Pages

Wednesday, October 10, 2012

COOKING GAS CONTROL


പാചക വാതക നിയന്ത്രണം രാജ്യമെങ്ങും ശക്തമായപ്രതിഷേധത്തിനു  ഇടയാക്കി
        പാചകവാതക വിതരണ രംഗത്തെ പ്രതിസന്ധിയും സബ്‌സിഡി സിലിണ്ടര്‍ സംബന്ധിച്ചുള്ള ആശയക്കുഴപ്പങ്ങളും ജനങ്ങള്‍ക്ക് കടുത്ത ആശങ്കയുണ്ടാക്കുന്നു. സബ്‌സിഡി സിലിണ്ടറുകളുടെ എണ്ണം കുറച്ചത് രാജ്യമെങ്ങും ശക്തമായ പ്രതിഷേധത്തിനിടയാക്കി. ഒരു ഫ്ലാറ്റ് സമുച്ചയത്തിന് ആറ് സബ്‌സിഡി സിലിണ്ടറുകളേ നല്‍കൂ എന്ന എണ്ണക്കമ്പനികളുടെ പുതിയ തീരുമാനം ഉപഭോക്താക്കള്‍ക്ക് മറ്റൊരു അടിയായി. തീരുമാനം മാറ്റാന്‍ ഇടപെടണമെന്ന് പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് അടക്കമുള്ളവര്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കത്തയച്ചിരുന്നു. പ്രശ്‌നം പരിഹരിക്കുമെന്നാണ് കേന്ദ്രമന്ത്രി ജയ്പാല്‍റെഡ്ഡി പറഞ്ഞത്. കേന്ദ്രീകൃത പാചകവാതക വിതരണ സംവിധാനം സ്ഥാപിച്ചിട്ടുള്ള ഫ്ലാറ്റുകളിലേത് ഒറ്റ കണക്ഷനായി കണക്കാക്കിയാണ് ഇങ്ങനെ സിലിണ്ടറുകള്‍ പരിമിതമാക്കുന്നത്. കേരളമടക്കമുള്ള പല സംസ്ഥാനങ്ങളിലും ജനങ്ങളില്‍ വലിയൊരു വിഭാഗം ഫ്ലാറ്റുകളിലാണ് താമസിക്കുന്നത്. കേരളത്തില്‍ ഇത്തരം ഒരു ലക്ഷത്തോളം കുടുംബങ്ങളുണ്ട്. കൊച്ചിയില്‍ മാത്രം ആയിരത്തോളം ഫ്ലാറ്റ് സമുച്ചയങ്ങളാണുള്ളത്. 

സബ്‌സിഡി സിലിണ്ടറുകള്‍ കുറച്ചാല്‍ ഫ്ലാറ്റുകളില്‍ താമസിക്കുന്നവര്‍ക്കുണ്ടാകുന്ന ദുരിതം ഊഹിക്കാവുന്നതേയുള്ളൂ. കേന്ദ്രീകൃത പാചകവാതക വിതരണ സമ്പ്രദായമുള്ള ഫ്ലാറ്റുകളില്‍ എത്ര കുടുംബങ്ങളുണ്ടെങ്കിലും ആറ് സിലിണ്ടറുകളേ നല്‍കൂ എന്ന തീരുമാനം ഏതു നിലയ്ക്കും അനുചിതവും അന്യായവുമാണ്. ഒരു കുടുംബത്തിന് ഒരു വര്‍ഷത്തേക്കുള്ള സബ്‌സിഡി സിലിണ്ടര്‍ ആറാക്കിയത് ഈയിടെയാണ്. പരിമിതമായ ആ ആനുകൂല്യം പോലും ഫ്ലാറ്റുകളിലെ കുടുംബങ്ങള്‍ക്ക് നിഷേധിക്കപ്പെടുകയാണ്. 200-300 കുടുംബങ്ങള്‍ താമസിക്കുന്ന ഫ്ലാറ്റുകള്‍ ഒട്ടേറെയുണ്ട്.
 തീരുമാനം നടപ്പായാല്‍ ഫ്ലാറ്റുകളിലുള്ളവര്‍ ഉയര്‍ന്ന വിലയ്ക്ക് സിലിണ്ടറുകള്‍ വാങ്ങാന്‍ നിര്‍ബദ്ധരാകും. പരമ്പരാഗത ഇന്ധനമോ ബദല്‍ സംവിധാനങ്ങളോ ഉപയോഗിക്കാന്‍ കഴിയുന്ന സ്ഥിതിയല്ല ഫ്ലാറ്റുകളില്‍ പൊതുവേയുള്ളത്. സൗകര്യം, സമയലാഭം തുടങ്ങിയ കാരണങ്ങളാല്‍ ഫ്ലാറ്റുകളിലെ താമസക്കാര്‍ പാചകവാതകത്തെ കൂടുതലായി ആശ്രയിക്കുന്നു. ഇവയെല്ലാം അധികൃതര്‍ക്ക് അറിയാത്ത കാര്യങ്ങളല്ല. സബ്‌സിഡി സിലിണ്ടറുകള്‍ കുറച്ചാല്‍ അവര്‍ക്ക് ഉയര്‍ന്ന വിലയ്ക്ക് കൂടുതല്‍ എണ്ണം വാങ്ങേണ്ടിവരും. രണ്ടിന്റെയും വിലയിലെ വ്യത്യാസം 500 രൂപയോളം വരും. ഈ സ്ഥിതിവിശേഷം ഫ്ലാറ്റുകളിലെ താമസക്കാരുടെ കുടുംബ ബജറ്റിനെ കാര്യമായി ബാധിക്കും. 

ഇതര കുടുംബങ്ങള്‍ക്ക് നല്‍കുന്ന ആനുകൂല്യം ഫ്ലാറ്റുകളിലെ കുടുംബങ്ങള്‍ക്കും ലഭിക്കണം. പുതിയ ഫ്ലാറ്റുകള്‍ കേന്ദ്രീകൃത പാചകവാതക വിതരണസംവിധാനം ഉള്‍പ്പെടുത്തിയാണ് നിര്‍മിക്കുന്നത്. സുരക്ഷ ഉറപ്പാക്കാന്‍ വേണ്ടിയാണിത്. കേരളത്തിലും നഗരങ്ങളില്‍ മാത്രമല്ല നാട്ടിന്‍പുറങ്ങളിലും ഫ്ലാറ്റ് സമുച്ചയങ്ങള്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നു. കൂടുതല്‍ കുടുംബങ്ങള്‍ ഫ്ലാറ്റുകളില്‍ താമസമാക്കുന്നുമുണ്ട്. ഈ പ്രവണത വ്യാപകമാകാനാണ് സാധ്യത. അതുകൊണ്ടുതന്നെ ഈ പ്രശ്‌നത്തെ അധികൃതര്‍ ഗൗരവമായി കണ്ടേ മതിയാകൂ. നിയന്ത്രണം കൊണ്ടുവരുന്നത് ഫ്ലാറ്റുകളില്‍ താമസിക്കുന്ന കുടുംബങ്ങളുടെ എണ്ണത്തിനനുസരിച്ചായിരിക്കണം.കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരും ജനപ്രതിനിധികളും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി ശ്രമം തുടരണം. പാചകവാതക വിതരണത്തിലെ പ്രശ്‌നങ്ങള്‍ പലേടത്തും സാധാരണമായിരിക്കുന്നു. ലോറിസമരം, ബോട്ട്‌ലിങ് പ്ലാന്റുകളുടെ പ്രവര്‍ത്തനം നിലയ്ക്കല്‍ തുടങ്ങിയവ പലപ്പോഴും വിതരണം മുടങ്ങാന്‍ ഇടയാക്കുന്നു. അതിനൊപ്പം നിയന്ത്രണങ്ങള്‍ കൊണ്ടുള്ള ദുരിതവും പേറേണ്ട സ്ഥിതിയിലാണ് ജനങ്ങള്‍. ഉപഭോക്തൃതാത്പര്യം മുന്‍നിര്‍ത്തിയുള്ള പരിഷ്‌കാരങ്ങള്‍ ഈ മേഖലയില്‍ അനിവാര്യമായിരിക്കുന്നു എന്നാണ് ഇവയെല്ലാം ഓര്‍മിപ്പിക്കുന്നത്.

പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: