Pages

Tuesday, April 23, 2013

തിരുവനന്തപുരത്ത്കുടിക്കാന്‍ വെള്ളമില്ല പൊട്ടിയൊഴുകുന്ന പൈപ്പ് അനുഗ്രഹം



തിരുവനന്തപുരത്ത്കുടിക്കാന്‍ വെള്ളമില്ല
 പൊട്ടിയൊഴുകുന്ന പൈപ്പ് അനുഗ്രഹം
തിരുവനന്തപുരത്ത് നഗര -ഗ്രാമ വ്യത്യാസമില്ലാതെ പൊതുജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുമ്പോള്‍ ചിലയിടങ്ങളില്‍ പൊട്ടിയൊലിക്കുന്ന പൈപ്പുകളാണ് ജനങ്ങള്‍ക്ക് അനുഗ്രഹമാകുന്നത്. കാട്ടായിക്കോണം മഹാദേവേശ്വരം ജങ്ഷനില്‍ പൈപ്പുപൊട്ടി കുഴിയില്‍ നിറഞ്ഞ വെള്ളമാണ് നാട്ടുകാര്‍ ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഉയര്‍ന്ന പ്രദേശമായ ഇവിടെ പ്രധാന പൈപ്പ്‌ലൈന്‍ സ്ഥാപിച്ചെങ്കിലും വീടുകളിലേക്കോ പൊതുടാപ്പുകളിലേക്കോ കണക്ഷന്‍ നല്‍കിയിട്ടില്ല. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് കഴിഞ്ഞ രാത്രിയിലാണ് പൊട്ടിയൊഴുകാന്‍ തുടങ്ങിയത്. കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ ഈ പൊട്ടല്‍അനുഗ്രഹമായിരിക്കുകയാണ്. ഈ പൊട്ടല്‍ അധികൃതരെ അറിയിക്കരുതെന്നും അവര്‍ അഭ്യര്‍ത്ഥിക്കുന്നു. തൊട്ടടുത്ത വാര്‍ഡുവരെ കോര്‍പ്പറേഷന്‍ കുടിവെള്ള വിതരണം നടത്തുന്നുണ്ടെങ്കിലും ഈ ഭാഗത്ത് വെള്ളം വിതരണം ചെയ്യുന്നില്ല. റോഡിന്റെ ഒരു വശത്ത് പോത്തന്‍കോട് പഞ്ചായത്ത് ടാങ്കറില്‍ വിതരണം ചെയ്യുന്ന വെള്ളമാണ് നാട്ടുകാരുടെ ഏക ആശ്രയം. 

നെടുമങ്ങാട് ഭാഗത്ത് കരമനയാര്‍ ചുറ്റിയൊഴുകുന്ന വെളിയന്നൂരുകാരും കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ്. നഗരത്തിലേക്ക് കുടിവെള്ളമെത്തിക്കാന്‍ കരമനയാറ് വഴിയാണ് വെള്ളം അരുവിക്കരയിലെത്തുന്നത്. വെള്ളം നദിയുടെ ഇരുകരയിലും മുട്ടിയൊഴുകുമ്പോഴും വെളിയന്നൂരുകാര്‍ക്ക് അതില്‍ നിന്ന് അല്‍പം വെള്ളം പോലും കുടിക്കാന്‍ ഭാഗ്യമില്ല.
 

പാറശ്ശാല ടൗണ്‍, സമീപത്തെ നെടുവാന്‍വിള, ഇടിച്ചക്കപ്ലാമൂട് എന്നിവിടങ്ങളില്‍ കുടിവെള്ളം പത്തു ദിവസത്തിലൊരിക്കല്‍ എന്ന തരത്തിലാണ് ഇപ്പോഴും വിതരണം. പെരുങ്കടവിള പഞ്ചായത്തില്‍ നിലവിലെ ശുദ്ധജല പദ്ധതിയില്‍ നിന്ന് മൂന്നു ദിവസത്തിലൊരിക്കലാണ് ജലവിതരണം. പദ്ധതിക്കുള്ള വെള്ളമെടുക്കുന്ന നെയ്യാറില്‍ നീരൊഴുക്ക് കുറഞ്ഞതും സംഭരണിയുടെ ശേഷിക്കുറവുമാണ് പ്രധാന പ്രശ്‌നം.പാല്‍ക്കുളങ്ങര വാര്‍ഡില്‍ ജനങ്ങള്‍ കുന്നിറങ്ങി തലച്ചുമടായാണ് വെള്ളം കൊണ്ടുപോകുന്നത്.
 മുദാക്കല്‍ പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിലും കുടിവെള്ളത്തിന് ക്ഷാമം നേരിടുന്നു. ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കുന്നുണ്ടെങ്കിലും അത് നാമമാത്രമാണ്. കോരാണി, ഇടയ്ക്കാട്, ഊരുപൊയ്ക, മങ്കാട്ടുമൂല, തിട്ടയില്‍ക്കോണം, ചെമ്പൂര് എന്നിവിടങ്ങളില്‍ കുടിവെള്ളം എത്തിയിട്ടില്ല. 

നഗരൂരില്‍ എല്ലാ വാര്‍ഡിലും ജലക്ഷാമമുണ്ട്. കുഴല്‍വെള്ളമുള്ള വാര്‍ഡുകളില്‍ ടാങ്കര്‍ലോറികളില്‍ വെള്ളമെത്തിക്കുന്നില്ല. പൈപ്പുവഴി വെള്ളം ലഭിക്കാത്ത ദിവസങ്ങളില്‍ ജനങ്ങള്‍ ഏറെ ബുദ്ധിമുട്ടുകയാണ്.

                 പ്രൊഫ്.  ജോണ്‍ കുരാക്കാർ 




No comments: