Pages

Friday, November 2, 2012

ലോകം മാററിമറിച്ച ഫൗണ്ടന്‍ പേന


ലോകം മാററിമറിച്ച ഫൗണ്ടന്‍ പേന
 പേനകളുടെ  ഉപയോഗം  ഒരിക്കലും  നില്‍ക്കുമെന്ന്  തോന്നുന്നില്ല .
പേനകള്‍ ഇല്ലാത്ത ഒരു ലോകത്തെക്കുറിച്ച് ചിന്തിക്കാന്‍ കഴിയുമോ ?. കമ്പ്യൂട്ടറുകള്‍ സജീവമായതോടെ പേനകളുടെ ഉപയോഗം കുറയുമെന്ന ധാരണ ഉണ്ടായെങ്കിലും അതും അസ്ഥാനത്തായിരിക്കുന്നു. ഒരോ വ്യക്തിയുടെയും ചിന്തകളും വിചാരങ്ങളും ദൈനംദിന പ്രവര്‍ത്തനങ്ങളും പേനകളിലൂടെ സംവദിക്കപ്പെടുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ടായ വിപ്ലവങ്ങള്‍, യുദ്ധങ്ങള്‍, എന്തിനേറെ നവോത്ഥാന പ്രക്രിയകളില്‍ പോലും പേനകളുടെ പങ്ക് ഒഴിച്ചു കൂടാനാവാത്തതാണ്. അത്രയേറെ മനുഷ്യസമൂഹവുമായി ഇഴചേര്‍ന്നു നില്‍ക്കുന്നു ഈ ഉപകരണം. പല രൂപമാറ്റങ്ങളും വന്നുവെങ്കിലും ഇന്നും പേനകള്‍ മനുഷ്യരാശിയുടെ മുന്നോട്ടുള്ള പ്രയാണത്തില്‍ താങ്ങുംതണലുമായി നില്‍ക്കുന്നു.പേനകളുടെ ചരിത്രം മനുഷ്യരാശിയുടെ ആരംഭത്തോടെ തന്നെ തുടങ്ങുന്നു. മനുഷ്യരാശിയോട് ഇത്രമാത്രം ബന്ധപ്പെട്ടുനില്ക്കുന്ന മറ്റൊരു ഉപകരണം ഇല്ലെന്നുതന്നെ പറയാം. പ്രാചീന മനുഷ്യന്‍ മൂര്‍ച്ച കൂട്ടിയ കല്ലുകളും ആയുധങ്ങളും ഉപയോഗിച്ച് ചിത്രങ്ങള്‍ വരച്ച് തുടങ്ങി. തന്റെ ജീവിതത്തിലെ ദൈനംദിന സംഭവങ്ങള്‍, കൃഷിരീതികള്‍, വേട്ടയാടല്‍ എന്നിവ ഗുഹാമുഖങ്ങളില്‍ പാറകളില്‍ അവന്‍ ചിത്രീകരിച്ചു. കളിമണ്‍പാത്രങ്ങള്‍ നിര്‍മ്മിച്ചു തുടങ്ങിയതൊടെ അവയില്‍ ചിത്രീകരിക്കുക എന്നത് പ്രാചീനമനുഷ്യന്റെ വിനോദമായി മാറി. ലിപികള്‍ ഉപയോഗത്തിലില്ലാതിരുന്നതിനാല്‍ ചിത്രങ്ങള്‍ അവന്റെ ആശയസംവേദന മാര്‍ഗമായി മാറി.ലിപികള്‍ അവിര്‍ഭവിക്കുന്നത് ഗ്രിസില്‍ നിന്നാണ്. മൃഗങ്ങളുടെ പല്ലുകള്‍ മൂര്‍ച്ച  കൂട്ടിയാണ് ഗ്രീക്കുകാര്‍ ആദ്യകാലത്ത് എഴുതിയിരുന്നത്. പേപ്പറില്‍ എഴുതുന്ന  രീതി ആദ്യമായി ആവിഷ്‌കരിച്ചതും ഗ്രീക്കുകാരാണ്. 2697 ബി. സി.യില്‍ ചൈനീസ് തത്വചിന്തകനായ ചൈന്‍ഷൂ  മഷി കണ്ടെത്തിയതോടെയും 2000 ബി. സിയില്‍ പേപ്പര്‍ കണ്ടുപിടിച്ചതോടും കൂടി റോമക്കാര്‍, ഗ്രീക്കുകാര്‍, ചൈനക്കാര്‍ എന്നിവര്‍ ആശയവിനിമയത്തിന് എഴുത്തുരീതി ഉപയോഗിച്ചുതുടങ്ങി. ബി. സി 1500 ല്‍ ഈജിപ്റ്റുകാര്‍ മുളയുടെ ഭാഗങ്ങള്‍ മൂര്‍ച്ച  കൂട്ടി എഴുത്തുപകരണം നിര്‍മ്മിച്ചു. റോമക്കാര്‍ ഈ ഉപകരണത്തില്‍ മഷി നിറച്ച് എഴുതുവാന്‍ തുടങ്ങിയതോടെ പേനയുടെ ചരിത്രം ആരംഭിക്കുന്നു.
ഭാരതീയ പൂരാണങ്ങളും പ്രാചീനകൃതികളും നല്‍കുന്ന സൂചനയനുസരിച്ച് തൂവലുകള്‍ ഉപയോഗിച്ചുള്ള എഴുത്തുരീതി വളരെ സജീവമായിരുന്നതായി കാണാം. തൂവല്‍ പേനകള്‍ ഉപയോഗിച്ചുളള എഴുത്തുരീതി 19-ാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളില്‍ വരെ നിലനിന്നിരുന്നു. വലതുകൈ വഴക്കമുള്ള ആളിന് വേണ്ടി പക്ഷിയുടെ ഇടതുവശത്തെ തൂവലായിരുന്നു പാകപ്പെടുത്തിയിരുന്നതെന്ന് പറയപ്പെടുന്നു. താറാവിന്റെ തൂവലാണ് സാധാരണയായി ഉപയോഗിച്ചിരുന്നത്. അരയന്നത്തിന്റെ തൂവലുകള്‍ സമൂഹത്തിലെ ഉന്നതര്‍ ഉപയോഗിച്ചിരുന്നതായി തെളിവുകളുണ്ട്. തൂവലുകളുടെ അഗ്രഭാഗം മൂര്‍ച്ച കൂട്ടുന്നതിനായി പ്രത്യേക തരം കത്തികളും അക്കാലത്ത് പ്രചാരത്തിലുണ്ടായിരുന്നു. ഒരാഴ്ചയില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ കഴിയുമായിരുന്നില്ല എന്നത് ഇതിന്റെ ഒരു പോരായ്മ ആയിരുന്നു. കൈകാര്യം ചെയ്യാനുള്ള പ്രയാസം, മഷി ഉണങ്ങാനുള്ള സമയമെടുക്കല്‍ എന്നിവ മറ്റൊരു പേനയുടെ അന്വേഷണത്തിലേക്ക്  നയിച്ചു. തൂവലിനുള്ളിലേക്ക് മഷി കയറുന്നതുപോലെ, മഷി നിറച്ച ട്യൂബുകളും ലോഹനിബ്ബുകളും ഉപയോഗിച്ച് എഴുതുകയെന്ന രീതി പ്രാബല്യത്തില്‍ വന്നു. എന്നാല്‍ ഈ പേനയും പഴയ  സംവിധാനങ്ങളില്‍ നിന്നും ഏറെ വ്യത്യസ്തമായിരുന്നില്ല.
വാട്ടര്‍മാന്‍ അമേരിക്കയില്‍ ഒരു ഇന്‍ഷുറന്‍സ് ബ്രോക്കറായിരുന്നു. തന്റെ തൊഴില്‍മേഖലയില്‍ ഉണ്ടായ ഒരു സംഭവമാണ് അദ്ദേഹത്തെ ഫൗണ്ടന്‍ പേനയുടെ കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്. 1883 ല്‍ തന്റെ തൊഴിലുമായി ബന്ധപ്പെട്ട് വളരെ ഉയര്‍ന്ന ഒരു തുകയുടെ ഇന്‍ഷുറന്‍സ് കരാറില്‍ ഏര്‍പ്പെടാന്‍ വാട്ടര്‍മാന്‍ മറ്റൊരു വ്യക്തിയെ സമീപിച്ചു. അദ്ദേഹം അതിനു സമ്മതിക്കുകയും ചെയ്തു. എന്നാല്‍ ഇന്‍ഷുറന്‍സ് കരാര്‍ എഴുതുന്നതിനായി പേപ്പറുകള്‍ തയ്യാറാക്കാന്‍ ആരംഭിച്ചപ്പോള്‍ പേനയില്‍ നിന്നും മഷി പുറത്തേക്കു വന്നില്ല. വളരെ നേരത്തെ പരിശ്രമത്തിനു ശേഷവും അദ്ദേഹത്തിന് പേപ്പറുകള്‍ എഴുതുവാന്‍ കഴിഞ്ഞില്ലെന്നു  മാത്രമല്ല പേപ്പറുകള്‍ മുഴുവനും മഷിയില്‍ മുങ്ങി നശിച്ചു പോകുകയും ചെയ്തു. ഇക്കാരണത്താല്‍ തന്നെ ആ കരാറില്‍ ഏര്‍പ്പെടാന്‍ വാട്ടര്‍മാന് കഴിഞ്ഞില്ല. വാട്ടര്‍മാന്റെ ഇന്‍ഷുറന്‍സ് ഏര്‍പ്പാടുകളില്‍ വഴിത്തിരിവാകുമായിരുന്ന ഈ കരാര്‍ ലഭിക്കാതെ വന്നതോടെ  അദ്ദേഹം വളരെ ദുഃഖിതനായി.
തന്റെ ജീവിതത്തില്‍ നിര്‍ണ്ണായകമായത് പേനയാണെന്നും തന്റെ തൊഴില്‍മേഖലയില്‍ ഉണ്ടായ തടസം ഇനി ആര്‍ക്കും ഉണ്ടാകരുതെന്നും വാട്ടര്‍മാന്‍ മനസ്സിലുറപ്പിച്ചു. മഷി നിറച്ച ട്യൂബില്‍ നിന്ന് നിബ്ബിലേക്ക് മഷി കൃത്യമായ അളവില്‍ മാത്രം ഇറങ്ങിവരുന്ന ക്യാപിലാറി പ്രവര്‍ത്തനം വിജയകരമായി നടത്തുവാന്‍ വാട്ടര്‍മാന് കഴിഞ്ഞു. ട്യൂബിനുള്ളിലെ വായു പുറത്തു പോകുന്നതിനായി ഒരു ചെറിയ സുഷിരവും അദ്ദേഹം നിര്‍മ്മിച്ചു. അങ്ങനെ ഫൗണ്ടന്‍പേന യാഥാര്‍ഥ്യമായി. 1884 ല്‍ ഇതിന്റെ പേറ്റന്റും അദ്ദേഹത്തിന് ലഭിച്ചു.  പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭഘട്ടത്തിലും ഫൗണ്ടന്‍പേനകള്‍ അരങ്ങുവാണു. ബോള്‍ പോയ്ന്റ് പേനകള്‍ രംഗപ്രവേശം ചെയ്‌തോടെ ഫൗണ്ടന്‍ പേനയുടെ ഉപയോഗം കുറഞ്ഞു. ഫൗണ്ടന്‍ പേനകള്‍ മാത്രം ഉപയോഗിക്കുന്ന ചിലരെങ്കിലും നമ്മുടെ സമൂഹത്തില്‍ ഇന്നും ഉണ്ട്. ഗൃഹാതുരത്വത്തിന്റെ ചില നല്ല സ്മരണകള്‍ ഇവ നമുക്ക് നല്‍കുന്നു.

പ്രൊഫ് . ജോണ്‍ കുരാക്കാര്‍

No comments: