്കുന്നാഥനെ വണങ്ങിയത് കണിമംഗലം ശാസ്താവായിരുന്നു. ശാസ്താവ് തെക്കേ ഗോപുരം വഴി വടക്കുംനാഥ സന്നിധിയിലെത്തുമ്പോഴേക്കും മതില്‍ക്കെട്ടിനുപുറത്ത് മേളാരവങ്ങള് ഉയര്‍ന്നു പൊങ്ങി. തിരുവമ്പാടി ശിവസുന്ദറിനും പാറമേക്കാവ് പത്മനാഭനും ഗുരുവായൂര്‍ നന്ദനും പുറകെയായിരുന്നു ആള്‍ക്കൂട്ടം. ചമയങ്ങളില്പ്പോലും പ്രദര്‍ശിപ്പിക്കാത്ത സ്പെഷല്കുടകളെക്കുറിച്ചുള്ള അടക്കം പറച്ചിലുകള്‍ രാവിലെ മുതല്‍തന്നെ പുറത്തുവന്നു. മേളപ്രമാണിമാര്‍ എണ്ണംപിഴയ്ക്കാത്ത കലാശങ്ങളുമായി മുന്നോട്ടു പോയപ്പോള്‍ വാദ്യക്കമ്പക്കാര്‍ അവരെ നെഞ്ചോടുചേര്‍ത്തുവെച്ചു. മഠത്തിനു മുറ്റത്ത് ആദ്യം ഇടംനേടിയവര്ക്കു മാത്രമേ പഞ്ചവാദ്യമധുരം അടുത്തുനിന്ന് ആസ്വദിക്കാനായുള്ളൂ.
ഇലഞ്ഞിച്ചോട്ടില്‍ ഇത്തവണ തിരക്ക് പതിന്മടങ്ങായിരുന്നു. ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ശ്രമിക്കുന്നവരുടെ നീണ്ട നിര തിരുവമ്പാടിയുടെ വെടിക്കെട്ടുപുരയും കടന്നുപോയി. സൗജന്യ കുടിവെള്ളവും സംഭാരവുമായി തട്ടകവാസികള്‍ നല്ല ആതിഥേയരായി. സുരക്ഷയ്ക്കെത്തിയ പോലീസിനൊപ്പം അവര്‍ തോള്‍ചേര്‍ന്നുനിന്നു. ആനയെ വിരട്ടുന്ന പീപ്പിയൂതിയവരെ പോലീസ് വിരട്ടിയോടിച്ചു. വിലക്കു മറികടന്നും വില്പന നടത്തിയവരുടെ പെട്ടികള്‍ പോലീസ് പിടിച്ചെടുത്തു. മഫ്ടിപോലീസിന്റെ ഇടപെടലില്‍ നാല്പതിലധികം പേര് പിടിയിലായി. പൂരം നടത്തിപ്പുകാര്‍ക്ക് മാത്രം പ്രവേശനം നല്കി ഇത്തവണ തെക്കേഗോപുരനടയിലൊരുക്കിയ പോലീസ് കവചം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.കുടമാറ്റത്തിന് പൂമാലയേന്തിയെത്തിയ ഗജവീരന്മാരെ ആര്‍പ്പുവിളികളോടെയാണ് ആള്‍ക്കടല്‍ സ്വീകരിച്ചത്. തെക്കേഗോപുരനടയില്‍ കുടകള്‍ പൂരഗോപുരം തീര്‍ത്തു. രാത്രിപ്പൂരത്തിന് പതിവിലും തിരക്കുണ്ടായിരുന്നു. വഴിയോരക്കാഴ്ചകളില്‍ ഇത്തവണയും പുതുമകളണിനിരന്നു. വെടിക്കെട്ടിനുള്ള കാത്തിരിപ്പില്‍ പുലരിയോളം ജനം അവയ്ക്കു വില പേശിനടന്നു.
No comments:
Post a Comment