Pages

Friday, August 3, 2012

OLYMPIC-2012--സൈന നേവാള്‍ സെമിയില്‍ വീണു; ഇനീ വെങ്കല പ്രതീക്ഷ


സൈന നേവാള്‍  സെമിയില്‍ വീണു; ഇനീ  വെങ്കല പ്രതീക്ഷ 
ഒളിമ്പിക്‌ 2012 ഇല്‍ യിഹാന്‍ വാങ് എന്ന ചൈനീസ് വന്‍മതിലിന് മുന്നില്‍ ഒരിക്കല്‍ക്കൂടി ഇന്ത്യയുടെ സ്വര്‍ണസ്വപ്‌നം വീണുടഞ്ഞു. സൈന നേവാള്‍ ലോക ഒന്നാം നമ്പര്‍ യിഹാന്‍ വാങ്ങിനോട് ഒരിക്കല്‍ക്കൂടി തോറ്റു. പൊരുതിനോക്കിയെങ്കിലും ഏകപക്ഷീയമായ ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. സ്‌കോര്‍ : 13-21, 13-21. സമീപകാലത്ത് യിഹാന്‍ വാങ്ങിനോട് സൈന വഴങ്ങുന്ന തുടര്‍ച്ചയായ ആറാം തോല്‍വിയാണിത്.സെമിയില്‍ തോറ്റെങ്കിലും സൈനയുടെ സ്വപ്‌നം പൂര്‍ണമായി തകര്‍ന്നിട്ടില്ല. ഒളിമ്പിക് മെഡല്‍ എന്ന ചരിത്രനേട്ടത്തിലേയ്ക്ക് ഒരു ജയത്തിന്റെ അകലമേയുള്ളൂ ഇപ്പോഴും. ലൂസേഴ്‌സ് ഫൈനലില്‍ വിജയിക്കാനായാല്‍ സൈനയ്ക്ക് വെങ്കലം നേടി ചരിത്രം കുറിക്കാം. ചൈനയുടെ രണ്ടാം സീഡ് സിന്‍ വാങ്ങും മൂന്നാം സീഡ് സുവെരെയി ലിയും തമ്മിലുള്ള രണ്ടാം സെമിയില്‍ തോല്‍ക്കുന്നവരുമായാണ് സൈനയുടെ ലൂസേഴ്‌സ് ഫൈനല്‍.യിഹാന്‍ വാങ്ങിന്റെ മിടുക്കിനേക്കാള്‍ ഒളിമ്പിക് സെമിയില്‍ ലോക ഒന്നാം നമ്പറിനെ നേരിടേണ്ടിവന്നതിന്റെ സമ്മര്‍ദ്ദമായിരുന്നു സൈനയുടെ മുന്നിലുള്ള പ്രധാന വൈതരണി. സൈനയുടെ ലീഡോടെയാണ് മത്സരം തുടങ്ങിയതെങ്കിലും ക്ഷണത്തില്‍ തന്നെ വാങ് തിരിച്ചുവന്നു. ഇതോടെ സൈനയില്‍ ചെറിയതോതില്‍ സമ്മര്‍ദ്ദം പ്രകടമാവുകയും ചെയ്തു. ഇതു ഗുരുതരമായ പിഴവുകള്‍ക്കാണ് വഴി തെളിയിച്ചത്. ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ സൈനയുടെ അണ്‍ഫോഴ്‌സ്ഡ് എററുകളില്‍ നിന്നായിരുന്നു വാങ് കാര്യമായി പോയിന്റുകള്‍ വാരിയത്. എങ്കിലും മികച്ച നെറ്റ് ഗെയിം കൊണ്ടും മനോഹരമായ ക്രോസ് കോര്‍ട്ട് വോളികള്‍ കൊണ്ടും വാങ്ങിന് ഒപ്പം പിടിക്കാന്‍ സൈനയ്ക്ക് കഴിഞ്ഞിരുന്നു. സ്മാഷുകളില്‍ തന്റെ നീളക്കൂടുതലാണ് വാങ് ശരിക്കും ഉപയോഗിച്ചത്. നല്ല ചില ഡ്രോപ്പ് ഷോട്ടുകളായിരുന്നു ഇതിന് സൈനയുടെ മറുപടി. എന്നാല്‍, വാങ്ങിന്റെ മിടുക്കിന് മുന്നില്‍ ഈ ചെറിയ തന്ത്രങ്ങളൊന്നും വിലപ്പോയില്ല. 4-4 എന്ന സ്‌കോറില്‍ നിന്ന് ക്ഷണത്തില്‍ തന്നെ വാങ് കുതിറിമാറി ലീഡ് കരസ്ഥമാക്കി. ഈ ലീഡ് തിരിച്ചുപിടിക്കാന്‍ സൈനയ്ക്ക് കഴിഞ്ഞതേയില്ല. വലിയ റാലികള്‍ കളിക്കാന്‍ വിഷമിച്ച സൈനയില്‍ നിന്ന് പിഴവുകള്‍ പിറക്കുക കൂടി ചെയ്തതോടെ വാങ് ലീഡ് അനായാസം ഉയര്‍ത്തിക്കൊണ്ടിരുന്നു. 21-13 എന്ന പോയിന്റില്‍ വാങ് ഗെയിം സ്വന്തമാക്കുകയും ചെയ്തു.

ഒന്നാം ഗെയിമിലെ പിഴവുകളില്‍ നിന്ന് സൈന ക്ഷണത്തില്‍ തിരിച്ചുവരുന്നതാണ് രണ്ടാം ഗെയിമില്‍ കണ്ടത്. പിഴവുകള്‍ താരതമ്യേന കുറഞ്ഞു. സ്മാഷുകള്‍ക്ക് കൂടുതല്‍ കൃത്യതയും കരുത്തും കൈവന്നു. ഇതിന്റെ ബലത്തില്‍ 11-10 വര ലീഡും പ്രതീക്ഷയും നിലനിര്‍ത്താനും സൈനയ്ക്ക് കഴിഞ്ഞു. നീണ്ട റാലിക്കൊടുവില്‍ സൈന ഷട്ടില്‍ പുറത്തേക്കടിച്ചതിന്റെ ആനുകൂല്യത്തിലാണ് വാങ് തുല്ല്യത കൈവരിച്ചതും പിന്നീട് ലീഡ് കൈവരിച്ചതും. സൈനയ്ക്ക് പിന്നീട് രണ്ട് പോയിന്റ് കൂടിയേ വാങ് അനുവദിച്ചുള്ളൂ. മികച്ച ഗെയിം ടെക്‌നിക്ക് കൊണ്ട് സൈനയെ മറികടന്ന് മുന്നേറിയ വാങ് വലിയ വെല്ലുവിളി അനുഭവിക്കാതെ തന്നെ ഗെയിമും ഫൈനല്‍ ടിക്കറ്റും സ്വന്തമാക്കി.മലേഷ്യന്‍ ഓപ്പണ്‍ , ലോക സൂപ്പര്‍ സീരീസ്, ചൈന മാസ്‌റ്റേഴ്‌സ്, ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍, തോമസ് ആന്‍ഡ് യൂബര്‍ കപ്പ് എന്നിവയിലാണ് ഇതിന് മുന്‍പ് സൈന വാങ്ങിനോട് തോല്‍വി ഏറ്റുവാങ്ങിയത്.

പ്രൊഫ്.ജോണ്‍ കുരാക്കാര്‍

No comments: