Pages

Wednesday, October 10, 2012

ലോകത്ത് എട്ടിലൊരാള്‍ പട്ടിണിയില്‍


ലോകത്ത് എട്ടിലൊരാള്‍ പട്ടിണിയില്‍
            ലോകത്തില്‍ എട്ടിലൊരാള്‍ കടുത്ത പോഷകാഹാരക്ഷാമം അനുഭവിക്കുന്നുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ ഭക്ഷ്യ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു. പട്ടിണി കുറയ്ക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ 2008-നുശേഷം മന്ദഗതിയിലായെന്നും യു.എന്‍. പറയുന്നു. ഒട്ടേറെ ദരിദ്രരാജ്യങ്ങളില്‍ ആഹാരസാധനങ്ങളുടെ വില ഇക്കാലത്ത് കുതിച്ചുകയറിയതാണ് കാരണം.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ (2010-12 കാലത്ത്) ലോകത്ത് 86.8 കോടിപ്പേര്‍ പട്ടിണിയനുഭവിച്ചെന്നാണ് കണക്ക്. ലോകജനസംഖ്യയുടെ 12.5 ശതമാനം വരും ഇത്. ആശങ്കപ്പെട്ടിരുന്നതിനെക്കാള്‍ കുറവാണിത്. 100 കോടിപ്പേരെയെങ്കിലും പട്ടിണി ബാധിക്കുമെന്നായിരുന്നു വിലയിരുത്തലെന്ന് യു.എന്‍. ഏജന്‍സികള്‍ പുറത്തുവിട്ട ഭക്ഷ്യസുരക്ഷാ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.എണ്ണത്തില്‍ കുറവ് വന്നെങ്കിലും ലോകത്ത് ഏട്ടിലൊരാള്‍ സ്ഥിരം ഭക്ഷ്യക്ഷാമം അനുഭവിക്കുകയാണ്. സമൃദ്ധിയുടെ ലോകത്ത് ജീവിക്കുമ്പോള്‍ ഇക്കാര്യം അംഗീകരിക്കാനാവില്ലെന്ന് യു.എന്‍. ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ (എഫ്.എ.ഒ.) ഡയറക്ടര്‍ ജനറല്‍ യോസെ ഗ്രാസിയാനോ ഡ സില്‍വ പറഞ്ഞു.

യു.എസ്., റഷ്യ തുടങ്ങി ഭക്ഷ്യവസ്തുക്കള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളിലുണ്ടായ വരള്‍ച്ച വിലക്കയറ്റത്തിനിടയാക്കി. ഇത് 2008-ല്‍ ഭക്ഷ്യ പ്രതിസന്ധിയുണ്ടായപ്പോഴത്തെ സ്ഥിതി ഇത്തവണയും ഉണ്ടാക്കിയേക്കുമെന്ന് എഫ്.
എ.ഒ. ആശങ്കപ്പെടുന്നു.ദരിദ്രരാജ്യങ്ങളില്‍നിന്ന് 2015-ഓടെ ദാരിദ്ര്യവും വിശപ്പും രോഗങ്ങളും ഇല്ലാതാക്കണമെന്നാണ് 2000-ത്തില്‍ യു.എന്‍. നേതാക്കള്‍ ലക്ഷ്യമിട്ടത്. വിശാലമായ അര്‍ഥത്തിലുള്ള സാമ്പത്തിക പുനരുദ്ധാരണം, പ്രത്യേകിച്ച് കാര്‍ഷികമേഖലയിലെ മാറ്റമാണ് പട്ടിണി കുറയ്ക്കാനുള്ള യജ്ഞത്തില്‍ നിര്‍ണായകമെന്ന് എഫ്.എ.ഒ.യും ലോക ഭക്ഷ്യപദ്ധതിയും കാര്‍ഷികവികസനനിധിയും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

                                                    പ്രൊഫ് . ജോണ്‍ കുരാക്കാര്‍ 

No comments: