Pages

Thursday, September 20, 2012

മൂന്നു തീവണ്ടികളുടെ റൂട്ടുമാറ്റം:


മൂന്നു തീവണ്ടികളുടെ റൂട്ടുമാറ്റം:
ട്രെയിന്‍ യാത്രാദുരിതമാക്കും
2012 September 20

മലയാളി യാത്രക്കാരുടെ പ്രതിഷേധങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും പുല്ലുവില. കേരളത്തിലേക്കും തിരിച്ചുമുള്ള മൂന്നു തീവണ്ടികളുടെ റൂട്ട്മാറ്റം അടുത്ത ആഴ്ചമുതല്‍ നിലവില്‍ വരും. പോത്തന്നൂര്‍ വഴി ഓടിയിരുന്ന വണ്ടികള്‍ കോയമ്പത്തൂര്‍ വഴി ചുറ്റി ഓടും. മൂന്നു ദശാബ്ദങ്ങളായി ആലപ്പുഴ എക്‌സ്പ്രസ് എന്ന പേരില്‍ സര്‍വീസ് നടത്തുന്ന 16041/ 16042 വരെ ദിശാമാറ്റത്തിന് വിധേയമാവും. ആയിരക്കണക്കിന് കേരളയാത്രക്കാരെ ദക്ഷിണറെയില്‍വേയുടെ ചുറ്റിക്കല്‍ ബാധിക്കും. കേരളത്തിലേക്കുള്ള മിക്ക വണ്ടികളിലും ഒരാഴ്ച മുമ്പുവരെ ടിക്കറ്റ് ലഭിക്കാത്ത അവസ്ഥയുണ്ട്. കോയമ്പത്തൂര്‍ വഴി റൂട്ടുമാറ്റം ഉണ്ടാവുന്നതോടെ സമയനഷ്ടത്തിനു പുറമേ റിസര്‍വേഷന്‍ ക്വാട്ട ഇടിയുകയും ചെയ്യും. ചെന്നൈയില്‍ നിന്നും കേരളത്തിലേക്കും തിരിച്ചും കൂടുതല്‍ വണ്ടികള്‍ ആവശ്യമായിരിക്കേയാണ് ഈ മാറ്റങ്ങള്‍. ചെന്നൈ ആലപ്പുഴ എക്‌സ്പ്രസ്സിന്റെ റൂട്ടുമാറ്റം 23 മുതലാണ് നിലവില്‍ വരുന്നത്. രാത്രി 8.45-ന് ചെന്നൈയില്‍ നിന്ന് പുറപ്പെടുന്ന 16041 വണ്ടി പുലര്‍ച്ചെ 3.55-ന് കോയമ്പത്തൂരില്‍ എത്തുകയും അവിടെ നിന്ന് നാലുമണിക്ക് പുറപ്പെടുകയും ചെയ്യുന്ന വിധമാണ് മാറ്റം. 10.45-ന് ആലപ്പുഴ എത്തിച്ചേരും. തിരികെ വൈകിട്ട് നാലുമണിക്ക് ആലപ്പുഴ നിന്ന് പുറപ്പെടുന്ന വണ്ടി 10.25-ന് കോയമ്പത്തൂരില്‍ എത്തുകയും 10.30-ന് പുറപ്പെട്ട് രാവിലെ 6.45-ന് ചെന്നൈയില്‍ എത്തിച്ചേരുകയും ചെയ്യും. പാലക്കാട് വരെ ടിക്കറ്റ് റിസര്‍വ് ചെയ്താല്‍ കേരളത്തിന്റെ ക്വാട്ടയില്‍ തന്നെ യാത്രചെയ്യുകയും ആവാം. 

ഇതോടൊപ്പം 16332/ 16331 തിരുവനന്തപുരം മുംബൈ സി.എസ്.ടി. എക്‌സ്പ്രസ്സും ദിശമാറ്റും. ശനിയാഴ്ച രാവിലെ 4.30-ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെടുന്ന 16332 ഉച്ചയ്ക്ക് 1.30-ന് കോയമ്പത്തൂര്‍ വഴി കടന്നു പോവുന്ന വിധമാണ് സംവിധാനം ചെയ്തിട്ടുള്ളത്. മാറ്റം സപ്തംബര്‍ 22 മുതല്‍ നിലവില്‍ വരും. തിരികെയുള്ള 16331 ചൊവ്വാഴ്ച വൈകുന്നേരം 6.25-ന് കോയമ്പത്തൂര്‍ വഴി തിരുവനന്തപുരത്തേക്ക് പോവും. 24 മുതല്‍ മാറ്റം വരുത്തും.
 

പുതുച്ചേരി മംഗലാപുരം 16043/ 16044 വണ്ടിയും ഈ ദിശയില്‍ കോയമ്പത്തൂര്‍ വഴിയാക്കി മാറ്റും. പുതുച്ചേരിയില്‍ നിന്ന് വ്യാഴാഴ്ച വൈകുന്നേരം 4.35- ന് പുറപ്പെടുന്ന 16043 വെള്ളിയാഴ്ച പുലര്‍ച്ചെ 1.10ന് കോയമ്പത്തൂര്‍ വഴി കടന്നുപോവും. രാവിലെ 9.40ന് മംഗലാപുരത്തെത്തും. തിരികെ വെള്ളിയാഴ്ച വൈകുന്നേരം 5.05-ന് പുറപ്പെടും. രാത്രി 12.50 ഓടെ കോയമ്പത്തൂര്‍ വഴി കടന്നുപോവും. ശനിയാഴ്ച രാവിലെ 10-ന് പുതുച്ചേരിയില്‍ എത്തും.
 സമയമാറ്റം കോയമ്പത്തൂരിലേക്കും തിരികെയുമുള്ള യാത്രാസൗകര്യം ഏറേ വര്‍ധിപ്പിക്കും. പോത്തന്നൂര്‍ ഇരിഗൂര്‍ ബൈപ്പാസിനെ അപേക്ഷിച്ച് 13 കി.മീ. അധിക ദൂരം ഈ വണ്ടികള്‍ ദിശാമാറ്റത്തോടെ താണ്ടേണ്ടിവരും. കേരളത്തിലേക്കും തിരിച്ചുമുള്ള വണ്ടികള്‍ എല്ലാം ഇപ്പോള്‍ തന്നെ നിറഞ്ഞു കവിഞ്ഞാണ് ഓടുന്നത്. മെയില്‍, എക്‌സ്പ്രസ് വണ്ടികളില്‍ റിസര്‍വേഷന്‍ കമ്പാര്‍ട്ട് മെന്‍റില്‍ പോലും സ്വസ്ഥമായി യാത്ര ചെയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. കേരള അതിര്‍ത്തി കടക്കുന്നതുവരെ എല്ലാ കമ്പാര്‍ട്ട്‌മെന്‍റുകളിലും ജനറല്‍ യാത്രക്കാരെയും യഥേഷ്ടം അനുവദിക്കുന്നു. ഇതില്‍ അധികവും സ്ഥിരം യാത്രാസംഘങ്ങളാണ്. സംഘടിതമായി റിസര്‍വേഷന്‍ സീറ്റുകള്‍ ഇവര്‍ കൈയേറുമ്പോള്‍ അധികൃതര്‍ മൗനസമ്മതം നല്‍കയും ചെയ്യുന്നു. ഏറ്റവും തിരക്കുള്ള ഓണക്കാലത്തു പോലും ആവശ്യത്തിന് സൗകര്യം ഒരുക്കാതെയാണ് തമിഴ്‌നാട് ലോബി ദേശപ്രേമം കാണിക്കുന്നത് എന്നാണ് യാത്രക്കാരുടെ ആക്ഷേപം. അടുത്തഘട്ടമായി ചെന്നൈയില്‍ നിന്ന് മംഗലാപുരത്തേക്കും തിരുവനന്തപുരത്തേക്കും ഉള്ള മെയിലും എക്‌സ്പ്രസ്സും കൂടി ദിശമാറ്റും എന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. കൂടുതല്‍ വണ്ടികള്‍ അനുവദിക്കുന്നതിനുപകരം നിലവിലുള്ള യാത്രാ സൗകര്യങ്ങള്‍ കൂടി ഓരോന്നായി കുറഞ്ഞു കൊണ്ടിരിക്കുന്ന അവസ്ഥയാണ്. ഇതിനിടെ റിസര്‍വ്ഡ് യാത്രക്കാരുടെ അവകാശങ്ങള്‍ വരെ കവര്‍ന്ന് എടുക്കാന്‍ മൗനാനുവാദം നല്‍കുകയും ചെയ്യുന്നു. 

പ്രൊഫ് . ജോണ്‍ കുരാക്കാര്‍

No comments: