Pages

Friday, October 5, 2012

കുട്ടികളിലെ ബധിരത എളുപ്പത്തിൽ കണ്ടുപിടിക്കാം


കുട്ടികളിലെ ബധിരത എളുപ്പത്തിൽ കണ്ടുപിടിക്കാം
സാധാരണ സംഭാഷണം 30 ഡസിബെല്ലിനും, 50 ഡസിബെല്ലിനും ഇടയിലാണ്. റോഡിലെ ട്രാഫിക് ശബ്ദം 60 ഡസിബെല്ലാണ്. 60 ഡസിബെൽ ശ്രവണ വൈകല്യമുള്ള കുട്ടി, അമ്മ ഉച്ചത്തില്‍ പറയുന്നതും, റോഡിലെ ശബ്ദങ്ങളും കേള്‍ക്കുന്നുണ്ടായിരിക്കും. ടെലിഫോണ്‍ മണിയടിക്കുമ്പോള്‍ കുട്ടി അദ്ഭുതം കാണിക്കുന്നുണ്ടാകാം. എന്നാല്‍ ആ കുട്ടിക്ക് സാധാരണ സംഭാഷണം ഗ്രഹിക്കാന്‍ കഴിയില്ല.ഒരു കുട്ടി കഠിനമായ കേൾവിക്കുറവ് ഉണ്ടെങ്കിൽ അത് കണ്ടുപിടിക്കുക എളുപ്പമായിരിക്കും. എന്നാല്‍ കുറഞ്ഞ ശ്രവണ വൈകല്യമാണെങ്കില്‍ അതു മനസ്സിലാക്കാൻ പ്രയാസമായിരിക്കും. ഡോക്ടറുടെ ശ്രദ്ധയില്‍ പോലും പെട്ടില്ലെന്നു വരാം.ശ്രവണ വൈകല്യങ്ങള്‍ സംബന്ധിച്ച് ഡോക്ടര്‍മാരില്‍ പോലും ധാരാളം ധാരണാപിശകുകള്‍ ഉണ്ട്. ആരോഗ്യ രംഗത്തു പ്രവര്‍ത്തിക്കുന്ന പ്രൊഫഷണലുകള്‍ക്കും രക്ഷിതാക്കള്‍ക്കും ഇതു സംബന്ധിച്ച് വികലമായ ധാരണകളാണുള്ളത്. കുട്ടിയുടെ പിറകില്‍ നിന്ന് കൈയടിച്ചാല്‍ ശ്രവണവൈകല്യം കണ്ടെത്താന്‍ കഴിയുമെന്നാണ് അതിലൊന്ന്. ശിശുവിന് ശ്രവണ വൈകല്യം മറ്റു കഴിവുകള്‍കൊണ്ട് മറികടക്കാന്‍ കഴിയും. നിഴല്‍പോലുല്ല ദൃശ്യ സൂചനകള്‍, രക്ഷിതാക്കളുടെ മുഖഭാവങ്ങള്‍, പ്രതികരണങ്ങള്‍ എന്നിവ കുട്ടിയെ പ്രതികരിക്കാന്‍ സഹായിക്കും.

പരിശോധനയും പരിഹാരവും

ശ്രവണ വൈകല്യം കണ്ടുപിടിക്കാന്‍ ധൃതി കാണിക്കേണ്ട കാര്യമില്ല. കുട്ടിക്ക് രണ്ടോ, മൂന്നോ വയസ്സാകുമ്പോള്‍ മാത്രം വൈകല്യം പരിശോധിച്ചാല്‍ മതി എന്നാണ് ധാരണ. എന്നാല്‍ ആറുമാസം പ്രായമാകുന്നതിനുമുമ്പ് വൈകല്യം കണ്ടെത്തി പരിഹാരശ്രമം നടത്തിയില്ലെങ്കില്‍ കുഞ്ഞിന് ഭാഷാ ശേഷിക്കുറവും, ഭാഷണ വൈകല്യവും ഉണ്ടാകും. പന്ത്രണ്ടു മാസത്തില്‍ താഴെയുള്ള കുട്ടികള്‍ക്ക് ശ്രവണ സഹായി വയ്ക്കാന്‍ പറ്റില്ലെന്ന് ചിലര്‍ക്ക് ധാരണയുണ്ട്. എന്നാല്‍ ഒരു മാസം പ്രായമാകുന്പോൾ മുതൽ ശ്രവണ സഹായി വയ്ക്കാവുന്നതാണ്.

വിദഗ്ധ പരിശോധനകള്‍

ശ്രവണവൈകല്യം കണ്ടെത്താനുള്ള പ്രധാന പരിശോധനകള്‍ താഴെ പറയുന്നവയാണ്.

ഒ.എ.ഇ പരിശോധന

ഓട്ടോ അക്വസ്റ്റിക് എമിഷന്‍ എന്നാണ് ഇതിന്റെ മുഴുവന്‍ പേര്. ആന്തര കര്‍ണത്തിന്റെ പ്രവര്‍ത്തനത്തെപ്പറ്റിയുള്ള പരിശോധനയാണിത്. വളരെ എളുപ്പത്തിലും വേഗത്തിലും ചെയ്യാവുന്ന പരിശോധനയാണിത്. എന്നാൽ രോഗനിര്‍ണയത്തിന് ഈ പരിശോധന പൂര്‍ണമായും മതിയാകില്ല.ബ്രെയിന്‍ സ്‌റ്റെം ഇവോക്ഡ് റസ്‌പോണ്‍സ് ഓഡിയോമെട്രി (BERA)
ആന്തര കര്‍ണം മുതല്‍ തലച്ചോറുവരെയുള്ള ശ്രവണ ഭാഗങ്ങളുടെ ക്ഷമത വിലയിരുത്തുന്ന പരിശോധനയാണിത്. നവജാത ശിശുക്കളിലെ കേള്‍വി പരിശോധന ഇപ്പോള്‍ സാധാരണമാണ്. ഇത്തരം പരിശോധനകള്‍ വ്യാപകമാകുന്നതിന് മുമ്പ് രണ്ടു വയസ്സിനും അഞ്ചു വയസ്സിനും ഇടയില്‍ മാത്രമാണ് ബധിരത കണ്ടുപിടിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഇത് പതിനാലു മാസം പ്രായമാകുന്നതിനു മുമ്പ് സാധ്യമായിരിക്കുന്നു.

ഡോ. ശങ്കര്‍ മഹാദേവന്‍
എം.ബി.ബി.എസ്, ഡി.എല്‍.ഒ, ഡി.എന്‍.ബി (ഇ.എന്‍.ടി)
മോഡേണ്‍ ഇ.എന്‍.ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട്
പൊറ്റമ്മല്‍, കോഴിക്കോട്-16

No comments: