Pages

Tuesday, November 20, 2012

KIDNEY STONE

കിഡ്‌നി സ്‌റ്റോണ്‍ വരാതിരിക്കാന്‍മുന്‍ കരുതലുകള്‍
ഡോ. എം. നാസര്‍ സീനിയര്‍ കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റ് ആന്‍ഡ് ആന്‍ഡ്രോളജിസ്റ്റ് യൂറോളജി വിഭാഗം മേധാവി വണ്ടാനം മെഡിക്കല്‍ കോളജ് ആലപ്പുഴ
ഒരു പരിധിവരെ ജീവിതശൈലിയുമായി കിഡ്‌നി സ്‌റ്റോണ്‍ ബന്ധപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ ഒഴിവാക്കാനുമാവും നമ്മുടെ നാട്ടില്‍ വളരെ സാധാരണമായി കാണുന്ന ഒരു രോഗമായി മാറിക്കഴിഞ്ഞു വൃക്കയിലെ കല്ല് അഥവാ യൂറിനറി സ്‌റ്റോണ്‍ ഡിസീസ്. സഹിക്കാന്‍ കഴിയാത്ത വേദനയാണ് മൂത്രത്തില്‍ കല്ലിന്റെ തീവ്രത വര്‍ധിപ്പിക്കുന്നത്. ഒരിക്കല്‍ വേദനയുടെ കാഠിന്യം അറിഞ്ഞിട്ടുള്ളവര്‍ രോഗം പിന്നീട് വരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുമെന്ന കാര്യത്തില്‍ സംശയമില്ല. മറ്റേതൊരു രോഗവുംപോലെ രോഗം വരാതെ സൂക്ഷിക്കുന്നതാണ് ഇവിടെയും നല്ലത്. ഭൂപ്രകൃതി, കാലാവസ്ഥ, ഭക്ഷണശീലങ്ങള്‍, പാരമ്പര്യം, വെള്ളത്തിന്റെ ഉപയോഗം എന്നിങ്ങനെ പല കാരണങ്ങളാല്‍ മൂത്രാശയക്കല്ലുകള്‍ കേരളീയരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലാണ്. ശരീരത്തിലെ വിസര്‍ജ്യ വസ്തുക്കളെ പുറംതള്ളാനുള്ള പ്രഥമ മാര്‍ഗമാണ് വൃക്കകള്‍. വൃക്കയിലൂടെ അരിച്ചു മാറ്റപ്പെടുന്ന മൂത്രത്തില്‍ ലവണങ്ങളുടെ അളവുകള്‍ കൂടുമ്പോള്‍ ക്രിസ്റ്റലുകള്‍ രൂപപ്പെടാം. ഇവയെ പ്രതിരോധിക്കുന്ന ചില വസ്തുക്കളുടെ അഭാവത്തില്‍ ഇത് വൃക്കയിലെ സ്തരങ്ങളില്‍ പറ്റിപ്പിടിച്ച് കല്ലുകള്‍ ഉണ്ടാകുന്നതിന് അടിത്തറയിടുന്നു. തുടര്‍ന്ന് ഇത്തരം തരികള്‍ വലുതായി വൃക്കയിലെ കല്ലായി മാറുന്നു. വൃക്കയില്‍ കല്ല് ഉണ്ടാകുന്നതിനുള്ള പ്രധാന കാരണങ്ങള്‍ താഴെപ്പറയുന്നവയാണ്. 

*
സ്റ്റിറോയിഡ് പോലുള്ള മരുന്നുകള്‍, കീമോതെറാപ്പി മരുന്നുകള്‍, വിറ്റാമിന്‍ ഡി, സി എന്നിവയുടെ അമിത ഉപയോഗം തുടങ്ങിയവ. 

*
തുടരെത്തുടരെയുള്ള മൂത്രാശയ അണുബാധ. പ്രത്യേകിച്ചും സ്ത്രീകളില്‍ കല്ല് ഉണ്ടാകുന്നതിന് കാരണമാകുന്നു. 

*
ഗൗട്ട്, പ്രൈമറി ഹൈപ്പര്‍ എന്നീ രോഗങ്ങളുള്ളവര്‍ക്കും രോഗങ്ങള്‍മൂലം ചലനശേഷി കുറഞ്ഞവര്‍ക്കും കല്ലുകള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. 

*
വൃക്കകളുടെ ജന്മനാലുള്ള വൈകല്യങ്ങളും കല്ലുകള്‍ രൂപപ്പെടുന്നതിനു കാരണമാകാം. 

കല്ലുകള്‍ വരാതെ സൂക്ഷിക്കാം 

നമ്മുടെ ജീവിതരീതിയില്‍ അല്പമൊന്നു ശ്രദ്ധിച്ചാല്‍ ഭക്ഷണരീതിയില്‍ ചെറിയൊരു മാറ്റം വരുത്തിയാല്‍ കല്ലുകള്‍ ഉണ്ടാകുന്നത് വലിയൊരു പ
രിധിവരെ പ്രതിരോധിച്ചു നിര്‍ത്താവുന്നതാണ്. വൃക്കയിലെ കല്ല് എന്നു കേള്‍ക്കുന്നതേ വേദന നിറഞ്ഞ ഒന്നാണെന്ന് മിക്കവര്‍ക്കും ഇന്ന് അറിയാം. എന്നാല്‍ രോഗത്തെ എങ്ങനെ ചെറുത്തുനില്‍ക്കാം എന്നതിനെക്കുറിച്ച് പലരും അജ്ഞരാണ്. ഈ അറിവില്ലായ്മയാണ് രോഗത്തിലേക്കുള്ള അകലം വേഗത്തിലാക്കുന്നത്്്. ഇതെല്ലാം എന്നും കേള്‍ക്കുന്നതല്ലേ എന്ന ഭാവം ഉപേക്ഷിച്ച് രോഗങ്ങളെ പടിക്കുപുറത്തു നിര്‍ത്താനുള്ള തയാറെടുപ്പാണ് ഈ മുന്‍കരുതലുകള്‍. 
പലപ്പോഴും കല്ലുണ്ടാകാനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് വെള്ളം കുടിക്കുന്നതിന്റെ അളവ് കുറയുന്നത്. ആരോഗ്യവാനായ ഒരാള്‍ ദിവസം 3-4 ലിറ്റര്‍ വെള്ളം കുടിക്കണം. കഠിനാധ്വാനം ചെയ്യുന്നവരും കൊടും ചൂടില്‍ പണിയെടുക്കുന്നവരും കുടിക്കുന്ന വെള്ളത്തിന്റെ അളവ് ഇതിലും അധികമായിരിക്കണം. ചായ, കാപ്പി തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കുക. കരിക്കിന്‍വെള്ളം, നാരങ്ങാവെള്ളം, പൈനാപ്പിള്‍ ജ്യൂസ്, കാരറ്റ് ജ്യൂസ്, ബാര്‍ലിവെള്ളം തുടങ്ങിയവ (പ്രമേഹം, അസിഡിറ്റി തുടങ്ങിയവ ഇല്ലാത്തവര്‍ക്ക്) ആവശ്യത്തിനു ഉപയോഗിക്കാം. 
മാംസാഹാരം അമിതമായി കഴിക്കുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച് ബീഫ്, മട്ടണ്‍ തുടങ്ങിയവ. ആഴ്ചയില്‍ ഒരു മുട്ട കഴിക്കാവുന്നതാണ്. പാലുല്‍പ്പന്നങ്ങളുടെ ഉപയോഗം പ്രതിദിനം 200 മില്ലിയില്‍ താഴെ നിര്‍ത്തണം. മുള്ളോടുകൂടി കഴിക്കുന്ന ചെറുമത്സ്യങ്ങള്‍ ഒഴിവാക്കണം. മത്സ്യങ്ങളില്‍ ഏറ്റവും അപകടകാരികള്‍ ഞണ്ട്, കക്കയിറച്ചി, ചെമ്മീന്‍, കണവ തുടങ്ങിയ മത്സ്യങ്ങളാണ്. കാരണം ഇവയില്‍ കാത്സ്യത്തിന്റെ അളവ് കൂടുതലാണ്. സാധാരണ കഴിക്കുന്ന അയില, മത്തി, നെയ്മീന്‍ എന്നിവ മിതമായ അളവില്‍ കഴിക്കുന്നതു ഗുണകരമാണ്.  ഇലക്കറികള്‍ കഴിക്കുന്നത് പൊതുവേ പ്രോത്സാഹിപ്പിക്കാറുണ്ടെങ്കിലും മൂത്രാശയ കല്ലുള്ളവര്‍ ഇതിന്റെ ഉപയോഗം നിയന്ത്രിക്കേണ്ടതാണ്. ചീര, കാബേജ്, കോളിഫ്‌ളവര്‍, തക്കാളി, കത്തിരിക്ക, വെള്ളരിക്ക, കൂണ്‍ എന്നിവ നിയന്ത്രിതമായി ഉപയോഗിക്കണം. നെല്ലിക്ക, ജാതിക്ക എന്നിവയിലും ഓക്‌സലേറ്റ് കൂടുതലായതിനാല്‍ അമിതോപയോഗം കുറയ്ക്കുക. 
പൊതുവേ ആരോഗ്യകരമെന്ന് പറയപ്പെടുന്നവയെങ്കിലും കറുത്ത മുന്തിരി, സപ്പോട്ട എന്നിവയില്‍ യൂറിക് ആസിഡ് കൂടുതലായതിനാല്‍ യൂറിക് ആസിഡ് കല്ല് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ ഇവ ഭക്ഷണക്രമത്തില്‍നിന്നും ഉപേക്ഷിക്കുന്നതാണ് ഉത്തമം. നിയന്ത്രിതമായ ആഹാരരീതിയിലൂടെയും കുടിക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടുന്നതിലൂടെയും വൃക്കയില്‍ കല്ല് വരാനുള്ള സാധ്യത കുറയ്ക്കാന്‍ കഴിയുമെങ്കിലും വര്‍ഷത്തിലൊരിക്കല്‍ മറ്റു ശരീര പരിശോധനകള്‍ നടത്തുമ്പോള്‍ വയറിന്റെ അള്‍ട്രാസൗണ്ട് സ്‌കാന്‍ എടുത്തു നോക്കുന്നത് നല്ലതാണ്. ചെറിയ കല്ലുകള്‍ ആരംഭത്തിലേ കണ്ടെത്താനും ചികിത്സയിലൂടെ മാറ്റാനും ഇതിലൂടെ കഴിയും. രോഗം ഗുരുതരമായ അവസ്ഥയിലേക്കു കടക്കാതെ തടയുകയും ചെയ്യാം. 

പ്രൊഫ്. ജോണ്‍ കുരാക്കാര്‍




No comments: