Pages

Monday, August 6, 2012

'ക്യൂരിയോസിറ്റി' ചൊവ്വാഗ്രഹത്തില്‍ സുരക്ഷിതമായിറങ്ങി.


'ക്യൂരിയോസിറ്റി' ചൊവ്വാഗ്രഹത്തില്‍ സുരക്ഷിതമായിറങ്ങി.
ആശങ്കകള്‍ക്കും ഉദ്വേഗത്തിനും വിരാമമിട്ട് നാസയുടെ റോബോട്ടിക് വാഹനമായ 'ക്യൂരിയോസിറ്റി' ചൊവ്വാഗ്രഹത്തില്‍ സുരക്ഷിതമായിറങ്ങി. 1969 ല്‍ മനുഷ്യന്‍ ചന്ദ്രനിലിറങ്ങിയതിനുശേഷമുള്ള ഏറ്റവും വലിയ ബഹിരാകാശ മുന്നേറ്റമെന്നാണ് ഇത് വിശേഷിപ്പിക്കപ്പെടുന്നത്. 'ക്യൂരിയോസിറ്റി' ചൊവ്വയിലിറങ്ങുന്നതിനു തൊട്ടുമുമ്പുള്ള ഏഴു മിനിറ്റുകള്‍ അതീവനിര്‍ണായകമാണെന്ന് വിലയിരുത്തപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ 'ഏഴു സംഭ്രമനിമിഷങ്ങള്‍' (സെവന്‍ മിനിറ്റ്‌സ് ഓഫ് ടെറര്‍) എന്നാണതിനെ 'നാസ' വിശേഷിപ്പിച്ചിരുന്നത്.ഗ്രഹമധ്യരേഖയോടു ചേര്‍ന്നുള്ള 'ഗേല്‍ ക്രേറ്റര്‍' എന്ന പടുകൂറ്റന്‍ കുഴിയുടെ അടിത്തട്ടിലാണു പേടകം ഇറങ്ങിയത്. ചൊവ്വയില്‍ ജീവന്റെ സാന്നിധ്യമുണ്ടായിരുന്നോ എന്നുള്ള അന്വേഷണമാണ് അവിടെ ക്യൂരിയോസിറ്റി നടത്തുക. അങ്ങനെ ലഭിക്കുന്ന തെളിവുകള്‍ ഭാവി ചൊവ്വാദൗത്യങ്ങളുടെ കാര്യത്തില്‍ വളരെ പ്രധാനമാണെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ പറയുന്നു.ചൊവ്വാപ്രതലത്തില്‍ ജീവന്റെ സാന്നിധ്യം തേടാനുള്ള ഉപകരണങ്ങളുടെ സമ്പന്നശേഖരവും വഹിച്ചാണ് 56.6 കോടി കിലോമീറ്റര്‍ പറന്ന് 'ക്യൂരിയോസിറ്റി' ചൊവ്വയിലെത്തിയത്. രണ്ടു വര്‍ഷം നീളുന്ന ദൗത്യത്തിനിടെ സുപ്രധാന വിവരങ്ങള്‍ ഈ പേടകം ഭൂമിയിലേക്കയയ്ക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ നവംബര്‍ 26 ന് ഫ്ലോറിഡയിലെ കേപ് കനവറില്‍നിന്നാണ് പേടകം വിക്ഷേപിച്ചത്. അമേരിക്കയുടെ ഏറ്റവും വലിയ ചൊവ്വാപര്യവേക്ഷണ പദ്ധതിയായ ഇതിന് 250 കോടി ഡോളര്‍ (ഏതാണ്ട് 13,750 കോടി രൂപ) ആണ് ചെലവ്. 

മുന്‍കാല ചൊവ്വാപര്യവേക്ഷണ വാഹനങ്ങളെ അപേക്ഷിച്ച് വലിപ്പവും ഭാരവും കൂടുതലായതുകൊണ്ടാണു 'ക്യൂരിയോസിറ്റി'ക്കുവേണ്ടി സങ്കീര്‍ണമായ 'ലാന്‍ഡിങ്' രീതി പരീക്ഷിക്കേണ്ടി വന്നത്. സ്പിരിറ്റ്', 'ഓപര്‍ച്യുണിറ്റി' തുടങ്ങിയ മുന്‍ വാഹനങ്ങള്‍ 'എയര്‍ ബാഗു'കളുടെ സഹായത്തോടെയാണ് ചൊവ്വയിലിറങ്ങിയതെങ്കില്‍, 'ആകാശ ക്രെയിന്‍' സംവിധാനമാണ് 'ക്യൂരിയോസിറ്റി'ക്കായി ഉപയോഗിച്ചത്.
യു.എസ്. പര്യവേക്ഷണ പേടകം 'ക്യൂരിയോസിറ്റി' ചൊവ്വയിലിറങ്ങിയതോടെ യു.എസ്. ബഹിരാകാശ ഗവേഷണ ഏജന്‍സിയായ 'നാസ' പുതിയൊരു നാഴികക്കല്ല് പിന്നിട്ടു. 'നാസ'യുടെ ചൊവ്വാ ദൗത്യങ്ങളില്‍ ഒന്നുമാത്രമേ ഇതുവരെ പരാജയപ്പെട്ടിട്ടുള്ളൂ. 1999ലെ 'ഡീപ് സ്‌പേസ് 2' ആയിരുന്നു അത്. അതിനു മുമ്പും ശേഷവും നടത്തിയ ദൗത്യങ്ങളിലെല്ലാം വിജയം 'നാസ'യ്‌ക്കൊപ്പം നിന്നു. പഴയ യു.എസ്.എസ്. ആറാണ് ചൊവ്വാ ദൗത്യം തുടങ്ങിവെച്ചതെങ്കിലും അവരുടെ യത്‌നങ്ങളില്‍ ഒന്നുപോലും വിജയത്തിലെത്തിയില്ല.
 ഇതുവരെ നടന്ന ചൊവ്വാ ദൗത്യങ്ങള്‍ ഒറ്റനോട്ടത്തില്‍ (പേടകം, രാജ്യം, വിക്ഷേപണ ദിവസം എന്ന ക്രമത്തില്‍): 

മാര്‍സ് 2: യു.എസ്.എസ്.ആര്‍.1971 മെയ് 19 പരാജയം
 
മാര്‍സ് 3: യു.എസ്.എസ്.ആര്‍. 1971 മെയ് 28 പരാജയം
മാര്‍സ് 6: യു.എസ്.എസ്.ആര്‍1973 ആഗസ്ത് 5 പരാജയം
മാര്‍സ് 7: യു.എസ്.എസ്.ആര്‍1973 ആഗസ്ത് 9 പരാജയം
വൈക്കിങ് 1: യു.എസ്. 1975 ആഗസ്ത് 20 വിജയം
വൈക്കിങ് 2: യു.എസ്. 1975 സപ്തംബര്‍ 9 വിജയം
പ്രോബോസ് 1: യു.എസ്.എസ്.ആര്‍. 1988 ജൂലായ് 7 പരാജയം
പ്രോബോസ് 2: യു.എസ്.എസ്.ആര്‍. 1988 ജൂലായ് 12 പരാജയം
മാര്‍സ് 96: റഷ്യ 1996 നവംബര്‍ 16 പരാജയം
മാര്‍സ് പാത്‌ഫൈന്‍ഡര്‍: യു.എസ്. 1996 ഡിസംബര്‍ 4 വിജയം
മാര്‍സ് പോളാര്‍ ലാന്‍ഡര്‍/ഡീപ് സ്‌പെയ്‌സ് 2: യു.എസ്. 1999 ജനവരി 3 പരാജയം
ബീഗിള്‍ 2: യൂറോപ്യന്‍ സ്‌പെയ്‌സ് ഏജന്‍സി2003 ജൂണ്‍ 2 പരാജയം
സ്പിരിറ്റ്: യു.എസ്.2003 ജൂണ്‍ 10 വിജയം
ഓപ്പര്‍ച്യൂണിറ്റി: യു.എസ്. 2003 ജൂലായ് 7 വിജയം
ഫീനിക്‌സ് മാര്‍സ് ലാന്‍ഡര്‍: യു.എസ്. 2007 ആഗസ്ത് 4 വിജയം
പ്രോബോസ്ഗ്രണ്ട്: റഷ്യ 2011 നവംബര്‍ എട്ട് പരാജയം കൂടുതല്‍ വിവരങ്ങള്‍ക്ക്
ഇവിടെ ക്ലിക്ക് ചെയ്യുക.
പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: