Pages

Thursday, November 1, 2012

മലയാളത്തെ ലോകത്തിന് നല്‍കാനാവണം


മലയാളത്തെ
 ലോകത്തിന് നല്‍കാനാവണം

മലയാളസര്‍വകലാശാല സ്ഥാപിക്കുന്നതോടെ മലയാളഭാഷയെ ലോകത്തിന് നല്‍കാന്‍ സാധിക്കണം. വി.കെ.എന്നിനെ പോലൊരു ഹാസസാഹിത്യകാരന്‍ ലോകത്തില്‍ വേറെയുണ്ടാവില്ല. അതുപോലെ ഒരേയൊരു ബഷീര്‍, വിജയന്‍... ഇത്തരം അമൂല്യ പ്രതിഭകളെ പുറംലോകം അറിയാത്ത അവസ്ഥയാണിപ്പോള്‍. മലയാളസര്‍വകലാശാലവരുമ്പോള്‍ ഇത്തരം ശ്രമങ്ങള്‍ക്ക് വേദി ലഭിക്കണം. അടിത്തട്ടുതൊട്ട് മലയാളസാഹിത്യപഠനത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍വകലാശാലയില്‍നിന്നുണ്ടാകണം. ഇന്നത്തെ കുട്ടികളില്‍ 99 ശതമാനവും സി.ബി.എസ്.ഇ സ്‌കൂളുകളിലാണ് പഠിക്കുന്നത്. ഇംഗ്ലീഷ് പഠനങ്ങള്‍ക്കാണ് ഇവിടങ്ങളില്‍ പ്രാധാന്യം നല്‍കുന്നത്. നമ്മുടെ ഭാഷയെ താഴ്ത്തിക്കെട്ടുകയെന്നത് മലയാളികളുടെ ഒരു സ്വഭാവമാണ്. ആദ്യകാലത്ത് സംസ്‌കൃതവുമായി താരതമ്യം ചെയ്തുകൊണ്ടായിരുന്നു ഈ താഴ്ത്തിക്കെട്ടലെങ്കില്‍ ഇപ്പോള്‍ ഇംഗ്ലീഷുമായി താരതമ്യംചെയ്തുകൊണ്ടാണിത് നടക്കുന്നത്. തമിഴനെപ്പോലെ ഭാഷയോട് ഒരു വികാരവായ്പ്പ് മലയാളിക്കില്ല. എവിടെയായാലും അംഗീകാരം കിട്ടാന്‍ നാല് ഇംഗ്ലീഷ് പറയണമെന്ന അവസ്ഥയാണിപ്പോള്‍. ഇത്തരത്തിലുള്ള അവസ്ഥ മാറ്റി മലയാളഭാഷാ പഠനത്തിന് ഇവിടത്തെ സാഹിത്യപഠനത്തിന് മൊത്തം മലയാളികളില്‍ താത്പര്യം ഉണ്ടാക്കുന്നരീതിയില്‍വേണം സര്‍വകലാശാലയുടെ പ്രവര്‍ത്തനങ്ങള്‍.

ഭാഷാപഠനം അപ്രധാനവത്കരിക്കുന്ന നിലപാടാണ് ഇപ്പോള്‍ ഉള്ളത്. ശാസ്ത്രസാങ്കേതിക വിഷയങ്ങള്‍ക്കൊപ്പം ഭാഷാപഠനത്തിനും പ്രാധാന്യം വേണം. ഇക്കാര്യത്തില്‍ ഒരു സന്തുലിത നിലപാട് ഉണ്ടാകണം. മൂല്യബോധ നിര്‍മ്മിതിയില്‍ വലിയ പങ്കുവഹിക്കുന്നതാണ് ഭാഷാ സാഹിത്യപഠനം. ഭാഷാശാസ്ത്രം പ്രത്യയശാസ്ത്ര നിര്‍മ്മിതിക്കുപോലും വഴിവെക്കുന്നു. ഭാഷ പഠിക്കുക എന്നുപറയുമ്പോള്‍ സമൂഹത്തെ പഠിക്കുക എന്നാണ് അര്‍ത്ഥം. ഭാഷ പഠിക്കാതെപോയാല്‍ വരട്ട് മനുഷ്യരായിത്തീരുന്നു. ഉന്നത വിദ്യാഭ്യാസരംഗത്തുനിന്നും വിട്ടുപോയ ഭാഷാപഠനം തിരിച്ചുകൊണ്ടുവരാന്‍ സാധിക്കുമെങ്കില്‍ നല്ലകാര്യം.
 മലയാളത്തനിമയെ പുറത്തുനിന്നുള്ള എന്തെങ്കിലും ശ്രമങ്ങള്‍കൊണ്ട് പിടിച്ചുനിര്‍ത്താന്‍സാധിക്കുമെന്ന് തോന്നുന്നില്ല. ഭാഷ മാത്രമായി മാറുന്നില്ല. ജീവിതം മാറുമ്പോള്‍വരുന്ന മാറ്റങ്ങളാണ് ഇതില്‍ വന്നിട്ടുള്ളത്. പഴയ വസ്തുക്കള്‍ ഉപയോഗശൂന്യമായി. പുതിയ സാധനങ്ങളും സാഹചര്യങ്ങളും വന്നു. അതിനനുസരിച്ച് ഭാഷയിലും മാറ്റങ്ങള്‍ വന്നു. മൂലധന ശക്തികളുടെ ആധിപത്യമാണ് ഇത്തരം മാറ്റങ്ങള്‍ക്ക് വഴിവെച്ചത്. ഇപ്പോഴത്തെ ജീവിതരീതി അനുസരിച്ചുള്ള ഭാഷയാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. നിത്യവ്യവഹാരത്തില്‍ ഉണ്ടായ മാറ്റങ്ങള്‍ തിരിച്ചുകൊണ്ടുവരാന്‍ സാധിക്കാത്തവയാണ്. ഇത് പ്രായോഗികവുമല്ല. 

അടിത്തട്ടുകളിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പറയുന്നതിന് ഏതുഭാഷ ഉപയോഗിക്കണം എന്നതാണ് ഇപ്പോഴത്തെ ചോദ്യം. ഭൂമി നഷ്ടപ്പെട്ടവര്‍, മാലിന്യംകൊണ്ട് പൊറുതിമുട്ടുന്നവര്‍, കൃഷിഭൂമി നഷ്ടപ്പെടുന്നവര്‍ ഇവര്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നത് അടിസ്ഥാന ഭാഷയിലാണ്. സാഹിത്യകൃതികളിലും കാണുന്നത് ഇത്തരത്തിലുള്ള കലര്‍പ്പില്ലാത്ത ഭാഷയാണ്. മലയാള സര്‍വകലാശാല നിലവില്‍ വരുന്നതോടെ സാഹിത്യപഠനത്തിന് പ്രാധാന്യം വര്‍ധിക്കുകയും അതുവഴി അടിസ്ഥാന മലയാളപഠനത്തിന് സാഹചര്യം ഒരുങ്ങുകയുംവേണം.
 
പ്രൊഫ് . ജോണ്‍ കുരാക്കാര്‍

No comments:

Post a Comment

Please enter you valuable comments... Suggestions and ideas are always welcome...

Prof John Kurakar