Pages

Monday, August 27, 2012

കേരളീയരുടെ രീതികള്‍ അന്യസംസ്ഥാനക്കാരായ തൊഴിലാളികള്‍ക്ക് മാതൃകയാകണം


കേരളീയരുടെ രീതികള്‍ അന്യസംസ്ഥാനക്കാരായ തൊഴിലാളികള്‍ക്ക് മാതൃകയാകണം
ഓണം കേരളത്തില്‍ ജാതി, മതങ്ങള്‍ക്കതീതമായി ഏവര്‍ക്കും ആഘോഷത്തിന്റെ വേളയാണ്. പൂക്കളമിട്ടും സദ്യയൊരുക്കിയും കേരളം കാണാനെത്തുന്ന മാവേലിയെ വരവേല്‍ക്കുന്നു. അന്യസംസ്ഥാനക്കാരായ ഒട്ടേറെ തൊഴിലാളികള്‍ ഇവിടെയുണ്ട്. അവരെയും ഈ ആഘോഷത്തില്‍ ഒപ്പം കൂട്ടാനായി സര്‍ക്കാര്‍ അവര്‍ക്ക് ഓണക്കിറ്റ് നല്‍കുകയാണ്. പല സംസ്ഥാനങ്ങളിലും അന്യസംസ്ഥാനക്കാര്‍ക്കെതിരെ ദ്വേഷത്തിന്റെ സന്ദേശങ്ങള്‍ വ്യാപകമാകുന്ന സമയമാണിത്. അരക്ഷിതത്വബോധം മൂലം പലരും അവരുടെ നാട്ടിലേക്ക് കൂട്ടത്തോടെ മടങ്ങിപ്പോകുകയുമാണ്. അത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാറിന്റെ ഈ നടപടി ഇവിടെയുള്ള അന്യസംസ്ഥാനക്കാര്‍ക്ക് സുരക്ഷിതത്വ ബോധം നല്‍കുമെന്നുറപ്പാണ്. അന്യദേശങ്ങളില്‍ നിന്നെത്തി ഇവിടെ കൂലിപ്പണിയെടുത്തും മറ്റും കഴിയുന്നവരെ നാം കൂടെക്കൂട്ടുന്നു എന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. ഇവിടെ വിതരണം ചെയ്യുന്ന കൊച്ചുസമ്മാനപ്പൊതിയില്‍ എന്താണ് വെച്ചിട്ടുള്ളത് എന്നതല്ല ഇവിടെ പ്രധാനം. അവരെ നമ്മുടെ ഉത്സവവേളയില്‍ പങ്കാളികളാക്കുന്നതിന്റെ പ്രതീകമാണ് ഈ ഓണക്കിറ്റ്. നാട്ടുകാരെയെല്ലാം ഒരു പോലെ കണ്ട ഒരു ഭരണാധിപന്റെ കാലത്തെ ഓര്‍മിക്കുന്ന ഓണാഘോഷം ഇവിടെ എല്ലാ അര്‍ഥത്തിലും ദേശീയോത്സവമാവുകയാണ്. 

സാക്ഷരതയുടെയും ആരോഗ്യപരിപാലനത്തിന്റെയും വൃത്തിയുടെയും കാര്യത്തില്‍ രാജ്യത്തിന് മാതൃകയായാണ് കേരളത്തെ കണക്കാക്കുന്നത്. എന്നാല്‍ ഇവിടെ അന്യസംസ്ഥാനത്തൊഴിലാളികള്‍ പലപ്പോഴും വൃത്തിഹീനമായ സാഹചര്യങ്ങളിലാണ് കഴിയുന്നത്. പാന്‍ മസാല പോലെ അനാരോഗ്യകരമായ പല ശീലങ്ങളും അവര്‍ക്കിടയിലുണ്ട്. ഇതിനെല്ലാം മാറ്റം വരേണ്ടതുണ്ട്. കേരളീയരുടെ രീതികള്‍ അന്യസംസ്ഥാനക്കാരായ തൊഴിലാളികള്‍ക്ക് മാതൃകയാകുകയാണ് വേണ്ടത്. വിദ്യാഭ്യാസം, ശുചിത്വം തുടങ്ങിയ കാര്യങ്ങളില്‍ അവരെ കുറേക്കൂടി മെച്ചപ്പെട്ട തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമം ഉണ്ടാകണം. അന്യസംസ്ഥാനക്കാരായ തൊഴിലാളികളെ താമസിപ്പിക്കുന്ന പല സ്ഥലങ്ങളിലും ശരിയായ കക്കൂസും മറ്റും ഇല്ലെന്ന് ഈയിടെ നടന്ന പരിശോധനകളില്‍ കണ്ടെത്തിയിരുന്നു. ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ സര്‍ക്കാര്‍ തലത്തില്‍ത്തന്നെ ആവശ്യമാണ്. മൂന്ന്് നഗരങ്ങളില്‍ ലേബര്‍ ക്യാമ്പ് നിര്‍മിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്നാണ് സൂചന. ഇതിനായി ബജറ്റില്‍ 50 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്. അന്യസംസ്ഥാനക്കാരെ കരാര്‍ പണിക്ക് കൊണ്ടുവരുന്നവര്‍ അവരെ തീരെ മോശം സാഹചര്യത്തില്‍ താമസിപ്പിക്കുന്നത് തടയണം. ഇല്ലെങ്കില്‍ അത് ഇവിടെയുള്ളവരുടെ ആരോഗ്യത്തെയും ബാധിക്കും. ടൈഫോയ്ഡും മഞ്ഞപ്പിത്തവുമൊക്കെ വ്യാപകമാകുമ്പോള്‍ മാത്രമാണ് ഇപ്പോള്‍ ലേബര്‍ ക്യാമ്പുകൡ പരിശോധന നടത്തുന്നത്. അതുകൊണ്ടായില്ല. അന്യസംസ്ഥാനക്കാരുടെ ജീവിത സാഹചര്യം മെച്ചപ്പെടുത്താന്‍ സ്ഥിരം നിരീക്ഷണ സംവിധാനം വേണം. അന്യസംസ്ഥാനത്തൊഴിലാളികളുടെ ഇടയില്‍ വിദ്യാഭ്യാസത്തിന്റെയും വൃത്തിയുടെയും പ്രാധാന്യത്തെപ്പറ്റി ബോധവത്കരണവും വേണം.
 
 
അന്യസംസ്ഥാനക്കാരായ തൊഴിലാളികളുടെ സേവന വേതനവ്യവസ്്ഥ, താമസസൗകര്യം എന്നിവയെക്കുറിച്ച് പഠനം നടത്താന്‍ സര്‍ക്കാര്‍ നടപടിയാരംഭിച്ചിട്ടുണ്ട്. ഇതിന്റെ തുടര്‍നടപടികളും മുടങ്ങില്ലെന്നറിയുന്നത് ആശ്വാസമാണ്. അന്യസംസ്ഥാനത്തൊഴിലാളികളുടെ രജിസ്‌ട്രേഷന്‍ നടപടിയെപ്പറ്റി സര്‍ക്കാര്‍ പറഞ്ഞുതുടങ്ങിയിട്ട് കാലം കുറച്ചായി. ഇനിയും ഇത് പൂര്‍ത്തീകരിച്ചിട്ടില്ലെന്നാണ് അറിയുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കണം. ഇത്തരം തൊഴിലാളികള്‍ക്കിടയില്‍ തീവ്രവാദികള്‍ ഇടം പിടിച്ചിട്ടുണ്ട്. മോഷ്ടാക്കളും ഇക്കൂട്ടത്തില്‍ കടന്നുകൂടുന്നു. ഇത് തടയാന്‍ ശക്തമായ സംവിധാനം വേണം. അന്യസംസ്ഥാനക്കാര്‍ക്ക് മേല്‍വിലാസമോ തിരിച്ചറിയല്‍ കാര്‍ഡോ ഇല്ലാത്തത് നിയമവിരുദ്ധപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് സൗകര്യമാകുകയാണ്. അതോടൊപ്പം അന്യസംസ്ഥാനക്കാരായ എല്ലാവരും സംശയത്തിന്റെ നിഴലിലാവുകയും ചെയ്യുന്നു. അന്യസംസ്ഥാനത്തുനിന്ന് എത്തുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ ഉറപ്പാക്കുകയും തിരിച്ചറിയാന്‍ സംവിധാനമൊരുക്കുകയും ചെയ്താല്‍ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകും. ഇതിനൊക്കെയുള്ള തുടക്കമാകട്ടെ ഓണാഘോഷത്തിനുള്ള ഈ സമ്മാനപ്പൊതി.
 
പ്രൊഫ്. ജോണ്‍ കുരാക്കാര്‍

No comments: